1

1

ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനായി വേര്‍തിരിക്കപ്പെടുകയും അപ്പോസ്തോലനായി വിളിക്കപ്പെടുകയും ചെയ്തവനും ക്രിസ്തുയേശുവിന്‍റെ ദാസനുമായ പൗലൊസ് എഴുതുന്നത്:

2

ഈ സുവിശേഷം തന്‍റെ പ്രവാചകന്മാര്‍ മുഖാന്തരം വളരെ മുമ്പുതന്നെ വിശുദ്ധലിഖിതങ്ങളില്‍ ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.

3 ദൈവത്തിന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ളതാണ് ഈ സുവിശേഷം.

4 മനുഷ്യനെന്ന നിലയില്‍ അവിടുന്ന് ദാവീദുവംശജനായിരുന്നു. എന്നാല്‍ ദിവ്യവിശുദ്ധിയെ സംബന്ധിച്ചിടത്തോളം അവിടുന്നു മരണത്തില്‍നിന്നുള്ള ഉത്ഥാനംമൂലം മഹാശക്തനായ ദൈവപുത്രനാണെന്നു വെളിപ്പെട്ടിരിക്കുന്നു.

5 വിശ്വാസംമൂലം ഉളവാകുന്ന അനുസരണത്തിലേക്ക് എല്ലാ ജനതകളെയും നയിച്ച് തന്‍റെ നാമം മഹത്ത്വപ്പെടുത്തുന്നതിനുള്ള അപ്പോസ്തോലദൗത്യവും കൃപയും യേശുക്രിസ്തുവിലൂടെ ദൈവം ഞങ്ങള്‍ക്കു നല്‌കിയിരിക്കുന്നു.

6 അക്കൂട്ടത്തില്‍ റോമിലുള്ള നിങ്ങളും യേശുക്രിസ്തുവിന്‍റെ സ്വന്തജനമായിരിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നു.

7

അതുകൊണ്ട് ദൈവത്തിനു പ്രിയമുള്ളവരും തന്‍റെ ജനമായിരിക്കുന്നതിന് അവിടുന്നു വിളിച്ചു വേര്‍തിരിച്ചിട്ടുള്ളവരുമായ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഈ കത്തെഴുതുന്നു.

നമ്മുടെ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

8

നിങ്ങളുടെ വിശ്വാസം ലോകത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ആദ്യംതന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി യേശുക്രിസ്തുവില്‍കൂടി ഞാന്‍ എന്‍റെ ദൈവത്തിനു കൃതജ്ഞത അര്‍പ്പിക്കുന്നു.

9 ദൈവപുത്രനെ സംബന്ധിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാന്‍ ആരെ സര്‍വാത്മനാ ആരാധിക്കുന്നുവോ, ആ ദൈവംതന്നെ ഞാന്‍ പറയുന്നതിനു സാക്ഷി.

10 എന്‍റെ പ്രാര്‍ഥനയില്‍ ഞാന്‍ എപ്പോഴും നിങ്ങളെ ഓര്‍ക്കുന്നു എന്നുള്ളത് ദൈവം അറിയുന്നു. ഇപ്പോഴെങ്കിലും നിങ്ങളെ വന്നുകാണുന്നതിനു ദൈവം തന്‍റെ സംപ്രീതിയാല്‍ എനിക്ക് ഇടവരുത്തട്ടെ.

11 നിങ്ങളുടെ സ്ഥൈര്യത്തിനായി എന്തെങ്കിലും ആത്മീയവരം നല്‌കുവാന്‍ ഞാന്‍ അഭിവാഞ്ഛിക്കുന്നു.

12 അങ്ങനെ നിങ്ങളുടെ വിശ്വാസത്താല്‍ എനിക്കും എന്‍റെ വിശ്വാസത്താല്‍ നിങ്ങള്‍ക്കും പരസ്പരം ഉത്തേജനം ലഭിക്കണമെന്നത്രേ എന്‍റെ താത്പര്യം.

13

സഹോദരരേ, നിങ്ങളെ സന്ദര്‍ശിക്കുന്നതിനു ഞാന്‍ പലവട്ടം ഒരുങ്ങിയെങ്കിലും, പലകാര്യങ്ങളാല്‍ അതു സാധിച്ചില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതര ജനതകളില്‍നിന്ന് എന്നപോലെ നിങ്ങളില്‍നിന്നും ചിലരെ ക്രിസ്തുവിനുവേണ്ടി നേടണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു.

14 പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, വിദ്യാസമ്പന്നരെന്നോ വിദ്യാവിഹീനരെന്നോ ഉള്ള ഭേദംകൂടാതെ എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്.

15 അതുകൊണ്ട് റോമിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.

16

സുവിശേഷത്തെക്കുറിച്ച് ഞാന്‍ ലജ്ജിക്കുന്നില്ല. വിശ്വസിക്കുന്ന ഏതൊരുവനെയും - ആദ്യം യെഹൂദനെയും പിന്നീടു വിജാതീയനെയും - രക്ഷിക്കുന്നതിനുള്ള ദൈവത്തിന്‍റെ ശക്തിയാണു സുവിശേഷം.

17 അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിട്ടും വെളിപ്പെടുന്നു. വിശ്വാസത്താല്‍ ദൈവത്തോടു രഞ്ജിപ്പിക്കപ്പെട്ടവന്‍ ജീവിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ.

18

അധര്‍മംകൊണ്ടു സത്യത്തെ നിരോധിക്കുന്നവരുടെ എല്ലാ പാപങ്ങളുടെയും ദുഷ്ടതകളുടെയും നേരെ സ്വര്‍ഗത്തില്‍നിന്നു ദൈവത്തിന്‍റെ കോപം വെളിപ്പെടുന്നു.

19 ദൈവത്തെക്കുറിച്ച് അറിയുവാന്‍ കഴിയുന്നതെല്ലാം അവര്‍ക്കു വ്യക്തമായിട്ടുണ്ട്. ദൈവം തന്നെയാണ് അത് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തത്.

20 സര്‍വേശ്വരന്‍റെ അദൃശ്യമായ ശക്തിയും ദിവ്യഭാവവും പ്രപഞ്ചസൃഷ്‍ടിമുതല്‍ സൃഷ്‍ടികളില്‍കൂടി വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ഒഴിവുകഴിവൊന്നും പറയാനില്ല.

21 അവര്‍ ദൈവത്തെ അറിഞ്ഞെങ്കിലും സര്‍വേശ്വരന്‍ എന്ന നിലയില്‍, യഥോചിതം പ്രകീര്‍ത്തിക്കുകയോ, സ്തോത്രം അര്‍പ്പിക്കുകയോ ചെയ്തില്ല. അവരുടെ യുക്തിചിന്തകള്‍ മൂലം അവര്‍ വ്യര്‍ഥരായിത്തീരുന്നു. വിവേകരഹിതമായ അവരുടെ ഹൃദയം അന്ധകാരംകൊണ്ടു നിറഞ്ഞിരിക്കുന്നു.

22 ബുദ്ധിമാന്മാരെന്ന അവകാശവാദം അവരുടെ ബുദ്ധിശൂന്യതയെ ആണ് വിളിച്ചറിയിക്കുന്നത്.

23 അനശ്വരനായ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം നശ്വരരായ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും പ്രതിരൂപങ്ങള്‍ക്ക് അവര്‍ നല്‌കുന്നു.

24

അതുകൊണ്ട് തങ്ങളുടെ വിഷയാസക്തിയുടെ പ്രേരണയ്‍ക്കനുസൃതമായ കുത്സിതവൃത്തികള്‍ക്കായി ദൈവം അവരെ വിട്ടുകൊടുക്കുകയും ലജ്ജാകരമായ പ്രവൃത്തികളില്‍ അവര്‍ അന്യോന്യം ഏര്‍പ്പെടുകയും ചെയ്യുന്നു.

25 ദൈവത്തെക്കുറിച്ചുള്ള സത്യം ത്യജിച്ച് അവര്‍ അസത്യം സ്വീകരിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം അവര്‍ സൃഷ്‍ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ദൈവംമാത്രം അനവരതം വാഴ്ത്തപ്പെടട്ടെ! ആമേന്‍!

26

അവര്‍ ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ദൈവം അവരെ ലജ്ജാകരമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു. സ്‍ത്രീകളും സ്വാഭാവിക ഭോഗത്തില്‍ ഏര്‍പ്പെടാതെ പ്രകൃതിവിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെടുന്നു.

27 അതുപോലെതന്നെ സ്‍ത്രീകളുമായി പ്രകൃതിസഹജമായ ലൈംഗികബന്ധം പുലര്‍ത്താതെ പുരുഷന്മാരും കാമാഗ്നി ജ്വലിച്ച് പുരുഷന്‍ പുരുഷനോടു ചേര്‍ന്ന് പ്രകൃതിവിരുദ്ധമായ ചേഷ്ടകളിലേര്‍പ്പെടുന്നു. അതിന്‍റെ ഫലമായി തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ക്ക് അര്‍ഹമായ ശിക്ഷ അവര്‍ സ്വയം വരുത്തിവച്ചിരിക്കുന്നു.

28

ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവര്‍ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാന്‍ ദൈവം അവരെ വിവേകശൂന്യതയ്‍ക്കു വിട്ടുകൊടുത്തു.

29 അവര്‍ എല്ലാവിധത്തിലുമുള്ള അധര്‍മവും ദുഷ്ടതയും അത്യാഗ്രഹവും ഹീനസ്വഭാവവുംകൊണ്ടു നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, കൊടിയ പക എന്നിവ അവരില്‍ നിറഞ്ഞിരിക്കുന്നു.

30 അവര്‍ ഏഷണി പറയുകയും അന്യോന്യം ദോഷാരോപണം നടത്തുകയും ചെയ്യുന്നു. ദൈവത്തെ അവര്‍ കഠിനമായി വെറുക്കുന്നു. അവര്‍ ഗര്‍വിഷ്ഠരും അഹങ്കാരികളും ആത്മപ്രശംസകരുമാണ്. ദുഷ്ടത പ്രവര്‍ത്തിക്കുന്നതിനു നൂതനമായ വഴികള്‍ അവര്‍ കണ്ടുപിടിക്കുന്നു. മാതാപിതാക്കളെ അവര്‍ അനുസരിക്കുന്നില്ല.

31 അവര്‍ക്കു മനസ്സാക്ഷി എന്നൊന്നില്ല. അവര്‍ വാക്കു പാലിക്കുന്നുമില്ല. മറ്റുള്ളവരോടു കനിവുകാട്ടാത്ത ദയാശൂന്യരാണവര്‍.

32 ഇങ്ങനെയുള്ളവര്‍ മരണയോഗ്യരാണെന്നുള്ള ദൈവകല്പന അവര്‍ക്കറിയാമെങ്കിലും ഈ വക അധര്‍മങ്ങള്‍ അവര്‍ ചെയ്യുന്നു എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

2

1

ഹേ മനുഷ്യാ, അപരനെ കുറ്റം വിധിക്കുന്ന നീ ആരുതന്നെ ആയാലും നിന്നെക്കുറിച്ചുള്ള വിധിയില്‍നിന്ന് നീ എങ്ങനെ ഒഴിഞ്ഞുമാറും?

2 അന്യനെ വിധിക്കുന്ന നീ അതേ പ്രവൃത്തിതന്നെ ചെയ്യുമ്പോള്‍ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു. ഇതുപോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരുടെ മേലുള്ള ദൈവത്തിന്‍റെ വിധി ന്യായാനുസൃതമായിരിക്കുമെന്നു നമുക്കറിയാമല്ലോ.

3 മറ്റുള്ളവരെ കുറ്റം വിധിക്കുകയും അതേ കുറ്റങ്ങള്‍തന്നെ ചെയ്യുകയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്‍റെ ന്യായവിധിയില്‍നിന്ന് ഒഴിഞ്ഞുമാറാമെന്നു വിചാരിക്കുന്നുവോ?

4 അതോ, ദൈവത്തിന്‍റെ ദയ അനുതാപത്തിലേക്കു നയിക്കുന്നു എന്നുള്ളതു മനസ്സിലാക്കാതെ, അവിടുത്തെ മഹാദയയും സഹിഷ്ണുതയും നിരന്തരക്ഷമയും നീ തിരസ്കരിക്കുന്നുവോ?

5 എന്നാല്‍ അനുതാപത്തിനു വഴങ്ങാന്‍ കൂട്ടാക്കാത്ത നീ നിന്‍റെ ഹൃദയകാഠിന്യം മൂലം, ദൈവകോപം ജ്വലിക്കുകയും നീതിപൂര്‍വകമായ വിധിയുണ്ടാകുകയും ചെയ്യുന്ന ദിവസത്തേക്കു നിനക്കുവേണ്ടിത്തന്നെ നീ ശിക്ഷ കൂട്ടിവയ്‍ക്കുകയാണു ചെയ്യുന്നത്.

6

ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കൊത്തവണ്ണമുള്ള പ്രതിഫലമാണല്ലോ ദൈവം നല്‌കുന്നത്.

7 ഇടവിടാതെ സല്‍ക്കര്‍മങ്ങള്‍ നിഷ്ഠയോടുകൂടി ചെയ്ത്, ശ്രേയസ്സും ബഹുമാനവും അനശ്വരതയും അന്വേഷിക്കുന്നവര്‍ക്ക്, ദൈവം അനശ്വരജീവന്‍ നല്‌കും;

8 സത്യത്തെ ആദരിക്കാതെ, അധര്‍മത്തെ പിന്തുടരുന്ന സ്വാര്‍ഥപ്രിയരുടെമേല്‍ കോപവും ഉഗ്രരോഷവും ചൊരിയും.

9 ദുഷ്ടത പ്രവര്‍ത്തിക്കുന്ന ഏതൊരു മനുഷ്യനും- ആദ്യം യെഹൂദനും പിന്നീടു വിജാതീയനും- കൊടിയ ദുരിതവും ക്ലേശവും ഉണ്ടാകും.

10 എന്നാല്‍ നന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും-ആദ്യം യെഹൂദനും പിന്നീടു വിജാതീയനും - കീര്‍ത്തിയും ബഹുമാനവും സമാധാനവും ഉണ്ടാകും.

11 ദൈവത്തിനു പക്ഷപാതമില്ലല്ലോ.

12

യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവര്‍, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവര്‍ നിയമപ്രകാരം വിധിക്കപ്പെടും.

13 നിയമസംഹിത ശ്രവിക്കുന്നതുകൊണ്ടു മാത്രം ഒരുവന്‍ ദൈവസമക്ഷം കുറ്റമില്ലാത്തവനായി അംഗീകരിക്കപ്പെടുകയില്ല; പ്രത്യുത, അത് അനുസരിക്കുന്നവരെ മാത്രമേ കുറ്റമില്ലാത്തവരായി ദൈവം അംഗീകരിക്കുകയുള്ളൂ.

14 നിയമസംഹിത ലഭിച്ചിട്ടില്ലാത്ത വിജാതീയര്‍ അത് അനുശാസിക്കുന്ന കാര്യങ്ങള്‍ സഹജമായ പ്രേരണമൂലം ചെയ്യുമ്പോള്‍ അവര്‍ തങ്ങള്‍ക്കുതന്നെ ഒരു ധാര്‍മികനിയമമായി പരിണമിക്കുന്നു.

15 നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു, പ്രവൃത്തികള്‍മൂലം അവര്‍ തെളിയിക്കുന്നു. ഇത് വാസ്തവമാണെന്ന് അവരുടെ മനസ്സാക്ഷിയും സാക്ഷ്യം വഹിക്കുന്നു. എന്തെന്നാല്‍ അവരുടെ വിചാരങ്ങളില്‍ ചിലത് അവരുടെമേല്‍ കുറ്റം ആരോപിക്കുകയും മറ്റുചിലത് അവരെ ന്യായീകരിക്കുകയും ചെയ്യുന്നു.

16 ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവില്‍കൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും.

17

നീ യെഹൂദന്‍ എന്ന് അവകാശപ്പെടുന്നു; ധര്‍മശാസ്ത്രത്തെ നീ ആശ്രയിക്കുകയും ചെയ്യുന്നു.

18 ദൈവത്തോടുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നീ അഭിമാനം കൊള്ളുന്നു. നിന്നെപ്പറ്റിയുള്ള ദൈവഹിതം നിനക്കറിയാം. ധര്‍മശാസ്ത്രം പഠിച്ചിട്ടുള്ളതുകൊണ്ട് ഉത്തമമായതു തിരഞ്ഞെടുക്കുന്നതിനു നിനക്കു കഴിയും.

19 [19,20] നീ അന്ധന്മാര്‍ക്കു വഴികാട്ടിയും അന്ധകാരത്തിലിരിക്കുന്നവര്‍ക്കു പ്രകാശവും മൂഢന്മാര്‍ക്ക് ഉപദേഷ്ടാവും അറിവില്ലാത്തവര്‍ക്ക് അധ്യാപകനുമാണെന്നത്രേ നിന്‍റെ വിചാരം. ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സാരാംശം മുഴുവന്‍ ധര്‍മശാസ്ത്രത്തിലുണ്ടെന്ന് നിങ്ങള്‍ക്കുറപ്പുണ്ട്.

20

21 നീ മറ്റുള്ളവരെ പഠിപ്പിക്കുന്നല്ലോ. എന്തുകൊണ്ട് സ്വയം പഠിക്കുന്നില്ല? ‘മോഷ്‍ടിക്കരുത്’ എന്നു പ്രസംഗിക്കുന്ന നീ മോഷ്‍ടിക്കുന്നുവോ?

22 ‘വ്യഭിചാരം ചെയ്യരുത്’ എന്ന് ഉപദേശിക്കുന്ന നീ വ്യഭിചരിക്കുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയങ്ങള്‍ കവര്‍ച്ച ചെയ്യുന്നുവോ?

23 ധര്‍മശാസ്ത്രത്തിന്‍റെ പേരില്‍ അഭിമാനംകൊള്ളുന്ന നീ അതു ലംഘിച്ച് ദൈവത്തെ അപമാനിക്കുന്നുവോ?

24 ‘നിങ്ങള്‍ നിമിത്തം ദൈവനാമം വിജാതീയരുടെ ഇടയില്‍ നിന്ദിക്കപ്പെടുന്നു’ എന്നാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്.

25

നീ ധര്‍മശാസ്ത്രം അനുസരിക്കുന്നവനാണെങ്കില്‍ പരിച്ഛേദനകര്‍മം നല്ലതുതന്നെ; എന്നാല്‍ നീ ധര്‍മശാസ്ത്രം ലംഘിക്കുന്നുവെങ്കില്‍ നിന്‍റെ പരിച്ഛേദനകര്‍മംകൊണ്ട് എന്തു പ്രയോജനം? നീ പരിച്ഛേദനം കഴിക്കാത്തവനോടു തുല്യനല്ലേ?

26 പരിച്ഛേദനകര്‍മത്തിനു വിധേയനാകാത്ത വിജാതീയന്‍ ധര്‍മശാസ്ത്രം അനുസരിക്കുന്നുവെങ്കില്‍ പരിച്ഛേദനം നടത്തിയവനെപ്പോലെ ദൈവം അവനെ കരുതുകയില്ലേ?

27 എഴുതപ്പെട്ട നിയമസംഹിതയും പരിച്ഛേദനകര്‍മവും ഉള്ളവനെങ്കിലും നിയമം ലംഘിക്കുന്നവനായ നിന്നെ, പരിച്ഛേദനകര്‍മത്തിനു വിധേയനല്ലെങ്കിലും സഹജമായ പ്രേരണയാല്‍ ധര്‍മശാസ്ത്രം അനുസരിക്കുന്ന വിജാതീയന്‍ വിധിക്കും.

28 ബാഹ്യകര്‍മങ്ങളല്ല ഒരുവനെ യഥാര്‍ഥ യെഹൂദനാക്കുന്നത്. യഥാര്‍ഥ പരിച്ഛേദനകര്‍മം പുറമേ ചെയ്യുന്ന ഒരു അനുഷ്ഠാനവുമല്ല.

29 ആന്തരികമായി യെഹൂദനായിരിക്കുന്നവനത്രേ യഥാര്‍ഥ യെഹൂദന്‍. യഥാര്‍ഥമായ പരിച്ഛേദനകര്‍മം നടക്കേണ്ടത് ഹൃദയത്തിലാണ് - അത് അക്ഷരത്തിലുള്ളതല്ല, ആത്മാവിലുള്ളതാണ്. അങ്ങനെയുള്ളവന് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നുതന്നെ പ്രശംസ ലഭിക്കുന്നു.

3

1

അങ്ങനെയെങ്കില്‍ യെഹൂദന് എന്താണു മേന്മ? അഥവാ പരിച്ഛേദനകര്‍മംകൊണ്ട് എന്തു പ്രയോജനം?

2 എല്ലാവിധത്തിലും വളരെയധികം പ്രയോജനമുണ്ട്, സംശയമില്ല. ഒന്നാമത്, ദൈവത്തിന്‍റെ അരുളപ്പാടുകള്‍ നല്‌കപ്പെട്ടത് യെഹൂദന്മാര്‍ക്കാണ്.

3 അവരില്‍ ചിലര്‍ അവിശ്വാസികളായിപ്പോയെങ്കിലെന്ത്? അവരുടെ അവിശ്വാസം ദൈവത്തിന്‍റെ വിശ്വസ്തതയെ നിഷ്പ്രയോജനമാക്കുമോ? ഒരിക്കലുമില്ല!

4 എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാന്‍ തന്നെ.

അങ്ങ് അരുള്‍ചെയ്യുമ്പോള്‍ നീതിമാനെന്നു തെളിയും, വ്യവഹാരത്തില്‍ അങ്ങു വിജയിക്കും.

എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ.

5

നമ്മുടെ ദുഷ്പ്രവൃത്തികള്‍ ദൈവത്തിന്‍റെ നീതി പ്രത്യക്ഷമാക്കുന്നുവെങ്കില്‍ നാം എന്താണു പറയേണ്ടത്? ദൈവം നമ്മെ ശിക്ഷിക്കുമ്പോള്‍ അവിടുന്നു നീതിയില്ലാത്തവനെന്നോ? - മാനുഷികമായ രീതിയില്‍ ഞാനിതു പറയുന്നു - ഒരിക്കലുമല്ല!

6 ദൈവം നീതിരഹിതനാണെങ്കില്‍ എങ്ങനെ ലോകത്തില്‍ നീതി നടത്തും?

7

ദൈവത്തിന്‍റെ സത്യം പ്രകാശിതമാകുകയും അവിടുത്തെ മഹത്ത്വം വര്‍ധിക്കുകയും ചെയ്യുന്നതിന് എന്‍റെ അസത്യം ഉപകരിക്കുന്നുവെങ്കില്‍, എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിന്?

8 അധികം നന്മയുണ്ടാകുന്നതിനു തിന്മ ചെയ്യാമെന്നു ഞങ്ങള്‍ പഠിപ്പിക്കുന്നതായി ചിലര്‍ അപവാദം പറയുന്നുണ്ടല്ലോ. അവര്‍ക്കു വരുന്ന ശിക്ഷാവിധി അവര്‍ അര്‍ഹിക്കുന്നതുതന്നെ.

9

ആകട്ടെ, യെഹൂദന്മാരായ ഞങ്ങള്‍ക്ക് വിജാതീയരെക്കാള്‍ എന്തെങ്കിലും മേന്മയുണ്ടോ? ഒന്നുംതന്നെയില്ല. യെഹൂദന്മാരും വിജാതീയരും ഒരുപോലെ പാപത്തിന് അധീനരാണെന്നു ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചല്ലോ.

10 വേദലിഖിതങ്ങളില്‍ പറയുന്നത് എന്താണെന്നു നോക്കുക:

11

നീതിമാന്‍ ആരുമില്ല.

12
വിവേകമുള്ള ഒരുവനുമില്ല,
ദൈവത്തെ അന്വേഷിക്കുന്നവനുമില്ല.
എല്ലാവരും വഴിപിഴച്ച്
ദൈവത്തില്‍നിന്ന് അകന്നുപോയിരിക്കുന്നു;
നന്മ ചെയ്യുന്നവനില്ല, ഒരുവന്‍പോലുമില്ല.

13
അവരുടെ കണ്ഠം തുറന്നിരിക്കുന്ന ശവക്കുഴിയാണ്;
അവരുടെ നാവ് വഞ്ചനയ്‍ക്കായി ഉപയോഗിക്കുന്നു;
സര്‍പ്പവിഷം അവരുടെ അധരങ്ങളുടെ കീഴില്‍ മറഞ്ഞിരിക്കുന്നു.

14
അവരുടെ വായ് കയ്പേറിയ ശാപം നിറഞ്ഞതാണ്

15
രക്തം ചൊരിയുന്നതിനായി അവര്‍ വെമ്പല്‍കൊള്ളുന്നു;

16
അവര്‍ പോകുന്നിടത്തെല്ലാം
കെടുതിയും നാശവും ഉണ്ടാകുന്നു.

17
സമാധാനത്തിന്‍റെ മാര്‍ഗം അവര്‍ക്ക് അറിഞ്ഞുകൂടാ;

18
അവരുടെ വീക്ഷണത്തില്‍ ദൈവഭയമില്ല.

19

യെഹൂദധര്‍മശാസ്ത്രത്തിന്‍ കീഴില്‍ ഉള്ളവര്‍ക്കുവേണ്ടിയാണ് അതിന്‍റെ സന്ദേശം എന്നു നമുക്കറിയാം. അതുമൂലം എല്ലാ അധരങ്ങളും നിശ്ശബ്ദമാകുകയും സമസ്തലോകവും ദൈവത്തിന്‍റെ വിധിക്കു വിധേയമാകുകയും ചെയ്യുന്നു.

20

ധര്‍മശാസ്ത്രം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ട് ഈശ്വരദൃഷ്‍ടിയില്‍ ആരുംതന്നെ നീതിമാനായിത്തീരുകയില്ല. മനുഷ്യനു പാപബോധം ഉണ്ടാക്കുകയത്രേ ധര്‍മശാസ്ത്രം ചെയ്യുന്നത്.

21

ധര്‍മശാസ്ത്രവും പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ദൈവനീതി, ധര്‍മശാസ്ത്രം മുഖേനയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.

22 യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്‍റെ ഈ നീതി എല്ലാ വിശ്വാസികള്‍ക്കും ലഭിച്ചിരിക്കുന്നു. ഇതില്‍ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല.

23 എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി.

24 ദൈവം തന്‍റെ സൗജന്യ കൃപാവരത്താല്‍ മനുഷ്യരെ കുറ്റമറ്റവരായി അംഗീകരിക്കുന്നു. മനുഷ്യവര്‍ഗത്തെ വീണ്ടെടുക്കുന്ന ക്രിസ്തുയേശുവിന്‍റെ രക്ഷകപ്രവര്‍ത്തനത്തില്‍കൂടിയാണ് അതു നിര്‍വഹിക്കുന്നത്.

25 [25,26] മനുഷ്യന്‍റെ പാപപരിഹാരത്തിനുള്ള മാര്‍ഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവന്‍ യാഗമായി അര്‍പ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങള്‍ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങള്‍ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂര്‍വം അവ ഇല്ലായ്മ ചെയ്ത പൂര്‍വകാലത്തും ഇക്കാലത്തും ദൈവം തന്‍റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു.

26

27

അങ്ങനെയെങ്കില്‍ നമുക്ക് ആത്മപ്രശംസചെയ്യാന്‍ എന്തിരിക്കുന്നു? ഒന്നുമില്ല. കാരണം, ധര്‍മശാസ്ത്രം അനുശാസിക്കുന്ന മാര്‍ഗം വിട്ട് വിശ്വാസത്തിന്‍റെ മാര്‍ഗം നാം സ്വീകരിക്കുന്നു എന്നതാണ്.

28 എന്തെന്നാല്‍ ദൈവത്തിന്‍റെ മുമ്പാകെ ഒരുവന്‍ കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നത് ധര്‍മശാസ്ത്രം അനുശാസിക്കുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ടല്ല. പിന്നെയോ, വിശ്വാസംകൊണ്ടു മാത്രമാണെന്നു ഞങ്ങള്‍ കരുതുന്നു.

29 അതുതന്നെയുമല്ല, ദൈവം യെഹൂദന്മാരുടെ മാത്രം ദൈവമാണോ? വിജാതീയരുടെയും ദൈവമല്ലേ?

30 അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാകുന്നു. ദൈവം ഏകനായതുകൊണ്ട്, അവിടുന്നു യെഹൂദന്മാരെയും വിജാതീയരെയും വിശ്വാസംമൂലം കുറ്റമറ്റവരായി അംഗീകരിക്കുന്നു.

31 അങ്ങനെയെങ്കില്‍ ഈ വിശ്വാസത്താല്‍ നാം ധര്‍മശാസ്ത്രത്തെ നിഷ്പ്രയോജനമാക്കുകയാണോ? ഒരിക്കലുമല്ല! നാം അതിനെ ഉറപ്പിക്കുകയാണു ചെയ്യുന്നത്.

4

1

നമ്മുടെ പൂര്‍വപിതാവായ അബ്രഹാമിനെ സംബന്ധിച്ച് എന്താണു നാം പറയുക?

2 തന്‍റെ കര്‍മാനുഷ്ഠാനംകൊണ്ട് അദ്ദേഹം കുറ്റമറ്റവനായി അംഗീകരിക്കപ്പെട്ടു എങ്കില്‍ അദ്ദേഹത്തിന് അഭിമാനിക്കുവാന്‍ വകയുണ്ടായിരുന്നു. പക്ഷേ ദൈവത്തിന്‍റെ മുമ്പില്‍ അഭിമാനിക്കുവാന്‍ സാധ്യമല്ല.

3 വേദഗ്രന്ഥത്തില്‍ എന്താണു പറയുന്നത്? ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; തന്മൂലം ദൈവം അദ്ദേഹത്തെ നീതിമാനായി പരിഗണിച്ച് അംഗീകരിച്ചു.’

4 ഒരു മനുഷ്യന്‍ വേല ചെയ്താല്‍ കൂലി കിട്ടുന്നു. അതൊരു സൗജന്യദാനമായി ആരും പരിഗണിക്കാറില്ല. പ്രത്യുത, അയാളുടെ അവകാശമാണത്.

5 എന്നാല്‍ പ്രവൃത്തികള്‍ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവന് അവന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടും.

6 പ്രവൃത്തികളൊന്നും കണക്കിലെടുക്കാതെ നീതിമാനായി പരിഗണിക്കപ്പെടുന്നവന്‍റെ ആനന്ദത്തെക്കുറിച്ച് ദാവീദ് ഇങ്ങനെ പറയുന്നു:

7

അതിക്രമങ്ങള്‍ ക്ഷമിക്കപ്പെടുകയും
പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍!

8
ഏതൊരു മനുഷ്യന്‍റെ പാപങ്ങള്‍
സര്‍വേശ്വരന്‍ പരിഗണിക്കാതിരിക്കുന്നുവോ
അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍തന്നെ!

9

ദാവീദു വര്‍ണിക്കുന്ന ഈ അനുഗ്രഹം പരിച്ഛേദനകര്‍മം അനുഷ്ഠിക്കുന്നവര്‍ക്കു മാത്രമുള്ളതാണോ? തീര്‍ച്ചയായും അല്ല! പരിച്ഛേദനകര്‍മം അനുഷ്ഠിക്കാത്തവര്‍ക്കും കൂടിയുള്ളതാണ് അത്. തന്‍റെ വിശ്വാസം അബ്രഹാമിനു നീതിയായി പരിഗണിക്കപ്പെട്ടു എന്നു നാം പറയുന്നു.

10 അബ്രഹാമിന് അതു നീതിയായി പരിഗണിക്കപ്പെട്ടത് എപ്പോഴാണ്? പരിച്ഛേദനകര്‍മത്തിനു മുമ്പോ പിമ്പോ? തീര്‍ച്ചയായും അതിനു മുമ്പുതന്നെ.

11 പരിച്ഛേദനകര്‍മത്തിനു മുമ്പ് അബ്രഹാമിനുണ്ടായിരുന്ന വിശ്വാസംമൂലം ദൈവം അദ്ദേഹത്തെ കുറ്റമറ്റവനായി അംഗീകരിച്ചു എന്നതിന്‍റെ മുദ്രയായിട്ടത്രേ പരിച്ഛേദനം എന്ന കര്‍മം നല്‌കപ്പെട്ടത്. അതുകൊണ്ട് പരിച്ഛേദനകര്‍മം അനുഷ്ഠിച്ചില്ലെങ്കിലും ദൈവത്തില്‍ വിശ്വസിക്കുകയും, തന്മൂലം ദൈവം കുറ്റമറ്റവരായി അംഗീകരിക്കുകയും ചെയ്ത എല്ലാവരുടെയും പിതാവായിത്തീര്‍ന്നു അബ്രഹാം.

12 അദ്ദേഹം പരിച്ഛേദനകര്‍മം അനുഷ്ഠിച്ചവരുടെയും പിതാവാകുന്നു. അത് അവര്‍ പരിച്ഛേദനകര്‍മം അനുഷ്ഠിച്ചതുകൊണ്ടല്ല, അതിനു മുമ്പുതന്നെ നമ്മുടെ പിതാവായ അബ്രഹാം നയിച്ച അതേ വിശ്വാസജീവിതം നയിച്ചതുകൊണ്ടാണ്.

13

ലോകത്തെ അവകാശമാക്കും എന്ന വാഗ്ദാനം അബ്രഹാമിനും സന്താനപരമ്പരകള്‍ക്കും നല്‌കിയത് ഏതെങ്കിലും നിയമം അനുസരിച്ചതുകൊണ്ടല്ല, പ്രത്യുത, അദ്ദേഹം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി അംഗീകരിക്കുകയും ചെയ്തതുകൊണ്ടാണ്.

14 നിയമം അനുസരിക്കുന്നവര്‍ മാത്രമാണ് ലോകത്തെ അവകാശപ്പെടുത്തുന്നതെങ്കില്‍ വിശ്വാസം വ്യര്‍ഥമാണ്. ദൈവത്തിന്‍റെ വാഗ്ദാനത്തിനു വിലയുമില്ല.

15 നിയമലംഘനത്തിനുള്ള ദൈവശിക്ഷ നിയമത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. നിയമം ഇല്ലാത്തിടത്ത് അതു ലംഘിക്കുന്ന പ്രശ്നമില്ലല്ലോ.

16

അതുകൊണ്ട് അബ്രഹാമിന്‍റെ സന്താന പരമ്പരകള്‍ക്ക് എല്ലാവര്‍ക്കും ദൈവത്തിന്‍റെ വാഗ്ദാനം സൗജന്യമായി ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതിന്, അത് വിശ്വാസത്തിന്മേല്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അത് ധര്‍മശാസ്ത്രം ഉള്ളവര്‍ക്കു മാത്രമല്ല, അബ്രഹാമിനെപ്പോലെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആ വാഗ്ദാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതിനു തന്നെ. അബ്രഹാം നമ്മുടെ എല്ലാവരുടെയും പിതാവത്രേ.

17 ‘ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു’ എന്ന് വേദലിഖിതങ്ങളില്‍ പറയുന്നുണ്ടല്ലോ. മരിച്ചവര്‍ക്കു ജീവന്‍ നല്‌കുകയും ഇല്ലാത്തതിനെ ഉണ്മയിലേക്കു നയിക്കുകയും ചെയ്യുന്ന ദൈവത്തെ അബ്രഹാം വിശ്വസിച്ചു.

18 ആശിക്കുന്നതിന് ഒരു വഴിയുമില്ലാതിരുന്നപ്പോള്‍ അബ്രഹാം പ്രത്യാശിക്കുകയും വിശ്വസിക്കുകയും ചെയ്തു. അങ്ങനെ ‘നിന്‍റെ സന്തതികള്‍ നക്ഷത്രജാലം കണക്കെ വര്‍ധിക്കും’ എന്ന് വേദലിഖിതങ്ങളില്‍ പറയുന്നതുപോലെ അബ്രഹാം അനേകം ജനതകളുടെ പിതാവായിത്തീര്‍ന്നു.

19 [19-21] ഏകദേശം നൂറു വയസ്സായ തനിക്ക് ഒരു പിതാവാകാനുള്ള പ്രായം കഴിഞ്ഞു എന്നും, സാറായുടെ ഗര്‍ഭാശയം നിര്‍ജീവമായിത്തീര്‍ന്നു എന്നും അബ്രഹാമിന് അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്‍റെ വിശ്വാസം ദുര്‍ബലമായിത്തീരുകയോ, ദൈവത്തിന്‍റെ വാഗ്ദാനത്തെ അദ്ദേഹം സംശയിക്കുകയോ ചെയ്തില്ല. പ്രത്യുത, വിശ്വാസത്താല്‍ അദ്ദേഹം പൂര്‍വോപരി ശക്തിപ്രാപിക്കുകയും തന്‍റെ വാഗ്ദാനം നിറവേറ്റുവാനുള്ള കഴിവു ദൈവത്തിനുണ്ടെന്നുള്ള പൂര്‍ണബോധ്യത്തോടുകൂടി ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

20

21

22 അതുകൊണ്ടാണ് അബ്രഹാമിന്‍റെ വിശ്വാസത്താല്‍ അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചത്.

23 തന്‍റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നത് അബ്രഹാമിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചും കൂടിയാണ്.

24 [24,25] ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരണത്തിന് ഏല്പിക്കപ്പെടുകയും, നാം കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് ഉയിര്‍ക്കുകയും ചെയ്തു. നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നാമും അങ്ങനെ നീതിമാന്മാരായി പരിഗണിക്കപ്പെടും.

5

1

വിശ്വാസത്താല്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ട നാം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ക്കൂടി ദൈവത്തോടു രഞ്ജിച്ച് സമാധാനമുള്ള അവസ്ഥയിലായിരിക്കുന്നു.

2 ദൈവകൃപയുടെ അനുഭവത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ക്രിസ്തു മുഖേന ഈ അനുഭവത്തിലേക്കു നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ദൈവതേജസ്സില്‍ പങ്കാളികളാകാമെന്നുള്ള പ്രത്യാശയില്‍ നാം ആനന്ദിക്കുന്നു.

3 മാത്രമല്ല, നമ്മുടെ കഷ്ടതകളില്‍പോലും നാം ആനന്ദിക്കുന്നു.

4 എന്തെന്നാല്‍ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്‍റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം.

5 ഈ പ്രത്യാശ നിറവേറാതിരിക്കുകയില്ല. എന്തെന്നാല്‍ നമുക്കു നല്‌കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവം തന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ നിറച്ചിരിക്കുന്നു.

6

നാം ബലഹീനരായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു അധര്‍മികളായ നമുക്കുവേണ്ടി യഥാസമയം മരിച്ചു.

7 ഒരു നീതിമാനുവേണ്ടിയായാല്‍പോലും ആരെങ്കിലും മരിക്കുവാന്‍ തയ്യാറാകുക ചുരുക്കമാണ്. ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കുവാന്‍ വല്ലവരും ചിലപ്പോള്‍ തുനിഞ്ഞെന്നുവരാം.

8 എന്നാല്‍ നാം പാപികളായിരിക്കുമ്പോള്‍ത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള സ്നേഹം പ്രകടമാക്കിയിരിക്കുന്നു.

9 ക്രിസ്തുവിന്‍റെ മരണത്താല്‍ ദൈവമുമ്പാകെ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നാം ഇപ്പോള്‍ ദൈവകോപത്തില്‍നിന്ന് ക്രിസ്തു മുഖാന്തരം വിമുക്തരാകുമെന്നുള്ളത് നിശ്ചയമല്ലേ?

10 നാം ദൈവത്തിന്‍റെ ശത്രുക്കളായിരുന്നു. എന്നാല്‍ തന്‍റെ പുത്രന്‍റെ മരണത്താല്‍ നമ്മെ അവിടുത്തെ മിത്രങ്ങളാക്കിത്തീര്‍ത്തു. നാം ദൈവത്തിന്‍റെ മിത്രങ്ങളായതുകൊണ്ട് ക്രിസ്തുവിന്‍റെ ജീവന്‍മൂലം നാം രക്ഷിക്കപ്പെടുമെന്നുള്ളത് എത്രയധികം നിശ്ചയമാണ്!

11 അതുമാത്രമല്ല, നമ്മെ ഇപ്പോള്‍ ദൈവത്തിന്‍റെ മിത്രങ്ങളാക്കിത്തീര്‍ത്ത നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി നാം ദൈവത്തില്‍ ആശ്രയിച്ച് ആനന്ദം പ്രാപിക്കുന്നു.

12

ഏക മനുഷ്യന്‍ മുഖാന്തരം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. എല്ലാവരും പാപം ചെയ്തതിനാല്‍ മരണം സകല മനുഷ്യരിലും വ്യാപിച്ചു.

13 ധര്‍മശാസ്ത്രം നല്‌കപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തില്‍ പാപം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് നിയമങ്ങള്‍ ഇല്ലാഞ്ഞതുകൊണ്ട് അത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല.

14 ആദാമിന്‍റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം മനുഷ്യവര്‍ഗത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദാം ദൈവകല്പന ലംഘിച്ചതുപോലെയുള്ള പാപം ചെയ്യാത്തവര്‍പോലും മരണത്തിന്‍റെ ആധിപത്യത്തില്‍ അമര്‍ന്നിരുന്നു.

15

ആദാം വരുവാനിരുന്നവന്‍റെ പ്രതിരൂപമാകുന്നു. എന്നാല്‍ കൃപാവരവും ആദാമിന്‍റെ അപരാധവും തമ്മില്‍ അന്തരമുണ്ട്. ഒരുവന്‍റെ അപരാധത്താല്‍ അനേകമാളുകള്‍ മരിച്ചു എങ്കില്‍ ദൈവത്തിന്‍റെ കൃപയും യേശുക്രിസ്തു എന്ന ഏക മനുഷ്യനില്‍ കൂടിയുള്ള കൃപാദാനവും അസംഖ്യമാളുകളുടെമേല്‍ എത്ര അധികമായി ചൊരിയുന്നു!

16 ഏകമനുഷ്യന്‍ ചെയ്ത പാപത്തിന്‍റെ ഫലംപോലെയല്ല കൃപാവരം. ന്യായവിധിയില്‍ ഏകമനുഷ്യന്‍റെ പാപം ശിക്ഷാവിധി വരുത്തുന്നു. എന്നാല്‍ കൃപാവരത്താല്‍ മനുഷ്യന്‍ അനേകം പാപങ്ങളില്‍നിന്നു വിമോചിതനായി നിരപരാധന്‍ എന്നു വിധിക്കപ്പെടുന്നു.

17 ഏക മനുഷ്യന്‍റെ പാപംമൂലം മരണം ഭരണം നടത്തിയെങ്കില്‍ കൃപാവരവും നീതി എന്ന ദാനവും സമൃദ്ധമായി ലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏക മനുഷ്യനില്‍ കൂടി ജീവനില്‍ എത്രയധികമായി വാഴും!

18

അങ്ങനെ ഒരു മനുഷ്യന്‍റെ പാപം സകല മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചതുപോലെ നീതിയിലേക്കു നയിക്കുന്ന ഒരു പ്രവൃത്തിമൂലം എല്ലാവര്‍ക്കും ജീവന്‍ ലഭിക്കുകയും എല്ലാവരും കുറ്റമില്ലാത്തവരായി അംഗീകരിക്കപ്പെടുകയും ചെയ്തു.

19 അതുപോലെതന്നെ ഒരുവന്‍റെ അനുസരണക്കേടിനാല്‍ അസംഖ്യമാളുകള്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരുവന്‍റെ അനുസരണത്താല്‍ അസംഖ്യം ആളുകള്‍ നീതിമാന്മാരാക്കപ്പെടും.

20

പാപം വര്‍ധിക്കുവാനാണ് നിയമം ആവിര്‍ഭവിച്ചത്. എന്നാല്‍ പാപം വര്‍ധിച്ചപ്പോള്‍ അതിലധികമായി കൃപ പെരുകി.

21 മരണത്തിലൂടെ പാപം വാണതുപോലെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്‍റെ രക്ഷകപ്രവര്‍ത്തനത്തിലൂടെ അനശ്വരജീവന്‍ കൈവരുത്തുന്നതിനായി കൃപയും വാണരുളും.

6

1

അതുകൊണ്ട് നാം എന്താണു പറയുക? ദൈവത്തിന്‍റെ കൃപ വര്‍ധിക്കേണ്ടതിനു പാപത്തില്‍ തുടര്‍ന്നു ജീവിക്കാമെന്നോ? ഒരിക്കലും പാടില്ല.

2 പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം പിന്നെയും അതില്‍ത്തന്നെ ജീവിക്കുന്നത് എങ്ങനെ?

3 ക്രിസ്തുയേശുവിനോടു ബന്ധപ്പെടുന്നതിനുവേണ്ടി സ്നാപനം ചെയ്യപ്പെട്ടവരായ നാം ആ സ്നാപനംമൂലം അവിടുത്തെ മരണത്തില്‍ പങ്കാളികളാകുന്നു എന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ?

4 സ്നാപനത്തില്‍ നാം ക്രിസ്തുവിനോടുകൂടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്യുന്നു. അതു പിതാവിന്‍റെ മഹത്ത്വമേറിയ ശക്തിയാല്‍ ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതുപോലെ നാമും ജീവന്‍റെ പാതയില്‍ നടക്കേണ്ടതിനാണ്.

5

ക്രിസ്തുവിന്‍റെ മരണത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എങ്കില്‍ അവിടുത്തെ പുനരുത്ഥാനത്തോടും നാം ഏകീഭവിക്കും.

6 നാം ഇനി പാപത്തിന് അടിമകളായി തീരാതവണ്ണം നമ്മുടെ പാപസ്വഭാവം നശിക്കേണ്ടതിന് നമ്മിലുള്ള പഴയ മനുഷ്യന്‍ അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നു.

7 മരിച്ചവന്‍ പാപത്തില്‍നിന്ന് അങ്ങനെ വിമുക്തനായിരിക്കുന്നു.

8 നാം ക്രിസ്തുവിനോടുകൂടി മരിച്ചിരിക്കുന്നു എങ്കില്‍ അവിടുത്തോടുകൂടി ജീവിക്കുമെന്ന് നാം വിശ്വസിക്കുന്നു.

9 ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുകയാല്‍ ഇനി ഒരിക്കലും മരിക്കുകയില്ല; മരണത്തിന് ഇനി അവിടുത്തെമേല്‍ അധികാരമില്ലെന്നു നാം അറിയുന്നു.

10 പാപത്തെപ്രതി അവിടുന്നു ഒരിക്കല്‍മാത്രം മരിച്ചു; അവിടുന്ന് ഇപ്പോള്‍ ജീവിക്കുന്നതാകട്ടെ ദൈവത്തോടുകൂടിയാകുന്നു.

11 അതുപോലെ പാപത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ മരിച്ചു എന്നും ഇനി ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ട് ദൈവത്തോടു ചേര്‍ന്നാണു ജീവിക്കുന്നതെന്നും കരുതിക്കൊള്ളുക.

12

മോഹങ്ങള്‍ക്കു കീഴ്പെടത്തക്കവിധം പാപം ഇനിമേല്‍ നിങ്ങളുടെ മര്‍ത്യശരീരത്തില്‍ വാഴരുത്;

13 നിങ്ങളുടെ അവയവങ്ങളെ അധര്‍മത്തിന്‍റെ ഉപകരണങ്ങളായി പാപത്തിനു വിട്ടുകൊടുക്കുകയുമരുത്; പിന്നെയോ മരണത്തില്‍നിന്നും ജീവന്‍ പ്രാപിച്ചവരെന്ന നിലയില്‍, നിങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും നിങ്ങളുടെ അവയവങ്ങളെ ദൈവോദ്ദേശ്യത്തിനുവേണ്ടി പോരാടുന്നതിനുള്ള ആയുധങ്ങളായി ദൈവത്തിനു കാഴ്ചവയ്‍ക്കുകയും ചെയ്യുക.

14 നിയമത്തിനല്ല, ദൈവകൃപയ്‍ക്കത്രേ നിങ്ങള്‍ വിധേയരായിരിക്കുന്നത്; അതുകൊണ്ട് പാപം ഇനിമേല്‍ നിങ്ങളെ ഭരിക്കുകയില്ല.

15

പിന്നെയെന്ത്? നാം നിയമത്തിനല്ല, പ്രത്യുത ദൈവകൃപയ്‍ക്കു കീഴിലുള്ളവരായതുകൊണ്ട് പാപം ചെയ്യാമെന്നോ? ഒരിക്കലുമരുത്!

16 നിങ്ങള്‍ ഏതൊന്നിനെ അനുസരിക്കുന്നുവോ അതിനു നിങ്ങള്‍ അടിമകളാകുന്നു. ഏതൊന്നിന്‍റെ അടിമകളായി നിങ്ങള്‍ സ്വയം സമര്‍പ്പിച്ച് അതിനെ അനുസരിക്കുന്നുവോ അതിനു നിങ്ങള്‍ വിധേയരുമാകുന്നു. മരണത്തിലേക്കു നയിക്കുന്ന പാപത്തെ സംബന്ധിച്ചും ദൈവനീതിയിലേക്കു നയിക്കുന്ന അനുസരണത്തെ സംബന്ധിച്ചും ഇതു ശരിയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ?

17 മുമ്പു പാപത്തിന്‍റെ അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭിച്ച പ്രബോധനത്തില്‍ കണ്ടെത്തിയ സത്യങ്ങളെ നിങ്ങള്‍ സര്‍വാത്മനാ അനുസരിക്കുന്നു.

18 നിങ്ങള്‍ പാപത്തില്‍നിന്നു സ്വതന്ത്രരാക്കപ്പെടുകയും ദൈവനീതിക്ക് അടിമകളായിത്തീരുകയും ചെയ്തു. ദൈവത്തിനു സ്തോത്രം!

19 നിങ്ങളുടെ മാനുഷികമായ ദൗര്‍ബല്യം നിമിത്തം നിങ്ങള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ഇതു ഞാന്‍ പറയുന്നു. ധാര്‍മികമായ അരാജകത്വത്തിലേക്കു നയിക്കുന്ന അശുദ്ധിക്കും ദുഷ്ടതയ്‍ക്കും അടിമകളായി നിങ്ങള്‍ നിങ്ങളെത്തന്നെ ഒരിക്കല്‍ സമര്‍പ്പിച്ചിരുന്നു. അതുപോലെ നിങ്ങളെ നീതിക്കും വിശുദ്ധമായ ലക്ഷ്യങ്ങള്‍ക്കുംവേണ്ടി ഇപ്പോള്‍ പൂര്‍ണമായും സമര്‍പ്പിക്കുക.

20

നിങ്ങള്‍ പാപത്തിന്‍റെ അടിമകളായിരുന്നപ്പോള്‍ ദൈവനീതിയുടെ നിര്‍വഹണത്തിനു വിധേയരല്ലായിരുന്നു.

21 അന്നു ചെയ്ത പ്രവൃത്തികള്‍ ഇപ്പോള്‍ ലജ്ജാവഹമായി നിങ്ങള്‍ക്കു തോന്നുന്നു. അവ ചെയ്തതുകൊണ്ട് നിങ്ങള്‍ക്ക് എന്തു നേട്ടമുണ്ടായി? അവയുടെ അന്ത്യം മരണമാണല്ലോ!

22 ഇപ്പോള്‍ പാപത്തില്‍നിന്നു നിങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ദൈവത്തിന്‍റെ ദാസന്മാരാണ്; നിങ്ങള്‍ക്കുള്ള നേട്ടം ദൈവത്തിനു സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട വിശുദ്ധജീവിതവും അതിന്‍റെ അന്ത്യം അനശ്വരജീവനുമാകുന്നു.

23 പാപം അതിന്‍റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാല്‍ ദൈവത്തിന്‍റെ കൃപാവരം നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.

7

1

സഹോദരരേ, നിങ്ങള്‍ നിയമത്തെക്കുറിച്ച് അറിവുള്ളവരാണല്ലോ. അതുകൊണ്ടു ഞാന്‍ പറയുന്നത് നിങ്ങള്‍ക്കു നിശ്ചയമായും മനസ്സിലാകും. നിയമത്തിന്‍റെ ആധിപത്യം ഒരുവന്‍റെമേലുള്ളത് അവന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമാണ്.

2 ഉദാഹരണമായി വിവാഹിതയായ ഒരു സ്‍ത്രീ ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളം, അയാളോടു നിയമപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭര്‍ത്താവു മരിച്ചു കഴിഞ്ഞാല്‍ അയാളോടു അവള്‍ക്കുള്ള നിയമപരമായ ബന്ധം അവസാനിക്കുന്നു.

3 ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അന്യപുരുഷനോട് ബന്ധം പുലര്‍ത്തിയാല്‍ അവള്‍ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചശേഷം അവള്‍ മറ്റൊരുവനെ വിവാഹം ചെയ്താല്‍ വ്യഭിചാരിണിയാകുന്നില്ല. എന്തെന്നാല്‍ ആദ്യത്തെ ഭര്‍ത്താവിനോട് തന്നെ ബന്ധിപ്പിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാണല്ലോ.

4 സഹോദരന്മാരേ, നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ക്രിസ്തുവിന്‍റെ ശരീരത്തോടു നിങ്ങള്‍ ഏകീഭവിച്ചിരിക്കുന്നതിനാല്‍ നിയമത്തിന്‍റെ മുമ്പില്‍ നിങ്ങളും മരിച്ചിരിക്കുന്നു. അത് മൃതരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോടു നിങ്ങള്‍ ഐക്യപ്പെടുവാനും ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കാനുമാണ്.

5 നമ്മുടെ പാപപ്രകൃതിയനുസരിച്ച് നാം ജീവിച്ചിരുന്നപ്പോള്‍ നിയമം ഉണര്‍ത്തിയ പാപാസക്തികള്‍ നമ്മുടെ അവയവങ്ങളില്‍ മരണത്തിന്‍റെ ഫലങ്ങള്‍ ഉളവാക്കിക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നു.

6 ഒരിക്കല്‍ നമ്മെ ബന്ധനസ്ഥരാക്കിയിരുന്ന നിയമത്തെ സംബന്ധിച്ചിടത്തോളം നാം മരിച്ചതുകൊണ്ട് ഇപ്പോള്‍ അതില്‍നിന്നു നാം സ്വതന്ത്രരായിരിക്കുന്നു. അതിനാല്‍ എഴുതപ്പെട്ട നിയമത്തിന്‍റെ പഴയ മാര്‍ഗത്തിലല്ല ആത്മാവിന്‍റെ പുതിയ മാര്‍ഗത്തിലാണ് നാം ദൈവത്തെ സേവിക്കുന്നത്.

7

അപ്പോള്‍ നാം എന്താണു പറയുക? നിയമസംഹിത പാപകരമാണെന്നോ? ഒരിക്കലുമല്ല! എന്നാല്‍ പാപം എന്താണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് നിയമമാണ്. ‘മോഹിക്കരുത്’ എന്ന് നിയമം അനുശാസിക്കാതിരുന്നെങ്കില്‍ മോഹം എന്താണെന്നു ഞാന്‍ അറിയുമായിരുന്നില്ല.

8 ആ കല്പനയാല്‍ എല്ലാവിധത്തിലുമുള്ള മോഹവും എന്നില്‍ ഉണര്‍ത്തുന്നതിന് പാപം അവസരം കണ്ടെത്തി. നിയമം ഇല്ലെങ്കില്‍ പാപം നിര്‍ജീവമാകുന്നു.

9 ഒരു കാലത്ത് നിയമം കൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍ കല്പന ആവിര്‍ഭവിച്ചപ്പോള്‍ പാപം എന്നില്‍ സജീവമായിത്തീരുകയും ഞാന്‍ മരിക്കുകയും ചെയ്തു.

10 എന്നെ ജീവനിലേക്കു നയിക്കുവാന്‍ ഉദ്ദേശിക്കപ്പെട്ട കല്പന എനിക്കു മരണഹേതുവായിത്തീര്‍ന്നു.

11 എന്തുകൊണ്ടെന്നാല്‍ പാപം കല്പനയില്‍ കൂടി അവസരം കണ്ടെത്തി എന്നെ വഞ്ചിച്ചു. മാത്രമല്ല, അതില്‍ കൂടി എന്നെ കൊലപ്പെടുത്തുകയും ചെയ്തു.

12 യഥാര്‍ഥത്തില്‍ ധര്‍മശാസ്ത്രം വിശുദ്ധമാണ്; കല്പന വിശുദ്ധവും നീതിയുക്തവും ഉല്‍കൃഷ്ടവുമാകുന്നു.

13 അപ്പോള്‍ ഉല്‍കൃഷ്ടമായത് എന്‍റെ മരണത്തിന് ഹേതുകമായിത്തീര്‍ന്നുവെന്നോ? ഒരിക്കലുമല്ല! പാപം അതിന്‍റെ തനിനിറത്തില്‍ വെളിപ്പെടുവാന്‍ ഉല്‍കൃഷ്ടമായതിലൂടെ അത് എനിക്കു മരണഹേതുവായി പരിണമിച്ചു. അങ്ങനെ കല്പന മുഖാന്തരം പാപത്തിന്‍റെ പാപാത്മകത എത്ര ഗുരുതരമാണെന്നു വെളിപ്പെടുന്നു.

14

ധര്‍മശാസ്ത്രം ആത്മികമാണെന്നു നമുക്കറിയാം. എന്നാല്‍ ഞാന്‍ മര്‍ത്യശരീരിയും പാപത്തിന് അടിമയായി വില്‌ക്കപ്പെട്ടവനുമാകുന്നു.

15 എന്താണു ഞാന്‍ ചെയ്യുന്നതെന്ന് വാസ്തവത്തില്‍ ഞാന്‍ അറിയുന്നില്ല; ചെയ്യണമെന്നു ഞാന്‍ ഇച്ഛിക്കുന്ന നന്മയല്ല, പിന്നെയോ വെറുക്കുന്ന തിന്മയാണ് ഞാന്‍ ചെയ്തുപോകുന്നത്.

16 ഞാന്‍ ചെയ്യുന്നത് ചെയ്യരുതാത്തതാണെന്നു സമ്മതിക്കുമ്പോള്‍, ധര്‍മശാസ്ത്രം ശരിയാണെന്നു സമ്മതിക്കുകയാണു ചെയ്യുന്നത്.

17 എന്‍റെ ഇച്ഛയ്‍ക്കു വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ അതു ചെയ്യുന്നത് ഞാനല്ല എന്നില്‍ കുടികൊള്ളുന്ന പാപമത്രേ.

18 എന്നില്‍, അതായത് എന്‍റെ മാനുഷിക സ്വഭാവത്തില്‍ നന്മ വസിക്കുന്നില്ലെന്ന് എനിക്കറിയാം. നന്മ ചെയ്യുവാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും എനിക്കു കഴിയുന്നില്ല.

19 ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നന്മയല്ല, പ്രത്യുത ആഗ്രഹിക്കാത്ത തിന്മയാണല്ലോ ഞാന്‍ ചെയ്യുന്നത്.

20 ഞാന്‍ ആഗ്രഹിക്കാത്തതാണു ചെയ്യുന്നതെങ്കില്‍ അതു പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമത്രേ.

21

അതുകൊണ്ട് നന്മ ചെയ്യണമെന്ന് ഇച്ഛിക്കുന്ന എനിക്കു തിന്മ തിരഞ്ഞെടുക്കുവാനേ കഴിയൂ എന്ന പ്രമാണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്നത്.

22 ദൈവത്തിന്‍റെ ധാര്‍മികനിയമത്തില്‍ എന്‍റെ അന്തരാത്മാവ് ആനന്ദിക്കുന്നു.

23 എന്നാല്‍ എന്‍റെ അവയവങ്ങളില്‍ ഒരു വ്യത്യസ്ത പ്രമാണം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ കാണുന്നു. എന്‍റെ മനസ്സ് അംഗീകരിക്കുന്ന പ്രമാണത്തെ അത് എതിര്‍ക്കുന്നു. എന്‍റെ അവയവങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന പാപത്തിന്‍റെ പ്രമാണത്തിന് അത് എന്നെ അടിമയാക്കുന്നു.

24 ഹാ! എന്‍റെ സ്ഥിതി എത്ര ദയനീയം! ഈ മര്‍ത്യശരീരത്തില്‍നിന്ന് എന്നെ ആര്‍ മോചിപ്പിക്കും? നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം. ഇങ്ങനെ മനസ്സുകൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും മാനുഷിക പ്രകൃതികൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും ഞാന്‍ സേവിക്കുന്നു.

8

1

ക്രിസ്തുയേശുവിനോട് ഏകീഭവിച്ചു ജീവിക്കുന്നവര്‍ക്ക് ഇനി ശിക്ഷാവിധിയില്ല.

2 ക്രിസ്തുയേശുവിനോട് ഏകീഭവിക്കുന്നവര്‍ക്കു ജീവന്‍ നല്‌കുന്ന ആത്മാവിന്‍റെ നിയമം പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍നിന്ന് എന്നെ സ്വതന്ത്രനാക്കി.

3 [3,4] എന്നാല്‍ മനുഷ്യസ്വഭാവം ദുര്‍ബലമായതുകൊണ്ട് മനുഷ്യരെ ദൈവത്തോടു രഞ്ജിപ്പിക്കുന്നതില്‍ നിയമം പരാജയപ്പെട്ടു. അതുകൊണ്ട് പാപത്തെ ഉന്മൂലനം ചെയ്യുന്നതിനും, അങ്ങനെ മനുഷ്യജീവിതത്തിലും സ്വഭാവത്തിലുമുള്ള പാപത്തിനു ശിക്ഷാവിധി നല്‌കുന്നതിനും, തന്‍റെ ഏക പുത്രനെ മനുഷ്യപ്രകൃതത്തോടു തുല്യതയുള്ളവനായി ദൈവം അയച്ചു. നിയമംകൊണ്ട് ഉദ്ദേശിക്കപ്പെട്ട ദൈവത്തിന്‍റെ രക്ഷകപ്രവര്‍ത്തനം ഇങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ടു.

4

5 പാപസ്വഭാവത്തിനു വിധേയരായവര്‍ അതിന്‍റെ ഇച്ഛയ്‍ക്കനുസൃതമായും, ദൈവാത്മാവിന്‍റെ പ്രേരണയനുസരിച്ചു ജീവിക്കുന്നവര്‍ അതിന് അനുസൃതമായും ചിന്തിക്കുന്നു.

6 പാപസ്വഭാവത്താല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂര്‍ണമായ ജീവിതത്തിനും കാരണമായിത്തീരുന്നു.

7 പാപസ്വഭാവത്തിനു വിധേയമായ ചിന്താഗതിയുള്ളവര്‍ ദൈവത്തോടു ശത്രുതയില്‍ കഴിയുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ പ്രമാണം അവര്‍ അനുസരിക്കുന്നില്ല; അനുസരിക്കുവാന്‍ കഴിയുകയുമില്ല.

8 പാപസ്വഭാവത്തിനു വിധേയരായവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്.

9

ദൈവത്തിന്‍റെ ആത്മാവ് യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ പാപസ്വഭാവത്തിനു വിധേയരല്ല; ദൈവാത്മാവിനു വിധേയരത്രേ. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല.

10 എന്നാല്‍ പാപം മൂലം നിങ്ങളുടെ ഭൗതികശരീരം മര്‍ത്യമാണെങ്കിലും ക്രിസ്തു നിങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് ദൈവത്തിന്‍റെ രക്ഷകപ്രവര്‍ത്തനംമൂലം നിങ്ങളിലുള്ള ദൈവാത്മാവു നിങ്ങള്‍ക്കു ജീവനായിരിക്കും.

11 യേശുവിനെ മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ നിവസിക്കുന്നെങ്കില്‍ ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ദൈവം ആത്മാവിനാല്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും ജീവന്‍ നല്‌കും.

12

അതുകൊണ്ട് സഹോദരരേ, ഇനിമേല്‍ പാപസ്വഭാവമനുസരിച്ചു ജീവിക്കുവാന്‍ നാം കടപ്പെട്ടവരല്ല.

13 പാപസ്വഭാവമനുസരിച്ചു ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ നിശ്ചയമായും മരിക്കും. എന്നാല്‍ ആത്മാവിനു വിധേയരായി, ശരീരത്തിന്‍റെ പാപകരമായ പ്രവൃത്തികളെ നിഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.

14 ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ മക്കളാകുന്നു.

15 നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത് വീണ്ടും ഭയം ഉളവാക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, അബ്ബാ-പിതാവേ - എന്നു വിളിക്കുന്ന പുത്രത്വത്തിന്‍റെ ആത്മാവിനെയത്രേ.

16 നാം ദൈവത്തിന്‍റെ മക്കളാകുന്നുവെന്ന്, ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേര്‍ന്നു പ്രഖ്യാപനം ചെയ്യുന്നു.

17 നാം ദൈവത്തിന്‍റെ മക്കളായതുകൊണ്ട് അവിടുത്തെ അവകാശികളാകുന്നു; മാത്രമല്ല, ക്രിസ്തുവിന്‍റെ കൂട്ടവകാശികളുമാണ്. ക്രിസ്തുവിന്‍റെ കഷ്ടതകളില്‍ നാം പങ്കാളികളാകുന്നെങ്കില്‍ അവിടുത്തെ മഹത്ത്വത്തിനും നാം പങ്കാളികളാകും.

18

നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താല്‍ ഇപ്പോഴുള്ള കഷ്ടതകള്‍ ഏറ്റവും നിസ്സാരമെന്നു ഞാന്‍ കരുതുന്നു.

19 ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനുവേണ്ടി സകല സൃഷ്‍ടികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു.

20 സ്വന്തം ഇച്ഛയാലല്ല, ദൈവേച്ഛയാല്‍ത്തന്നെ, സൃഷ്‍ടി വ്യര്‍ഥമായിത്തീരുന്നതിനു വിധിക്കപ്പെട്ടു.

21 എന്നിരുന്നാലും സൃഷ്‍ടിതന്നെ നശ്വരതയുടെ അടിമത്തത്തില്‍നിന്ന് ഒരിക്കല്‍ സ്വതന്ത്രമാകുകയും ദൈവമക്കളുടെ മഹത്ത്വമേറിയ സ്വാതന്ത്ര്യത്തില്‍ പങ്കുകൊള്ളുകയും ചെയ്യുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നു.

22 അതിനുവേണ്ടി സകല സൃഷ്‍ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ.

23 സൃഷ്‍ടിമാത്രമല്ല, ദൈവത്തിന്‍റെ വരദാനങ്ങളില്‍ ആദ്യത്തേതായ ആത്മാവു ലഭിച്ചിരിക്കുന്ന നാമും അന്തരാത്മാവില്‍ ഞരങ്ങുന്നു; നമ്മെ ദൈവത്തിന്‍റെ പുത്രന്മാരാക്കുന്നതിനും പൂര്‍ണമായി സ്വതന്ത്രരാക്കുന്നതിനുംവേണ്ടി കാത്തിരുന്നുകൊണ്ടുതന്നെ.

24 ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; എന്നാല്‍ ഏതൊന്നിനുവേണ്ടി നാം പ്രത്യാശിക്കുന്നുവോ, അതു ദൃശ്യമാണെങ്കില്‍, ആ പ്രത്യാശ യഥാര്‍ഥമല്ല. കാണുന്ന ഒന്നിനുവേണ്ടി എന്തിനാണു പ്രത്യാശിക്കുന്നത്?

25 എന്നാല്‍ അദൃശ്യമായതിനുവേണ്ടി പ്രത്യാശിക്കുന്നുവെങ്കില്‍ അതിനുവേണ്ടി നിരന്തര ക്ഷമയോടെ നാം കാത്തിരിക്കുന്നു.

26

അതുപോലെതന്നെ, നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുന്നു. എങ്ങനെയാണു പ്രാര്‍ഥിക്കേണ്ടതെന്നു നമുക്ക് അറിഞ്ഞുകൂടെങ്കിലും ആത്മാവ് വാക്കുകള്‍ കൂടാതെയുള്ള ഞരക്കത്താല്‍ നമുക്കുവേണ്ടി ദൈവത്തിന്‍റെ അടുക്കല്‍ നിവേദനം നടത്തുന്നു.

27 ദൈവത്തിന്‍റെ ജനത്തിനുവേണ്ടി, അവിടുത്തെ ഹിതപ്രകാരം, ആത്മാവു തിരുസന്നിധിയില്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യഹൃദയങ്ങള്‍ കാണുന്നവനായ ദൈവം ആത്മാവിന്‍റെ ചിന്ത എന്താകുന്നു എന്ന് അറിയുകയും ചെയ്യുന്നു.

28

ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കുതന്നെ, സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേര്‍ന്ന് അവിടുന്നു പ്രവര്‍ത്തിക്കുന്നു എന്നു നമുക്കറിയാം.

29 നേരത്തെ തിരഞ്ഞെടുത്തിട്ടുള്ളവരെ, തന്‍റെ പുത്രന്‍റെ പ്രതിബിംബത്തോടു സദൃശരായിത്തീരുന്നതിനു ദൈവം പ്രത്യേകം വേര്‍തിരിച്ചിരിക്കുന്നു. അങ്ങനെ അവിടുത്തെ പുത്രന്‍ അസംഖ്യം സഹോദരന്മാരില്‍ ആദ്യജാതനായിത്തീരുന്നു.

30 താന്‍ വേര്‍തിരിച്ചിരിക്കുന്നവരെ ദൈവം വിളിച്ചു; താന്‍ വിളിച്ചവരെ ദൈവം കുറ്റമറ്റവരായി അംഗീകരിച്ചു; കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടവരെ തേജസ്കരിക്കുകയും ചെയ്തിരിക്കുന്നു.

31

ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കില്‍ ആരു നമുക്ക് എതിരു നില്‌ക്കും?

32 സ്വന്തം പുത്രനെന്നതുപോലും പരിഗണിക്കാതെ ദൈവം നമുക്കെല്ലാവര്‍ക്കുംവേണ്ടി ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചു. അങ്ങനെയെങ്കില്‍ ദൈവം ക്രിസ്തുവിനോടൊപ്പം സമസ്തവും നമുക്കു കൃപയോടെ നല്‌കാതിരിക്കുമോ?

33 ദൈവം തിരഞ്ഞെടുത്ത ജനത്തിന്മേല്‍ ആരു കുറ്റം ആരോപിക്കും? അവരെ കുറ്റമറ്റവരായി അംഗീകരിക്കുന്നത് ദൈവം ആണല്ലോ.

34 അപ്പോള്‍ അവരെ കുറ്റവാളികളെന്നു വിധിക്കുവാന്‍ ആര്‍ക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്‍റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു.

35 നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നു വേര്‍പെടുത്തുവാന്‍ ആര്‍ക്കു കഴിയും? കഷ്ടതയ്‍ക്കോ, ബുദ്ധിമുട്ടിനോ, പീഡനത്തിനോ, ക്ഷാമത്തിനോ, നഗ്നതയ്‍ക്കോ, വിപത്തിനോ, വാളിനോ കഴിയുമോ?

36

അങ്ങയെപ്രതി കൊല്ലപ്പെടുമെന്ന ഭീഷണിയെ
ഞങ്ങള്‍ ദിനംതോറും നേരിടുന്നു;
കൊല്ലുവാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെ
ഞങ്ങള്‍ എണ്ണപ്പെടുന്നു

എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

37

എന്നാല്‍ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇവയിലെല്ലാം നമുക്കു പൂര്‍ണവിജയമുണ്ട്.

38 [38,39] മരണത്തിനോ, ജീവനോ, മാലാഖമാര്‍ക്കോ, മാനുഷികമല്ലാത്ത അധികാരങ്ങള്‍ക്കോ, ശക്തികള്‍ക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്‍ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്തുവാന്‍ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.

9

1

[1,2] ക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുന്നത് സത്യമാണ്; വ്യാജമല്ല. എന്‍റെ മാംസവും രക്തവുമായ സ്വന്തം ജനത്തെക്കുറിച്ച് എനിക്കുള്ള ദുഃഖം ബൃഹത്തും എന്‍റെ ഹൃദയവേദന അറുതിയില്ലാത്തതുമാണ്. ഞാന്‍ വ്യാജമല്ല പറയുന്നതെന്നു പരിശുദ്ധാത്മാവിനാല്‍ ഭരിക്കപ്പെടുന്ന എന്‍റെ മനസ്സാക്ഷി എനിക്ക് ഉറപ്പു നല്‌കുന്നു.

2

3 എന്‍റെ സഹോദരരായ അവര്‍ക്കുവേണ്ടി ക്രിസ്തുവില്‍നിന്നു വിച്ഛേദിതനായി ശാപഗ്രസ്തനാകുവാന്‍പോലും ഞാന്‍ തയ്യാറാണ്.

4 അവര്‍ ദൈവത്തിന്‍റെ ജനമായ ഇസ്രായേല്യരാണ്; ദൈവം അവരെ തന്‍റെ പുത്രന്മാരാക്കി; ദിവ്യതേജസ്സും, ഉടമ്പടികളും, നിയമങ്ങളും, ആരാധനയും വാഗ്ദാനങ്ങളുമെല്ലാം അവര്‍ക്കു നല്‌കി. പിതാക്കന്മാരും അവരുടേതാണ്.

5 ക്രിസ്തു മനുഷ്യനായി അവതരിച്ചതും അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.

6

ദൈവത്തിന്‍റെ വചനം വ്യര്‍ഥമായി എന്നല്ല ഞാന്‍ പറയുന്നത്. ഇസ്രായേലില്‍നിന്നു ജനിച്ചവരെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്യരല്ല.

7 അബ്രഹാമില്‍നിന്നു ജനിച്ചവരെല്ലാം യഥാര്‍ഥത്തില്‍ അബ്രഹാമിന്‍റെ സന്തതികളല്ല. ‘ഇസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ മാത്രം നിന്‍റെ സന്തതികളായി എണ്ണപ്പെടും’ എന്നു ദൈവം അബ്രഹാമിനോട് അരുള്‍ചെയ്തു.

8 പ്രകൃത്യാ ജനിച്ച സന്താനങ്ങളല്ല ദൈവത്തിന്‍റെ മക്കള്‍ എന്നത്രേ ഇതിന്‍റെ സാരം. ദൈവത്തിന്‍റെ വാഗ്ദാനഫലമായി ജനിച്ചവരെയത്രേ യഥാര്‍ഥ സന്താനങ്ങളായി പരിഗണിക്കുന്നത്.

9 ‘ഞാന്‍ യഥാവസരം തിരിച്ചുവരുമ്പോള്‍ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും’ എന്നായിരുന്നു ദൈവത്തിന്‍റെ വാഗ്ദാനം.

10 അതുമാത്രമല്ല, നമ്മുടെ പൂര്‍വികനായ ഇസ്ഹാക്കില്‍നിന്ന് റിബേക്കായ്‍ക്കു രണ്ടു പുത്രന്മാരാണു ജനിച്ചത്.

11 [11,12] എന്നാല്‍ അവര്‍ ജനിക്കുന്നതിനുമുമ്പ്, നന്മയോ തിന്മയോ ചെയ്യുന്നതിനുമുമ്പു തന്നെ ‘മൂത്തവന്‍ ഇളയവനെ സേവിക്കും’ എന്നു ദൈവം റിബേക്കയോട് അരുള്‍ചെയ്തു; പുത്രന്‍റെ തിരഞ്ഞെടുപ്പ് തികച്ചും ദൈവേഷ്ടപ്രകാരമായിരിക്കണം; അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുള്‍ചെയ്തത്. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് ഏതെങ്കിലും പ്രവൃത്തിയെ ആധാരമാക്കിയല്ല, പ്രത്യുത അവിടുത്തെ വിളിയുടെ അടിസ്ഥാനത്തിലാണ്.

12

13 ‘ഞാന്‍ യാക്കോബിനെ സ്നേഹിച്ചു; ഏശാവിനെ വെറുത്തു’ എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടല്ലോ.

14

അങ്ങനെയെങ്കില്‍ എന്താണു പറയുക? ദൈവം നീതിരഹിതനാണെന്നോ? ഒരിക്കലും അല്ല.

15 “എനിക്കു കരുണ തോന്നുന്നവനോടു ഞാന്‍ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുള്‍ചെയ്തു.

16 അതുകൊണ്ട് മനുഷ്യന്‍റെ ഇച്ഛയിലോ പ്രയത്നത്തിലോ അല്ല ദൈവകാരുണ്യത്തിലത്രേ എല്ലാം അടിസ്ഥാനപ്പെട്ടിരിക്കുന്നത്.

17 “എന്‍റെ ശക്തി പ്രദര്‍ശിപ്പിക്കുന്നതിനു നിന്നെ ഉപയോഗിക്കുവാനും എന്‍റെ കീര്‍ത്തി ലോകത്തെങ്ങും പരത്തുവാനും മാത്രമാണ് ഞാന്‍ നിന്നെ രാജാവാക്കിയത്” എന്ന് ഈജിപ്തിലെ രാജാവായ ഫറവോനോടു പറയുന്നതായി വേദലിഖിതത്തില്‍‍ കാണുന്നു.

18 അങ്ങനെ തനിക്കു മനസ്സുള്ളവനോടു ദൈവത്തിനു കാരുണ്യമുണ്ട്; മനസ്സുള്ളവനെ അവിടുന്നു കഠിനഹൃദയനാക്കുകയും ചെയ്യുന്നു.

19

അങ്ങനെയെങ്കില്‍ ‘ദൈവം മനുഷ്യനെ എന്തിനു കുറ്റപ്പെടുത്തണം? ദൈവത്തിന്‍റെ ഇഷ്ടത്തെ എതിര്‍ക്കുവാന്‍ ആര്‍ക്കു കഴിയും?” എന്നു നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം.

20 എന്‍റെ സ്നേഹിതാ, ദൈവത്തോടു എതിര്‍വാദം ചെയ്യുവാന്‍ നീ ആരാണ്? “അവിടുന്ന് എന്നെ ഇങ്ങനെ നിര്‍മിച്ചതെന്തിന്?” എന്ന് ഒരു മണ്‍കലം അതിന്‍റെ നിര്‍മിതാവിനോടു ചോദിക്കുമോ?

21 തന്‍റെ ഇഷ്ടംപോലെ കളിമണ്ണ് ഉപയോഗിക്കുന്നതിനും, വിശേഷാവസരത്തില്‍ ഉപയോഗിക്കാനുള്ള പാത്രവും സാധാരണ ഉപയോഗത്തിനുള്ള പാത്രവും ഒരേ പിണ്ഡത്തില്‍നിന്നു നിര്‍മിക്കുന്നതിനും കുശവന് അവകാശമില്ലേ? ദൈവം ചെയ്തിരിക്കുന്നതും ഇതുപോലെയത്രേ.

22 തന്‍റെ കോപം പ്രകടമാക്കുവാനും ശക്തി വെളിപ്പെടുത്തുവാനും ദൈവം ആഗ്രഹിച്ചു എങ്കിലും നശിപ്പിക്കപ്പെടുന്നതിന് നിര്‍മിതമായ കോപപാത്രങ്ങളോട് അവിടുന്നു നിരന്തരക്ഷമയുള്ളവനായിരുന്നു.

23 തന്‍റെ തേജസ്സ് പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു ഒരുക്കിയിരിക്കുന്നവരും അവിടുത്തെ കാരുണ്യപാത്രങ്ങളുമായ നമ്മുടെമേല്‍ തന്‍റെ മഹാതേജസ്സ് പ്രത്യക്ഷമാക്കുവാനും അവിടുന്നു നിശ്ചയിച്ചു.

24 അതിനുവേണ്ടി യെഹൂദന്മാരില്‍നിന്നു മാത്രമല്ല വിജാതീയരില്‍നിന്നും വിളിക്കപ്പെട്ടവരത്രേ നാം.

25 ഹോശേയായുടെ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു:

എന്‍റെ ജനമല്ലാത്തവരെ
എന്‍റെ ജനമെന്നു ഞാന്‍ വിളിക്കും;
ഞാന്‍ സ്നേഹിക്കാത്ത ജനതയെ
എന്‍റെ പ്രേമഭാജനമെന്നും ഞാന്‍ വിളിക്കും.

26

‘നിങ്ങള്‍ എന്‍റെ ജനമല്ല’ എന്നു പറഞ്ഞിരിക്കുന്നിടത്തു തന്നെ ‘ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍’ എന്ന് അവര്‍ വിളിക്കപ്പെടുമെന്ന് അവരോടു പറഞ്ഞിട്ടുണ്ട്.

27 യെശയ്യാപ്രവാചകന്‍ ഇസ്രായേലിനെക്കുറിച്ചു പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “കടല്‍പ്പുറത്തെ മണല്‍ത്തരിപോലെ അസംഖ്യമാണ് ഇസ്രായേല്‍ജനമെങ്കിലും, അവരില്‍ ഒരു പിടിയാളുകള്‍ മാത്രമേ രക്ഷപ്രാപിക്കൂ.

28 സര്‍വേശ്വരന്‍ ഭൂമിയിലുള്ള സകലജനത്തിന്‍റെയും കണക്കുനോക്കി അന്തിമമായി വേഗം ന്യായം വിധിക്കും.”

29 യെശയ്യാ നേരത്തെ പറഞ്ഞിരിക്കുന്നതുപോലെ “നമ്മുടെ വംശം നിലനിര്‍ത്തുന്നതിന് ഏതാനും ആളുകളെ സര്‍വശക്തനായ ദൈവം അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍ നാം സോദോമിനെപ്പോലെയും ഗോമോറെയെപ്പോലെയും ആകുമായിരുന്നു.”

30

അപ്പോള്‍ നാം എന്താണു പറയേണ്ടത്? ദൈവത്തോടുള്ള ബന്ധം ക്രമപ്പെടുത്തുവാന്‍ ശ്രമിക്കാതിരുന്ന വിജാതീയര്‍ വിശ്വാസംമൂലം ദൈവത്തോടുള്ള ഉറ്റബന്ധത്തില്‍ ആയിത്തീര്‍ന്നു.

31 നേരേമറിച്ച് ധര്‍മശാസ്ത്രപ്രകാരം ദൈവത്തോടുള്ള ബന്ധം ക്രമപ്പെടുത്തുവാന്‍ ശ്രമിച്ച ഇസ്രായേല്‍ജനത്തിന് അതു സാധിച്ചില്ല. എന്തുകൊണ്ട്?

32 വിശ്വാസത്തെ അവലംബമാക്കാതെ തങ്ങളുടെ കര്‍മങ്ങളെ ആശ്രയിച്ചതുകൊണ്ടുതന്നെ. തന്നിമിത്തം അവര്‍ ഇടര്‍ച്ചയുടെ പാറയില്‍ തട്ടിവീണു.

33

ഇതാ, സീയോനില്‍
ഞാന്‍ ഒരു ശില സ്ഥാപിച്ചിരിക്കുന്നു,
ജനങ്ങളെ തട്ടിവീഴ്ത്തുന്ന ഒരു തടങ്കല്‍ പാറതന്നെ.
എന്നാല്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍
ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല

എന്നു വേദലിഖിതത്തില്‍ പറയുന്നു.

10

1

സഹോദരരേ, എന്‍റെ സ്വന്തം ജനം രക്ഷിക്കപ്പെടണമെന്ന് ഞാന്‍ എത്രമാത്രം അഭിവാഞ്ഛിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു!

2 ദൈവത്തെ സംബന്ധിച്ച കാര്യങ്ങളില്‍ അവര്‍ അത്യന്തം ശുഷ്കാന്തിയുള്ളവരാണെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. പക്ഷേ അവരുടെ ശുഷ്കാന്തി യഥാര്‍ഥ പരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല.

3 ദൈവം മനുഷ്യരെ തന്നോടുള്ള ഉറ്റബന്ധത്തിലാക്കിത്തീര്‍ക്കുന്നതെങ്ങനെയെന്ന് അറിയാതെ, തങ്ങളുടെ സ്വന്തം മാര്‍ഗം സ്ഥാപിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാല്‍ മനുഷ്യരെ തന്നോടു ബന്ധിപ്പിക്കുന്ന ദൈവത്തിന്‍റെ മാര്‍ഗത്തിന് അവര്‍ വഴങ്ങിയിട്ടില്ല.

4 വിശ്വസിക്കുന്ന ഏതൊരുവനെയും കുറ്റമറ്റവനായി ദൈവം അംഗീകരിക്കത്തക്കവണ്ണം ക്രിസ്തു യെഹൂദ ധര്‍മശാസ്ത്രത്തിന് അന്ത്യം കുറിച്ചിരിക്കുന്നു.

5

‘ധര്‍മശാസ്ത്രത്തിന്‍റെ അനുശാസനങ്ങള്‍ അനുസരിക്കുന്നവന്‍ അതുമൂലം ജീവിക്കും’ - ഇതാണ് ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാര്‍ഗമായി മോശ രേഖപ്പെടുത്തിയിരിക്കുന്നത്.

6 എന്നാല്‍ വിശ്വാസത്താല്‍ ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുന്നതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ക്രിസ്തുവിനെ ഇറക്കിക്കൊണ്ടു വരുന്നതിന് ആര്‍ സ്വര്‍ഗത്തിലേക്കു കയറും എന്നു നിങ്ങള്‍ ചിന്തിക്കരുത്.

7 “മരിച്ചവരുടെ ഇടയില്‍നിന്ന് ക്രിസ്തുവിനെ ഉത്ഥാനം ചെയ്യിക്കുന്നതിന് ആര്‍ അധോലോകത്തിലേക്ക് ഇറങ്ങും?” എന്നും ചിന്തിക്കരുത്.

8 അതിനെക്കുറിച്ച് വേദലിഖിതത്തില്‍‍ കാണുന്നത് ഇതാണ്: ദൈവത്തിന്‍റെ സന്ദേശം നിങ്ങളുടെ സമീപത്തുണ്ട്, നിങ്ങളുടെ അധരങ്ങളിലും നിങ്ങളുടെ ഹൃദയത്തിലും തന്നെ.’ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്ന വിശ്വാസത്തിന്‍റെ സന്ദേശം അതുതന്നെയാണ്.

9 യേശു കര്‍ത്താവാകുന്നു എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ ദൈവം നിന്നെ രക്ഷിക്കും.

10 ഹൃദയംകൊണ്ടു വിശ്വസിക്കുന്നതുമൂലം ദൈവം നമ്മെ അംഗീകരിക്കുന്നു; അധരംകൊണ്ട് ഉദ്ഘോഷിക്കുന്നതുമൂലം ദൈവം നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.

11 ‘ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരികയില്ല’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു.

12 യെഹൂദനെന്നും വിജാതീയനെന്നും ഭേദമില്ല. ദൈവം എല്ലാവരുടെയും കര്‍ത്താവത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അവിടുന്ന് ഉദാരമായി അനുഗ്രഹിക്കുന്നു.

13 “സര്‍വേശ്വരന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും.”

14

[14,15] എന്നാല്‍ അവര്‍ വിശ്വസിക്കാതെ എങ്ങനെ വിളിച്ചപേക്ഷിക്കും? കേള്‍ക്കാതെ എങ്ങനെ വിശ്വസിക്കും? സദ്‍വാര്‍ത്ത പ്രഖ്യാപനം ചെയ്യാതെ എങ്ങനെ കേള്‍ക്കും? അയയ്‍ക്കപ്പെടാതെ എങ്ങനെ പ്രഖ്യാപനം ചെയ്യും? ‘സദ്‍വാര്‍ത്ത അറിയിക്കുന്നവരുടെ വരവ് എത്ര സന്തോഷപ്രദം!’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ.

15

16 എന്നാല്‍ എല്ലാവരും സദ്‍വാര്‍ത്ത സ്വീകരിച്ചിട്ടില്ല. ‘സര്‍വേശ്വരാ, ഞങ്ങളുടെ സന്ദേശം ആര്‍ വിശ്വസിച്ചു? എന്ന് യെശയ്യാ തന്നെ ചോദിക്കുന്നു.

17 വിശ്വാസം ഉണ്ടാകുന്നത് ആ സദ്‍വാര്‍ത്ത കേള്‍ക്കുന്നതുകൊണ്ടും കേള്‍ക്കുന്നത് ക്രിസ്തുവിനെ സംബന്ധിച്ചു പ്രസംഗിക്കുന്നതുകൊണ്ടും ആകുന്നു.

18

എന്നാല്‍ അവര്‍ അതു കേട്ടിട്ടില്ലേ? എന്നാണു ഞാന്‍ ചോദിക്കുന്നത്. തീര്‍ച്ചയായും അവര്‍ കേട്ടിട്ടുണ്ട്.

അവരുടെ ശബ്ദത്തിന്‍റെ ധ്വനി
ലോകത്തെങ്ങും വ്യാപിച്ചു;
അവരുടെ വാക്കുകള്‍
ലോകത്തിന്‍റെ അറുതിവരെയും എത്തിയിരിക്കുന്നു

എന്നാണല്ലോ വേദഗ്രന്ഥത്തില്‍ പറയുന്നത്.

19

ഇസ്രായേല്‍ജനം ഇതൊന്നും ഗ്രഹിച്ചില്ലേ എന്നു ഞാന്‍ വീണ്ടും ചോദിക്കുന്നു. ആദ്യംതന്നെ മോശ പറയുന്നു:

യഥാര്‍ഥ ജനതയല്ലാത്തവര്‍ മൂലം
ഞാന്‍ നിങ്ങള്‍ക്ക് അസൂയ വരുത്തും;
അജ്ഞരായ ജനതമൂലം
നിങ്ങളെ ഞാന്‍ കോപിഷ്ഠരാക്കും.

20

യെശയ്യാ പ്രവാചകനാകട്ടെ,

എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി;
എന്നെ ആരായാത്തവര്‍ക്കു ഞാന്‍ പ്രത്യക്ഷനായി

എന്നു പറയുവാന്‍ ധൈര്യപ്പെടുന്നു.

21 എന്നാല്‍ ഇസ്രായേലിനെക്കുറിച്ച് പ്രവാചകന്‍ പറയുന്നത് ഇങ്ങനെയാണ്: “എന്നെ അനുസരിക്കാത്തവരും എന്നോട് എതിര്‍ക്കുന്നവരുമായ ജനത്തെ സ്വീകരിക്കുവാന്‍ ഞാന്‍ ഇടവിടാതെ കൈനീട്ടി.”

11

1

ദൈവം സ്വന്തം ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. നിശ്ചയമായും ഇല്ല. ഞാന്‍ തന്നെ ഇസ്രായേല്യനും അബ്രഹാമിന്‍റെ വംശജനും ബെന്യാമീന്‍ ഗോത്രക്കാരനുമാകുന്നു.

2 ലോകാരംഭത്തിനു മുമ്പുതന്നെ താന്‍ തിരഞ്ഞെടുത്ത ജനത്തെ ദൈവം ഉപേക്ഷിച്ചിട്ടില്ല. വേദഗ്രന്ഥത്തില്‍ പറയുന്നത് എന്താണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?

3 [3,4] ഇസ്രായേലിന് എതിരെ ഏലിയാപ്രവാചകന്‍ ദൈവത്തോട് ഇങ്ങനെ വാദിക്കുന്നു: “സര്‍വേശ്വരാ, അങ്ങയുടെ പ്രവാചകന്മാരെ അവര്‍ വധിച്ചു; അങ്ങയുടെ ബലിപീഠങ്ങളെ അവര്‍ തകര്‍ക്കുകയും ചെയ്തു. പ്രവാചകന്മാരില്‍ ഞാന്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. എന്നെയും കൊല്ലുവാന്‍ അവര്‍ വട്ടം കൂട്ടുന്നു.” ദൈവം അതിനു നല്‌കിയ മറുപടി എന്താണ്? “ബാല്‍ദേവന്‍റെ മുമ്പില്‍ മുട്ടുമടക്കാത്ത ഏഴായിരം പേരെ എനിക്കുവേണ്ടി ശേഷിപ്പിച്ചിട്ടുണ്ട്.”

4

5 അതുപോലെതന്നെ ഇന്നും, തന്‍റെ കൃപ നിമിത്തം ദൈവം തിരഞ്ഞെടുത്ത ഒരു ചെറിയ സംഘം ശേഷിച്ചിട്ടുണ്ട്.

6 അവരുടെ പ്രവൃത്തിയല്ല, കൃപയത്രേ തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനം. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് മനുഷ്യന്‍റെ പ്രവൃത്തിയെ ആധാരമാക്കി ആണെങ്കില്‍ കൃപ യഥാര്‍ഥത്തില്‍ കൃപയല്ല.

7

എന്താണ് ഇതിന്‍റെ അര്‍ഥം? ഇസ്രായേല്‍ ജനം അന്വേഷിച്ചു കൊണ്ടിരുന്നത് കണ്ടെത്തിയില്ല. ദൈവം തിരഞ്ഞെടുത്ത ചെറിയ സംഘമാണ് അതു കണ്ടെത്തിയത്; മറ്റുള്ളവര്‍ ദൈവത്തിന്‍റെ വിളി കേള്‍ക്കുവാന്‍ കഴിയാത്തവരായിത്തീര്‍ന്നു.

8

[8,9] ദൈവം അവര്‍ക്കു മന്ദബുദ്ധിയും കാണാത്ത കണ്ണുകളും കേള്‍ക്കാത്ത ചെവികളും നല്‌കിയിരിക്കുന്നു;
അത് ഇന്നും ആ നിലയില്‍ത്തന്നെയാണിരിക്കുന്നത്

എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു.

‘അവരുടെ വിരുന്നുകള്‍ അവര്‍ക്ക്
കെണിയും കുരുക്കുമായിത്തീരട്ടെ,
അവര്‍ വീഴുകയും ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ;

9

10
അവര്‍ക്കു കാണാന്‍ കഴിയാതെവണ്ണം
അവരുടെ കണ്ണുകള്‍ അന്ധമായിത്തീരട്ടെ;
കഷ്ടപ്പാടുകള്‍കൊണ്ട്
അവരുടെ നട്ടെല്ലുകള്‍ വളഞ്ഞു പോകട്ടെ’

എന്നു ദാവീദും പറയുന്നു.

11

അപ്പോള്‍ ഞാന്‍ ചോദിക്കുന്നു: അവരുടെ കാലിടറിയത് എന്നെന്നേക്കുമായി വീണു നശിക്കുന്നതിനായിരുന്നുവോ? ഒരിക്കലുമല്ല! അവരുടെ നിയമലംഘനങ്ങള്‍മൂലം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു. അതുകൊണ്ട് വിജാതീയരോട് യെഹൂദന്മാര്‍ അസൂയാലുക്കളായിത്തീര്‍ന്നിരിക്കുന്നു.

12 ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങള്‍ കൈവരുന്നതിനു യെഹൂദന്മാരുടെ നിയമലംഘനം കാരണമായി ഭവിച്ചു; യെഹൂദന്മാര്‍ക്കു നഷ്ടമായത് വിജാതീയര്‍ക്കു നേട്ടമായിത്തീര്‍ന്നു. അപ്പോള്‍ സര്‍വയെഹൂദന്മാരുംകൂടി ദൈവത്തിന്‍റെ രക്ഷയില്‍ ഉള്‍പ്പെട്ടാല്‍ ആ അനുഗ്രഹം എത്ര വലുതായിരിക്കും!

13

[13,14] വിജാതീയരായ നിങ്ങളോടു ഞാന്‍ പറയട്ടെ: ഒരുവേള എന്‍റെ സ്വന്തം ജനത്തെ അസൂയാലുക്കളാക്കി അവരില്‍ ചിലരെയെങ്കിലും രക്ഷിക്കുവാന്‍ എനിക്കു കഴിഞ്ഞെങ്കിലോ എന്നുവച്ച് വിജാതീയരുടെ അപ്പോസ്തോലനെന്ന നിലയിലുള്ള എന്‍റെ ശുശ്രൂഷയില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

14

15 എന്‍റെ സ്വജാതികള്‍ തിരസ്കരിക്കപ്പെട്ടത് ലോകത്തെ ദൈവത്തോട് രഞ്ജിപ്പിക്കുന്നതിന് ഇടയാക്കിയെങ്കില്‍, അവരെ സ്വീകരിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മൃതരില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പല്ലാതെ മറ്റെന്താണ്?

16

ഒരപ്പത്തിന്‍റെ ആദ്യത്തെ ഭാഗം ദൈവത്തിന് അര്‍പ്പിക്കുന്നെങ്കില്‍ ആ അപ്പം മുഴുവനും അവിടുത്തേക്കുള്ളതാകുന്നു; ഒരു വൃക്ഷത്തിന്‍റെ വേരു വിശുദ്ധമാണെങ്കില്‍ അതിന്‍റെ ശാഖകളും വിശുദ്ധമായിരിക്കും.

17 [17,18] നട്ടുവളര്‍ത്തിയ ഒലിവുമരത്തിന്‍റെ ചില ശാഖകള്‍ മുറിച്ചുകളഞ്ഞ്, ഒട്ടിച്ചുചേര്‍ക്കപ്പെട്ട കാട്ടൊലിവിന്‍റെ ശാഖപോലെയാണ് വിജാതീയനായ നീ. നീ ഇപ്പോള്‍ തായ്മരത്തിന്‍റെ ചൈതന്യത്തില്‍ പങ്കാളിയാകുന്നു. മുറിച്ചുകളഞ്ഞ ചില്ലകളോട് അവജ്ഞ കാട്ടരുത്. നിനക്ക് അഹങ്കരിക്കുവാന്‍ എന്തിരിക്കുന്നു? നീ ഒരു ശാഖമാത്രമാണല്ലോ; നീ വേരിനെയല്ല, വേരു നിന്നെയാണു ചുമക്കുന്നത് എന്ന് ഓര്‍ക്കുക.

18

19

എന്നാല്‍, “എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിന് ആ ചില്ലകളെ മുറിച്ചുകളഞ്ഞു” എന്നു നീ പറയുമായിരിക്കും. അതു ശരിതന്നെ.

20 വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്‌ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക.

21 സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കില്‍ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ?

22 ദൈവം എത്ര ദയാലുവും അതുപോലെതന്നെ എത്ര കര്‍ക്കശനുമാണെന്നു നാം ഇവിടെ കാണുന്നു. വിഛേദിക്കപ്പെട്ട ശാഖകള്‍പോലെ വീണുപോയവരോട് അവിടുന്നു നിര്‍ദാക്ഷിണ്യം പെരുമാറുന്നു. അവിടുത്തെ കാരുണ്യത്തില്‍ നിലനിന്നാല്‍ നിന്നോട് അവിടുന്നു ദയാലുവായിരിക്കും; അല്ലെങ്കില്‍ നീയും മുറിച്ചുനീക്കപ്പെടും.

23 ഇസ്രായേല്‍ജനം തങ്ങളുടെ അവിശ്വാസത്തില്‍ തുടരാതിരുന്നാല്‍ ദൈവം അവരെ യഥാസ്ഥാനങ്ങളില്‍ ഒട്ടിച്ചുചേര്‍ക്കും; അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കുവാന്‍ ദൈവത്തിനു കഴിയും.

24 കാട്ടുമരത്തില്‍നിന്നു വെട്ടിയെടുത്ത ചില്ലകളെപ്പോലെയുള്ള വിജാതീയരായ നിങ്ങളെ നല്ല ഒലിവുമരത്തോടു സ്വാഭാവിക രീതിക്കു വിരുദ്ധമായി ഒട്ടിച്ചുചേര്‍ത്തെങ്കില്‍, മുറിച്ചുനീക്കപ്പെട്ട ശാഖകളായ യെഹൂദന്മാരെ തായ്മരത്തോടു വീണ്ടും ഒട്ടിച്ചുചേര്‍ക്കുവാന്‍ ദൈവത്തിന് എത്ര എളുപ്പമായിരിക്കും!

25

[25-27] സഹോദരരേ, നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന ഒരു രഹസ്യമുണ്ട്. ഇസ്രായേല്‍ജനത്തിന്‍റെ വഴങ്ങാത്ത പ്രകൃതം, വിജാതീയരില്‍നിന്നു ദൈവത്തിന്‍റെ അടുത്തു വരുന്നവരുടെ സംഖ്യ പൂര്‍ത്തിയാകുന്നതുവരെ മാത്രമേ ഉണ്ടായിരിക്കൂ. ഇങ്ങനെ ഇസ്രായേല്‍ മുഴുവന്‍ രക്ഷിക്കപ്പെടും. ഈ രഹസ്യം അറിയുമ്പോള്‍ നിങ്ങള്‍ വിവേകശാലികളാണെന്നു നിങ്ങള്‍ക്കു തോന്നുകയില്ല. വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു:

രക്ഷകന്‍ സീയോനില്‍നിന്നു വരും,
യാക്കോബിന്‍റെ വംശത്തില്‍നിന്ന്
എല്ലാ ദുഷ്ടതയും നീക്കും;

ഇതായിരിക്കും അവരുടെ പാപങ്ങള്‍ നീക്കുമ്പോള്‍ അവരോടു ഞാന്‍ ചെയ്യുന്ന ഉടമ്പടി.

26

27

28

സുവിശേഷം നിരസിച്ചതുകൊണ്ട്, യെഹൂദന്മാര്‍ വിജാതീയരായ നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ ശത്രുക്കളായി. എന്നാല്‍ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പുമൂലം പിതാക്കന്മാര്‍ മുഖേന അവര്‍ അവിടുത്തെ സ്നേഹഭാജനങ്ങളുമാണ്.

29 ദൈവത്തിന്‍റെ വിളിയും വരങ്ങളും സുസ്ഥിരമത്രേ.

30 വിജാതീയരായ നിങ്ങള്‍ കഴിഞ്ഞകാലത്ത് ദൈവത്തെ അനുസരിച്ചില്ലെങ്കിലും, യെഹൂദന്മാര്‍ അനുസരണക്കേടു കാട്ടിയതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കു ദൈവത്തിന്‍റെ കാരുണ്യം ലഭിച്ചിരിക്കുന്നു.

31 അതുപോലെതന്നെ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ യെഹൂദന്മാര്‍ക്കും കൃപ ലഭിക്കേണ്ടതിന് അവര്‍ ഇപ്പോള്‍ ദൈവത്തെ അനുസരിക്കാതിരിക്കുന്നു.

32 എല്ലാവരോടും കരുണ കാട്ടേണ്ടതിന് ദൈവം എല്ലാവരെയും അനുസരണക്കേടിനു അടിമപ്പെടുത്തിയിരിക്കുന്നു.

33

ഹാ! ദൈവത്തിന്‍റെ ധനം എത്ര വലുത്! അവിടുത്തെ വിവേകവും അറിവും എത്ര അഗാധം! അവിടുത്തെ വിധികള്‍ വിശദീകരിക്കുവാന്‍ ആര്‍ക്കു സാധിക്കും?

34 [34,35] വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: കര്‍ത്താവിന്‍റെ മനസ്സ് ആരറിയുന്നു? ദൈവത്തെ ഉപദേശിക്കുവാന്‍ ആര്‍ക്കു കഴിയും? ദൈവം തിരിച്ചു കൊടുക്കേണ്ടിവരത്തക്കവിധം അവിടുത്തേക്ക് എന്തെങ്കിലും കൊടുക്കുന്നവരായി ആരുമില്ല.

35

36 സര്‍വചരാചരങ്ങളും ദൈവത്തില്‍ നിന്നും ദൈവത്തില്‍കൂടിയും ദൈവത്തിനുവേണ്ടിയുമുള്ളവയാകുന്നു. അവിടുത്തേക്ക് എന്നെന്നേക്കും മഹത്ത്വം! ആമേന്‍.

12

1

അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാന്‍ ഇതു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്‍ക്കായി വേര്‍തിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുക; ഇതാണ് നിങ്ങള്‍ അര്‍പ്പിക്കേണ്ട അര്‍ഥവത്തായ സത്യാരാധന.

2 ഈ ലോകത്തിന്‍റെ മാനദണ്ഡങ്ങള്‍ നിങ്ങള്‍ക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോള്‍ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂര്‍ണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാന്‍ നിങ്ങള്‍ക്കു കഴിയും.

3

എനിക്കു ലഭിച്ച കൃപാവരം നിമിത്തം നിങ്ങളോട് എല്ലാവരോടും ഞാന്‍ പറയുന്നു: നിങ്ങള്‍ നിങ്ങളെക്കുറിച്ച് ഭാവിക്കേണ്ടതിലുപരി സ്വയംഭാവിക്കാതെ വിനയഭാവമുള്ളവരായിരിക്കുക. ഓരോ വ്യക്തിയും അവനവന് ദൈവം നല്‌കിയിരിക്കുന്ന വിശ്വാസത്തിന്‍റെ അളവനുസരിച്ച് സ്വയം വിധിക്കുകയും ചെയ്യുക.

4 ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങളുണ്ടല്ലോ; ഓരോ അവയവത്തിനും ഓരോ ധര്‍മമാണുള്ളത്.

5 അതുപോലെ പലരായ നാം ക്രിസ്തുവിനോട് ഏകീഭവിച്ച് ഏകശരീരമായിത്തീര്‍ന്നിരിക്കുന്നു. നാം ഒരേ ശരീരത്തിന്‍റെ പല അവയവങ്ങളെന്നവണ്ണം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു.

6 അതുകൊണ്ട് ദൈവം നമുക്കു നല്‌കിയിരിക്കുന്ന കൃപയ്‍ക്കനുസൃതമായി വിവിധ നല്‍വരങ്ങള്‍ നമുക്കു നല്‌കിയിരിക്കുന്നു. ദൈവത്തിന്‍റെ ദൗത്യം അറിയിക്കുവാനുള്ള വരമാണ് ഒരുവനുള്ളതെങ്കില്‍, തന്‍റെ വിശ്വാസത്തിനൊത്തവണ്ണം അതു ചെയ്യട്ടെ.

7 സേവനത്തിനുള്ള വരമാണെങ്കില്‍ സേവനം ചെയ്യുകയും പഠിപ്പിക്കുവാനുള്ള വരമാണെങ്കില്‍ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുവാനുള്ള വരമാണെങ്കില്‍ പ്രബോധിപ്പിക്കുകയും വേണം.

8 ഒരുവന്‍ തനിക്കുള്ളതു പങ്കിടുന്നത് ഉദാരമനസ്സോടെ ആയിരിക്കട്ടെ. അധികാരമുള്ള ഏതൊരുവനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. മറ്റുള്ളവരോടു കരുണ കാണിക്കുന്നവന്‍ സന്തോഷപൂര്‍വം അതു ചെയ്യട്ടെ.

9

സ്നേഹം തികച്ചും ആത്മാര്‍ഥമായിരിക്കണം. തിന്മയെ വെറുത്ത് നന്മയോടു പറ്റിച്ചേര്‍ന്നുകൊള്ളുക.

10 നിങ്ങള്‍ ക്രിസ്തുവില്‍ സഹോദരന്മാരായതുകൊണ്ട് കൂടെപ്പിറപ്പുകളെപോലെ പരസ്പരം സ്നേഹിക്കുക; അന്യോന്യം ബഹുമാനിക്കുന്നതില്‍ അത്യന്തം ഉത്സുകരായിരിക്കുക.

11 അലസരായിരിക്കാതെ ഉത്സാഹപൂര്‍വം അധ്വാനിക്കുക; ആത്മാവില്‍ ശുഷ്കാന്തിയുള്ളവരായി കര്‍ത്താവിനെ സേവിക്കുക.

12 നിങ്ങളുടെ പ്രത്യാശമൂലം ആനന്ദിക്കുക; കഷ്ടതയുണ്ടാകുമ്പോള്‍ ക്ഷമയോടുകൂടിയിരിക്കുക. പ്രാര്‍ഥനയില്‍ സ്ഥിരനിഷ്ഠയുള്ളവരായിരിക്കുക.

13 ഉപജീവനത്തില്‍ ബുദ്ധിമുട്ടുള്ള സഹോദരങ്ങള്‍ക്കു നിങ്ങളുടെ വകകള്‍ പങ്കിടുക. അപരിചിതര്‍ക്ക് ആതിഥ്യം നല്‌കുക.

14

നിങ്ങളെ പീഡിപ്പിക്കുന്നവരുടെമേല്‍ അനുഗ്രഹം ചൊരിയണമേ എന്നു പ്രാര്‍ഥിക്കുക; അതേ, അവരെ ശപിക്കാതെ അവരുടെ അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ഥിക്കുക.

15 സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുകയും കരയുന്നവരോടുകൂടി കരയുകയും ചെയ്യണം.

16 അന്യോന്യം സ്വരച്ചേര്‍ച്ച ഉള്ളവരായിരിക്കണം. വലിയവനാണെന്നു ഭാവിക്കാതെ എളിയവരോടു സൗഹൃദം പുലര്‍ത്തുക. നിങ്ങള്‍ ബുദ്ധിമാന്മാരാണെന്നു സ്വയം ഭാവിക്കരുത്.

17

ആരെങ്കിലും നിങ്ങളോടു ദ്രോഹം ചെയ്താല്‍ പകരം ദ്രോഹിക്കരുത്. എല്ലാവരും ശ്രേഷ്ഠമായി കരുതുന്നത് ചെയ്യുവാന്‍ ശ്രമിക്കുക.

18 എല്ലാവരോടും സമാധാനമായിരിക്കുന്നതിനു നിങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്യുക.

19 സ്നേഹിതരേ, നിങ്ങള്‍ ആരോടും പ്രതികാരം ചെയ്യരുത്; ദൈവം അവരെ ശിക്ഷിച്ചുകൊള്ളട്ടെ. ‘പ്രതികാരം എനിക്കുള്ളതാണ് ഞാന്‍ പകരം വീട്ടും’ എന്നു സര്‍വേശ്വരന്‍ അരുള്‍ചെയ്യുന്നു.

20 ‘നിന്‍റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ ആഹാരം നല്‌കുക; അവനു ദാഹിക്കുന്നുവെങ്കില്‍ കുടിക്കുവാന്‍ കൊടുക്കുക; അങ്ങനെ ചെയ്താല്‍ നീ അവന്‍റെ തലയില്‍ തീക്കനല്‍ കൂട്ടും’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. ദുഷ്ടത നിന്നെ തോല്പിക്കരുത്; നന്മകൊണ്ടു തിന്മയെ കീഴടക്കുക.

13

1

എല്ലാവരും രാഷ്ട്രത്തിന്‍റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്.

2 അതുകൊണ്ട് അധികാരത്തെ എതിര്‍ക്കുന്നവന്‍ ദൈവത്തിന്‍റെ വ്യവസ്ഥയെയാണ് എതിര്‍ക്കുന്നത്; അങ്ങനെ ചെയ്യുന്നവന്‍ ശിക്ഷാവിധി വരുത്തിവയ്‍ക്കും.

3 നന്മപ്രവര്‍ത്തിക്കുന്നവര്‍ക്കല്ല, ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഭരണാധികാരി ഭയങ്കരനായിരിക്കുന്നത്. ഭരണാധികാരിയുടെ മുമ്പില്‍ നിര്‍ഭയനായിരിക്കുവാന്‍ നീ ഇച്ഛിക്കുന്നുവോ? എങ്കില്‍ നന്മ ചെയ്യുക.

4 അപ്പോള്‍ അധികാരി നിന്നെ പ്രശംസിക്കും. നിന്‍റെ നന്മയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവദാസനാണയാള്‍. എന്നാല്‍ നീ തിന്മ ചെയ്താല്‍ അധികാരിയെ ഭയപ്പെടണം. എന്തെന്നാല്‍ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാര്‍ഥമായിട്ടുള്ളതാണ്. തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യനാണയാള്‍.

5 ശിക്ഷയെ ഭയന്നു മാത്രമല്ല, മനസ്സാക്ഷിയെക്കൂടി വിചാരിച്ച് അധികാരികളെ അനുസരിക്കേണ്ടത് ആവശ്യമാണ്.

6

തങ്ങളുടെ ഔദ്യോഗികധര്‍മം നിറവേറ്റുമ്പോള്‍ അധികാരികള്‍ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണല്ലോ നിങ്ങള്‍ നികുതി കൊടുക്കുന്നത്.

7 അവര്‍ക്കു കൊടുക്കുവാനുള്ളതു നിങ്ങള്‍ അവര്‍ക്കു കൊടുക്കണം; നികുതിയും ചുങ്കവും കൊടുക്കേണ്ടവര്‍ക്ക് അവ കൊടുക്കുക. അവരെ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും വേണം.

8

അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടപ്പെടരുത്. സ്നേഹിക്കുന്നവന്‍ നിയമം നിറവേറ്റുന്നു.

9 ‘വ്യഭിചരിക്കരുത്, കൊല ചെയ്യരുത്, മോഷ്‍ടിക്കരുത്, അന്യായമായി ആഗ്രഹിക്കരുത് എന്നീ കല്പനകളും അതോടുചേര്‍ന്നുള്ള മറ്റേതു കല്പനയും ‘നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക’ എന്ന കല്പനയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

10 അയല്‍ക്കാരനെ സ്നേഹിക്കുന്ന ഒരുവന്‍ ഒരിക്കലും അയാള്‍ക്കു ദോഷം ചെയ്യുകയില്ല. അപ്പോള്‍ ‘സ്നേഹിക്കുക’ എന്നത് നിയമസംഹിത മുഴുവന്‍ അനുസരിക്കുകയാണ്.

11

നിദ്രവിട്ടുണരാന്‍ സമയമായിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാവുന്നതുകൊണ്ട് നിങ്ങള്‍ ഇതു ചെയ്യണം. നമ്മുടെ രക്ഷയുടെ സമയം, നാം ആദ്യം വിശ്വാസത്തിലേക്കു വന്ന കാലത്തേതിനെക്കാള്‍ ആസന്നമായിരിക്കുന്നു.

12 രാത്രി കഴിയാറായി; പകല്‍ ഇതാ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട് അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ നിറുത്തിയിട്ട് പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കുക.

13 പകല്‍വെളിച്ചത്തില്‍ ജീവിക്കുന്നവരെപ്പോലെ നാം യോഗ്യമായി പെരുമാറുക; മദ്യപാനത്തിലോ, വിഷയാസക്തിയിലോ, ദുര്‍മാര്‍ഗത്തിലോ, അശ്ലീലതയിലോ, ശണ്ഠയിലോ, അസൂയയിലോ വ്യാപരിക്കാതെ

14 കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ ധരിച്ചുകൊള്ളുക. മോഹങ്ങള്‍ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.

14

1

വിശ്വാസത്തില്‍ ദുര്‍ബലനായവനെ അവന്‍റെ വ്യക്തിഗതമായ അഭിപ്രായങ്ങളെക്കുറിച്ചു വാദിക്കാതെ നിങ്ങളുടെ സമൂഹത്തിലേക്കു സ്വീകരിക്കുക.

2 എന്തും ഭക്ഷിക്കുവാന്‍ ഒരുവന്‍റെ വിശ്വാസം അവനെ അനുവദിക്കുന്നു. എന്നാല്‍ വിശ്വാസത്തില്‍ ദുര്‍ബലനായ മറ്റൊരുവന്‍ സസ്യങ്ങള്‍ മാത്രം ഭക്ഷിക്കുന്നു.

3 എല്ലാം ഭക്ഷിക്കുന്നവന്‍, ഭക്ഷിക്കാത്തവനോട് അവജ്ഞ കാട്ടരുത്. സസ്യങ്ങള്‍ മാത്രം ഭക്ഷിക്കുന്നവന്‍ എല്ലാം ഭക്ഷിക്കുന്നവനെയും കുറ്റപ്പെടുത്തരുത്. എന്തെന്നാല്‍ ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.

4 വേറൊരാളിന്‍റെ ദാസനെ വിധിക്കുവാന്‍ നീ ആരാണ്? അവന്‍ യോഗ്യനോ അയോഗ്യനോ എന്ന് നിര്‍ണയിക്കുന്നത് അവന്‍റെ യജമാനനാണ്. അവനെ യോഗ്യനാക്കുവാന്‍ കര്‍ത്താവു പ്രാപ്തനായതുകൊണ്ട് അവന്‍ യോഗ്യനായിത്തീരുന്നു.

5

ഒരു ദിവസം മറ്റൊന്നിനെക്കാള്‍ പ്രാധാന്യമുള്ളതാണെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ എല്ലാ ദിവസവും ഒരുപോലെയാണെന്നത്രേ മറ്റുചിലര്‍ വിചാരിക്കുന്നത്. ഓരോരുത്തനും അവനവന്‍റെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊള്ളട്ടെ.

6 ഒരു ദിവസം മറ്റൊരു ദിവസത്തെക്കാള്‍ പ്രധാനമാണെന്നു കരുതുന്നവന്‍ കര്‍ത്താവിനോടുള്ള ആദരംകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. എല്ലാം തിന്നുന്നവനും അങ്ങനെ തന്നെ. എന്തെന്നാല്‍ താന്‍ ഭക്ഷിക്കുന്ന ആഹാരത്തിനുവേണ്ടി അവന്‍ ദൈവത്തെ സ്തുതിക്കുന്നു. ചില ഭക്ഷ്യസാധനങ്ങള്‍ വര്‍ജിക്കുന്നവനും കര്‍ത്താവിനോടുള്ള ആദരം മുന്‍നിറുത്തിയാണ് അങ്ങനെ ചെയ്യുന്നത്. അവനും ദൈവത്തെ സ്തുതിക്കുന്നു.

7 നമ്മിലാരും തനിക്കുവേണ്ടിത്തന്നെ ജീവിക്കുകയോ തനിക്കുവേണ്ടിത്തന്നെ മരിക്കുകയോ ചെയ്യുന്നില്ല.

8 നാം ജീവിക്കുന്നെങ്കില്‍ കര്‍ത്താവിനുവേണ്ടി ജീവിക്കുന്നു; മരിക്കുന്നെങ്കില്‍ കര്‍ത്താവിനുവേണ്ടി മരിക്കുന്നു; അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവര്‍ തന്നെ.

9 ജീവിക്കുന്നവരുടെയും മരിച്ചവരുടെയും കര്‍ത്താവായിരിക്കേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്.

10 അങ്ങനെയെങ്കില്‍ നീ നിന്‍റെ സഹോദരനെ എന്തിനു വിധിക്കുന്നു? നിന്‍റെ സഹോദരന്‍റെ നേരേ എന്തിന് അവ ജ്ഞ കാട്ടുന്നു? നാമെല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന്‍റെ മുമ്പില്‍ നില്‌ക്കേണ്ടി വരുമല്ലോ.

11

‘എല്ലാവരും എന്‍റെ മുമ്പില്‍ മുട്ടു മടക്കും

ഞാന്‍ ദൈവമാകുന്നു എന്ന് എല്ലാവരും ഏറ്റുപറയും’

എന്നു സര്‍വേശ്വരന്‍ ശപഥം ചെയ്ത് അരുള്‍ചെയ്യുന്നു

എന്നിങ്ങനെ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

12 നാം ഓരോരുത്തരും ദൈവസമക്ഷം കണക്കു ബോധിപ്പിക്കേണ്ടിവരും.

13

അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്. പകരം നിന്‍റെ സഹോദരന്‍ ഇടറി വീഴുന്നതിനോ, പാപത്തില്‍ നിപതിക്കുന്നതിനോ ഇടയാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിശ്ചയിക്കുകയാണു വേണ്ടത്.

14 ഒന്നും സ്വഭാവേന അശുദ്ധമല്ല എന്ന് കര്‍ത്താവായ യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്കു ബോധ്യമുണ്ട്. എന്നാല്‍ ഏതെങ്കിലും അശുദ്ധമെന്ന് ഒരുവന്‍ വിശ്വസിക്കുന്നുവെങ്കില്‍ അത് അവന് അശുദ്ധമായിത്തീരുന്നു.

15 ഏതെങ്കിലും ആഹാരസാധനം നിമിത്തം നിന്‍റെ സഹോദരന്‍റെ മനസ്സിനു ക്ഷതമുണ്ടാകുന്നെങ്കില്‍ നീ സ്നേഹപൂര്‍വമല്ല പ്രവര്‍ത്തിക്കുന്നത്. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ, അവന്‍ നിന്‍റെ ഭക്ഷണം നിമിത്തം നശിക്കുവാന്‍ ഇടയാകരുത്.

16 നിങ്ങള്‍ നല്ലതെന്നു കരുതുന്നവ ദുഷിക്കപ്പെടാന്‍ ഇടയാകരുത്.

17 എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതിലല്ല ദൈവരാജ്യത്തിന്‍റെ അനുഭവം, പ്രത്യുത പരിശുദ്ധാത്മാവു നല്‌കുന്ന ആനന്ദം, നീതി, സമാധാനം എന്നിവയിലാകുന്നു.

18 ഇപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നവന്‍ ദൈവത്തിന്‍റെ പ്രസാദവും മനുഷ്യരുടെ അംഗീകാരവും നേടുന്നു.

19

അതുകൊണ്ട് സമാധാനം കൈവരുത്തുന്നതും അന്യോന്യം ബലപ്പെടുത്തുന്നതുമായ കാര്യങ്ങളായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം.

20 ഭക്ഷണത്തിന്‍റെ പേരില്‍ ദൈവത്തിന്‍റെ പ്രവൃത്തിയെ നശിപ്പിക്കരുത്. എല്ലാ ആഹാരസാധനങ്ങളും ഭക്ഷിക്കാവുന്നതാണ്. എന്നാല്‍ എന്തെങ്കിലും ഭക്ഷിക്കുന്നതുമൂലം, മറ്റൊരുവന്‍ പാപത്തില്‍ വീഴാന്‍ ഇടയാക്കുന്നതു തെറ്റാണ്.

21 നിന്‍റെ സഹോദരന്‍റെ വീഴ്ചയ്‍ക്കു കാരണമാകത്തക്കവണ്ണം മാംസം ഭക്ഷിക്കുകയോ, വീഞ്ഞു കുടിക്കുകയോ, മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞിരിക്കുകയാണുത്തമം.

22 ഇക്കാര്യത്തില്‍ നിന്‍റെ ബോധ്യം എന്താണോ, അത് നീയും ദൈവവും തമ്മിലുള്ള കാര്യമായിവച്ചുകൊള്ളുക. തന്‍റെ ബോധ്യമനുസരിച്ചു ചെയ്യുവാന്‍ തീരുമാനിക്കുന്ന കാര്യങ്ങളെപ്പറ്റി കുറ്റബോധമില്ലാത്തവന്‍ ഭാഗ്യവാനാണ്.

23 എന്നാല്‍ താന്‍ ഭക്ഷിക്കുന്നതിനെക്കുറിച്ചു സന്ദേഹമുണ്ടെങ്കില്‍, അവന്‍ ഭക്ഷിക്കുമ്പോള്‍ കുറ്റം വിധിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ തന്‍റെ ഉത്തമ വിശ്വാസമനുസരിച്ചല്ലല്ലോ അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കാത്തതെല്ലാം പാപമാകുന്നു.

15

1

വിശ്വാസത്തില്‍ ശക്തരായ നാം അശക്തരെ അവരുടെ ഭാരങ്ങള്‍ ചുമക്കുവാന്‍ സഹായിക്കേണ്ടതാണ്. നമുക്കു സന്തോഷം കൈവരുത്തുന്നതിനുവേണ്ടി മാത്രമായി പ്രവര്‍ത്തിക്കരുത്.

2 സഹോദരന്‍റെ നന്മയ്‍ക്കായി പ്രവര്‍ത്തിച്ച് അവനെ സന്തോഷിപ്പിക്കുക. അങ്ങനെ അവന്‍ വിശ്വാസത്തില്‍ വളര്‍ന്നു ബലപ്പെടും.

3 ക്രിസ്തുവും സ്വന്തം സന്തോഷത്തിനുവേണ്ടി അല്ലല്ലോ പ്രവര്‍ത്തിച്ചത്. ‘നിങ്ങളെ അപമാനിക്കുന്നവരുടെ നിന്ദകള്‍ എന്‍റെമേല്‍ നിപതിച്ചിരിക്കുന്നു’ എന്ന് വേദഗ്രന്ഥത്തില്‍ പറയുന്നു.

4 വേദഗ്രന്ഥത്തിലുള്ളതെല്ലാം അവ പഠിക്കുന്നതു നിമിത്തം നമുക്കുണ്ടാകുന്ന ക്ഷമയും ഉത്തേജനവും മൂലം പ്രത്യാശ ഉണ്ടാകുന്നതിനുവേണ്ടി, മുന്‍കൂട്ടി എഴുതപ്പെട്ടിട്ടുള്ളതാണ്.

5 [5,6] നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സ്വരത്തില്‍ സ്തുതിക്കത്തക്കവണ്ണം ക്രിസ്തുയേശുവിന്‍റെ മാതൃക സ്വീകരിച്ച് ഏകാഭിപ്രായമുള്ളവരായിത്തീരുന്നതിനു നിരന്തരക്ഷമയുടെയും ഉത്തേജനത്തിന്‍റെയും ഉറവിടമായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ.

6

7

മനുഷ്യര്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതിനുവേണ്ടി, ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുക.

8 [8,9] ദൈവത്തിന്‍റെ വാക്കു മാറ്റമില്ലാത്തതാണെന്നു വ്യക്തമാക്കുന്നതിനും, പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിനും, ക്രിസ്തു ഇസ്രായേലിന്‍റെ സഹായകനായിത്തീര്‍ന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതുപോലെതന്നെ തന്‍റെ കാരുണ്യത്തിനുവേണ്ടി വിജാതീയരും ദൈവത്തെ സ്തുതിക്കേണ്ടതാണ്.

9

10 വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നുണ്ടല്ലോ:

വിജാതീയരുടെ മധ്യത്തില്‍ ഞാന്‍ അങ്ങയെ സ്തുതിക്കും;
അവിടുത്തെ നാമത്തിനു ഞാന്‍ സ്തുതിപാടും.

11
വേറൊരിടത്തു പറയുന്നു:
വിജാതീയരേ, ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊത്ത് ആനന്ദിക്കുക.

പിന്നെയും,

സകല വിജാതീയരുമേ, സര്‍വേശ്വരനെ കീര്‍ത്തിക്കുക;
സമസ്ത ജനങ്ങളേ, അവിടുത്തെ പ്രകീര്‍ത്തിക്കുക,

എന്നും പറയുന്നു.

12

വീണ്ടും യെശയ്യാ പ്രവാചകന്‍:

യിശ്ശായിയുടെ വംശത്തില്‍നിന്ന് ഒരാള്‍ വരും;
വിജാതീയരെ ഭരിക്കുന്നതിനായി
അവിടുന്ന് ഉയര്‍ത്തപ്പെടും;
അവര്‍ അവിടുന്നില്‍ പ്രത്യാശവയ്‍ക്കും

എന്നു പറയുന്നു.

13

പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങളുടെ പ്രത്യാശ അനുസ്യൂതം വളര്‍ച്ചപ്രാപിക്കേണ്ടതിന്, പ്രത്യാശയുടെ ഉറവിടമായ ദൈവം തന്നിലുള്ള വിശ്വാസത്താല്‍ ആനന്ദവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്‍ക്കട്ടെ.

14

എന്‍റെ സഹോദരരേ, നിങ്ങള്‍ക്കു തികഞ്ഞ സ്വഭാവമേന്മയും, സകല ജ്ഞാനത്തിന്‍റെയും നിറവും, അന്യോന്യം പ്രബോധിപ്പിക്കുന്നതിനുള്ള കഴിവുമുണ്ടെന്ന് എനിക്കു നിശ്ചയമുണ്ട്.

15 എങ്കിലും നിങ്ങള്‍ അനുസ്മരിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി എഴുതുവാന്‍ ഞാന്‍ മുതിരുന്നു. വിജാതീയര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു ക്രിസ്തുയേശുവിന്‍റെ ദാസനായിരിക്കുവാന്‍ ദൈവം എനിക്കു നല്‌കിയിരിക്കുന്ന കൃപമൂലം ഞാന്‍ സധൈര്യം നിങ്ങള്‍ക്കെഴുതുന്നു.

16 പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ വിജാതീയര്‍ വിശുദ്ധീകരിക്കപ്പെട്ട്, ദൈവത്തിനു സ്വീകാര്യമായ വഴിപാടായിത്തീരുന്നതിന്, ദൈവത്തില്‍നിന്നുള്ള സുവിശേഷം ഘോഷിക്കുന്നതില്‍ ആ കൃപമൂലം ഞാന്‍ ഒരു പുരോഹിതനായി വര്‍ത്തിക്കുന്നു.

17 ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് ദൈവത്തിനുവേണ്ടി ഞാന്‍ ചെയ്യുന്ന സേവനത്തില്‍ എനിക്ക് അഭിമാനം കൊള്ളുവാന്‍ കഴിയും.

18 [18,19] ദൈവത്തെ അനുസരിക്കുന്നതിനു വിജാതീയരെ നയിക്കുവാന്‍ എന്നില്‍കൂടി, വാക്കുകളാലും പ്രവൃത്തികളാലും, അദ്ഭുതകര്‍മങ്ങളാലും അടയാളങ്ങളാലും, ആത്മാവിന്‍റെ ശക്തിയാലും ക്രിസ്തു ചെയ്തിരിക്കുന്നതു പറയുവാന്‍ മാത്രമേ ഞാന്‍ തുനിയുന്നുള്ളൂ. അങ്ങനെ യെരൂശലേംമുതല്‍ ഇല്ലൂര്യവരെയുള്ള ദേശങ്ങളിലെങ്ങും ക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം ഞാന്‍ ഘോഷിച്ചിരിക്കുന്നു.

19

20 മറ്റൊരാള്‍ ഇട്ട അടിസ്ഥാനത്തില്‍ പണിതു എന്നു വരാതിരിക്കേണ്ടതിന് ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ സുവിശേഷം ഘോഷിക്കണമെന്നത്രേ എന്‍റെ അഭിവാഞ്ഛ.

21

അവിടുത്തെപ്പറ്റിയുള്ള അറിവു ലഭിച്ചിട്ടില്ലാത്തവര്‍ അവിടുത്തെ കാണും;
കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും

എന്നു വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ,

22

നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും ഇതുവരെയും സാധിച്ചില്ല.

23 [23,24] എന്നാല്‍ ഈ പ്രദേശങ്ങളിലുള്ള എന്‍റെ പ്രവര്‍ത്തനം പൂര്‍ത്തിയായിരിക്കുന്നതുകൊണ്ടും, നിങ്ങളെ വന്നു കാണാന്‍ ദീര്‍ഘകാലമായി ഞാന്‍ ആഗ്രഹിക്കുന്നതുകൊണ്ടും, സ്പെയിനിലേക്കു പോകുന്നവഴി നിങ്ങളെ സന്ദര്‍ശിക്കാമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങോട്ടു പോകുന്നതിനാവശ്യമുള്ള സഹായം നിങ്ങളില്‍നിന്നു ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

24

25 ഏതായാലും, യെരൂശലേമിലെ സഹോദരന്മാര്‍ക്കുള്ള സംഭാവനയുമായി ഞാന്‍ ഇപ്പോള്‍ അവിടേക്കു പോകുകയാണ്.

26 അവരില്‍ ദരിദ്രരായവര്‍ക്കു ധനസഹായം നല്‌കുന്നതിനു മാസിഡോണിയയിലെയും അഖായയിലെയും സഭകള്‍ തീരുമാനിച്ചിരിക്കുന്നു.

27 അപ്രകാരം ചെയ്യുന്നതിന് അവര്‍ സ്വയം നിശ്ചയിച്ചതാണ്. വാസ്തവം പറഞ്ഞാല്‍ യെരൂശലേമിലുള്ളവരെ സഹായിക്കുവാന്‍ അവര്‍ക്കു കടപ്പാടുമുണ്ട്; യെഹൂദന്മാരായ വിശ്വാസികള്‍ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങള്‍ വിജാതീയര്‍ക്കു പങ്കിട്ടല്ലോ; അതുകൊണ്ടു വിജാതീയര്‍ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങള്‍കൊണ്ട് അവരെയും സഹായിക്കേണ്ടതാണ്.

28 അവര്‍ക്കുവേണ്ടി പിരിച്ചെടുത്ത പണം അത്രയും അവരെ ഏല്പിച്ച് ഈ ജോലി പൂര്‍ത്തിയാക്കിയശേഷം സ്പെയിനിലേക്കു പോകുന്നവഴി ഞാന്‍ നിങ്ങളുടെ അടുക്കലെത്തും.

29 ക്രിസ്തുവിന്‍റെ സമൃദ്ധമായ അനുഗ്രഹത്തോടുകൂടിയായിരിക്കും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതെന്ന് എനിക്കറിയാം.

30

സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും, ആത്മാവു നല്‌കുന്ന സ്നേഹവും മുഖാന്തരം ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു:

31 യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയില്‍നിന്ന് എന്നെ രക്ഷിക്കേണ്ടതിനും, യെരൂശലേമിലെ എന്‍റെ ശുശ്രൂഷ അവിടത്തെ വിശ്വാസികള്‍ക്കു സ്വീകാര്യമായിത്തീരേണ്ടതിനും, എന്നോട് ചേര്‍ന്ന് എനിക്കുവേണ്ടി ശുഷ്കാന്തിയോടെ പ്രാര്‍ഥിക്കുക.

32 അങ്ങനെ ആനന്ദപൂര്‍ണനായി ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും; നിങ്ങളെ സന്ദര്‍ശിക്കുന്നത് എനിക്ക് ഉന്മേഷപ്രദമായിത്തീരുകയും ചെയ്യും.

33 സമാധാനത്തിന്‍റെ ഉറവിടമായ നമ്മുടെ ദൈവം നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ! ആമേന്‍.

16

1

നമ്മുടെ സഹോദരിയും കെംക്രയാ സഭയുടെ സേവികയുമായ ഫേബയ്‍ക്കുവേണ്ടി ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.

2 ദൈവത്തിന്‍റെ വിശുദ്ധജനത്തിന് ഉചിതമായവിധം കര്‍ത്താവിന്‍റെ നാമത്തില്‍ അവളെ കൈക്കൊള്ളുകയും അവള്‍ക്കു നിങ്ങളില്‍നിന്ന് ആവശ്യമുള്ള സഹായം നല്‌കുകയും ചെയ്യണം; അവള്‍ അനേകം ആളുകളുടെയും എന്‍റെയും ഒരു നല്ല സഹായികയാണ്.

3

ക്രിസ്തുയേശുവിന്‍റെ സേവനത്തില്‍ എന്‍റെ സഹപ്രവര്‍ത്തകരായ പ്രിസ്കില്ലയ്‍ക്കും അക്വിലായ്‍ക്കും എന്‍റെ അഭിവാദനങ്ങള്‍!

4 എനിക്കുവേണ്ടി തങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയവരാണവര്‍. ഞാന്‍ അവരോടു കൃതജ്ഞനാണ്-ഞാന്‍ മാത്രമല്ല, എല്ലാ വിജാതീയ സഭകളും.

5

അവരുടെ വീട്ടില്‍ ചേര്‍ന്നുവരുന്ന സഭയ്‍ക്കും, ഏഷ്യയുടെ പ്രദേശത്ത് ആദ്യമായി ക്രിസ്തുവില്‍ വിശ്വസിച്ച ആളും എന്‍റെ ഉറ്റ സുഹൃത്തുമായ എപ്പൈനത്തൊസിനും വന്ദനം.

6 നിങ്ങള്‍ക്കുവേണ്ടി കഠിനമായി അധ്വാനിച്ച മറിയമിനും അഭിവാദനങ്ങള്‍!

7 എന്‍റെ കൂടെ തടവില്‍ കിടന്നവരും എന്‍റെ സ്വജാതീയരുമായ അന്ത്രൊനിക്കൊസിനും യൂനിയായ്‍ക്കും വന്ദനം. അവര്‍ അപ്പോസ്തോലന്മാരുടെ ഇടയില്‍ പ്രസിദ്ധരും എന്നെക്കാള്‍ മുമ്പുതന്നെ ക്രിസ്തുവില്‍ വിശ്വസിച്ചവരുമാണ്.

8

ക്രിസ്തുവുമായുള്ള ഐക്യബന്ധത്തില്‍ എനിക്ക് ഏറ്റവും പ്രിയങ്കരനായ അംപ്ലിയാത്തൊസിനും വന്ദനം.

9 ക്രിസ്തുവിന്‍റെ സേവനത്തില്‍ നമ്മുടെ സഹപ്രവര്‍ത്തകനായ ഉര്‍ബ്ബാനൊസിനും എന്‍റെ പ്രിയപ്പെട്ട സ്നേഹിതനായ സ്താക്കുവിനും വന്ദനം.

10 ക്രിസ്തുവിനോടുള്ള ഭക്തിയില്‍ സുസമ്മതനായ അപ്പെലേസിനും വന്ദനം. അരിസ്തൊബൂലൊസിന്‍റെ കുടുംബത്തിലുള്ളവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍.

11 എന്‍റെ സ്വജാതീയനായ ഹെരോദിയോനും വന്ദനം. നര്‍ക്കിസ്സൊസ്സിന്‍റെ കുടുംബത്തില്‍പ്പെട്ട ക്രൈസ്തവ സഹോദരന്മാര്‍ക്കും വന്ദനം.

12 കര്‍ത്തൃശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ത്രുഫൈനെക്കും ത്രുഫൊസെക്കും വന്ദനം. കര്‍ത്താവിനുവേണ്ടി വളരെയധികം പ്രയത്നിച്ചവളായ പ്രിയപ്പെട്ട പെര്‍സിസിനും വന്ദനം.

13 കര്‍ത്തൃശുശ്രൂഷയില്‍ പ്രമുഖ പ്രവര്‍ത്തകനായ രൂഫൊസിനും, സ്വന്തം മകനെപ്പോലെ എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ള അയാളുടെ അമ്മയ്‍ക്കും അഭിവാദനങ്ങള്‍.

14 അസുംക്രിതൊസിനും പ്ലെഗോനും ഫെര്‍മ്മോസിനും പത്രൊബാസിനും ഹെര്‍മ്മാസിനും കൂടെയുള്ള സഹോദരന്മാര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍.

15 ഫിലൊലൊഗൊസിനും യൂലിയെയ്‍ക്കും നെരെയുസിനും അയാളുടെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടിയുള്ള സകല വിശ്വാസികള്‍ക്കും വന്ദനം.

16

സൗഹൃദ ചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്യുക. ക്രിസ്തുവിന്‍റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

17

സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഉപദേശത്തിനു വിപരീതമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാക്കുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്നു ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. അവരില്‍നിന്ന് ഒഴിഞ്ഞു മാറിക്കൊള്ളണം.

18 അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല തങ്ങളുടെ ഉദരത്തെയത്രേ സേവിക്കുന്നത്. ചക്കരവാക്കുകൊണ്ടും മുഖസ്തുതികൊണ്ടും അവര്‍ നിഷ്കളങ്കരെ വഞ്ചിക്കുന്നു.

19 നിങ്ങള്‍ക്കു സുവിശേഷത്തോടുള്ള കൂറും അനുസരണയും എല്ലാവരും അറിഞ്ഞിരിക്കുന്നു. തന്മൂലം നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നിങ്ങള്‍ നന്മയെ സംബന്ധിച്ചിടത്തോളം അറിവുള്ളവരും, തിന്മയെ സംബന്ധിച്ചിടത്തോളം നിഷ്കളങ്കരും ആയിരിക്കണമെന്നത്രേ ഞാന്‍ ആഗ്രഹിക്കുന്നത്.

20 സമാധാനത്തിന്‍റെ ഉറവിടമായ ദൈവം, സാത്താനെ ശീഘ്രം നിങ്ങളുടെ കാല്‌ക്കീഴില്‍ അമര്‍ത്തി ഞെരിച്ചുകളയും.

നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.

21

എന്‍റെ സഹപ്രവര്‍ത്തകനായ തിമൊഥെയോസും എന്‍റെ സ്വജാതീയരായ ലൂക്യൊസും, യാസോനും, സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

22

ഈ കത്തെഴുതിയ തെര്‍തൊസും ഒരു സഹവിശ്വാസി എന്ന നിലയില്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു.

23

എന്‍റെയും സഭ മുഴുവന്‍റെയും ആതിഥേയനായ ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്‍റെ ഭണ്ഡാരവിചാരകനായ എരസ്തൊസും, നമ്മുടെ സഹോദരനായ ക്വര്‍ത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

24

[24,25] നമുക്കു ദൈവത്തെ പ്രകീര്‍ത്തിക്കാം! കഴിഞ്ഞുപോയ യുഗങ്ങളില്‍ മറഞ്ഞിരുന്ന നിഗൂഢസത്യത്തിന്‍റെ വെളിപാടനുസരിച്ചും ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം അഥവാ യേശുക്രിസ്തുവിനെ സംബന്ധിച്ച സന്ദേശം അനുസരിച്ചുള്ള നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങളെ ഉറപ്പിച്ചു നിറുത്തുവാന്‍ കഴിയുന്ന ദൈവത്തിനു സ്തോത്രം.

25

26 ആ സത്യം പ്രവാചകന്മാരുടെ എഴുത്തുകളില്‍കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു; എല്ലാവരും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന് നിത്യനായ സര്‍വേശ്വരന്‍റെ ആജ്ഞയാല്‍ അത് എല്ലാ ജനതകള്‍ക്കും പ്രസിദ്ധമാക്കി.

27

ഏകനും സര്‍വജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവില്‍കൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍.