1

1

സഭാമുഖ്യനായ ഞാന്‍ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഗായൊസിന് എഴുതുന്നത്:

2 പ്രിയ സുഹൃത്തേ, ആത്മാവില്‍ താങ്കള്‍ ക്ഷേമമായിരിക്കുന്നതുപോലെ എല്ലാറ്റിലും ക്ഷേമമായും ആരോഗ്യവാനായും ഇരിക്കുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.

3 താങ്കള്‍ സത്യത്തെ യഥാര്‍ഥമായി അനുസരിച്ചു ജീവിക്കുന്നു എന്ന് ഇവിടെ വന്ന ചില സഹോദരന്മാര്‍ എന്നെ അറിയിച്ചു. സത്യത്തില്‍ അധിഷ്ഠിതമായ താങ്കളുടെ ജീവിതത്തെക്കുറിച്ച് അവര്‍ സാക്ഷ്യം വഹിച്ചപ്പോള്‍ എനിക്ക് അത്യധികമായ ആനന്ദം ഉണ്ടായി.

4 എന്‍റെ മക്കള്‍ സത്യമനുസരിച്ചു ജീവിക്കുന്നു എന്ന് കേള്‍ക്കുന്നതിനെക്കാള്‍ വലിയ ആനന്ദം എനിക്കില്ല.

5

പ്രിയപ്പെട്ടവനേ, താങ്കള്‍ സഹോദരന്മാര്‍ക്കുവേണ്ടി വിശിഷ്യ അപരിചിതരായ അതിഥികള്‍ക്കുവേണ്ടി വിശ്വസ്തതയോടെ സേവനം അനുഷ്ഠിക്കുന്നു.

6 അവര്‍ താങ്കളുടെ സ്നേഹത്തിനു സഭാസമക്ഷം സാക്ഷ്യം വഹിച്ചുമിരിക്കുന്നു. ദൈവത്തിന്‍റെ സേവനത്തിന് അവരെ യഥായോഗ്യം യാത്ര അയയ്‍ക്കുന്നത് ഉചിതമായിരിക്കും.

7 വിജാതീയരില്‍നിന്ന് യാതൊന്നും സ്വീകരിക്കാതെ അവര്‍ ക്രിസ്തുവിനെപ്രതി ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ.

8 ഇങ്ങനെയുള്ളവരെ സഹായിച്ച് സത്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ നാം സഹകാരികള്‍ ആയിത്തീരേണ്ടതാണ്.

9

നിങ്ങളുടെ സഭയ്‍ക്ക് ഞാന്‍ ചിലതെല്ലാം എഴുതിയിരുന്നു എങ്കിലും ദിയൊത്രെഫേസ് അവരില്‍ പ്രമാണി ആകുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് എന്‍റെ അധികാരത്തെ വകവയ്‍ക്കുന്നില്ല.

10 അവന്‍ അതുകൊണ്ടും തൃപ്തിപ്പെടാതെ, സഹോദരന്മാരെ സ്വീകരിക്കുവാന്‍ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല, അതിനു മനസ്സുവയ്‍ക്കുന്നവരെ വിലക്കുകയും സഭയില്‍നിന്നു പുറത്താക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ വരുന്നപക്ഷം, എനിക്കെതിരെ ദുഷ്ടവാക്കുകള്‍ പറഞ്ഞ് വീമ്പടിക്കുന്നത് ഞാന്‍ അവന്‍റെ ശ്രദ്ധയില്‍കൊണ്ടുവരും.

11

പ്രിയപ്പെട്ടവനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്. നന്മ ചെയ്യുന്നവന്‍ ദൈവത്തില്‍നിന്നുള്ളവനാകുന്നു. തിന്മ ചെയ്യുന്നവന്‍ ദൈവത്തെ കണ്ടിട്ടില്ല.

12

ദെമേത്രിയൊസിന് എല്ലാവരുടെയും എന്നല്ല സത്യത്തിന്‍റെ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞാനും സാക്ഷ്യം പറയുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു താങ്കള്‍ക്ക് അറിയാമല്ലോ.

13

എഴുതുവാന്‍ വളരെയുണ്ടെങ്കിലും തൂവലും മഷിയും ഉപയോഗിച്ച് എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

14 താങ്കളെ വേഗം കാണാമെന്നും അഭിമുഖം സംസാരിക്കാമെന്നും ആശിക്കുന്നു.

15

താങ്കള്‍ക്കു സമാധാനം.

സ്നേഹിതന്മാര്‍ താങ്കള്‍ക്കു വന്ദനം പറയുന്നു. അവിടെയുള്ള സഹോദരന്മാര്‍ ഓരോരുത്തര്‍ക്കും വന്ദനം പറയുക.