1

1

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.

2 ഭൂമി രൂപരഹിതവും ശൂന്യവും ആയിരുന്നു. ആഴത്തിന്മീതെ എങ്ങും അന്ധകാരം നിറഞ്ഞിരുന്നു. ദിവ്യചൈതന്യം ജലത്തിന്മീതെ വ്യാപരിച്ചുകൊണ്ടിരുന്നു.

3 “വെളിച്ചമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; വെളിച്ചമുണ്ടായി.

4 വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍തിരിച്ചു;

5 വെളിച്ചത്തെ പകല്‍ എന്നും ഇരുട്ടിനെ രാത്രി എന്നും വിളിച്ചു. സന്ധ്യയായി, ഉഷസ്സായി; ഒന്നാം ദിവസം.

6

ജലത്തെ വേര്‍തിരിക്കുവാന്‍ “ജലമധ്യത്തില്‍ ഒരു വിതാനമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു.

7 അങ്ങനെ വിതാനമുണ്ടാക്കി, അതിന്‍റെ മുകളിലും കീഴിലും ഉള്ള ജലത്തെ ദൈവം വേര്‍തിരിച്ചു.

8 വിതാനത്തിനു ദൈവം ആകാശം എന്നു പേരിട്ടു. സന്ധ്യയായി, ഉഷസ്സായി; രണ്ടാം ദിവസം.

9

ആകാശത്തിനു താഴെയുള്ള ജലം ഒരുമിച്ചുകൂടി “ഉണങ്ങിയ നിലം പ്രത്യക്ഷപ്പെടട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

10 ഉണങ്ങിയ നിലത്തിനു ഭൂമി എന്നും, ഒരുമിച്ചുകൂടിയ ജലത്തിനു സമുദ്രം എന്നും പേരിട്ടു. അതു നല്ലതെന്നു ദൈവം കണ്ടു.

11 “പച്ചപ്പുല്ലും ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും അങ്ങനെ എല്ലാവിധ സസ്യങ്ങളും ഭൂമിയില്‍ മുളയ്‍ക്കട്ടെ” എന്നു ദൈവം കല്പിച്ചു.

12 ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഭൂമിയിലുണ്ടായി. അവ നല്ലതെന്നു ദൈവം കണ്ടു.

13 സന്ധ്യയായി, ഉഷസ്സായി; മൂന്നാം ദിവസം.

14

“പകലും രാത്രിയും തമ്മില്‍ വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശഗോളങ്ങള്‍ ഉണ്ടാകട്ടെ; അവ ദിവസങ്ങളും ഋതുക്കളും വര്‍ഷങ്ങളും അറിയാനുള്ള അടയാളങ്ങളായിരിക്കട്ടെ.

15 ഭൂമിക്കു പ്രകാശം നല്‌കുവാന്‍ അവ ആകാശദീപങ്ങളും ആയിരിക്കട്ടെ” എന്നു ദൈവം കല്പിച്ചു, അങ്ങനെ സംഭവിച്ചു.

16 ദൈവം രണ്ടു വലിയ പ്രകാശഗോളങ്ങള്‍ സൃഷ്‍ടിച്ചു - പകല്‍ വാഴുവാന്‍ സൂര്യനും രാത്രി വാഴുവാന്‍ ചന്ദ്രനും നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു.

17 ഇങ്ങനെ ഭൂമിക്ക് പ്രകാശം നല്‌കാനും പകലിന്‍റെയും രാത്രിയുടെയുംമേല്‍ ആധിപത്യം നടത്താനും വെളിച്ചവും ഇരുളും തമ്മില്‍

18 വേര്‍തിരിക്കാനുമായി അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു; അവ നല്ലതെന്നു ദൈവം കണ്ടു.

19 സന്ധ്യയായി, ഉഷസ്സായി; നാലാം ദിവസം.

20

“വെള്ളത്തില്‍ ജലജീവികള്‍ നിറയട്ടെ, ഭൂമിക്കു മുകളില്‍ ആകാശത്തില്‍ പക്ഷികള്‍ പറക്കട്ടെ” എന്നു ദൈവം കല്പിച്ചു.

21 വലിയ സമുദ്രജീവികളെയും പറ്റംചേര്‍ന്നു ചരിക്കുന്ന എല്ലാ ജലജന്തുക്കളെയും എല്ലായിനം പക്ഷികളെയും ദൈവം സൃഷ്‍ടിച്ചു. അവയെല്ലാം നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ അനുഗ്രഹിച്ചു.

22 “ജലജീവികള്‍ പെറ്റുപെരുകി സമുദ്രം നിറയട്ടെ; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ” എന്നു കല്പിച്ചു.

23 സന്ധ്യയായി, ഉഷസ്സായി; അഞ്ചാം ദിവസം.

24

“കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ തുടങ്ങി എല്ലായിനം ജീവികളും ഭൂമിയില്‍ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അതു സംഭവിച്ചു.

25 അങ്ങനെ ദൈവം ഭൂമിയില്‍ എല്ലായിനം വന്യമൃഗങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും ഇഴജന്തുക്കളെയും സൃഷ്‍ടിച്ചു. അവയെല്ലാം നല്ലതെന്നു ദൈവം കണ്ടു.

26 ദൈവം അരുളിച്ചെയ്തു: “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സര്‍വജീവജാലങ്ങളുടെയുംമേല്‍ അവര്‍ക്ക് അധികാരം ഉണ്ടായിരിക്കട്ടെ.”

27 ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്‍ടിച്ചു; സ്വന്തം ഛായയില്‍ത്തന്നെ അവരെ ആണും പെണ്ണുമായി സൃഷ്‍ടിച്ചു.

28 ദൈവം അവരെ അനുഗ്രഹിച്ചു, “നിങ്ങള്‍ സന്താനസമൃദ്ധിയുള്ളവരാകട്ടെ; നിങ്ങളുടെ സന്തതികള്‍ ഭൂമിയില്‍ നിറഞ്ഞ് അതിനെ ഭരിക്കട്ടെ. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് അധികാരമുണ്ടാകട്ടെ.”

29 ദൈവം വീണ്ടും അരുളിച്ചെയ്തു: “നിങ്ങളുടെ ആഹാരത്തിനായി എല്ലായിനം ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്ക് നല്‌കിയിരിക്കുന്നു.

30 സകല മൃഗങ്ങള്‍ക്കും ആകാശത്തിലുള്ള എല്ലാ പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും ജീവനുള്ള സകലതിനും ഭക്ഷണമായി സസ്യങ്ങളും നല്‌കിയിരിക്കുന്നു.

31 തന്‍റെ സര്‍വസൃഷ്‍ടികളെയും ദൈവം നോക്കി; എല്ലാം വളരെ നല്ലതെന്ന് അവിടുന്നു കണ്ടു. സന്ധ്യയായി, ഉഷസ്സായി; ആറാം ദിവസം.

2

1

അങ്ങനെ ആകാശത്തിന്‍റെയും ഭൂമിയുടെയും അവയിലുള്ള സകലത്തിന്‍റെയും സൃഷ്‍ടി പൂര്‍ത്തിയായി.

2 അതിനുശേഷം ഏഴാംദിവസം ദൈവം സകല പ്രവൃത്തികളില്‍നിന്നും വിരമിച്ചു, സ്വസ്ഥനായിരുന്നു.

3 സൃഷ്‍ടികര്‍മത്തോടു ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളില്‍നിന്നും വിരമിച്ചു വിശ്രമിച്ചതുകൊണ്ട് ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു.

4 സര്‍വേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചത് ഈ ക്രമത്തിലായിരുന്നു.

സര്‍വേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിക്കുമ്പോള്‍ ഭൂമിയില്‍ സസ്യജാലങ്ങള്‍ ഉണ്ടായിരുന്നില്ല. ഒരു ചെടിയും മുളച്ചിരുന്നില്ല.

5 കാരണം അവിടുന്ന് ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യുന്നതിനു മനുഷ്യനും ഉണ്ടായിരുന്നില്ല.

6 ഭൂമിയില്‍നിന്ന് മഞ്ഞുപൊങ്ങി, ഭൂതലത്തെ നനച്ചുവന്നു.

7 സര്‍വേശ്വരനായ ദൈവം ഭൂമിയിലെ മണ്ണുകൊണ്ട് ഒരു മനുഷ്യരൂപം ഉണ്ടാക്കി, അതിന്‍റെ മൂക്കില്‍ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.

8 അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്‍ടിച്ച മനുഷ്യനെ അതില്‍ പാര്‍പ്പിച്ചു.

9 ഭംഗിയുള്ളതും സ്വാദിഷ്ഠവുമായ ഫലങ്ങള്‍ കായ്‍ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും ദൈവം അവിടെ മുളപ്പിച്ചു. തോട്ടത്തിന്‍റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ച് അറിവുനല്‌കുന്ന വൃക്ഷവും ഉണ്ടായിരുന്നു.

10 തോട്ടം നനയ്‍ക്കുന്നതിന് ഏദനില്‍നിന്ന് ഒരു നദി ഒഴുകി, അവിടെനിന്ന് അതു നാലു ശാഖയായി പിരിഞ്ഞു.

11 അവയില്‍ ആദ്യത്തെ ശാഖയുടെ പേര് പീശോന്‍. സ്വര്‍ണത്തിന്‍റെ നാടായ ഹവീലാ ചുറ്റി അത് ഒഴുകുന്നു.

12 മാറ്റ് കൂടിയതാണ് അവിടത്തെ സ്വര്‍ണം. ഗുല്ഗുലുവും ഗോമേദകവും അവിടെയുണ്ട്.

13 കൂശ്ദേശം ചുറ്റി ഒഴുകുന്ന ഗീഹോനാണ് രണ്ടാമത്തെ ശാഖ.

14 മൂന്നാമത്തേത് ടൈഗ്രീസ്, അത് അസ്സീരിയയുടെ കിഴക്കുവശത്തുകൂടി ഒഴുകുന്നു. നാലാമത്തെ ശാഖയാണ് യൂഫ്രട്ടീസ്.

15 ഏദന്‍തോട്ടത്തില്‍ വേല ചെയ്യാനും അതിനെ സംരക്ഷിക്കാനും സര്‍വേശ്വരനായ ദൈവം മനുഷ്യനെ അവിടെ ആക്കി.

16 അവിടുന്ന് മനുഷ്യനോടു പറഞ്ഞു: “ഈ തോട്ടത്തിലുള്ള ഏതു വൃക്ഷത്തിന്‍റെയും ഫലം യഥേഷ്ടം നിനക്ക് ഭക്ഷിക്കാം.

17 എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവ് നല്‌കുന്ന വൃക്ഷത്തിന്‍റെ ഫലം നീ തിന്നരുത്. അതു തിന്നുന്ന നാളില്‍ നീ നിശ്ചയമായും മരിക്കും.”

18

സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു തക്ക തുണയായി ഞാന്‍ ഒരാളെ സൃഷ്‍ടിച്ചു നല്‌കും.”

19 അവിടുന്നു മണ്ണില്‍നിന്നു സകല മൃഗങ്ങളെയും പക്ഷികളെയും സൃഷ്‍ടിച്ചു. മനുഷ്യന്‍ അവയ്‍ക്ക് എന്തു പേരു നല്‌കുമെന്നറിയാന്‍ അവയെ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്‍ക്കു പേരായി.

20 എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും എല്ലാ വന്യമൃഗങ്ങള്‍ക്കും മനുഷ്യന്‍ പേരിട്ടു. എന്നാല്‍ അവയിലൊന്നും അവനു തക്ക തുണ ആയിരുന്നില്ല.

21 അതുകൊണ്ടു സര്‍വേശ്വരനായ ദൈവം മനുഷ്യനെ ഗാഢനിദ്രയിലാക്കി, അവന്‍റെ വാരിയെല്ലുകളില്‍ ഒരെണ്ണം എടുത്തു; ആ വിടവ് മാംസംകൊണ്ടു മൂടി.

22 അവിടുന്ന് മനുഷ്യനില്‍ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്‍ത്രീയെ സൃഷ്‍ടിച്ച് അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.

23 അപ്പോള്‍ മനുഷ്യന്‍ പറഞ്ഞു: “ഇപ്പോള്‍ ഇതാ, എന്‍റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും!” നരനില്‍നിന്ന് എടുത്തിരിക്കുന്നതിനാല്‍ ഇവള്‍ നാരി എന്നു വിളിക്കപ്പെടും.

24 അതുകൊണ്ട് പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും. അവര്‍ ഇരുവരും ഒരു ശരീരമായിത്തീരും.

25 പുരുഷനും സ്‍ത്രീയും നഗ്നരായിരുന്നു എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയില്ല.

3

1

സര്‍വേശ്വരനായ ദൈവം സൃഷ്‍ടിച്ച വന്യജീവികളില്‍ ഏറ്റവും കൗശലമുള്ളതായിരുന്നു സര്‍പ്പം. അതു സ്‍ത്രീയോടു ചോദിച്ചു: “തോട്ടത്തിലുള്ള ഏതെങ്കിലും വൃക്ഷത്തിന്‍റെ ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ?”

2 സ്‍ത്രീ പറഞ്ഞു: “തോട്ടത്തിലുള്ള എല്ലാ വൃക്ഷങ്ങളുടെയും ഫലം ഞങ്ങള്‍ക്കു ഭക്ഷിക്കാം.

3 എന്നാല്‍ “നിങ്ങള്‍ തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്. തൊടുകപോലുമരുത്. തിന്നാല്‍ നിങ്ങള്‍ മരിക്കും” എന്നു ദൈവം കല്പിച്ചിട്ടുണ്ട്.”

4 സര്‍പ്പം സ്‍ത്രീയോടു പറഞ്ഞു:

5 “നിങ്ങള്‍ മരിക്കുകയില്ല, അതു തിന്നുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും നന്മതിന്മകള്‍ വേര്‍തിരിച്ചറിഞ്ഞ് അവിടുത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം.”

6 ആ വൃക്ഷത്തിന്‍റെ ഫലം സ്വാദുള്ളതും ഭംഗിയുള്ളതും ജ്ഞാനപ്രാപ്തിക്ക് അഭികാമ്യവും എന്നു കരുതി സ്‍ത്രീ ഫലം പറിച്ചുതിന്നു, ഭര്‍ത്താവിനും കൊടുത്തു; അയാളും ഭക്ഷിച്ചു.

7 അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരെന്നു മനസ്സിലാക്കി അവര്‍ അത്തിയില കൂട്ടിത്തുന്നി അരയാട ധരിച്ചു.

8 അന്നു വൈകുന്നേരം സര്‍വേശ്വരനായ ദൈവം തോട്ടത്തില്‍ നടക്കുന്ന ശബ്ദം അവര്‍ കേട്ടു. ദൈവം കാണാതിരിക്കാന്‍ അവര്‍ തോട്ടത്തിലുള്ള വൃക്ഷങ്ങളുടെ മറവില്‍ ഒളിച്ചു.

9 എന്നാല്‍ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ” എന്നു ചോദിച്ചു.

10 “അവിടുത്തെ ശബ്ദം ഞാന്‍ തോട്ടത്തില്‍ കേട്ടു. നഗ്നനായതുകൊണ്ടു ഭയപ്പെട്ടു ഒളിച്ചു” എന്ന് അവന്‍ പറഞ്ഞു.

11 “നീ നഗ്നനെന്നു നിന്നോട് ആരു പറഞ്ഞു? തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷത്തിന്‍റെ ഫലം നീ തിന്നുവോ?” മനുഷ്യന്‍ പറഞ്ഞു:

12 “അവിടുന്ന് എനിക്കു തുണയായി നല്‌കിയ സ്‍ത്രീ ആ വൃക്ഷത്തിന്‍റെ ഫലം എനിക്കു തന്നു; ഞാന്‍ അതു ഭക്ഷിച്ചു.”

13 സര്‍വേശ്വരനായ ദൈവം സ്‍ത്രീയോട്: “നീ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു” എന്നു ചോദിച്ചപ്പോള്‍ “സര്‍പ്പം എന്നെ വഞ്ചിച്ചു, ഞാന്‍ ഭക്ഷിച്ചുപോയി” എന്ന് അവള്‍ പറഞ്ഞു.

14

ദൈവം സര്‍പ്പത്തോട് അരുളിച്ചെയ്തു: “നീ ഇങ്ങനെ ചെയ്തതുകൊണ്ട് ജീവജാലങ്ങളില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. ഉരസ്സുകൊണ്ട് നീ ഇഴയും; ഭൂമിയിലെ പൊടിയായിരിക്കും എക്കാലവും നിനക്കു ഭക്ഷണം.

15 നീയും സ്‍ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത വരുത്തും. അവളുടെ സന്തതി നിന്‍റെ തല തകര്‍ക്കും; നിന്‍റെ സന്തതി അവന്‍റെ കുതികാലില്‍ കടിക്കും.”

16 ദൈവം സ്‍ത്രീയോട് അരുളിച്ചെയ്തു: “നിന്‍റെ ഗര്‍ഭാരിഷ്ടത ഞാന്‍ വര്‍ധിപ്പിക്കും; വേദനയോടെ നീ മക്കളെ പ്രസവിക്കും; എങ്കിലും നിന്‍റെ അഭിലാഷം ഭര്‍ത്താവിലായിരിക്കും; അവന്‍ നിന്നെ ഭരിക്കും.”

17 ദൈവം മനുഷ്യനോടു പറഞ്ഞു: “ഭക്ഷിക്കരുതെന്നു ഞാന്‍ വിലക്കിയിരുന്ന ഫലം നീ നിന്‍റെ ഭാര്യയുടെ വാക്കു കേട്ട് ഭക്ഷിച്ചതുകൊണ്ട് നീ നിമിത്തം ഭൂമി ശാപഗ്രസ്തയാകും. അഹോവൃത്തി കഴിക്കാന്‍ നിനക്ക് ജീവിതകാലം മുഴുവന്‍ അത്യധ്വാനം ചെയ്യേണ്ടിവരും.

18 ഭൂമിയില്‍ മുള്ളും കളയും നീ മൂലം മുളയ്‍ക്കും. നീ ഭൂമിയിലെ സസ്യങ്ങള്‍ ഭക്ഷിക്കും.

19 മണ്ണിലേക്കു തിരികെ ചേരുംവരെ വിയര്‍പ്പോടെ നീ ആഹാരം സമ്പാദിക്കേണ്ടിവരും. മണ്ണില്‍നിന്നു നീ സൃഷ്‍ടിക്കപ്പെട്ടു; നീ മണ്ണിലേക്കുതന്നെ മടങ്ങും.”

20 മനുഷ്യന്‍ സ്‍ത്രീയെ ഹവ്വാ എന്നു വിളിച്ചു. അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണല്ലോ.

21 സര്‍വേശ്വരനായ ദൈവം തുകല്‍കൊണ്ടു വസ്ത്രമുണ്ടാക്കി ആദാമിനെയും അവന്‍റെ ഭാര്യയെയും ധരിപ്പിച്ചു.

22

സര്‍വേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യന്‍ നന്മതിന്മകള്‍ തിരിച്ചറിഞ്ഞ് നമ്മില്‍ ഒരുവനെപ്പോലെ ആയിരിക്കുന്നു. ഇനി ജീവവൃക്ഷത്തിന്‍റെ ഫലംകൂടി ഭക്ഷിച്ച് അമര്‍ത്യനാകാന്‍ ഇടവരരുത്.”

23 മനുഷ്യനെ സൃഷ്‍ടിക്കാന്‍ ഉപയോഗിച്ച മണ്ണില്‍തന്നെ അധ്വാനിച്ചു ജീവിക്കാന്‍ അവനെ സര്‍വേശ്വരനായ ദൈവം ഏദന്‍തോട്ടത്തില്‍നിന്നു പുറത്താക്കി.

24 അതിനുശേഷം ജീവവൃക്ഷത്തിങ്കലേക്കുള്ള വഴി സൂക്ഷിക്കാന്‍ ഏദന്‍തോട്ടത്തിന്‍റെ കിഴക്കുവശത്തു കെരൂബുകളെ കാവല്‍ നിര്‍ത്തി. എല്ലാവശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്നതും ജ്വലിക്കുന്നതുമായ വാളും അവിടെ സ്ഥാപിച്ചു.

4

1

ആദാം ഹവ്വായെ പ്രാപിച്ചു. അവള്‍ ഗര്‍ഭിണിയായി കയീനെ പ്രസവിച്ചു: “സര്‍വേശ്വരന്‍റെ സഹായത്താല്‍ ഒരു മകനെ എനിക്കു ലഭിച്ചു” എന്ന് അവള്‍ പറഞ്ഞു.

2 ഹവ്വാ വീണ്ടും ഒരു മകനെ പ്രസവിച്ചു. ഹാബെല്‍ എന്നായിരുന്നു അവന്‍റെ പേര്.

3 ഹാബെല്‍ ആട്ടിടയനും കയീന്‍ കര്‍ഷകനുമായിത്തീര്‍ന്നു. കുറെക്കാലം കഴിഞ്ഞ് കയീന്‍ തന്‍റെ നിലത്തിലെ വിളവുകളില്‍നിന്ന് സര്‍വേശ്വരന് ഒരു വഴിപാട് കൊണ്ടുവന്നു.

4 ഹാബെല്‍ ആട്ടിന്‍കൂട്ടത്തില്‍ കടിഞ്ഞൂല്‍കുട്ടികളില്‍ ഒന്നിന്‍റെ മേദസ്സുള്ള ഭാഗങ്ങള്‍ സര്‍വേശ്വരന് അര്‍പ്പിച്ചു. ഹാബെലിലും അവന്‍റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചു.

5 കയീനിലും അവന്‍റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചില്ല. കയീന്‍ കുപിതനായി. അവന്‍റെ മുഖഭാവം മാറി.

6 സര്‍വേശ്വരന്‍ കയീനോടു ചോദിച്ചു: “നീ എന്തിനു കോപിക്കുന്നു? നിന്‍റെ മുഖഭാവം മാറിയതെന്ത്?

7 നല്ലതു ചെയ്തിരുന്നെങ്കില്‍ നിന്നിലും ഞാന്‍ പ്രസാദിക്കുമായിരുന്നില്ലേ? നല്ലത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പാപം നിന്‍റെ വാതില്‌ക്കല്‍ പതിയിരിക്കും. അതിന്‍റെ ദൃഷ്‍ടി നിന്‍റെമേല്‍ പതിഞ്ഞിരിക്കുന്നു. നീ അതിനെ കീഴടക്കണം.”

8 “നമുക്കു വയലിലേക്കു പോകാം” എന്നു കയീന്‍ സഹോദരനായ ഹാബെലിനോടു പറഞ്ഞു. വയലില്‍വച്ച് കയീന്‍ സഹോദരനെ ആക്രമിച്ചു കൊന്നു.

9 “നിന്‍റെ സഹോദരനായ ഹാബെല്‍ എവിടെ” എന്നു സര്‍വേശ്വരന്‍ കയീനോടു ചോദിച്ചു. അവന്‍ പറഞ്ഞു: “എനിക്കറിഞ്ഞുകൂടാ; ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‌ക്കാരനോ?”

10 “നീ എന്താണു ചെയ്തത്?” സര്‍വേശ്വരന്‍ ചോദിച്ചു. “നിന്‍റെ സഹോദരന്‍റെ രക്തം ഭൂമിയില്‍നിന്ന് എന്നോടു നിലവിളിക്കുന്നു.

11 നിന്‍റെ കരങ്ങള്‍ ചൊരിഞ്ഞ സഹോദരരക്തം സ്വീകരിക്കാന്‍ വായ് തുറന്ന മണ്ണില്‍ നീ ശാപഗ്രസ്തനായിരിക്കും.

12 നീ അധ്വാനിച്ചാലും മണ്ണ് അതിന്‍റെ വീര്യം നിനക്കു നല്‌കുകയില്ല. നീ ഭൂമിയില്‍ എങ്ങും അലഞ്ഞു നടക്കും.”

13 കയീന്‍ സര്‍വേശ്വരനോടു പറഞ്ഞു: “അവിടുത്തെ ശിക്ഷ എത്ര ദുര്‍വഹം.

14 ഭൂമിയില്‍നിന്ന് അവിടുന്നെന്നെ ആട്ടിപ്പായിച്ചു. അവിടുത്തെ സന്നിധിയില്‍നിന്ന് എന്നെ നിഷ്കാസനം ചെയ്തു. ഭൂമിയില്‍ ഞാന്‍ ലക്ഷ്യമില്ലാതെ അലയുന്നവനാകും. എന്നെ ആരെങ്കിലും കണ്ടാല്‍ അവര്‍ എന്നെ കൊല്ലും.”

15 സര്‍വേശ്വരന്‍ കയീനോടു പറഞ്ഞു: “ഇല്ല നിന്നെ കൊല്ലുന്നവനു കിട്ടുന്ന പ്രതികാരം ഏഴിരട്ടി ആയിരിക്കും.” ആരും കയീനെ കൊല്ലാതിരിക്കുവാന്‍ അവിടുന്ന് അവന്‍റെമേല്‍ ഒരു അടയാളം പതിച്ചു.

16

കയീന്‍ ദൈവസന്നിധി വിട്ടകന്ന് ഏദന്‍തോട്ടത്തിനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു പാര്‍ത്തു.

17

കയീന്‍ ഭാര്യയെ പ്രാപിച്ചു; അവള്‍ ഗര്‍ഭം ധരിച്ച് ഹാനോക്കിനെ പ്രസവിച്ചു. കയീന്‍ ഒരു പട്ടണം പണിത് അതിനു തന്‍റെ പുത്രനായ ഹാനോക്കിന്‍റെ പേരു നല്‌കി.

18 ഹാനോക്ക് ഈരാദിന്‍റെ പിതാവ്. ഈരാദ് മെഹൂയയേലിന്‍റെ പിതാവ്. മെഹൂയയേല്‍ മെഥൂശയേലിന്‍റെയും മെഥൂശയേല്‍ ലാമെക്കിന്‍റെയും പിതാവ്.

19 ലാമെക്കിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു, ആദായും സില്ലായും. ആദാ യാബാലിനെ പ്രസവിച്ചു.

20 യാബാലിന്‍റെ പിന്‍മുറക്കാര്‍ കൂടാരവാസികളും ആടുമാടുകളെ വളര്‍ത്തി ജീവിക്കുന്നവരും ആയിരുന്നു.

21 അയാളുടെ സഹോദരനായിരുന്നു യൂബാല്‍. അയാളുടെ പിന്‍മുറക്കാര്‍ കിന്നരവും വീണയും വായിക്കുന്നവരായിരുന്നു.

22 തൂബല്‍കയീനെ സില്ലാ പ്രസവിച്ചു. അയാള്‍ ഓടുകൊണ്ടും ഇരുമ്പുകൊണ്ടും ഉപകരണങ്ങള്‍ നിര്‍മ്മിച്ചുവന്നു. തൂബല്‍കയീന്‍റെ സഹോദരി ആയിരുന്നു നയമാ.

23 ലാമെക്ക് ഭാര്യമാരോടു പറഞ്ഞു:

“ആദായേ, സില്ലായേ, എന്‍റെ വാക്കു
കേള്‍ക്കുവിന്‍;
ലാമെക്കിന്‍റെ ഭാര്യമാരേ, ഞാന്‍ പറയുന്നതു
ശ്രദ്ധിക്കുവിന്‍;

എന്നെ ഉപദ്രവിച്ച ഒരുവനെ-എന്നെ അടിച്ച ഒരു യുവാവിനെ - ഞാന്‍ കൊന്നു.

24

കയീനെ കൊന്നാല്‍ പ്രതികാരം
ഏഴിരട്ടിയെങ്കില്‍
എന്നെ കൊന്നാല്‍ പ്രതികാരം
എഴുപത്തേഴിരട്ടി ആയിരിക്കും.”

25

ആദാമിനും ഭാര്യക്കും മറ്റൊരു പുത്രനുണ്ടായി. കയീന്‍ കൊന്ന ഹാബെലിനു പകരം ദൈവം ഒരു പുത്രനെ എനിക്കു തന്നു എന്നു പറഞ്ഞ് അവനു ശേത്ത് എന്നു പേരിട്ടു.

26 ശേത്തിന് എനോശ് എന്നൊരു പുത്രനുണ്ടായി. അക്കാലത്താണ് മനുഷ്യര്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ ആരാധന തുടങ്ങിയത്.

5

1

ആദാമിന്‍റെ പിന്‍തലമുറക്കാര്‍: ദൈവം സ്വന്തം സാദൃശ്യത്തിലായിരുന്നു മനുഷ്യനെ സൃഷ്‍ടിച്ചത്.

2 ആണും പെണ്ണുമായി അവിടുന്ന് അവരെ സൃഷ്‍ടിച്ചു. ദൈവം അവരെ അനുഗ്രഹിക്കുകയും സൃഷ്‍ടിച്ച നാളില്‍ ആദാം എന്നു പേരു വിളിക്കുകയും ചെയ്തു.

3 നൂറ്റിമുപ്പതാമത്തെ വയസ്സായപ്പോള്‍ ആദാമിന് തന്‍റെ ഛായയിലും സാദൃശ്യത്തിലുമുള്ള ഒരു പുത്രന്‍ ജനിച്ചു.

4 ആദാം അവനെ ശേത്ത് എന്നു വിളിച്ചു. ആദാം എണ്ണൂറുവര്‍ഷംകൂടി ജീവിച്ചിരുന്നു. വേറെ പുത്രന്മാരും പുത്രിമാരും അയാള്‍ക്കുണ്ടായി.

5 തൊള്ളായിരത്തി മുപ്പതു വയസ്സായപ്പോള്‍ ആദാം മരിച്ചു.

6

നൂറ്റിഅഞ്ചാമത്തെ വയസ്സില്‍ ശേത്തിന് എനോശ് ജനിച്ചു.

7 അതിനുശേഷം എണ്ണൂറ്റേഴ് വര്‍ഷംകൂടി ശേത്ത് ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായിരുന്നു.

8 തൊള്ളായിരത്തി പന്ത്രണ്ടാമത്തെ വയസ്സില്‍ ശേത്ത് മരിച്ചു.

9

തൊണ്ണൂറാമത്തെ വയസ്സില്‍ എനോശിനു കേനാന്‍ ജനിച്ചു.

10 അതിനുശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു വര്‍ഷംകൂടി ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി.

11 തൊള്ളായിരത്തി അഞ്ചാമത്തെ വയസ്സില്‍ എനോശ് മരിച്ചു.

12

എഴുപതാമത്തെ വയസ്സില്‍ കേനാനു മഹലലേല്‍ ജനിച്ചു.

13 അതിനുശേഷം എണ്ണൂറ്റിനാല്പതു വര്‍ഷം കേനാന്‍ ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കു ജനിച്ചു.

14 തൊള്ളായിരത്തി പത്താമത്തെ വയസ്സില്‍ കേനാന്‍ മരിച്ചു.

15

അറുപത്തിയഞ്ചാമത്തെ വയസ്സില്‍ മഹലലേലിനു യാരെദ് ജനിച്ചു.

16 അതിനുശേഷം എണ്ണൂറ്റി മുപ്പതു വര്‍ഷംകൂടി മഹലലേല്‍ ജീവിച്ചിരുന്നു; വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി.

17 എണ്ണൂറ്റി തൊണ്ണൂറ്റിഅഞ്ചാമത്തെ വയസ്സില്‍ അയാള്‍ മരിച്ചു.

18

നൂറ്റിഅറുപത്തിരണ്ടാമത്തെ വയസ്സില്‍ യാരെദിനു ഹാനോക്ക് ജനിച്ചു.

19 അതിനുശേഷം എണ്ണൂറു വര്‍ഷംകൂടി യാരെദ് ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രമാര്‍ അയാള്‍ക്കുണ്ടായി.

20 തൊള്ളായിരത്തി അറുപത്തിരണ്ടാമത്തെ വയസ്സില്‍ അയാള്‍ മരിച്ചു.

21

അറുപത്തിഅഞ്ചാമത്തെ വയസ്സില്‍ ഹാനോക്കിനു മെഥൂശലഹ് ജനിച്ചു.

22 അതിനുശേഷം മുന്നൂറു വര്‍ഷംകൂടി ഹാനോക്ക് ദൈവഹിതപ്രകാരം ജീവിച്ചു. വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി.

23 ഹാനോക്കിന്‍റെ ജീവിതകാലം മുന്നൂറ്റി അറുപത്തഞ്ചു വര്‍ഷം ആയിരുന്നു.

24 അയാള്‍ ദൈവഹിതപ്രകാരം ജീവിച്ചു. ദൈവം അയാളെ കൈക്കൊണ്ടതിനാല്‍ പിന്നെ ആരും അയാളെ കണ്ടതുമില്ല.

25

നൂറ്റിഎണ്‍പത്തിഏഴാമത്തെ വയസ്സില്‍ മെഥൂശലഹിനു ലാമെക്ക് ജനിച്ചു.

26 അതിനുശേഷം എഴുനൂറ്റി എണ്‍പത്തിരണ്ടു വര്‍ഷംകൂടി അയാള്‍ ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി.

27 തൊള്ളായിരത്തി അറുപത്തിഒന്‍പതാമത്തെ വയസ്സില്‍ അയാള്‍ മരിച്ചു.

28 നൂറ്റിഎണ്‍പത്തിരണ്ടാമത്തെ വയസ്സില്‍ ലാമെക്കിന് ഒരു പുത്രന്‍ ജനിച്ചു.

29 സര്‍വേശ്വരന്‍ ശപിച്ച ഈ ഭൂമിയിലെ പ്രയത്നങ്ങളില്‍നിന്നും കായികാധ്വാനത്തില്‍നിന്നും ഇവന്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‌കും എന്നു പറഞ്ഞ് അവനു നോഹ എന്നു പേരിട്ടു.

30 നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിതൊണ്ണൂറ്റിഅഞ്ചു വര്‍ഷംകൂടി ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി.

31 എഴുനൂറ്റി എഴുപത്തിയേഴാമത്തെ വയസ്സില്‍ ലാമെക്ക് മരിച്ചു.

32

അഞ്ഞൂറാമത്തെ വയസ്സില്‍ നോഹയ്‍ക്കു ശേം, ഹാം, യാഫെത്ത് എന്നീ മൂന്നു പുത്രന്മാര്‍ ജനിച്ചു.

6

1

ഭൂമിയില്‍ മനുഷ്യര്‍ പെരുകുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തു.

2 ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരെ സൗന്ദര്യവതികളായി കണ്ടു തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ ഭാര്യമാരായി സ്വീകരിച്ചു.

3 അപ്പോള്‍ സര്‍വേശ്വരന്‍ പറഞ്ഞു: “എന്‍റെ ആത്മാവ് സദാകാലവും മനുഷ്യരില്‍ വസിക്കുകയില്ല. അവര്‍ മരിച്ചുപോകുന്നവരാണ്. അവരുടെ ആയുഷ്കാലം നൂറ്റിഇരുപതുവര്‍ഷമായിരിക്കും.”

4 ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരുമായി സംഗമിച്ച് അവര്‍ക്കു പുത്രന്മാര്‍ ജനിച്ചു. അങ്ങനെ അക്കാലത്തും അതിനുശേഷവും ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായി. ഇവരായിരുന്നു പുരാതനകാലത്തെ കീര്‍ത്തികേട്ട വീരന്മാര്‍.

5 ഭൂമിയില്‍ മനുഷ്യന്‍റെ ദുഷ്ടത എത്ര വലിയതാണെന്നും അവന്‍റെ വിചാരങ്ങളും ഭാവനകളും എത്രമാത്രം ദുഷിച്ചതാണെന്നും സര്‍വേശ്വരന്‍ കണ്ടു.

6 മനുഷ്യനെ സൃഷ്‍ടിച്ചതില്‍ സര്‍വേശ്വരനു ദുഃഖം തോന്നി. അവിടുത്തെ ഹൃദയം വേദനിച്ചു.

7 “ഞാന്‍ സൃഷ്‍ടിച്ച മനുഷ്യനെ ഭൂമിയില്‍നിന്നു നീക്കിക്കളയും, മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയുംകൂടി നശിപ്പിക്കും; അവയെ സൃഷ്‍ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു” എന്നു സര്‍വേശ്വരന്‍ പറഞ്ഞു.

8 എന്നാല്‍ നോഹ അവിടുത്തെ പ്രീതിക്കു പാത്രമായി.

9

നോഹയുടെ വംശപാരമ്പര്യം: നോഹ തന്‍റെ തലമുറയിലെ നീതിനിഷ്ഠനും നിഷ്കളങ്കനുമായ വ്യക്തിയായിരുന്നു. നോഹ ദൈവസാന്നിധ്യത്തില്‍ ജീവിച്ചു.

10 ശേം, ഹാം, യാഫെത്ത് എന്നിങ്ങനെ മൂന്നു പുത്രന്മാര്‍ നോഹയ്‍ക്കുണ്ടായിരുന്നു.

11 സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ ഭൂമി അശുദ്ധമായിരുന്നു; അത് അക്രമംകൊണ്ടു നിറഞ്ഞിരുന്നു.

12 ദൈവം ഭൂമിയുടെ അവസ്ഥ ദര്‍ശിച്ചു; അതു സര്‍വത്ര വഷളായിരുന്നു. മനുഷ്യരെല്ലാം ദുര്‍മാര്‍ഗികളായിത്തീര്‍ന്നിരുന്നു.

13

ദൈവം നോഹയോടു പറഞ്ഞു: “ഞാന്‍ മനുഷ്യവര്‍ഗത്തെ മുഴുവന്‍ നശിപ്പിക്കാന്‍ പോകുന്നു. അവര്‍ നിമിത്തം ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടൊപ്പം ഞാന്‍ അവരെ നശിപ്പിക്കും.

14 ഗോഫര്‍മരംകൊണ്ടു നീ ഒരു പെട്ടകം ഉണ്ടാക്കി അതിനകത്ത് അറകള്‍ പണിയുക. പെട്ടകത്തിന്‍റെ അകത്തും പുറത്തും കീല്‍ തേക്കണം.

15 അതു പണിയേണ്ടത് ഇങ്ങനെയാണ്: പെട്ടകത്തിന്‍റെ നീളം മുന്നൂറു മുഴവും വീതി അന്‍പതു മുഴവും ഉയരം മുപ്പതു മുഴവും ആയിരിക്കണം.

16 വശങ്ങളില്‍നിന്ന് ഒരു മുഴം ഉയരത്തില്‍ അതിനു മേല്‌ക്കൂര പണിയണം. മൂന്നു തട്ടുകളായി വേണം പെട്ടകം നിര്‍മ്മിക്കാന്‍. വശത്തു വാതിലും ഉണ്ടായിരിക്കണം.

17 ജീവജാലമാകെ നശിക്കാന്‍ ഇടവരുത്തുന്ന വലിയ ഒരു ജലപ്രളയം ഞാന്‍ ഭൂമിയില്‍ ഉണ്ടാക്കും. ഭൂമിയിലുള്ള സകലതും നശിക്കും. എന്നാല്‍ നീയുമായി ഞാന്‍ ഒരു ഉടമ്പടി ചെയ്യും.

18 നിന്‍റെ ഭാര്യ, പുത്രന്മാര്‍, പുത്രഭാര്യമാര്‍ എന്നിവരോടൊപ്പം നീ പെട്ടകത്തില്‍ പ്രവേശിക്കണം.

19 നിന്നോടൊപ്പം ജീവിച്ചിരിക്കേണ്ടതിന് സകല ജീവികളില്‍നിന്നും, ഈരണ്ടെണ്ണത്തെ ആണും പെണ്ണുമായി പെട്ടകത്തില്‍ പ്രവേശിപ്പിക്കണം.

20 പക്ഷികളിലും മൃഗങ്ങളിലും ഇഴജന്തുക്കളിലും പെട്ട എല്ലാത്തരത്തില്‍നിന്നും രണ്ടെണ്ണം ജീവരക്ഷാര്‍ഥം നിന്‍റെ അടുക്കല്‍ വരും.

21 അവയ്‍ക്കും നിങ്ങള്‍ക്കും വേണ്ട ഭക്ഷണവും പെട്ടകത്തില്‍ കരുതിക്കൊള്ളണം.”

22 ദൈവം കല്പിച്ചതുപോലെയെല്ലാം നോഹ ചെയ്തു.

7

1

സര്‍വേശ്വരന്‍ നോഹയോട് അരുളിച്ചെയ്തു: “ഈ തലമുറയില്‍ നിന്നെമാത്രം ഞാന്‍ നീതിനിഷ്ഠനായി കാണുന്നു. അതുകൊണ്ടു നീയും നിന്‍റെ കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക.

2 വംശനാശം സംഭവിക്കാതിരിക്കാന്‍ ശുദ്ധിയുള്ള മൃഗങ്ങളില്‍നിന്ന് ആണും പെണ്ണുമായി ഏഴു ഇണകള്‍ വീതവും ശുദ്ധിയില്ലാത്തവയില്‍നിന്ന് ആണും പെണ്ണുമായി ഒരു ഇണയും

3 പറവകളില്‍നിന്ന് ആണും പെണ്ണുമായി ഏഴു ഇണകള്‍ വീതവും നിന്‍റെകൂടെ പെട്ടകത്തില്‍ പ്രവേശിപ്പിക്കുക.

4 ഏഴു ദിവസം കഴിഞ്ഞാല്‍ നാല്പതു ദിനരാത്രങ്ങള്‍ ഇടവിടാതെ പെയ്യുന്ന മഴ ഞാന്‍ ഭൂമിയിലേക്ക് അയയ്‍ക്കും. ഞാന്‍ സൃഷ്‍ടിച്ച എല്ലാ ജീവജാലങ്ങളെയും ഭൂമിയില്‍നിന്നു ഞാന്‍ നീക്കിക്കളയും.”

5 ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു.

6

ജലപ്രളയം ഉണ്ടായപ്പോള്‍ നോഹയ്‍ക്ക് അറുനൂറു വയസ്സായിരുന്നു.

7 നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തില്‍നിന്നു രക്ഷപെടാന്‍ പെട്ടകത്തില്‍ പ്രവേശിച്ചു.

8 [8,9] ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും ആണും പെണ്ണുമായി ഇണകളായി നോഹയോടുകൂടെ പെട്ടകത്തില്‍ കടന്നു.

9

10 ഏഴു ദിവസം കഴിഞ്ഞപ്പോള്‍ പ്രളയജലം ഭൂമിയിലേക്ക് പ്രവഹിച്ചു തുടങ്ങി.

11

നോഹയ്‍ക്ക് അറുനൂറു വയസ്സു പൂര്‍ത്തിയായ വര്‍ഷത്തിന്‍റെ രണ്ടാം മാസം പതിനേഴാം ദിവസം അത്യഗാധത്തിലെ നീരുറവകളും ആകാശത്തിലെ വാതായനങ്ങളും തുറന്നു.

12 നാല്പതു ദിനരാത്രങ്ങള്‍ ഭൂമിയില്‍ തുടര്‍ച്ചയായി മഴ പെയ്തു.

13 നോഹയും പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരും നോഹയുടെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.

14 [14,15] അവരോടൊത്ത് എല്ലാ ഇനം വന്യമൃഗങ്ങളും വളര്‍ത്തുമൃഗങ്ങളും ഇഴജന്തുക്കളും പറവകളും ഉള്‍പ്പെടെ എല്ലാ ജീവികളില്‍നിന്നും രണ്ടു വീതം പെട്ടകത്തില്‍ പ്രവേശിച്ചു.

15

16 ദൈവം കല്പിച്ചതുപോലെ എല്ലാ ജന്തുക്കളെയും ആണും പെണ്ണുമായിട്ടാണ് പ്രവേശിപ്പിച്ചത്. അതിനുശേഷം സര്‍വേശ്വരന്‍ വാതില്‍ അടച്ചു.

17

ജലപ്രളയം നാല്പതു ദിവസം തുടര്‍ന്നു.

18 വെള്ളം പെരുകി പെട്ടകത്തെ നിലത്തുനിന്ന് ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടേയിരുന്നു; പെട്ടകം വെള്ളത്തിനു മുകളില്‍ ഒഴുകി നടന്നു.

19 ഏറ്റവും ഉയര്‍ന്ന പര്‍വതങ്ങളെപ്പോലും മൂടത്തക്കവിധം ഭൂമിയില്‍ വെള്ളം പെരുകി.

20 വെള്ളം പിന്നെയും പതിനഞ്ചു മുഴം കൂടി ഉയര്‍ന്നു.

21 പക്ഷികള്‍, കന്നുകാലികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ തുടങ്ങി എല്ലാ ജീവികളും മനുഷ്യരും ചത്തൊടുങ്ങി.

22 അങ്ങനെ കരയിലുണ്ടായിരുന്ന എല്ലാ ജീവികളും നശിച്ചു.

23 മനുഷ്യരും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടെ ഭൂമിയില്‍ ഉണ്ടായിരുന്ന സകല ജീവികളെയും സര്‍വേശ്വരന്‍ തുടച്ചുനീക്കി. നോഹയും പെട്ടകത്തില്‍ ഉണ്ടായിരുന്നവരും മാത്രം ജീവനോടെ ശേഷിച്ചു.

24 ജലപ്രളയം നൂറ്റിഅമ്പതു ദിവസം നീണ്ടുനിന്നു.

8

1

ദൈവം നോഹയെയും കൂടെയുണ്ടായിരുന്ന എല്ലാ വന്യമൃഗങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും ഓര്‍ത്തു; അവിടുന്നു ഭൂമിയില്‍ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം താണുതുടങ്ങി.

2 ആഴത്തിലെ ഉറവകളും ആകാശത്തിലെ വാതിലുകളും അടഞ്ഞു. മഴയും നിലച്ചു.

3 ഭൂമിയില്‍നിന്ന് ജലം ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റിഅമ്പതു ദിവസമായപ്പോള്‍ ജലനിരപ്പു വളരെ താണു.

4 ഏഴാംമാസം പതിനേഴാം ദിവസം പെട്ടകം അരാരത്തു പര്‍വതത്തില്‍ ഉറച്ചു.

5 പത്താം മാസംവരെ ജലനിരപ്പ് തുടരെ താണുകൊണ്ടിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വതശൃംഗങ്ങള്‍ കാണാറായി.

6 നാല്പതു ദിവസം കഴിഞ്ഞപ്പോള്‍ നോഹ പെട്ടകത്തിന്‍റെ കിളിവാതില്‍ തുറന്ന്

7 ഒരു മലങ്കാക്കയെ പുറത്തേക്ക് അയച്ചു. ഭൂമിയില്‍ വെള്ളം വറ്റുന്നതുവരെ അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു.

8 പിന്നീട്, ഭൂമിയില്‍നിന്ന് വെള്ളം ഇറങ്ങിയോ എന്നറിയാന്‍ ഒരു പ്രാവിനെ പുറത്തേക്ക് അയച്ചു.

9 കാലുകുത്താന്‍ ഇടം കാണാതെ അതു പെട്ടകത്തില്‍ നോഹയുടെ അടുക്കല്‍ തിരിച്ചെത്തി. അപ്പോഴും ഭൂതലം മുഴുവന്‍ വെള്ളംകൊണ്ടു മൂടിയിരുന്നു. നോഹ കൈ നീട്ടി ആ പ്രാവിനെ പിടിച്ചു പെട്ടകത്തിന്‍റെ ഉള്ളിലാക്കി.

10 ഏഴു ദിവസംകൂടി കാത്തിരുന്നശേഷം നോഹ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു.

11 സന്ധ്യയായപ്പോള്‍ പ്രാവ് മടങ്ങിവന്നു. അതിന്‍റെ ചുണ്ടില്‍ ഒരു പച്ച ഒലിവില ഉണ്ടായിരുന്നു. അങ്ങനെ ഭൂമിയില്‍നിന്നു വെള്ളമിറങ്ങി എന്നു നോഹ മനസ്സിലാക്കി.

12 ഏഴു ദിവസം കഴിഞ്ഞ് ആ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു. പിന്നീട് അതു തിരിച്ചു വന്നില്ല.

13 നോഹയ്‍ക്ക് അറുനൂറ്റിഒന്നു വയസ്സു തികഞ്ഞ വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ആയപ്പോള്‍ ഭൂമിയില്‍ വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. നോഹ പെട്ടകത്തിന്‍റെ മേല്‍ത്തട്ടു നീക്കി, പുറത്തേക്കു നോക്കിയപ്പോള്‍ നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു.

14 രണ്ടാം മാസം ഇരുപത്തിഏഴാം ദിവസം ആയപ്പോള്‍ ഭൂമി തീര്‍ത്തും ഉണങ്ങിക്കഴിഞ്ഞിരുന്നു.

15

[15,16] ദൈവം നോഹയോടു പറഞ്ഞു: “നീയും നിന്‍റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പുറത്തിറങ്ങുക.

16

17 പക്ഷികളും, മൃഗങ്ങളും, ഇഴജന്തുക്കളുമായി നിന്‍റെ കൂടെയുള്ള എല്ലാ ജീവികളെയും പുറത്തേക്കു കൊണ്ടുവരിക. അവ ഭൂമിയില്‍ പെറ്റുപെരുകട്ടെ.”

18 നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പുറത്തുവന്നു.

19 അവരോടൊപ്പം എല്ലാ മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളുമായി ഭൂമിയില്‍ വ്യാപരിക്കുന്ന എല്ലാ ജീവികളും വര്‍ഗംവര്‍ഗമായി പെട്ടകത്തില്‍നിന്ന് ഇറങ്ങി.

20

നോഹ സര്‍വേശ്വരന് ഒരു യാഗപീഠം പണിതു. അതില്‍ ശുദ്ധിയുള്ള മൃഗങ്ങളില്‍നിന്നും പക്ഷികളില്‍നിന്നും ചിലതിനെ കൊണ്ടുവന്നു ഹോമയാഗമായി അര്‍പ്പിച്ചു.

21 അതിന്‍റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായി. അപ്പോള്‍ അവിടുന്ന് ആത്മഗതം ചെയ്തു: “ജന്മനാ ദോഷത്തിലേക്കു തിരിയുന്ന മനുഷ്യന്‍ നിമിത്തം ഞാന്‍ ഇനി ഒരിക്കലും ഭൂമിയെ ശപിക്കുകയില്ല. ജീവജാലങ്ങളെയെല്ലാം ഇനി ഒരിക്കലും നശിപ്പിക്കുകയുമില്ല.

22 ഭൂമി ഉള്ള കാലമെല്ലാം വിതയും കൊയ്ത്തും ശീതവും ഉഷ്ണവും വേനലും വര്‍ഷവും രാവും പകലും ഉണ്ടായിരിക്കും.”

9

1

ദൈവം നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തു: “നിങ്ങള്‍ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍.

2 ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശത്തിലെ സകല പറവകളും ഇഴഞ്ഞുനടക്കുന്ന സര്‍വജീവികളും സമുദ്രത്തിലെ സകല മത്സ്യങ്ങളും നിങ്ങളെ ഭയപ്പെടും. അവയെ എല്ലാം ഞാന്‍ നിങ്ങളെ ഏല്പിച്ചിരിക്കുന്നു.

3 ഭൂമിയില്‍ ചരിക്കുന്ന എല്ലാ ജീവികളും നിങ്ങള്‍ക്കു ഭക്ഷണമായിരിക്കും. പച്ചസസ്യങ്ങള്‍ ആഹാരമായി നല്‌കിയതുപോലെ സകലതും നിങ്ങള്‍ക്കു നല്‌കുന്നു.

4 എന്നാല്‍ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്; ജീവന്‍ രക്തത്തിലാണല്ലോ.

5 മനുഷ്യജീവന്‍ അപഹരിക്കുന്നവനു ഞാന്‍ മരണശിക്ഷ വിധിക്കുന്നു; മനുഷ്യനെ കൊല്ലുന്ന മൃഗവും മരിക്കണം.

6 മനുഷ്യന്‍ സൃഷ്‍ടിക്കപ്പെട്ടത് ദൈവത്തിന്‍റെ ഛായയിലാണ്; അതുകൊണ്ട് മനുഷ്യരക്തം ചൊരിയുന്നവന്‍റെ രക്തവും മനുഷ്യനാല്‍തന്നെ ചൊരിയപ്പെടണം.

7 നിങ്ങള്‍ സന്താനസമൃദ്ധിയുള്ളവരായി ഭൂമിയില്‍ നിറയുവിന്‍.”

8

ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തു:

9 [9,10] “നിങ്ങളോടും നിങ്ങളുടെ പിന്‍തലമുറകളോടും, പെട്ടകത്തില്‍നിന്ന് ഇറങ്ങിവന്ന പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍, വന്യമൃഗങ്ങള്‍ എന്നിവയടക്കം സര്‍വജീവജാലങ്ങളോടുമായി ഞാന്‍ ഇതാ, ഒരു ഉടമ്പടി സ്ഥാപിക്കുന്നു.

10

11 ജലപ്രളയത്താല്‍ ഇനിമേല്‍ ജീവികളെയെല്ലാം നശിപ്പിക്കുകയില്ല; ഭൂമിയെ സമൂലം നശിപ്പിക്കത്തക്കവിധം ഇനി ഒരു ജലപ്രളയം ഉണ്ടാകയുമില്ല എന്ന ഈ ഉടമ്പടി നിങ്ങളുമായി സ്ഥാപിച്ചിരിക്കുന്നു.

12 ഞാനും നിങ്ങളും നിങ്ങളുടെകൂടെയുള്ള സകല ജീവജാലങ്ങളും തമ്മിലും ഭാവിതലമുറകള്‍ക്കുവേണ്ടി എന്നേക്കുമായി ഏര്‍പ്പെടുത്തുന്ന ഉടമ്പടിയുടെ അടയാളം ഇതാകുന്നു.

13 ഞാന്‍ എന്‍റെ വില്ല് മേഘത്തില്‍ വയ്‍ക്കുന്നു. ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയുടെ അടയാളം അതായിരിക്കും.

14 ഞാന്‍ ഭൂമിക്കു മീതെ കാര്‍മേഘങ്ങള്‍ വരുത്തുകയും അവയില്‍ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍,

15 ഞാന്‍ നിങ്ങളോടും സകല ജീവജാലങ്ങളോടുമായി ചെയ്തിട്ടുള്ള ഉടമ്പടി ഓര്‍ക്കും; ജീവജന്തുക്കളെല്ലാം നശിക്കത്തക്കവിധത്തില്‍ ഒരു ജലപ്രളയം ഇനി ഉണ്ടാവുകയില്ല.

16 വില്ല് മേഘങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഞാന്‍ അതു കാണുകയും ഞാനും ഭൂമിയിലുള്ള സകല ജീവജാലങ്ങളും തമ്മില്‍ എന്നേക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഉടമ്പടി ഓര്‍ക്കുകയും ചെയ്യും.”

17 ദൈവം നോഹയോട് അരുളിച്ചെയ്തു: “ഭൂമിയിലുള്ള സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിച്ചിട്ടുള്ള ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.”

18

ശേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു പെട്ടകത്തില്‍നിന്നു പുറത്തുവന്ന നോഹയുടെ മൂന്നു പുത്രന്മാര്‍. കനാന്‍റെ പിതാവായിരുന്നു ഹാം.

19 ഭൂമിയിലുള്ള എല്ലാ ജനതകളും ഇവരുടെ സന്താനപരമ്പരകളാണ്.

20 കര്‍ഷകനായിരുന്ന നോഹ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.

21 നോഹ വീഞ്ഞു കുടിച്ച് മത്തനായി കൂടാരത്തില്‍ നഗ്നനായി കിടന്നു.

22 കനാന്‍റെ പിതാവായ ഹാം തന്‍റെ പിതാവ് നഗ്നനായി കിടക്കുന്നതു കണ്ട് പുറത്തുവന്നു സഹോദരന്മാരെ വിവരം അറിയിച്ചു.

23 ശേമും യാഫെത്തുംകൂടി ഒരു വസ്ത്രമെടുത്തു തോളില്‍ ഇട്ടുകൊണ്ട് പുറകോട്ടു നടന്നുചെന്ന് പിതാവിന്‍റെ നഗ്നത മറച്ചു. അങ്ങനെ മുഖംതിരിച്ച് നടന്നതിനാല്‍ അവര്‍ പിതാവിന്‍റെ നഗ്നത കണ്ടില്ല.

24 നോഹ ലഹരിവിട്ടുണര്‍ന്നപ്പോള്‍ ഇളയപുത്രനായ ഹാം ചെയ്തത് എന്തെന്നറിഞ്ഞു.

25 നോഹ പറഞ്ഞു: “കനാന്‍ ശപിക്കപ്പെട്ടവന്‍; അവന്‍ തന്‍റെ സഹോദരന്മാര്‍ക്കു ദാസന്മാരില്‍ ദാസനായിരിക്കും.”

26 നോഹ തുടര്‍ന്നു: “ശേമിന്‍റെ ദൈവമായ സര്‍വേശ്വരന്‍ സ്തുതിക്കപ്പെടട്ടെ. കനാന്‍ ശേമിന് ദാസനായിരിക്കട്ടെ.

27 ദൈവം യാഫെത്തിന് അഭിവൃദ്ധി വരുത്തട്ടെ. അവന്‍ ശേമിന്‍റെ കൂടാരങ്ങളില്‍ പാര്‍ക്കും. കനാന്‍ അവനും ദാസനായിരിക്കും.”

28

ജലപ്രളയത്തിനുശേഷം നോഹ മുന്നൂറ്റി അമ്പതുവര്‍ഷം ജീവിച്ചു.

29 നോഹയുടെ ആയുഷ്കാലം തൊള്ളായിരത്തിഅമ്പതു വര്‍ഷമായിരുന്നു. അതിനുശേഷം അദ്ദേഹം മരിച്ചു.

10

1

നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവര്‍ക്ക് പുത്രന്മാര്‍ ജനിച്ചു.

2

യാഫെത്തിന്‍റെ പുത്രന്മാര്‍: ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, തൂബല്‍, മേശെക്, തീരാസ് എന്നിവരായിരുന്നു.

3 ഗോമെറിന്‍റെ പുത്രന്മാര്‍: അശ്കെനാസ്, രീഫത്ത്, തോഗര്‍മ്മാ എന്നിവര്‍.

4 യാവാന്‍റെ പുത്രന്മാര്‍: എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം എന്നിവര്‍.

5 ഇവരില്‍നിന്ന് തീരദേശജനതകള്‍ പെരുകി. യാഫെത്തിന്‍റെ പിന്മുറക്കാരായ ഇവര്‍ കുലങ്ങളായി പിരിഞ്ഞ് അവരവരുടെ ഭാഷ സംസാരിച്ചുകൊണ്ട് അവരവരുടെ ദേശങ്ങളില്‍ വസിച്ചു.

6

ഹാമിന്‍റെ പുത്രന്മാര്‍: കൂശ്, ഈജിപ്ത്, പൂത്, കനാന്‍ എന്നിവരായിരുന്നു.

7 കൂശിന്‍റെ പുത്രന്മാരാണ് സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക എന്നിവര്‍. രാമായുടെ പുത്രന്മാര്‍ ശെബയും ദെദാനും.

8 കൂശിന്‍റെ പുത്രനായിരുന്നു നിമ്രോദ്. അവന്‍ ഭൂമിയിലെ ആദ്യത്തെ യുദ്ധവീരനായിത്തീര്‍ന്നു.

9 സര്‍വേശ്വരന്‍റെ ഹിതത്താല്‍ അവന്‍ ശക്തനായ ഒരു നായാട്ടുകാരനും ആയിരുന്നു. അതുകൊണ്ട് “സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിമ്രോദിനെപ്പോലെ ശക്തനായ ഒരു നായാട്ടുകാരന്‍” എന്നൊരു ചൊല്ല് അവരുടെ ഇടയില്‍ ഉണ്ടായി.

10 ആരംഭത്തില്‍ അയാളുടെ രാജ്യം ഷിനാറിലുള്ള ബാബിലോണ്‍, എരെക്, അക്കാദ്, കല്‍നേ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു.

11 [11,12] അവിടെനിന്ന് അസ്സീറിയയിലേക്ക് കടന്നു, നിനെവേ, രെഹോബേത്ത്, കാലഹ്, നിനെവേക്കും വന്‍നഗരമായ കാലഹിനും ഇടയ്‍ക്കുള്ള രേസെന്‍ എന്നീ പട്ടണങ്ങള്‍ അയാള്‍ സ്ഥാപിച്ചു.

12

13 ഈജിപ്തിന്‍റെ പിന്‍തലമുറക്കാരായിരുന്നു ലുദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്സലൂഹീം,

14 കഫ്തോരീം എന്നീ ജനതകള്‍. കസ്സലൂഹീമില്‍നിന്നാണ് ഫെലിസ്ത്യര്‍ ഉദ്ഭവിച്ചത്.

15

കനാന്‍റെ ആദ്യസന്തതിയായിരുന്നു സീദോന്‍.

16 പിന്നീട് ഹേത്ത് ജനിച്ചു.

17 യെബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗ്ഗശ്യര്‍, ഹിവ്യര്‍, അര്‍ക്ക്യര്‍,

18 സീന്യര്‍, അര്‍വാദ്യര്‍, സെമാര്യര്‍, ഹമാത്യര്‍ എന്നിവരുടെ പൂര്‍വപിതാവായിരുന്നു കനാന്‍. കനാന്യര്‍ കുലങ്ങളായി വിവിധ പ്രദേശങ്ങളില്‍ കുടിയേറിപാര്‍ത്തു.

19 അവരുടെ രാജ്യം സീദോന്‍ തുടങ്ങി ഗെരാര്‍ വഴി ഗസ വരെയും, സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം വഴി ലാശ വരെയും വ്യാപിച്ചു.

20 വിവിധ കുലങ്ങളായി അവരവരുടെ ദേശത്തു സ്വന്തം ഭാഷകള്‍ സംസാരിച്ചുകൊണ്ട് അവര്‍ ജീവിച്ചു. ഇവരായിരുന്നു ഹാമിന്‍റെ പിന്‍മുറക്കാര്‍.

21

യാഫെത്തിന്‍റെ ജ്യേഷ്ഠസഹോദരനായ ശേമിനും പുത്രന്മാര്‍ ഉണ്ടായി. ശേം, ഏബെര്‍വംശജരുടെ പൂര്‍വപിതാവാണ്.

22 ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, അരാം എന്നിവരും ശേമിന്‍റെ പുത്രന്മാരായിരുന്നു.

23 അരാമിന്‍റെ പുത്രന്മാര്‍: ഊസ്, ഹൂള്‍, ഗേഥെര്‍, മശ് എന്നിവര്‍.

24 അര്‍പ്പക്ഷാദിന്‍റെ പുത്രനായിരുന്നു ശാലഹ്. ഏബെര്‍, ശാലഹിന്‍റെ പുത്രനും.

25 ഏബെറിനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു പെലെഗ്. അയാളുടെ കാലത്ത് ഭൂവാസികള്‍ പലതായി പിരിഞ്ഞു.

26 അയാളുടെ സഹോദരന്‍ യൊക്താന്‍. അല്മോദാദ്, ശേലഹ്, ഹസര്‍മാവേത്ത്,

27 യാരഹ്, ഹദോരാം, ഊസാല്‍, ദിക്ലാ,

28 [28,29] ഓബാല്‍, അബീമയേല്‍, ശെബ, ഓഫീര്‍, ഹവീലാ, യോബാബ് എന്നിവര്‍ യൊക്താന്‍റെ പുത്രന്മാരായിരുന്നു.

29

30 അവര്‍ വസിച്ചിരുന്ന സ്ഥലം മേശാ മുതല്‍ കിഴക്കുള്ള കുന്നിന്‍പ്രദേശമായ ശേഫാര്‍ വരെ വ്യാപിച്ചിരുന്നു.

31 അവരവരുടെ ദേശത്ത് വിവിധ കുലങ്ങളായി വിവിധ സ്ഥലങ്ങളില്‍, വിവിധ ഭാഷകള്‍ സംസാരിച്ചു ജീവിച്ച ശേമിന്‍റെ പുത്രന്മാര്‍ ഇവരായിരുന്നു.

32

നോഹയുടെ പുത്രന്മാര്‍ വിവിധ ദേശങ്ങളില്‍ പാര്‍ത്തിരുന്നു. അവരുടെ വംശപാരമ്പര്യം ഇതാണ്. ജലപ്രളയത്തിനുശേഷം ഇവരില്‍നിന്നാണ് ഭൂമിയിലെ വിവിധ ദേശങ്ങളില്‍ ജനതകള്‍ വ്യാപിച്ചത്.

11

1

ആദ്യകാലത്ത് മനുഷ്യര്‍ക്കെല്ലാം ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്.

2 അവര്‍ കിഴക്കുനിന്ന് യാത്ര തിരിച്ചു ശീനാര്‍ദേശത്ത് എത്തി. ഒരു സമതലപ്രദേശം കണ്ട് അവിടെ അവര്‍ വാസമുറപ്പിച്ചു.

3 [3,4] “നാം ലോകമെങ്ങും ചിതറിപ്പോകാതെ ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും പണിത് നമുക്ക് പേരും പെരുമയും ഉണ്ടാക്കാം” എന്നവര്‍ പറഞ്ഞൊത്തു. അങ്ങനെ അവര്‍ കല്ലിനു പകരം ചുട്ടെടുത്ത ഇഷ്‍ടികയും കുമ്മായത്തിനു പകരം പശമണ്ണും പണിക്കുപയോഗിച്ചു.

4

5

മനുഷ്യര്‍ നിര്‍മ്മിച്ച പട്ടണവും ഗോപുരവും കാണുന്നതിനു സര്‍വേശ്വരന്‍ ഇറങ്ങിവന്നു.

6 അവിടുന്നു ചിന്തിച്ചു: “അവര്‍ ഒരു ജനത, അവര്‍ക്ക് ഒരേ ഭാഷ. അവരുടെ പ്രവൃത്തിയുടെ തുടക്കം മാത്രമാണിത്. ഉദ്ദേശിക്കുന്നതൊന്നും അവര്‍ക്ക് അസാധ്യമാവുകയില്ല.

7 നാം ചെന്ന് അവരുടെ ഭാഷ ഭിന്നിപ്പിക്കാം. പിന്നീടവര്‍ അന്യോന്യം മനസ്സിലാക്കുകയില്ലല്ലോ.”

8 അങ്ങനെ സര്‍വേശ്വരന്‍ അവരെ ഭൂമുഖത്തെങ്ങും ചിതറിച്ചുകളഞ്ഞു.

9 അവര്‍ പട്ടണംപണി ഉപേക്ഷിച്ചു. മനുഷ്യരുടെ ഭാഷ സര്‍വേശ്വരന്‍ അവിടെവച്ചു ഭിന്നിപ്പിച്ചതിനാല്‍ ആ പട്ടണത്തിന് ബാബേല്‍ എന്നു പേരുണ്ടായി. അവിടെനിന്ന് ലോകത്തിന്‍റെ എല്ലാ ഭാഗത്തേക്കും അവിടുന്ന് അവരെ ചിതറിച്ചു.

10

ശേമിന്‍റെ പിന്‍തലമുറക്കാര്‍: ജലപ്രളയത്തിനുശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് ശേമിന്‍റെ നൂറാമത്തെ വയസ്സില്‍ അയാള്‍ക്ക് അര്‍പ്പക്ഷാദ് ജനിച്ചു.

11 പിന്നീട് അഞ്ഞൂറു വര്‍ഷംകൂടി ശേം ജീവിച്ചിരുന്നു. അവനു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി.

12

അര്‍പ്പക്ഷാദിന്‍റെ മുപ്പത്തഞ്ചാമത്തെ വയസ്സില്‍ അയാള്‍ക്ക് ശാലഹ് ജനിച്ചു.

13 അതിനുശേഷം നാനൂറ്റിമൂന്നു വര്‍ഷം കൂടി അയാള്‍ ജീവിച്ചിരുന്നു. അര്‍പ്പക്ഷാദിനു വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.

14

മുപ്പതു വയസ്സായപ്പോള്‍ ശാലഹിന് ഏബെര്‍ ജനിച്ചു.

15 നാനൂറ്റിമൂന്നു വര്‍ഷംകൂടി ശാലഹ് ജീവിച്ചിരുന്നു. അയാള്‍ക്ക് വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി.

16

ഏബെരിനു മുപ്പത്തിനാലാമത്തെ വയസ്സില്‍ പെലെഗ് ജനിച്ചു.

17 അതിനുശേഷം നാനൂറ്റിമുപ്പതു വര്‍ഷംകൂടി ഏബെര്‍ ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി.

18

മുപ്പതു വയസ്സായപ്പോള്‍ പെലെഗിനു രെയൂ ജനിച്ചു.

19 അതിനുശേഷം ഇരുനൂറ്റിഒമ്പതു വര്‍ഷംകൂടി പെലെഗ് ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി.

20

രെയൂവിന്‍റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ശെരൂഗ് ജനിച്ചു.

21 അതിനുശേഷം ഇരുനൂറ്റിഏഴു വര്‍ഷംകൂടി രെയൂ ജീവിച്ചിരുന്നു. അയാള്‍ക്കു വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.

22

ശെരൂഗിനു മുപ്പതു വയസ്സായപ്പോള്‍ നാഹോര്‍ ജനിച്ചു.

23 അതിനുശേഷം ഇരുനൂറു വര്‍ഷംകൂടി ശെരൂഗ് ജീവിച്ചിരുന്നു. അയാള്‍ക്ക് വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി.

24

നാഹോരിന് ഇരുപത്തിഒമ്പതു വയസ്സായപ്പോള്‍ തേരഹ് ജനിച്ചു.

25 അതിനുശേഷം നൂറ്റിപത്തൊമ്പതു വര്‍ഷംകൂടി നാഹോര്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് വേറെയും പുത്രീപുത്രന്മാര്‍ ഉണ്ടായി.

26

എഴുപതു വയസ്സായപ്പോള്‍ തേരഹിന് അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവര്‍ ജനിച്ചു.

27

തേരഹിന്‍റെ പിന്‍തലമുറക്കാര്‍: അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരുടെ പിതാവായിരുന്നു തേരഹ്. ലോത്ത് ഹാരാന്‍റെ പുത്രനായിരുന്നു.

28 പിതാവായ തേരഹ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാളുടെ ജന്മദേശമായ കല്ദായരുടെ ഊരില്‍വച്ചു ഹാരാന്‍ മരിച്ചു.

29 അബ്രാം സാറായിയെയും നാഹോര്‍ മില്‌ക്കായെയും വിവാഹം കഴിച്ചു. ഹാരാന്‍റെ പുത്രിമാരായിരുന്നു മില്‌ക്കായും യിസ്കായും. സാറായി വന്ധ്യയായിരുന്നു.

30 അവള്‍ക്ക് മക്കള്‍ ഉണ്ടായില്ല.

31 തേരഹ് പുത്രനായ അബ്രാമിനെയും പൗത്രനായ ലോത്തിനെയും തന്‍റെ മരുമകളും അബ്രാമിന്‍റെ ഭാര്യയുമായ സാറായിയെയും കൂട്ടിക്കൊണ്ട് കല്ദായരുടെ ഊരില്‍നിന്നു കനാനിലേക്കു പുറപ്പെട്ടു.

32 ഹാരാനില്‍ എത്തി അവര്‍ അവിടെ വാസമുറപ്പിച്ചു. ഇരുനൂറ്റഞ്ചാമത്തെ വയസ്സില്‍ തേരഹ് ഹാരാനില്‍വച്ചു മരിച്ചു.

12

1

സര്‍വേശ്വരന്‍ അബ്രാമിനോട് അരുളിച്ചെയ്തു: “നീ നിന്‍റെ നാടും കുടുംബവും ബന്ധുക്കളെയും വിട്ട് ഞാന്‍ കാണിച്ചു തരുന്ന ദേശത്തേക്കു പോകുക.

2 അവിടെ ഞാന്‍ നിന്നെ ഒരു വലിയ ജനതയാക്കും. നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര് മഹത്തരമാക്കും. നീ ഒരു അനുഗ്രഹമായിത്തീരും.

3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.”

4

സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അബ്രാം യാത്ര പുറപ്പെട്ടു; ലോത്തും കൂടെപ്പോയി. എഴുപത്തിഅഞ്ചാമത്തെ വയസ്സിലാണ് അബ്രാം ഹാരാനില്‍നിന്നു യാത്ര പുറപ്പെട്ടത്.

5 ഭാര്യ സാറായി, സഹോദരപുത്രന്‍ ലോത്ത് എന്നിവരൊന്നിച്ച്, ഹാരാനില്‍വച്ചു സമ്പാദിച്ച ആളുകളെയും സമ്പത്തുമായി അബ്രാം കനാന്‍ദേശം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അവര്‍ അവിടെ എത്തി.

6 ആ ദേശത്തിലൂടെ സഞ്ചരിച്ച് അദ്ദേഹം ശെഖേമില്‍ മോരെയിലെ കരുവേലകവൃക്ഷത്തിനടുത്ത് ചെന്നുചേര്‍ന്നു. കനാന്യര്‍ അന്ന് ആ പ്രദേശത്തു പാര്‍ത്തിരുന്നു.

7 സര്‍വേശ്വരന്‍ അബ്രാമിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്‍റെ സന്തതികള്‍ക്ക് ഈ ദേശം ഞാന്‍ നല്‌കും.” അവിടുന്നു പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അബ്രാം സര്‍വേശ്വരന് ഒരു യാഗപീഠം പണിതു.

8 അവിടെനിന്ന് അദ്ദേഹം ബേഥേലിനു കിഴക്കുള്ള മലയില്‍ ചെന്ന് ബേഥേലിനു കിഴക്കും ഹായിക്ക് പടിഞ്ഞാറുമായി കൂടാരമടിച്ചു. അവിടെയും യാഗപീഠം പണിതു സര്‍വേശ്വരന്‍റെ നാമത്തില്‍ ആരാധിച്ചു.

9 അബ്രാം നെഗെബുദേശത്തേക്കു യാത്ര തുടര്‍ന്നു.

10

കനാന്‍ദേശത്തു കഠിനമായ ക്ഷാമം ഉണ്ടായതിനാല്‍ ഈജിപ്തില്‍ പാര്‍ക്കാന്‍ അബ്രാം അവിടേക്കു പോയി.

11 ഈജിപ്തിനോട് സമീപിച്ചപ്പോള്‍ അദ്ദേഹം സാറായിയോടു പറഞ്ഞു: “നീ സുന്ദരിയാണല്ലോ.

12 ഈജിപ്തുകാര്‍ നിന്നെ കാണുമ്പോള്‍ ‘ഇവള്‍ അയാളുടെ ഭാര്യ’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും; നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും.

13 അതുകൊണ്ട് നീ എന്‍റെ സഹോദരിയാണെന്നു പറയണം; അങ്ങനെ ചെയ്താല്‍ നീ നിമിത്തം എനിക്കു നന്മ വരുകയും; ഞാന്‍ രക്ഷപെടുകയും ചെയ്യും.”

14 അബ്രാം ഈജിപ്തില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ അതിസുന്ദരിയെന്ന് ഈജിപ്തുകാര്‍ കണ്ടു.

15 ഫറവോയുടെ പ്രഭുക്കന്മാര്‍ അവളെ കണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു ഫറവോയോടു പ്രശംസിച്ചു പറഞ്ഞു. അവളെ അവര്‍ ഫറവോയുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി.

16 അവള്‍ നിമിത്തം ഫറവോയ്‍ക്ക് അബ്രാമിനോടു കരുണതോന്നി; ആടുമാടുകളെയും കഴുതകളെയും ഒട്ടകങ്ങളെയും ദാസീദാസന്മാരെയും അദ്ദേഹത്തിനു സമ്മാനിച്ചു.

17 അബ്രാമിന്‍റെ ഭാര്യ സാറായി നിമിത്തം സര്‍വേശ്വരന്‍ ഫറവോയെയും കുടുംബാംഗങ്ങളെയും മാരകരോഗങ്ങളാല്‍ പീഡിപ്പിച്ചു.

18 അതുകൊണ്ട് ഫറവോ അബ്രാമിനെ വിളിപ്പിച്ചു ചോദിച്ചു: “എന്നോടു നീ ഇങ്ങനെ ചെയ്തത് എന്ത്? അവള്‍ നിന്‍റെ ഭാര്യ എന്ന് എന്നോടു പറയാതിരുന്നതെന്തുകൊണ്ട്?

19 അവളെ ഭാര്യയായി ഞാന്‍ സ്വീകരിക്കത്തക്കവിധം ‘ഇവള്‍ എന്‍റെ സഹോദരി’ യെന്ന് നീ എന്തിനു പറഞ്ഞു? ഇതാ നിന്‍റെ ഭാര്യ, അവളെ കൂട്ടിക്കൊണ്ടുപോകുക.”

20 അബ്രാമിനെ സംബന്ധിച്ച് ഫറവോ തന്‍റെ ആളുകള്‍ക്ക് കല്പനകള്‍ കൊടുത്തു. അവര്‍ അബ്രാമിനെയും ഭാര്യയെയും അദ്ദേഹത്തിന്‍റെ സര്‍വസമ്പത്തോടുംകൂടി പറഞ്ഞയച്ചു.

13

1

അബ്രാം ഭാര്യയോടും ലോത്തിനോടും ഒത്തു തനിക്കുള്ള സര്‍വസ്വവുമായി ഈജിപ്തില്‍നിന്നു നെഗെബിലേക്കു മടങ്ങിപ്പോയി.

2 ആടുമാടുകള്‍, വെള്ളി, സ്വര്‍ണം ഇവകൊണ്ട് അബ്രാം വളരെ സമ്പന്നനായിരുന്നു.

3 അദ്ദേഹം നെഗെബില്‍നിന്നു പുറപ്പെട്ട് ബേഥേലില്‍ എത്തി. ബേഥേലിനും ഹായിക്കുമിടയ്‍ക്കു മുമ്പു കൂടാരമടിക്കുകയും ആദ്യമായി ഒരു യാഗപീഠം ഉണ്ടാക്കുകയും ചെയ്തിരുന്ന സ്ഥലംവരെ യാത്ര ചെയ്തു.

4 അവിടെ അദ്ദേഹം സര്‍വേശ്വരന്‍റെ നാമത്തില്‍ ആരാധിച്ചു.

5 അബ്രാമിനെ അനുഗമിച്ച ലോത്തിനും ആടുമാടുകളും കൂടാരങ്ങളുമുണ്ടായിരുന്നു.

6 എന്നാല്‍ ഇരുകൂട്ടര്‍ക്കും ഒരുമിച്ചു കഴിയാന്‍ വേണ്ടത്ര മേച്ചില്‍പ്പുറം അവിടെ ഇല്ലായിരുന്നു. അത്രവളരെ ആടുമാടുകളും മറ്റു സമ്പത്തും അവര്‍ക്കുണ്ടായിരുന്നു.

7 അബ്രാമിന്‍റെയും ലോത്തിന്‍റെയും ഇടയന്മാര്‍ തമ്മില്‍ കലഹിക്കുക പതിവായി. അക്കാലത്ത് കനാന്യരും പെരിസ്യരും ആ ദേശത്തു പാര്‍ത്തിരുന്നു.

8 അബ്രാം ലോത്തിനോടു പറഞ്ഞു: “നാം തമ്മിലോ നമ്മുടെ ഇടയന്മാര്‍ തമ്മിലോ കലഹം ഉണ്ടായിക്കൂടാ.

9 ഈ ദേശം മുഴുവന്‍ നിന്‍റെ മുമ്പിലില്ലേ? നമുക്കു തമ്മില്‍ വേര്‍പിരിയാം. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ട്; അതല്ല, നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്‍ക്കൊള്ളാം.”

10 യോര്‍ദ്ദാന്‍താഴ്വര മുഴുവന്‍ നല്ല നീരോട്ടമുള്ള പ്രദേശമെന്നു ലോത്ത് നോക്കിക്കണ്ടു. സോര്‍പ്രദേശം വരെയുള്ള സ്ഥലം സര്‍വേശ്വരന്‍റെ തോട്ടംപോലെയും ഈജിപ്തിലെ ഭൂമിപോലെയും ജലപുഷ്‍ടി ഉള്ളതായിരുന്നു. സൊദോമും ഗൊമോറായും സര്‍വേശ്വരന്‍ നശിപ്പിക്കുന്നതിനു മുമ്പുള്ള അവസ്ഥ ഇതായിരുന്നു.

11 ലോത്ത് യോര്‍ദ്ദാന്‍താഴ്വര മുഴുവന്‍ തനിക്കുവേണ്ടി തിരഞ്ഞെടുത്തു കിഴക്കോട്ടു യാത്രതിരിച്ചു. അങ്ങനെ അവര്‍ തമ്മില്‍ പിരിഞ്ഞു.

12 അബ്രാം കനാനില്‍ത്തന്നെ താമസിച്ചപ്പോള്‍ ലോത്ത് താഴ്വരയിലുള്ള പട്ടണങ്ങളില്‍ വസിച്ചു; സൊദോംവരെ കൂടാരം മാറ്റി അടിച്ചു.

13 സൊദോംനിവാസികള്‍ ദുഷ്ടന്മാരും സര്‍വേശ്വരന്‍റെ മുമ്പില്‍ മഹാപാപികളും ആയിരുന്നു.

14

ലോത്ത് പിരിഞ്ഞുപോയതിനുശേഷം സര്‍വേശ്വരന്‍ അബ്രാമിനോട് അരുളിച്ചെയ്തു: “നീ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള സ്ഥലങ്ങള്‍ നോക്കിക്കാണുക.

15 നീ കാണുന്ന ഭൂമിയെല്ലാം നിനക്കും നിന്‍റെ സന്തതികള്‍ക്കും എന്നേക്കുമായി ഞാന്‍ നല്‌കും.

16 ഭൂമിയിലെ മണ്‍തരിപോലെ നിന്‍റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. മണ്‍തരി എണ്ണിത്തീര്‍ക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ അവരെയും എണ്ണിത്തീര്‍ക്കാന്‍ കഴിയൂ.

17 എഴുന്നേറ്റ് ആ ദേശമെല്ലാം നടന്നു കാണുക. അതെല്ലാം ഞാന്‍ നിനക്കു തരും.”

18 അബ്രാം തന്‍റെ കൂടാരം മാറ്റി ഹെബ്രോനിലുള്ള മമ്രെയുടെ കരിവേലകത്തോപ്പിനടുത്തു ചെന്നു പാര്‍ത്തു. അവിടെ അദ്ദേഹം സര്‍വേശ്വരന് ഒരു യാഗപീഠം നിര്‍മ്മിച്ചു.

14

1

ശിനാറിലെ അമ്രാഫെല്‍, എലാസാറിലെ അര്യോക്, ഏലാമിലെ കെദൊര്‍-ലായോമെര്‍, ഗോയിമിലെ തീദാല്‍ എന്നീ രാജാക്കന്മാര്‍

2 സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിര്‍ശാ, ആദ്മാരാജാവായ ശീനാബ്, സെബോയീംരാജാവായ ശെമേബെര്‍, ബേലയിലെ അഥവാ സോവറിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു.

3 പിന്നീട് ചാവുകടലായി മാറിയ സിദ്ദീംതാഴ്വരയില്‍ അവര്‍ ഒന്നിച്ചുകൂടി.

4 അവര്‍ പന്ത്രണ്ടു വര്‍ഷം കെദൊര്‍-ലായോമെറിനു കീഴടങ്ങിക്കഴിഞ്ഞു. എന്നാല്‍ പതിമൂന്നാം വര്‍ഷം അവര്‍ അയാളോടു മത്സരിച്ചു.

5 പതിന്നാലാം വര്‍ഷം കെദൊര്‍-ലായോമെറും കൂടെയുള്ള രാജാക്കന്മാരും തങ്ങളുടെ സൈന്യങ്ങളോടുകൂടി വന്ന്, അസ്തെരോത്ത്-കര്‍ണയീമിലെ രെഫായീമിനെയും ഹാമിലെ സൂസീമിനെയും, ശാവേ - കിര്യാത്താമീലെ എമീമിനെയും

6 സേയീര്‍മലയിലെ ഹൊര്യരെയും തോല്പിച്ച് മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള എല്‍-പാരാന്‍വരെ ഓടിച്ചു.

7 അതിനുശേഷം അന്നു എന്‍ - മിശ്പാത്ത് എന്ന പേരില്‍ അറിഞ്ഞിരുന്ന കാദേശില്‍ തിരിച്ചുവന്നു. അമാലേക്യരുടെ ദേശം മുഴുവന്‍ കീഴടക്കി. ഹസെസോന്‍ - താമാരില്‍ നിവസിച്ചിരുന്ന അമോര്യരെയും അവര്‍ തോല്പിച്ചു.

8 അപ്പോള്‍ സൊദോമിലെയും ഗൊമോറായിലെയും, ആദ്മായിലെയും, സെബോയീമിലെയും സോവര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബേലയിലെയും രാജാക്കന്മാര്‍ സിദ്ദീംതാഴ്വരയില്‍ ഒന്നിച്ചുകൂടി.

9 ഏലാമിലെ കെദൊര്‍-ലായോമെര്‍, ഗോയീമിലെ രാജാവായ തീദാല്‍, ശീനാറിലെ അമ്രാഫെല്‍ എലാസാറിലെ അര്യോക് എന്നീ രാജാക്കന്മാര്‍ക്കെതിരായി അണിനിരത്തി; അങ്ങനെ അഞ്ചു രാജാക്കന്മാര്‍ നാലു രാജാക്കന്മാര്‍ക്കെതിരെ അണിനിരന്നു.

10 സിദ്ദീംതാഴ്വരയിലെങ്ങും കീല്‍ക്കുഴികള്‍ ഉണ്ടായിരുന്നു. സൊദോമിലെയും ഗൊമോറായിലെയും രാജാക്കന്മാര്‍ പിന്തിരിഞ്ഞ് ഓടിയപ്പോള്‍ അവരില്‍ ചിലര്‍ ആ കുഴികളില്‍ വീണു; മറ്റു ചിലര്‍ മലകളിലേക്ക് ഓടിപ്പോയി.

11 ശത്രുക്കള്‍ സൊദോമിലെയും ഗൊമോറായിലെയും സമ്പത്തും ഭക്ഷണസാധനങ്ങളും അപഹരിച്ചു.

12 സൊദോമില്‍ നിവസിച്ചിരുന്ന അബ്രാമിന്‍റെ സഹോദരപുത്രന്‍ ലോത്തിനെ അവന്‍റെ സമ്പാദ്യങ്ങളോടൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയി.

13 അവിടെനിന്നു രക്ഷപെട്ട ഒരാള്‍ എബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. അമോര്യരും എശ്ക്കോലിന്‍റെയും ആനേരിന്‍റെയും സഹോദരനുമായ മമ്രെയുടെ കരിവേലകത്തോപ്പിനടുത്ത് അന്ന് അബ്രാം പാര്‍ക്കുകയായിരുന്നു. അവര്‍ അബ്രാമുമായി സഖ്യം ചെയ്തിരുന്നു.

14 തന്‍റെ സഹോദരപുത്രനെ പിടിച്ചുകൊണ്ടുപോയി എന്ന് അറിഞ്ഞപ്പോള്‍ അബ്രാം സ്വന്തം ഭവനത്തില്‍ ജനിച്ചവരും പരിശീലനം സിദ്ധിച്ചവരുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാന്‍വരെ അവരെ പിന്തുടര്‍ന്നു.

15 തന്നോടൊപ്പം ഉണ്ടായിരുന്നവരെ അദ്ദേഹം പല കൂട്ടങ്ങളായി തിരിച്ച് അണിനിരത്തി. അബ്രാം രാത്രിയില്‍ ശത്രുക്കളെ ആക്രമിച്ചു തോല്പിച്ചു; ദമാസ്കസിന്‍റെ വടക്കുള്ള ഹോബാവരെ അവരെ പിന്തുടര്‍ന്നു.

16 ശത്രുക്കള്‍ കൊണ്ടുപോയ സമ്പത്തു മുഴുവന്‍ പിടിച്ചെടുത്തു. ലോത്തിനെയും അവന്‍റെ ആളുകളെയും സ്‍ത്രീകളെയും അവന്‍റെ സമ്പത്തിനോടൊപ്പം വീണ്ടെടുത്തു.

17

കെദൊര്‍-ലായോമെരിനെയും കൂടെയുണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചു മടങ്ങിവരുമ്പോള്‍ അബ്രാമിനെ എതിരേല്‌ക്കാന്‍ സൊദോംരാജാവ് രാജതാഴ്വര എന്ന് അറിയപ്പെട്ടിരുന്ന ശാവേതാഴ്വരയില്‍ ചെന്നു.

18 ശാലേംരാജാവായ മല്‌ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അദ്ദേഹം അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു.

19 അദ്ദേഹം അബ്രാമിനെ അനുഗ്രഹിച്ചു പറഞ്ഞു: “ആകാശവും ഭൂമിയും സൃഷ്‍ടിച്ച അത്യുന്നതനായ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

20 ശത്രുക്കളെ നിന്‍റെ കൈയില്‍ ഏല്പിച്ചുതന്ന അത്യുന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.” അബ്രാം മല്‌ക്കിസെദെക്കിന് എല്ലാറ്റിന്‍റെയും ദശാംശം നല്‌കി.

21 സൊദോംരാജാവ് അബ്രാമിനോടു പറഞ്ഞു: “എന്‍റെ ആളുകളെ എല്ലാം എനിക്കു വിട്ടുതരിക, സമ്പത്തൊക്കെയും നീ എടുത്തുകൊള്‍ക.”

22 അബ്രാം മറുപടി പറഞ്ഞു: “അബ്രാമിനെ ഞാന്‍ ധനികനാക്കി എന്ന് അങ്ങു പറയാതിരിക്കാന്‍ അങ്ങയുടെ വക ഒരു ചരടോ, ചെരുപ്പിന്‍റെ വാറോ പോലും ഞാന്‍ എടുക്കുകയില്ലെന്ന്

23 ആകാശവും ഭൂമിയും സൃഷ്‍ടിച്ച അത്യുന്നതദൈവമായ സര്‍വേശ്വരനോടു ഞാന്‍ സത്യം ചെയ്തിട്ടുണ്ട്.

24 എന്‍റെ കൂടെയുള്ള യുവാക്കള്‍ ഭക്ഷിച്ചതും എന്‍റെകൂടെ ഉണ്ടായിരുന്ന ആനേര്‍, എശ്ക്കോല്‍, മമ്രെ എന്നിവര്‍ക്ക് അവകാശപ്പെട്ടതും അല്ലാതെ മറ്റൊന്നും ഞാന്‍ എടുക്കുകയില്ല. തങ്ങളുടെ ഓഹരി അവര്‍ മൂവരും എടുത്തുകൊള്ളട്ടെ.”

15

1

ഒരു ദര്‍ശനത്തില്‍ സര്‍വേശ്വരന്‍ അബ്രാമിനോട് അരുളിച്ചെയ്തു: “അബ്രാമേ, ഭയപ്പെടേണ്ടാ, ഞാന്‍ നിന്‍റെ പരിച ആകുന്നു. ഞാന്‍ നിനക്കു വലിയ പ്രതിഫലം നല്‌കും.”

2 അബ്രാം പറഞ്ഞു: “സര്‍വേശ്വരനായ ദൈവമേ, എന്തു പ്രതിഫലമാണ് അവിടുന്ന് എനിക്കു നല്‌കുക? എനിക്ക് ഒരു സന്തതി ഇല്ലല്ലോ. ദമാസ്കസുകാരനായ എലിയേസരാണല്ലോ ഇപ്പോള്‍ എന്‍റെ അനന്തരാവകാശി.

3 അവിടുന്ന് എനിക്കൊരു സന്തതിയെ നല്‌കാത്തതിനാല്‍ എന്‍റെ വീട്ടില്‍ പിറന്ന ഒരു ദാസനായിരിക്കും എന്‍റെ അവകാശി.”

4 അബ്രാമിന് സര്‍വേശ്വരന്‍റെ അരുളപ്പാടുണ്ടായി: “അവനല്ല, നിന്‍റെ പുത്രന്‍തന്നെ നിന്‍റെ അനന്തരാവകാശി ആയിരിക്കും.”

5 അവിടുന്ന് അബ്രാമിനെ പുറത്തുകൊണ്ടുപോയി അരുളിച്ചെയ്തു: “നീ ആകാശത്തിലേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളെ എണ്ണാന്‍ നിനക്കു കഴിയുമോ? നിന്‍റെ സന്തതികളും അത്ര അധികമായിരിക്കും.”

6 അബ്രാം സര്‍വേശ്വരനില്‍ വിശ്വസിച്ചു. അതിനാല്‍ അവിടുന്ന് അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.

7 അവിടുന്ന് അബ്രാമിനോടു പറഞ്ഞു: “സര്‍വേശ്വരനായ ഞാനാണ് ഈ ദേശം നിനക്ക് അവകാശമായി നല്‌കാന്‍ കല്ദായരുടെ പട്ടണമായ ഊരില്‍നിന്നു നിന്നെ കൂട്ടിക്കൊണ്ടു വന്നത്.”

8 അബ്രാം ചോദിച്ചു: “സര്‍വേശ്വരനായ ദൈവമേ, ഈ സ്ഥലം എന്‍റേതാകും എന്നു ഞാന്‍ എങ്ങനെ അറിയും?”

9 അവിടുന്നു മറുപടി പറഞ്ഞു: “മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവിനെയും ഒരു പെണ്‍കോലാടിനെയും ഒരു മുട്ടാടിനെയും അവയോടൊപ്പം ഒരു മാടപ്രാവിനെയും ഒരു പ്രാവിന്‍കുഞ്ഞിനെയും കൊണ്ടുവരിക.”

10 അബ്രാം അവയെ കൊണ്ടുവന്നു, മൃഗങ്ങളെ രണ്ടായി പിളര്‍ന്നു. ഇരുപകുതിയും നേര്‍ക്കുനേരെ വച്ചു. എന്നാല്‍ പക്ഷികളെ അദ്ദേഹം പിളര്‍ന്നില്ല.

11 മാംസം റാഞ്ചാന്‍ കഴുകന്മാര്‍ പറന്നടുത്തപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു.

12 സൂര്യന്‍ അസ്തമിച്ചപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭയാനകമായ കൂരിരുട്ട് അദ്ദേഹത്തെ മൂടി.

13 അവിടുന്ന് അബ്രാമിനോടു പറഞ്ഞു: “നിന്‍റെ സന്താനപരമ്പര അന്യദേശത്ത് പ്രവാസികളായി പാര്‍ക്കും; അവര്‍ അവിടെ അടിമകളായിരിക്കും; നാനൂറു വര്‍ഷം അവര്‍ പീഡനമേല്‌ക്കും.

14 എന്നാല്‍ അവരെ അടിമകളാക്കിയ ജനതയെ ഞാന്‍ ശിക്ഷിക്കും. അവര്‍ അവിടെനിന്നു വളരെ സമ്പത്തോടുകൂടി തിരിച്ചുവരും.

15 നീയാകട്ടെ, സമാധാനത്തോടെ പൂര്‍ണവാര്‍ധക്യത്തില്‍ മരിച്ച് അടക്കപ്പെടും.

16 നിന്‍റെ സന്താനങ്ങളില്‍ നാലാം തലമുറക്കാരായിരിക്കും മടങ്ങിവരുന്നത്. അമോര്യരുടെ ദുഷ്ടതയ്‍ക്കുള്ള ശിക്ഷാകാലം അപ്പോള്‍ മാത്രമേ പൂര്‍ണമാകൂ.”

17 സൂര്യന്‍ അസ്തമിച്ച് ഇരുട്ട് പരന്നപ്പോള്‍ പുകയുന്ന ഒരു തീച്ചട്ടി പ്രത്യക്ഷപ്പെട്ടു. ജ്വലിക്കുന്ന ഒരു തീനാളം മാംസഖണ്ഡങ്ങളുടെ ഇടയിലൂടെ കടന്നുപോയി.

18 അന്ന് സര്‍വേശ്വരന്‍ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നൈല്‍നദിമുതല്‍ യൂഫ്രട്ടീസ് മഹാനദിവരെയുള്ള പ്രദേശം ഞാന്‍ നിന്‍റെ സന്തതികള്‍ക്ക് അവകാശമായി നല്‌കും.

19 കേന്യരും, കെനിസ്യരും, കദ്മോന്യരും,

20 ഹിത്യരും, പെരിസ്യരും, രെഫായീമ്യരും,

21 അമോര്യരും, കനാന്യരും, ഗിര്‍ഗ്ഗശ്യരും, യെബൂസ്യരും നിവസിച്ചിരുന്ന ദേശം തന്നെ.

16

1

അബ്രാമിന്‍റെ ഭാര്യയായ സാറായിക്ക് ഇതുവരെ മക്കളുണ്ടായില്ല. അവള്‍ക്കു ഹാഗാര്‍ എന്ന ഒരു ഈജിപ്തുകാരി ദാസിയുണ്ടായിരുന്നു.

2 സാറായി അബ്രാമിനോടു പറഞ്ഞു: “സര്‍വേശ്വരന്‍ എനിക്കു സന്താനഭാഗ്യം നല്‌കിയില്ല. അങ്ങ് എന്‍റെ ദാസിയെ പ്രാപിക്കുക. അവളില്‍നിന്ന് എനിക്കു മക്കളെ ലഭിച്ചേക്കും.” സാറായിയുടെ ഉപദേശം അബ്രാം സ്വീകരിച്ചു.

3 കനാന്‍ദേശത്ത് വാസം തുടങ്ങി പത്തു വര്‍ഷം കഴിഞ്ഞപ്പോഴാണു സാറായി തന്‍റെ ഈജിപ്തുകാരി ദാസി ഹാഗാറിനെ ഭര്‍ത്താവിന് ഉപഭാര്യയായി നല്‌കിയത്.

4 അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവള്‍ ഗര്‍ഭിണിയായി; താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍മുതല്‍ അവള്‍ യജമാനത്തിയെ നിന്ദിക്കാന്‍ തുടങ്ങി.

5 സാറായി അബ്രാമിനോടു പറഞ്ഞു: “എന്‍റെ ദുഃഖത്തിനു കാരണം അങ്ങുതന്നെ. എന്‍റെ ദാസിയെ അങ്ങേക്കു നല്‌കിയത് ഞാനാണല്ലോ. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷംമുതല്‍ അവള്‍ എന്നെ നിന്ദയോടെ വീക്ഷിക്കുന്നു. കുറ്റം നമ്മില്‍ ആരുടേതെന്നു സര്‍വേശ്വരന്‍ വിധിക്കട്ടെ.”

6 അബ്രാം പറഞ്ഞു: “നിന്‍റെ ദാസി നിന്‍റെ അധികാരത്തിന്‍ കീഴില്‍ത്തന്നെയാണ്. നിന്‍റെ ഇഷ്ടംപോലെ അവളോടു വര്‍ത്തിക്കുക”. പിന്നീട് സാറായി ഹാഗാറിനോടു ക്രൂരമായി പെരുമാറി; അവള്‍ അവിടെനിന്ന് ഓടിപ്പോയി.

7 മരുഭൂമിയില്‍ ശൂരിലേക്കുള്ള വഴിമധ്യേ ഒരു നീരുറവിന്‍റെ അരികില്‍വച്ച് സര്‍വേശ്വരന്‍റെ ദൂതന്‍ അവളെ കണ്ടു.

8 ദൂതന്‍ അവളോടു ചോദിച്ചു: “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” അവള്‍ പറഞ്ഞു: “ഞാന്‍ എന്‍റെ യജമാനത്തി സാറായിയുടെ അടുക്കല്‍നിന്നു ഓടിപ്പോവുകയാണ്.”

9 ദൂതന്‍ പറഞ്ഞു: “നിന്‍റെ യജമാനത്തിയുടെ അടുക്കലേക്കു തിരിച്ചുപോയി അവള്‍ക്കു കീഴ്പെട്ടിരിക്കുക.

10 നിന്‍റെ സന്തതികളെ എണ്ണിയാല്‍ തീരാത്തവിധം ഞാന്‍ വര്‍ധിപ്പിക്കും.

11 ഇപ്പോള്‍ നീ ഗര്‍ഭിണിയാണ്. നിനക്കു ഒരു മകന്‍ ജനിക്കും. സര്‍വേശ്വരന്‍ നിന്‍റെ രോദനം കേട്ടതിനാല്‍ അവന് ഇശ്മായേല്‍ എന്നു പേരിടണം.

12 അവന്‍ ഒരു കാട്ടുകഴുതയ്‍ക്കു സമനായിരിക്കും. അവന്‍ സകല മനുഷ്യര്‍ക്കും എതിരായും എല്ലാവരും അവന് എതിരായും പൊരുതും. സകല ചാര്‍ച്ചക്കാരില്‍നിന്നും അവന്‍ അകന്നു ജീവിക്കും.”

13 “എന്നെ കാണുന്നവനായ ദൈവത്തെ ഞാന്‍ ഇവിടെ കണ്ടുവല്ലോ” എന്നു പറഞ്ഞു, ഹാഗാര്‍ തന്നോടു സംസാരിച്ച സര്‍വേശ്വരനെ എല്‍റോയി എന്നു വിളിച്ചു.

14 അതുകൊണ്ടു കാദേശിനും ബേരെദിനും ഇടയ്‍ക്കുള്ള ആ കിണറിനു ബേര്‍-ലഹയീ-രോയീ എന്നു പേരുണ്ടായി.

15 ഹാഗാര്‍ അബ്രാമിന് ഒരു മകനെ പ്രസവിച്ചു. അബ്രാം അവനു ഇശ്മായേല്‍ എന്നു പേരു നല്‌കി.

16 ഇശ്മായേല്‍ ജനിച്ചപ്പോള്‍ അബ്രാമിന് എണ്‍പത്താറു വയസ്സായിരുന്നു.

17

1

സര്‍വേശ്വരന്‍ അബ്രാമിന് പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു തൊണ്ണൂറ്റിഒമ്പതു വയസ്സായിരുന്നു. അവിടുന്ന് അരുളിച്ചെയ്തു: “ഞാന്‍ സര്‍വശക്തനായ ദൈവമാകുന്നു. നീ എന്‍റെ സാന്നിധ്യത്തില്‍ ജീവിച്ച് കുറ്റമറ്റവനായിരിക്കുക.

2 നീയുമായി ഞാന്‍ എന്‍റെ ഉടമ്പടി സ്ഥാപിക്കും. നിനക്ക് അനവധി സന്തതികളെ ഞാന്‍ നല്‌കും.”

3 അപ്പോള്‍ അബ്രാം സാഷ്ടാംഗം പ്രണമിച്ചു.

4 ദൈവം അരുളിച്ചെയ്തു: “ഞാന്‍ നിന്നോട് ഒരു ഉടമ്പടി ചെയ്യുന്നു. നീ അനേകം ജനതകളുടെ പിതാവായിത്തീരും.

5 നിന്‍റെ പേര് ഇനിമേല്‍ അബ്രാം എന്നല്ല. നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നതിനാല്‍ നിന്‍റെ പേര് ഇനി അബ്രഹാം എന്നായിരിക്കും.

6 ഞാന്‍ നിന്നെ സന്താനപുഷ്‍ടി ഉള്ളവനാക്കും. അനേകം ജനതകള്‍ നിന്നില്‍നിന്നുണ്ടാകും. അവരില്‍നിന്നു രാജാക്കന്മാരും ഉയര്‍ന്നുവരും.

7 ഞാനും നീയും തമ്മിലുള്ള ഉടമ്പടി നിന്‍റെ ഭാവിതലമുറകളിലൂടെ എന്നേക്കും നിലനിര്‍ത്തും. നിനക്കും നിന്‍റെ സന്തതിപരമ്പരകള്‍ക്കും ഞാന്‍ ദൈവമായിരിക്കും.

8 ഞാന്‍ നിനക്കും അവര്‍ക്കും നീ ഇപ്പോള്‍ വന്നുപാര്‍ക്കുന്ന കനാന്‍ദേശം മുഴുവന്‍ സ്ഥിരാവകാശമായി നല്‌കും. ഞാന്‍ അവരുടെ ദൈവവുമായിരിക്കും.”

9 ദൈവം അബ്രഹാമിനോടു വീണ്ടും അരുളിച്ചെയ്തു: “നീയും നിന്‍റെ ഭാവിതലമുറകളും ഈ ഉടമ്പടി പാലിക്കണം.

10 നീയും നിന്‍റെ സന്താനപരമ്പരകളും അനുസരിക്കേണ്ട ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏല്‌ക്കണം.

11 ഈ അഗ്രചര്‍മഛേദനം നാം തമ്മിലുള്ള ഉടമ്പടിയുടെ അടയാളം ആയിരിക്കും.

12 നിന്‍റെ ഭവനത്തില്‍ ജനിച്ചവനെന്നോ അന്യനില്‍നിന്നു വിലയ്‍ക്കു വാങ്ങിയവനെന്നോ ഉള്ള ഭേദം കൂടാതെ നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം എട്ടാം ദിവസം പരിച്ഛേദനം ഏല്‌ക്കണം.

13 ഭവനത്തില്‍ ജനിച്ചവനും നീ വിലയ്‍ക്കുവാങ്ങിയവനും പരിച്ഛേദനം ഏറ്റേ തീരൂ. അങ്ങനെ എന്‍റെ ഈ ഉടമ്പടി നിങ്ങളുടെ ശരീരത്തില്‍ ശാശ്വതമായ ഒരു അടയാളമായിരിക്കും.

14 നിങ്ങളില്‍ ആരെങ്കിലും പരിച്ഛേദനം ഏല്‌ക്കാതെയിരുന്നാല്‍ അയാളെ ഉടമ്പടി ലംഘനത്തിന്‍റെ പേരില്‍ സമൂഹത്തില്‍ നിന്നു പുറത്താക്കണം.”

15

ദൈവം പിന്നെയും അബ്രഹാമിനോട് അരുളിച്ചെയ്തു: “നിന്‍റെ ഭാര്യയെ ഇനിമേല്‍ സാറായി എന്നല്ല ‘സാറാ’ എന്നാണു വിളിക്കേണ്ടത്.

16 ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്ന് ഞാന്‍ നിനക്ക് ഒരു മകനെ നല്‌കും. അവള്‍ അനേകം ജനതകളുടെ മാതാവായിത്തീരും. രാജാക്കന്മാരും അവളില്‍നിന്നു ജനിക്കും.”

17 അബ്രഹാം സാഷ്ടാംഗം പ്രണമിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം ചിന്തിച്ചു: “നൂറു വയസ്സായ എനിക്ക് ഇനി ഒരു സന്തതി ഉണ്ടാകുമെന്നോ? തൊണ്ണൂറു വയസ്സായ എന്‍റെ ഭാര്യ സാറാ ഇനി ഗര്‍ഭിണിയാകുമോ?”

18

അബ്രഹാം ദൈവത്തോടു പറഞ്ഞു: “അങ്ങനെയെങ്കില്‍ തിരുമുമ്പില്‍ ഇശ്മായേല്‍ ജീവിച്ചിരിക്കട്ടെ.”

19 എന്നാല്‍ ദൈവം അരുളിച്ചെയ്തു: “അല്ല, സാറാതന്നെ നിനക്ക് ഒരു പുത്രനെ പ്രസവിക്കും. നീ അവനെ ‘ഇസ്ഹാക്ക്’ എന്നു വിളിക്കണം. അവന്‍റെ ഭാവിതലമുറകള്‍ക്കുവേണ്ടി സ്ഥിരമായ ഒരു ഉടമ്പടി അവനുമായി ഞാന്‍ സ്ഥാപിക്കും.

20 ഇശ്മായേലിനെ സംബന്ധിച്ചുള്ള നിന്‍റെ അപേക്ഷ ഞാന്‍ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിക്കും; ഞാന്‍ അവനെ സന്താനപുഷ്‍ടിയുള്ളവനാക്കും. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാര്‍ക്കു പിതാവായിത്തീരും. ഞാന്‍ അവനില്‍നിന്ന് ഒരു വലിയ ജനതയെ ഉളവാക്കും.

21 എന്നാല്‍ അടുത്തവര്‍ഷം ഇതേ കാലത്ത് സാറാ പ്രസവിക്കുന്ന നിന്‍റെ പുത്രന്‍ ഇസ്ഹാക്കുമായിട്ടായിരിക്കും ഞാന്‍ എന്‍റെ ഉടമ്പടി സ്ഥാപിക്കുക.”

22 അബ്രഹാമുമായുള്ള സംഭാഷണം തീര്‍ന്നപ്പോള്‍ ദൈവം അദ്ദേഹത്തെ വിട്ടുപോയി.

23 അന്നുതന്നെ അബ്രഹാം പുത്രനായ ഇശ്മായേലിനെയും, സ്വഭവനത്തില്‍ ജനിച്ചവരും വിലയ്‍ക്കു വാങ്ങപ്പെട്ടവരുമായ അടിമകളും ഉള്‍പ്പെടെ തന്‍റെ ഭവനത്തിലെ എല്ലാ പുരുഷപ്രജകളെയും ദൈവം കല്പിച്ചതുപോലെ പരിച്ഛേദനം ചെയ്തു.

24 [24,25] പരിച്ഛേദനം ഏറ്റപ്പോള്‍ അബ്രഹാമിനു തൊണ്ണൂറ്റിഒമ്പതു വയസ്സും ഇശ്മായേലിനു പതിമൂന്നു വയസ്സുമായിരുന്നു.

25

26 [26,27] ഒരേ ദിവസം തന്നെയാണ് അബ്രഹാമും ഇശ്മായേലും അബ്രഹാമിന്‍റെ ഭവനത്തില്‍ ജനിച്ചവരും പരദേശികളില്‍നിന്നു വിലയ്‍ക്കു വാങ്ങിയവരും ഉള്‍പ്പെടെ അദ്ദേഹത്തിന്‍റെ ഭവനത്തിലുള്ള എല്ലാവരും പരിച്ഛേദനം ഏറ്റത്.

18

1

മമ്രെയുടെ കരുവേലകത്തോപ്പിനു സമീപം സര്‍വേശ്വരന്‍ അബ്രഹാമിനു പ്രത്യക്ഷനായി; വെയിലുറച്ചപ്പോള്‍ അബ്രഹാം കൂടാരവാതില്‌ക്കല്‍ ഇരിക്കുകയായിരുന്നു.

2 അദ്ദേഹം തല ഉയര്‍ത്തി നോക്കിയപ്പോള്‍ മൂന്ന് ആളുകള്‍ തനിക്കെതിരെ നില്‌ക്കുന്നതു കണ്ടു. ഉടനെ അവരെ സ്വീകരിക്കാന്‍ കൂടാരവാതില്‌ക്കല്‍നിന്ന് ഓടിച്ചെന്ന് സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു:

3 “യജമാനന്മാരേ, നിങ്ങള്‍ എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ ഈ ദാസനെ കടന്നുപോകരുതേ. ഞാന്‍ കുറച്ച് വെള്ളം കൊണ്ടുവരട്ടെ.

4 കാലുകഴുകി ഈ മരത്തണലില്‍ വിശ്രമിച്ചാലും; കുറെ അപ്പവും കൊണ്ടുവരാം.

5 ക്ഷീണം ശമിച്ചിട്ട് യാത്ര തുടരാം. ഈ ദാസന്‍റെ അടുത്ത് നിങ്ങള്‍ എത്തിയിരിക്കുകയാണല്ലോ.” “ശരി അങ്ങനെ ആകട്ടെ” എന്ന് അവര്‍ പറഞ്ഞു.

6 അബ്രഹാം നേരെ കൂടാരത്തില്‍ ചെന്നു സാറായോടു പറഞ്ഞു: “വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക.”

7 പിന്നീട് തൊഴുത്തിലേക്ക് ഓടി, കൊഴുത്തു തടിച്ച ഒരു കാളക്കുട്ടിയെ പിടിച്ച് ഭൃത്യനെ ഏല്പിച്ചു. അവന്‍ അതിനെ പെട്ടെന്ന് പാകപ്പെടുത്തി.

8 അബ്രഹാം വെണ്ണയും പാലും പാകം ചെയ്ത മാംസവും കൊണ്ടുവന്ന് അവര്‍ക്കു വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കെ അദ്ദേഹം മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു.

9 “നിന്‍റെ ഭാര്യ സാറാ എവിടെ” എന്ന് അവര്‍ ചോദിച്ചു. “അവള്‍ കൂടാരത്തിലുണ്ട്” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

10 അവരില്‍ ഒരുവന്‍: “അടുത്ത വര്‍ഷം ഈ സമയം ഞാന്‍ ഇവിടെ തീര്‍ച്ചയായും മടങ്ങിവരും. അപ്പോള്‍ നിന്‍റെ ഭാര്യ സാറായ്‍ക്ക് ഒരു പുത്രന്‍ ജനിച്ചിരിക്കും.” സാറാ അദ്ദേഹത്തിന്‍റെ പിമ്പില്‍ കൂടാരവാതില്‌ക്കല്‍ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടു നിന്നിരുന്നു.

11 അബ്രഹാമും സാറായും വയോവൃദ്ധരായിരുന്നു. സാറായ്‍ക്ക് ആര്‍ത്തവം നിലയ്‍ക്കുകയും ചെയ്തിരുന്നു.

12 അതുകൊണ്ടു സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: “ഞാന്‍ വൃദ്ധയായി; എന്‍റെ ഭര്‍ത്താവും വൃദ്ധനാണ്. ഇനി എനിക്കു സുഖഭോഗമുണ്ടാകുമെന്നോ?”

13 സര്‍വേശ്വരന്‍ അബ്രഹാമിനോടു ചോദിച്ചു: “വൃദ്ധയായ എനിക്ക് സന്താനഭാഗ്യമുണ്ടാകുമോ എന്നു പറഞ്ഞ് സാറാ ഉള്ളില്‍ ചിരിച്ചതെന്ത്?

14 സര്‍വേശ്വരന് അസാധ്യമായത് എന്തെങ്കിലുമുണ്ടോ? പറഞ്ഞതുപോലെ അടുത്ത വര്‍ഷം നിശ്ചിതസമയത്ത് ഞാന്‍ തിരിച്ചുവരുമ്പോള്‍ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും.”

15 സാറാ ഭയപ്പെട്ട് “ഞാന്‍ ചിരിച്ചില്ല” എന്നു പറഞ്ഞു. “അല്ല നീ ചിരിക്കുക തന്നെ ചെയ്തു” എന്ന് അവിടുന്ന് പറഞ്ഞു.

16

ആ അതിഥികള്‍ അവിടെനിന്നു പുറപ്പെട്ട് സൊദോമിലേക്കുള്ള വഴിക്കു തിരിഞ്ഞു. യാത്ര അയയ്‍ക്കാന്‍ അബ്രഹാം അവരുടെകൂടെ പോയി.

17 സര്‍വേശ്വരന്‍ ചിന്തിച്ചു: “ഞാന്‍ ചെയ്യാന്‍ പോകുന്നത് അബ്രഹാമില്‍നിന്നു മറച്ചുവയ്‍ക്കണമോ?

18 അവന്‍റെ സന്തതി വലുതും ശക്തവുമായ ഒരു ജനതയായിത്തീരും. അവനിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.

19 ഞാന്‍ വാഗ്ദാനം ചെയ്തിട്ടുള്ളത് നിറവേറത്തക്കവിധം നീതിയും ന്യായവും പ്രവര്‍ത്തിച്ച് എന്‍റെ വഴിയില്‍ നടക്കണമെന്ന് അവന്‍റെ പുത്രന്മാരോടും ഭാവിതലമുറകളോടും നിഷ്കര്‍ഷിക്കാനാണ് ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്.”

20 സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “സൊദോമിനും ഗൊമോറായ്‍ക്കും എതിരായുള്ള ആവലാതി എന്‍റെ അടുക്കല്‍ എത്തിയിരിക്കുന്നു. അതു വലുതും അവരുടെ പാപം അതിഭയങ്കരവുമാകുന്നു.

21 ആ ആവലാതിയെക്കുറിച്ച് നേരിട്ടന്വേഷിച്ച് ബോധ്യപ്പെടാന്‍ ഞാന്‍ അവിടേക്ക് പോകുകയാണ്.”

22 അവര്‍ അവിടെനിന്നു സൊദോം ലക്ഷ്യമാക്കി നടന്നു; എന്നാല്‍ അബ്രഹാം സര്‍വേശ്വരന്‍റെ സന്നിധിയില്‍തന്നെ നിന്നു.

23 അബ്രഹാം അവിടുത്തെ സമീപിച്ച് ചോദിച്ചു: “ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ?

24 ആ നഗരത്തില്‍ അമ്പതു നീതിമാന്മാര്‍ ഉണ്ടെന്നിരിക്കട്ടെ. എങ്കില്‍ അവര്‍ നിമിത്തം അവിടുന്ന് ആ പട്ടണത്തെ രക്ഷിക്കുകയില്ലേ?

25 ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങ് ഒരിക്കലും നശിപ്പിക്കുകയില്ലല്ലോ? അത് അവിടുത്തേക്കു അസാധ്യം! സര്‍വലോകത്തിന്‍റെയും വിധികര്‍ത്താവായ ദൈവം നീതി പ്രവര്‍ത്തിക്കാതിരിക്കുമോ?”

26 സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “നീതിമാന്മാരായ അമ്പതു പേരെ സൊദോമില്‍ കണ്ടെത്തിയാല്‍ അവര്‍ നിമിത്തം ആ പട്ടണത്തെ ഞാന്‍ രക്ഷിക്കും.”

27

അബ്രഹാം പ്രതിവചിച്ചു: “വെറും പൂഴിയും വെണ്ണീറുമായ ഞാന്‍ സര്‍വേശ്വരനോടു സംസാരിക്കുവാന്‍ മുതിര്‍ന്നല്ലോ;

28 ഒരുവേള അമ്പതു നീതിമാന്മാരില്‍ അഞ്ചു പേര്‍ കുറഞ്ഞുപോയാലോ? ആ അഞ്ചു പേരുടെ കുറവുനിമിത്തം അവിടുന്ന് ആ നഗരത്തെ നശിപ്പിക്കുമോ?” അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, നാല്പത്തിയഞ്ച് നീതിമാന്മാരെ അവിടെ കണ്ടാല്‍ ഞാന്‍ അതിനെ നശിപ്പിക്കുകയില്ല.”

29 അബ്രഹാം വീണ്ടും ചോദിച്ചു: “ഒരുപക്ഷേ നാല്പതു പേരെ ഉള്ളൂ എങ്കിലോ?” “ആ നാല്പതു പേരെ കരുതി ഞാന്‍ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്നു പ്രതിവചിച്ചു.

30 അബ്രഹാം പറഞ്ഞു: “സര്‍വേശ്വരാ, ഞാന്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ അവിടുന്നു കോപിക്കരുതേ. മുപ്പതു പേരെ മാത്രമേ അവിടെ കാണുന്നുള്ളുവെങ്കിലോ?” “മുപ്പതു പേരെ അവിടെ കാണുന്നെങ്കില്‍ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു.

31 അബ്രഹാം തുടര്‍ന്നു പറഞ്ഞു: “സര്‍വേശ്വരനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞത് ക്ഷമിക്കണമേ. അവിടെ ഇരുപതു പേരെ മാത്രമേ കണ്ടെത്തുന്നുള്ളെങ്കിലോ?” “ഇരുപതു പേരെ പ്രതി ഞാന്‍ അതിനെ നശിപ്പിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്തു.

32 “സര്‍വേശ്വരാ, കോപിക്കരുതേ, ഞാന്‍ ഒരിക്കല്‍ക്കൂടി മാത്രമേ ചോദിക്കുകയുള്ളൂ. പത്തു പേരെ മാത്രം അവിടെ കണ്ടാല്‍ അതിനെ നശിപ്പിക്കുമോ?” എന്ന് അബ്രഹാം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “ഇല്ല, പത്തു പേര്‍ നിമിത്തം ഞാന്‍ അതിനെ നശിപ്പിക്കയില്ല.”

33 അബ്രഹാമിനോടു സംസാരിച്ചുതീര്‍ന്നപ്പോള്‍ സര്‍വേശ്വരന്‍ അവിടെനിന്നു പോയി. അബ്രഹാം സ്വന്തസ്ഥലത്തേക്കു മടങ്ങിപ്പോയി.

19

1

ആ രണ്ടു ദൂതന്മാര്‍ സന്ധ്യയോടുകൂടി സൊദോമില്‍ എത്തി. ലോത്ത് പട്ടണവാതില്‌ക്കല്‍ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോള്‍ ലോത്ത് മുമ്പോട്ടു ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു.

2 ലോത്തു പറഞ്ഞു: “യജമാനന്മാരേ, അന്തിയുറങ്ങാന്‍ അടിയന്‍റെ വീട്ടിലേക്കു വന്നാലും. കാലുകഴുകി അവിടെ രാത്രി കഴിക്കാമല്ലോ. അതിരാവിലെ പുറപ്പെടുകയും ചെയ്യാം.” “ഇല്ല, ഞങ്ങള്‍ തെരുവില്‍ത്തന്നെ രാത്രി കഴിച്ചുകൊള്ളാം.” അവര്‍ മറുപടി പറഞ്ഞു.

3 ലോത്ത് വളരെ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ ക്ഷണം സ്വീകരിച്ചു. പുളിപ്പില്ലാത്ത മാവുകൊണ്ട് അപ്പം ചുട്ട് ലോത്ത് അവര്‍ക്ക് ഒരു വിരുന്ന് ഒരുക്കി, അവരെ സല്‍ക്കരിച്ചു.

4 അവര്‍ ഉറങ്ങാന്‍ കിടക്കുംമുമ്പ് പട്ടണവാസികള്‍ ഒന്നാകെ വന്നു, വീടുവളഞ്ഞു.

5 അവര്‍ ലോത്തിനെ വിളിച്ചു പറഞ്ഞു: “സന്ധ്യക്ക് നിന്‍റെ വീട്ടില്‍ വന്ന പുരുഷന്മാര്‍ എവിടെ? അവരെ ഞങ്ങള്‍ക്കു വിട്ടുതരിക; ഞങ്ങള്‍ അവരുമായി രമിക്കട്ടെ.”

6 ലോത്ത് വീടിനു പുറത്തേക്കു വന്നു; വാതില്‍ അടച്ചശേഷം അവരോടു പറഞ്ഞു:

7 “സഹോദരന്മാരേ, ഇത്ര നീചമായി പെരുമാറരുതേ!

8 എനിക്കു കന്യകമാരായ രണ്ടു പുത്രിമാര്‍ ഉണ്ട്; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരോടു നിങ്ങളുടെ ഇഷ്ടംപോലെ പെരുമാറിക്കൊള്ളുക. എന്‍റെ വീട്ടില്‍ അന്തിയുറങ്ങാന്‍ വന്ന ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ.”

9 എന്നിട്ടും അവര്‍ പറഞ്ഞു: “മാറി നില്‌ക്കൂ, ഇവിടെ പരദേശിയായി വന്ന നീ ഇപ്പോള്‍ ന്യായാധിപനായി ചമയുന്നോ? അവരോടു ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചതിലപ്പുറം നിന്നോടു ചെയ്യും.” ലോത്തിനെ അവര്‍ തള്ളിമാറ്റി, വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു.

10 അപ്പോള്‍ ആ പുരുഷന്മാര്‍ കൈ നീട്ടി ലോത്തിനെ പിടിച്ചു വീടിന് ഉള്ളിലാക്കി വാതിലടച്ചു.

11 പിന്നീട് പുറത്തുനിന്ന ജനത്തിനെല്ലാം അന്ധത വരുത്തി. അവര്‍ വാതില്‍ തപ്പി നടന്നു കുഴഞ്ഞു.

12

അവര്‍ ഇരുവരും ലോത്തിനോട്: “നിന്‍റെ സ്വന്തക്കാരായി മറ്റാരെങ്കിലും ഈ പട്ടണത്തിലുണ്ടോ” എന്നു ചോദിച്ചു. “മരുമക്കളോ, പുത്രന്മാരോ, പുത്രിമാരോ, വേറെയാരെങ്കിലുമോ ഇവിടെയുണ്ടെങ്കില്‍ അവരെയെല്ലാം ഇവിടെനിന്നു കൊണ്ടുപോകുക.

13 ഞങ്ങള്‍ ഈ സ്ഥലം നശിപ്പിക്കാന്‍ പോകുന്നു. ഈ പട്ടണവാസികളെക്കുറിച്ചുള്ള ആവലാതി സര്‍വേശ്വരന്‍റെ സന്നിധിയില്‍ വലുതായി എത്തിയിരിക്കുന്നു. ഈ പട്ടണം നശിപ്പിക്കാനാണ് അവിടുന്നു ഞങ്ങളെ അയച്ചിരിക്കുന്നത്.”

14 തന്‍റെ പുത്രിമാരെ വിവാഹം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പുരുഷന്മാരുടെ അടുക്കല്‍ചെന്ന് ലോത്തു പറഞ്ഞു: “വരൂ, ഈ ദേശത്തുനിന്നു നമുക്കു പോകാം. സര്‍വേശ്വരന്‍ ഈ പട്ടണം നശിപ്പിക്കാന്‍ പോകുന്നു”. എന്നാല്‍ അത് ഒരു നേരമ്പോക്കായിട്ടാണ് അവര്‍ കരുതിയത്.

15 പ്രഭാതമായപ്പോള്‍ ദൂതന്മാര്‍ ലോത്തിനോടു നിര്‍ബന്ധപൂര്‍വം പറഞ്ഞു: “ഈ നഗരത്തിനു വരാന്‍ പോകുന്ന ശിക്ഷയില്‍ അകപ്പെട്ടു നശിക്കാതിരിക്കാന്‍ ഭാര്യയെയും നിന്‍റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പുറപ്പെടുക.

16 എന്നിട്ടും ലോത്ത് ശങ്കിച്ചുനിന്നു; സര്‍വേശ്വരന്‍ ലോത്തിനോടു കരുണ കാട്ടി, ലോത്തിനെയും അയാളുടെ ഭാര്യയെയും പുത്രിമാരെയും ആ പുരുഷന്മാര്‍തന്നെ കൈക്കു പിടിച്ച് പട്ടണത്തിനു പുറത്തു കൊണ്ടുവന്നു.

17 അവരില്‍ ഒരാള്‍ പറഞ്ഞു: “ആ മലയിലേക്ക് ഓടി രക്ഷപെടുക. തിരിഞ്ഞുനോക്കുകയോ, താഴ്വരയിലെവിടെയെങ്കിലും തങ്ങിനില്‌ക്കുകയോ ചെയ്യരുത്. നിങ്ങള്‍ ദഹിച്ചുപോകാതിരിക്കാന്‍ ഓടിപ്പോകുക.”

18 ലോത്ത് മറുപടി പറഞ്ഞു: “അരുതേ, അങ്ങനെ ഞങ്ങളെ നിര്‍ബന്ധിക്കരുതേ.

19 അവിടുന്ന് എന്നോടു കരുണ ചെയ്ത് എന്നെ രക്ഷിച്ചുവല്ലോ. മലയിലേക്ക് ഓടി എത്താന്‍ എനിക്ക് കഴിവില്ല. അവിടെ എത്തുന്നതിനുമുമ്പ് നാശത്തില്‍പ്പെട്ട് ഞാന്‍ മരിച്ചുപോകും.

20 അതാ, ആ കാണുന്ന ചെറിയ പട്ടണം അടുത്താണല്ലോ, ഓടിയെത്താനുള്ള ദൂരമേയുള്ളൂ. ഞങ്ങള്‍ അവിടേക്ക് ഓടി രക്ഷപെടട്ടെയോ?”

21 ദൂതന്‍ പറഞ്ഞു: “ശരി, ഇക്കാര്യത്തിലും ഞാന്‍ നിന്‍റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞ ആ പട്ടണം ഞാന്‍ നശിപ്പിക്കുകയില്ല.

22 വേഗം അവിടെയെത്തി രക്ഷപെടുക; നീ അവിടെ എത്തുന്നതുവരെ എനിക്ക് ഒന്നും ചെയ്യാനാവില്ല.” അങ്ങനെ ആ പട്ടണത്തിനു സോവര്‍ എന്നു പേരുണ്ടായി.

23

ലോത്ത് സോവറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചിരുന്നു.

24 സര്‍വേശ്വരന്‍ സൊദോമിന്‍റെയും ഗൊമോറായുടെയുംമേല്‍ ആകാശത്തുനിന്നു ഗന്ധകവും തീയും വര്‍ഷിച്ചു.

25 ആ പട്ടണങ്ങളെയും താഴ്വരകളെയും അവിടെയുള്ള സകല നിവാസികളെയും എല്ലാ സസ്യങ്ങളെയും നശിപ്പിച്ചു.

26 എന്നാല്‍ ലോത്തിന്‍റെ പിന്നാലെ വന്ന ഭാര്യ തിരിഞ്ഞു നോക്കിയതിനാല്‍ ഉപ്പുതൂണായിത്തീര്‍ന്നു.

27 രാവിലെ അബ്രഹാം എഴുന്നേറ്റു താന്‍ മുമ്പു സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിന്നിരുന്ന സ്ഥലത്ത് എത്തി.

28 അവിടെ നിന്നുകൊണ്ട് സൊദോം, ഗൊമോറാ എന്നീ പട്ടണങ്ങളിലേക്കും, താഴ്വരയിലുള്ള മറ്റു സ്ഥലങ്ങളിലേക്കും നോക്കി. ആ പ്രദേശത്തുനിന്നെല്ലാം തീച്ചൂളയില്‍ നിന്നെന്നപോലെ പുക ഉയരുന്നതു കണ്ടു.

29

താഴ്വരയിലുള്ള പട്ടണങ്ങളെ ദൈവം നശിപ്പിച്ചപ്പോള്‍ അബ്രഹാമിനെ ഓര്‍ത്ത് അവിടുന്ന് ആ നാശത്തിന്‍റെ നടുവില്‍നിന്ന് ലോത്തിനെ രക്ഷിച്ചു.

30

സോവറില്‍ താമസിക്കാന്‍ ഭയപ്പെട്ട ലോത്ത് തന്‍റെ രണ്ടു പുത്രിമാരോടുകൂടി അവിടെനിന്നു പുറപ്പെട്ടു മലമ്പ്രദേശത്ത് ഒരു ഗുഹയില്‍ ചെന്നു പാര്‍ത്തു.

31 ഒരു ദിവസം മൂത്തപുത്രി അനുജത്തിയോടു പറഞ്ഞു: “നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ലോകനടപ്പനുസരിച്ച് നമ്മെ പ്രാപിക്കാന്‍ ഭൂമിയില്‍ ഒരു പുരുഷനുമില്ല.

32 അതുകൊണ്ടു നമുക്കു പിതാവിനെ വീഞ്ഞു കുടിപ്പിക്കാം. പിതാവിനോടൊത്തു ശയിച്ച് പിതാവിലൂടെ നമുക്ക് സന്തതികളെ നേടാം.”

33 അങ്ങനെ അന്നു രാത്രി അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു. മൂത്തപുത്രി പിതാവിനോടുകൂടെ ശയിച്ചു. അവള്‍ വന്നു കിടന്നതും എഴുന്നേറ്റു പോയതും അയാള്‍ അറിഞ്ഞില്ല.

34 അടുത്ത ദിവസം മൂത്തപുത്രി അനുജത്തിയോടു പറഞ്ഞു: “ഞാന്‍ ഇന്നലെ പിതാവിനോടൊത്തു ശയിച്ചു. ഇന്നു രാത്രിയും നമുക്കു പിതാവിനെ വീഞ്ഞു കുടിപ്പിക്കാം. പിന്നെ നീയും പോയി പിതാവിനോടൊത്ത് ശയിക്കണം. അങ്ങനെ നമുക്കു രണ്ടു പേര്‍ക്കും പിതാവിലൂടെ സന്തതികള്‍ ഉണ്ടാകട്ടെ.”

35 അവര്‍ അയാളെ ആ രാത്രിയും വീഞ്ഞു കുടിപ്പിച്ചു. അനുജത്തി പിതാവിനോടുകൂടി ശയിച്ചു. അവള്‍ വന്നു കിടന്നതും എഴുന്നേറ്റുപോയതും അയാളറിഞ്ഞില്ല.

36 അങ്ങനെ ലോത്തിന്‍റെ രണ്ടു പുത്രിമാരും ഗര്‍ഭവതികളായി.

37 മൂത്തവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവനു മോവാബ് എന്നു പേരിട്ടു. അവനാണ് ഇന്നുവരെയുള്ള മോവാബ്യരുടെ പിതാവ്.

38 രണ്ടാമത്തവളും ഒരു പുത്രനെ പ്രസവിച്ചു. അവന് ബെന്‍-അമ്മി എന്നു പേരിട്ടു. അവനാണ് ഇന്നുവരെയുള്ള അമ്മോന്യരുടെ പിതാവ്.

20

1

അബ്രഹാം അവിടെനിന്നു നെഗെബുദേശത്തേക്കു പോയി, കാദേശിനും സൂരിനും ഇടയ്‍ക്കു വാസമുറപ്പിച്ചു.

2 ഗെരാറില്‍ പാര്‍ത്തിരുന്നപ്പോള്‍, തന്‍റെ ഭാര്യയായ സാറായെക്കുറിച്ച്: “അവള്‍ എന്‍റെ സഹോദരിയാണ്” എന്നായിരുന്നു അബ്രഹാം പറഞ്ഞത്. അതുകൊണ്ട് ഗെരാറിലെ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൂട്ടിക്കൊണ്ടുപോയി.

3 രാത്രിയില്‍ ദൈവം അബീമേലെക്കിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി അരുളിച്ചെയ്തു: “നീ കൂട്ടിക്കൊണ്ടുവന്ന ഈ സ്‍ത്രീ നിമിത്തം നീ മരിക്കും. അവള്‍ മറ്റൊരു പുരുഷന്‍റെ ഭാര്യയാണ്.”

4 അബീമേലെക്ക് അതുവരെ അവളെ പ്രാപിച്ചിരുന്നില്ല; രാജാവു പറഞ്ഞു: “സര്‍വേശ്വരാ, നിര്‍ദോഷികളായ ഒരു ജനതയെ അവിടുന്നു സംഹരിക്കുമോ?

5 ‘ഇവള്‍ തന്‍റെ സഹോദരിയാണെന്ന്’ അയാള്‍ തന്നെയല്ലേ പറഞ്ഞത്? അബ്രഹാം സഹോദരനാണെന്ന് അവളും പറഞ്ഞു. പരമാര്‍ഥഹൃദയത്തോടും കറയറ്റ കരങ്ങളോടുംകൂടി ആയിരുന്നു ഞാന്‍ ഇതു ചെയ്തത്.”

6 ദൈവം സ്വപ്നത്തില്‍ അരുളിച്ചെയ്തു: “അതേ, നീ പരമാര്‍ഥഹൃദയത്തോടുകൂടിയാണ് ഇതു ചെയ്തത് എന്നു ഞാന്‍ അറിയുന്നു. അതുകൊണ്ടാണ് എനിക്കെതിരായി പാപം ചെയ്യുന്നതിനു നിന്നെ ഞാന്‍ അനുവദിക്കാതെയിരുന്നത്. അവളെ സ്പര്‍ശിക്കാന്‍ ഞാന്‍ നിന്നെ അനുവദിച്ചില്ല.

7 ഇപ്പോള്‍ നീ അവളെ അവളുടെ ഭര്‍ത്താവിനു തിരിച്ചേല്പിക്കുക; അവന്‍ ഒരു പ്രവാചകനാണ്; അവന്‍ നിനക്കുവേണ്ടി പ്രാര്‍ഥിക്കും; നീ ജീവനോടിരിക്കുകയും ചെയ്യും. നീ അവളെ തിരികെ ഏല്പിക്കാതെയിരുന്നാല്‍ നീ മാത്രമല്ല നിനക്കുള്ളവരൊക്കെയും നിശ്ചയമായും മരിക്കും.”

8 അബീമേലെക്ക് അതിരാവിലെ ഉണര്‍ന്നു. ഭൃത്യന്മാരെയെല്ലാം വിളിച്ചുകൂട്ടി അവരോട് ഈ കാര്യം പറഞ്ഞു. അവരും ആകെ ഭയന്നു.

9 അബീമേലെക്ക് അബ്രഹാമിനെ വിളിപ്പിച്ചു പറഞ്ഞു: “നീ എന്താണ് ഞങ്ങളോടു ചെയ്തത്? എന്‍റെമേലും എന്‍റെ രാജ്യത്തിന്മേലും മഹാപാപം വരത്തക്കവിധം ഞാന്‍ എന്തു തെറ്റാണു നിന്നോടു ചെയ്തത്? ഒരിക്കലും ചെയ്തു കൂടാത്തതാണ് നീ എന്നോടു ചെയ്തിരിക്കുന്നത്.

10 എന്താണ് നീ ഇങ്ങനെ ചെയ്തത്?”

11 അപ്പോള്‍ അബ്രഹാം പറഞ്ഞു: “ഇവിടെ ദൈവഭയം ഉള്ളവര്‍ ആരുമില്ലെന്നും എന്‍റെ ഭാര്യ നിമിത്തം അവര്‍ എന്നെ കൊല്ലുമെന്നും വിചാരിച്ചാണ് ഞാന്‍ അങ്ങനെ ചെയ്തത്.

12 മാത്രമല്ല, വാസ്തവത്തില്‍ അവള്‍ എന്‍റെ സഹോദരിയാണുതാനും; എന്‍റെ പിതാവിന്‍റെ മകള്‍ തന്നെ. എന്‍റെ അമ്മയുടെ മകളല്ലെന്നു മാത്രം. അവള്‍ എന്‍റെ ഭാര്യയായിത്തീര്‍ന്നു.

13 ദൈവനിയോഗമനുസരിച്ച് ഞാന്‍ പിതൃഭവനം വിട്ടു സഞ്ചരിച്ചു തുടങ്ങിയപ്പോള്‍തന്നെ, ‘നീ എന്നോട് ഇപ്രകാരം ദയ കാണിക്കണം; നാം ചെല്ലുന്ന ഓരോ സ്ഥലത്തും ഞാന്‍ നിന്‍റെ സഹോദരനാണെന്നു പറയണം’ എന്നു ഞാന്‍ അവളോടു പറഞ്ഞിരുന്നു.”

14 അബീമേലെക്ക് സാറായെ അബ്രഹാമിനു തിരിച്ചേല്പിച്ചു. ആടുമാടുകളെയും ദാസീദാസന്മാരെയും അദ്ദേഹത്തിനു നല്‌കി. അബീമേലെക്ക് പറഞ്ഞു:

15 “എന്‍റെ രാജ്യം മുഴുവന്‍ നിന്‍റെ മുമ്പിലുണ്ട്. നിനക്ക് ഇഷ്ടമുള്ളേടത്തു താമസിച്ചുകൊള്ളുക”.

16 അദ്ദേഹം സാറായോടു പറഞ്ഞു: “ഞാന്‍ നിന്‍റെ സഹോദരന് ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്. നീ നിര്‍ദോഷിയാണെന്നുള്ളതിനു നിന്‍റെകൂടെ ഉള്ളവര്‍ക്കെല്ലാം അതൊരു തെളിവായിരിക്കും.”

17 അതിനുശേഷം അബ്രഹാം ദൈവത്തോടു പ്രാര്‍ഥിച്ചു. ദൈവം അബീമേലെക്കിനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും ദാസിമാരെയും സുഖപ്പെടുത്തി. അങ്ങനെ അവര്‍ക്കെല്ലാം സന്താനലബ്ധിയുണ്ടായി.

18 അബ്രഹാമിന്‍റെ ഭാര്യയായ സാറായെപ്രതി അബീമേലെക്കിന്‍റെ കൊട്ടാരത്തിലുള്ള എല്ലാ സ്‍ത്രീകളെയും സര്‍വേശ്വരന്‍ വന്ധ്യകളാക്കിയിരുന്നു.

21

1

വാഗ്ദാനം ചെയ്തിരുന്നതുപോലെ സര്‍വേശ്വരന്‍ സാറായെ അനുഗ്രഹിച്ചു.

2 അവള്‍ ഗര്‍ഭിണിയായി; അബ്രഹാമിന്‍റെ വാര്‍ധക്യകാലത്തു ദൈവം അരുളിച്ചെയ്തിരുന്ന സമയത്തുതന്നെ ഒരു പുത്രനെ പ്രസവിച്ചു.

3 സാറായില്‍ പിറന്ന പുത്രന് ‘ഇസ്ഹാക്ക്’ എന്ന് അബ്രഹാം പേരിട്ടു.

4 ദൈവം കല്പിച്ചിരുന്നതുപോലെ അദ്ദേഹം തന്‍റെ പുത്രനായ ഇസ്ഹാക്കിന് എട്ടാംദിവസം പരിച്ഛേദനം നടത്തി.

5 ഇസ്ഹാക്ക് ജനിച്ചപ്പോള്‍ അബ്രഹാമിന് നൂറു വയസ്സായിരുന്നു.

6 സാറാ പറഞ്ഞു: “എനിക്കു സന്തോഷിക്കാന്‍ സര്‍വേശ്വരന്‍ ഇടയാക്കി. ഇതേപ്പറ്റി കേള്‍ക്കുന്നവര്‍ എന്നെച്ചൊല്ലി ചിരിക്കും”.

7 അവള്‍ തുടര്‍ന്നു: “സാറാ മക്കളെ പോറ്റിവളര്‍ത്തുമെന്ന് അബ്രഹാമിനോട് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമായിരുന്നോ? എങ്കിലും അബ്രഹാമിന്‍റെ വാര്‍ധക്യത്തില്‍ ഞാന്‍ അദ്ദേഹത്തിന് ഒരു പുത്രനെ പ്രസവിച്ചിരിക്കുന്നു.”

8

ശിശു വളര്‍ന്നു; അവന്‍റെ മുലകുടി മാറിയ ദിവസം അബ്രഹാം ഒരു വലിയ വിരുന്നൊരുക്കി.

9

സാറായുടെ ദാസി ഈജിപ്തുകാരി ഹാഗാറില്‍ അബ്രഹാമിനു ജനിച്ച പുത്രന്‍ തന്‍റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം കളിക്കുന്നതു സാറാ കണ്ടു.

10 അതുകൊണ്ട് അവള്‍ അബ്രഹാമിനോടു പറഞ്ഞു: “ഈ അടിമപ്പെണ്ണിനെയും പുത്രനെയും പുറത്താക്കുക. ഇവളുടെ പുത്രന്‍ എന്‍റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം അവകാശി ആയിക്കൂടാ.”

11 ഇശ്മായേലും തന്‍റെ പുത്രനാകയാല്‍ സാറായുടെ വാക്കുകള്‍ അബ്രഹാമിനെ ദുഃഖിപ്പിച്ചു.

12 ദൈവം അബ്രഹാമിനോടു പറഞ്ഞു: “ബാലനെക്കുറിച്ചും നിന്‍റെ ദാസിയെക്കുറിച്ചും നീ ദുഃഖിക്കേണ്ടാ; സാറാ പറഞ്ഞതുപോലെ ചെയ്യുക; ഇസ്ഹാക്കിലൂടെ ആയിരിക്കും നിന്‍റെ സന്താനപരമ്പര അറിയപ്പെടുക.

13 അടിമപ്പെണ്ണിലുള്ള നിന്‍റെ മകനെയും ഞാന്‍ ഒരു വലിയ ജനതയാക്കും. അവനും നിന്‍റെ സന്തതി ആണല്ലോ.”

14 അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തോല്‍സഞ്ചി നിറച്ചു വെള്ളവുമെടുത്തു ഹാഗാറിന്‍റെ തോളില്‍ വച്ചുകൊടുത്തു. ബാലനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവര്‍ ബേര്‍-ശേബാ മരുഭൂമിയില്‍ അലഞ്ഞുനടന്നു.

15 തോല്‍സഞ്ചിയിലുണ്ടായിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ അവനെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി.

16 ‘കുഞ്ഞു മരിക്കുന്നതു കാണാന്‍ എനിക്കു കരുത്തില്ല’ എന്നു പറഞ്ഞ് അവള്‍ ഒരു കല്ലേറു ദൂരം ചെന്ന് കുട്ടിയുടെ എതിര്‍വശത്തേക്കു തിരിഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു.

17 കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു; ദൈവത്തിന്‍റെ ഒരു ദൂതന്‍ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ചു ചോദിച്ചു: “ഹാഗാറേ, നീ എന്തിനു വിഷമിക്കുന്നു? ഭയപ്പെടേണ്ടാ; കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു.

18 എഴുന്നേല്‌ക്കുക: നീ ചെന്ന് അവനെ മാറിലണച്ച് ആശ്വസിപ്പിക്കുക; ഞാന്‍ അവനെ ഒരു വലിയ ജനതയാക്കും.”

19 ദൈവം അവളുടെ കണ്ണുകള്‍ തുറന്നു; അവള്‍ ഒരു നീരുറവ കണ്ടു; അവള്‍ ചെന്നു തോല്‍സഞ്ചിയില്‍ വെള്ളം നിറച്ചു ബാലനു കുടിക്കാന്‍ കൊടുത്തു.

20 ദൈവം അവന്‍റെകൂടെ ഉണ്ടായിരുന്നു. അവന്‍ വളര്‍ന്ന് ഒരു വില്ലാളിവീരനായിത്തീര്‍ന്നു.

21 പാരാന്‍മരുഭൂമിയിലായിരുന്നു അവന്‍ പാര്‍ത്തിരുന്നത്. അവന്‍റെ അമ്മ ഒരു ഈജിപ്തുകാരി യുവതിയെ അവനു ഭാര്യയായി തിരഞ്ഞെടുത്തു നല്‍കി.

22

ഒരു ദിവസം അബീമേലെക്കും അദ്ദേഹത്തിന്‍റെ സൈന്യാധിപനായ ഫീക്കോലും അബ്രഹാമിനോടു പറഞ്ഞു: “നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്‍റെ കൂടെയുണ്ട്.

23 അതുകൊണ്ട്, എന്നെയോ എന്‍റെ സന്തതികളെയോ വഞ്ചിക്കുകയില്ലെന്നും ഞാന്‍ നിന്നോടു വിശ്വസ്തനായിരുന്നതുപോലെ എന്നോടും നീ ഇപ്പോള്‍ വസിക്കുന്ന ഈ ദേശത്തോടും കൂറു പുലര്‍ത്തുമെന്നും ദൈവനാമത്തില്‍ നീ എന്നോടു സത്യം ചെയ്യുക.”

24 “ഞാന്‍ സത്യം ചെയ്യാം” എന്ന് അബ്രഹാം പ്രതിവചിച്ചു.

25 അബീമേലെക്കിന്‍റെ ദാസന്മാര്‍ പിടിച്ചെടുത്ത തന്‍റെ കിണറിനെപ്പറ്റി അബ്രഹാം പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:

26 “ആരാണ് ഇതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ; നീ എന്നോട് ഇതിനെപ്പറ്റി പറഞ്ഞില്ല; ഞാന്‍ ഇതുവരെ കേട്ടിരുന്നുമില്ല.”

27 അബ്രഹാം ഏതാനും ആടുമാടുകളെ അബീമേലെക്കിനു കൊടുത്തു. അവര്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.

28 തന്‍റെ ആട്ടിന്‍പറ്റത്തില്‍നിന്ന് ഏഴു പെണ്ണാട്ടിന്‍കുട്ടികളെ അബ്രഹാം വേര്‍തിരിച്ചു.

29 ഈ ഏഴു പെണ്ണാട്ടിന്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരിക്കുന്നത് എന്താണ് എന്ന് അബീമേലേക്ക് ആരാഞ്ഞു.

30 അബ്രഹാം മറുപടി പറഞ്ഞു: “ഈ കിണര്‍ ഞാന്‍ കുഴിച്ചതാണെന്നതിന് അങ്ങു സാക്ഷി ആയിരിക്കണം. പകരം ഈ ഏഴു പെണ്ണാട്ടിന്‍കുട്ടികളെ സ്വീകരിക്കണം.”

31 അവര്‍ ഇരുവരും അവിടെവച്ചു സത്യം ചെയ്തതുകൊണ്ട് ആ സ്ഥലത്തിനു ബേര്‍ - ശേബാ എന്നു പേരുണ്ടായി.

32 അങ്ങനെ ബേര്‍ - ശേബയില്‍വച്ച് ഉടമ്പടി ഉണ്ടാക്കിയതിനുശേഷം അബീമേലെക്കും സൈന്യാധിപനായ ഫീക്കോലും ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി.

33 അബ്രഹാം ബേര്‍-ശേബയില്‍ ഒരു വൃക്ഷം നട്ടു. നിത്യദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ അവിടെ ആരാധന നടത്തി.

34 അബ്രഹാം വളരെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്തു.

22

1

പിന്നീടൊരു ദിവസം ദൈവം അബ്രഹാമിനെ പരീക്ഷിച്ചു; ദൈവം അദ്ദേഹത്തെ വിളിച്ചു. “ഞാന്‍ ഇതാ” എന്ന് അദ്ദേഹം വിളി കേട്ടു.

2 ദൈവം അരുളിച്ചെയ്തു: “നീ സ്നേഹിക്കുന്ന നിന്‍റെ ഏകപുത്രനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോറിയാദേശത്തേക്കു പോകുക. അവിടെ ഞാന്‍ കല്പിക്കുന്ന മലയില്‍ ചെന്ന് അവനെ എനിക്കു ഹോമയാഗമായി അര്‍പ്പിക്കുക.”

3 അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്‍ക്കു കോപ്പിട്ട് ഒരുക്കി, ഹോമയാഗത്തിനുള്ള വിറക് തയ്യാറാക്കി, ഇസ്ഹാക്കിനെയും രണ്ടു ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട് ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു.

4 മൂന്നാം ദിവസം അബ്രഹാം ദൂരത്തായി ആ മല കണ്ടു.

5 അപ്പോള്‍ അദ്ദേഹം ഭൃത്യന്മാരോടു പറഞ്ഞു: “നിങ്ങള്‍ ഇവിടെ കഴുതയുമായി കാത്തുനില്‌ക്കുക; ഞാനും ബാലനും ആ മലയില്‍ ചെന്ന് ആരാധിച്ചതിനുശേഷം തിരിച്ചുവരാം.”

6

അബ്രഹാം ഹോമയാഗത്തിനുള്ള വിറക് ഇസ്ഹാക്കിന്‍റെ ചുമലില്‍ വച്ചു; തീയും കത്തിയും താന്‍തന്നെ എടുത്തു; അവര്‍ ഇരുവരും ഒരുമിച്ചു യാത്രയായി.

7 വഴിയില്‍വച്ചു ഇസ്ഹാക്ക് അപ്പനോടു ചോദിച്ചു: “അപ്പാ, വിറകും തീയും നാം കൊണ്ടുവന്നിട്ടുണ്ട്; എന്നാല്‍ ഹോമയാഗത്തിനുള്ള ആട്ടിന്‍കുട്ടി എവിടെ?”

8 അബ്രഹാം പറഞ്ഞു: “മകനേ, ഹോമയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ ദൈവം കരുതിക്കൊള്ളും.” അവര്‍ ഒന്നിച്ചു വീണ്ടും യാത്ര തുടര്‍ന്നു.

9 ദൈവം കല്പിച്ച സ്ഥലത്ത് അവര്‍ എത്തി. അബ്രഹാം അവിടെ ഒരു യാഗപീഠം ഒരുക്കി; അതില്‍ വിറകും അടുക്കിവച്ചു. പിന്നീട് ഇസ്ഹാക്കിനെ ബന്ധിച്ച് യാഗപീഠത്തിന്മേല്‍ വിറകിനു മീതെ കിടത്തി.

10 അതിനുശേഷം മകനെ കൊല്ലാന്‍ അബ്രഹാം കത്തിയെടുത്തു.

11 തല്‍ക്ഷണം ഒരു ദൈവദൂതന്‍ ആകാശത്തുനിന്ന് “അബ്രഹാമേ, അബ്രഹാമേ” എന്നു വിളിച്ചു. “അടിയന്‍ ഇതാ” അബ്രഹാം മറുപടി പറഞ്ഞു.

12 ദൂതന്‍ പറഞ്ഞു: “ബാലന്‍റെമേല്‍ കൈവയ്‍ക്കരുത്; അവനെ ഒന്നും ചെയ്യരുത്. നിന്‍റെ ഭക്തി എനിക്കു ബോധ്യമായിരിക്കുന്നു. ഏകപുത്രനെ തരാന്‍ നീ മടിച്ചില്ലല്ലോ.”

13 അബ്രഹാം ചുറ്റും നോക്കിയപ്പോള്‍, കുറ്റിക്കാട്ടില്‍ കൊമ്പ് കുരുങ്ങിക്കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു; അദ്ദേഹം അതിനെ കൊണ്ടുവന്നു മകനു പകരം ഹോമയാഗമായി അര്‍പ്പിച്ചു.

14 അബ്രഹാം ആ സ്ഥലത്തിനു യാഹ്‍വേയിരെ എന്നു പേരിട്ടു. “സര്‍വേശ്വരന്‍റെ പര്‍വതത്തില്‍ അവിടുന്നു ദര്‍ശനം അരുളും എന്ന് ഒരു ചൊല്ല് ഇങ്ങനെയുണ്ടായി.

15 സര്‍വേശ്വരന്‍റെ ഒരു ദൂതന്‍, ആകാശത്തുനിന്ന് അബ്രഹാമിനെ വീണ്ടും വിളിച്ചു.

16 ദൂതന്‍ പറഞ്ഞു: “നിന്‍റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ നീ മടിക്കാഞ്ഞതുകൊണ്ട്

17 ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്‍റെ സന്തതി ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍ത്തരിപോലെയും അത്യധികം പെരുകും.

18 നിന്‍റെ സന്തതി ശത്രുക്കളെ കീഴടക്കും; നീ എന്നെ അനുസരിച്ചതുകൊണ്ട്, നിന്‍റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും.”

19 അതിനുശേഷം അബ്രഹാം ഭൃത്യന്മാരുടെ അടുക്കല്‍ തിരിച്ചുചെന്നു. അവരൊന്നിച്ച് ബേര്‍-ശേബയിലേക്കു തിരികെ പോന്നു; അബ്രഹാം അവിടെ പാര്‍ത്തു.

20

കുറെക്കാലം കഴിഞ്ഞു തന്‍റെ സഹോദരനായ നാഹോരിന്, മില്‍ക്കായില്‍ മക്കളുണ്ടായ വിവരം അബ്രഹാം അറിഞ്ഞു.

21 അവരില്‍ ആദ്യജാതന്‍ ഊസ് ആയിരുന്നു. അവന്‍റെ സഹോദരന്മാരായിരുന്നു ബൂസ്, ആരാമിന്‍റെ പിതാവായ കെമൂവേല്‍,

22 കേശെദ്, ഹസോ, പില്‍ദാശ്, യിദ്‍ലാഫ്, ബെഥൂവേല്‍ എന്നിവര്‍.

23 റിബേക്കായുടെ പിതാവായിരുന്നു ബെഥൂവേല്‍. ഈ എട്ടു പേര്‍ നാഹോരിനു മില്‍ക്കായില്‍ ഉണ്ടായ മക്കളായിരുന്നു.

24 ഇവരെ കൂടാതെ ഉപഭാര്യയായ രെയൂമായില്‍ നാഹോരിനു തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരും ജനിച്ചു.

23

1

കനാനില്‍ ഹെബ്രോന്‍ എന്നറിയപ്പെടുന്ന കിര്യത്ത്-അര്‍ബയില്‍ വച്ച് സാറാ നൂറ്റിഇരുപത്തേഴാമത്തെ വയസ്സില്‍ മരിച്ചു.

2 സാറായുടെ മരണത്തില്‍ ദുഃഖിതനായ അബ്രഹാം വളരെ വിലപിച്ചു.

3 പിന്നീട് ഭാര്യയുടെ മൃതദേഹത്തിനരികില്‍നിന്ന് അബ്രഹാം എഴുന്നേറ്റുപോയി ഹിത്യരോടു പറഞ്ഞു:

4 “ഞാന്‍ നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന അന്യനും പരദേശിയും ആണല്ലോ. എന്‍റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന്‍ നിങ്ങളുടെ ഇടയില്‍ എനിക്ക് ഒരു ശ്മശാനഭൂമി വിലയ്‍ക്കു തന്നാലും.”

5 ഹിത്യര്‍ അബ്രഹാമിനോടു പറഞ്ഞു:

6 “പ്രഭോ! ഞങ്ങള്‍ പറയുന്നതു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിലെ പ്രബലനായ ഒരു പ്രഭു ആണല്ലോ. ഞങ്ങളുടെ കല്ലറകളില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നില്‍ മൃതശരീരം സംസ്കരിച്ചാലും. ഞങ്ങളിലാരും അങ്ങേക്കു കല്ലറ വിട്ടുതരാതിരിക്കുകയില്ല. മൃതദേഹം സംസ്കരിക്കാന്‍ തടസ്സം നില്‌ക്കുകയുമില്ല.”

7

അബ്രഹാം ആ ദേശക്കാരായ ഹിത്യരെ വണങ്ങിയശേഷം അവരോടു പറഞ്ഞു:

8 “നിങ്ങള്‍ക്കു സമ്മതമെങ്കില്‍ സോഹരിന്‍റെ മകനായ എഫ്രോനോട്

9 അയാളുടെ നിലത്തിന്‍റെ അതിരിലുള്ള മക്പേലാ ഗുഹ എന്‍റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന്‍ എനിക്കു തരാന്‍ പറയുക. നിങ്ങളുടെ മുമ്പില്‍വച്ച് അതിന്‍റെ മുഴുവന്‍ വിലയും സ്വീകരിച്ച് അയാള്‍ അത് എനിക്ക് അവകാശമായി തരട്ടെ. എനിക്കത് ശ്മശാനമായി ഉപയോഗിക്കാമല്ലോ.”

10 നഗരവാതില്‌ക്കല്‍ വച്ച് ഇതു സംസാരിക്കുമ്പോള്‍ ഹിത്യരുടെ കൂട്ടത്തില്‍ എഫ്രോനും ഉണ്ടായിരുന്നു. എല്ലാവരും കേള്‍ക്കത്തക്കവിധം എഫ്രോന്‍ അബ്രഹാമിനോടു പറഞ്ഞു:

11 “അങ്ങനെയല്ല പ്രഭോ! ഞാന്‍ പറയുന്നതു ശ്രദ്ധിച്ചാലും; നിലവും അതിലുള്ള ഗുഹയും എന്‍റെ ജനത്തിന്‍റെ സാന്നിധ്യത്തില്‍ ഞാന്‍ അങ്ങേക്കു തരുന്നു; മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക.”

12 അപ്പോള്‍ അബ്രഹാം അവരെ വണങ്ങിയശേഷം

13 എല്ലാവരും കേള്‍ക്കെ എഫ്രോനോടു പറഞ്ഞു: “ഞാന്‍ പറയുന്നതു കേട്ടാലും. ഞാന്‍ നിലത്തിന്‍റെ വില തരാം; അതു വാങ്ങണം; പിന്നീട് എന്‍റെ ഭാര്യയുടെ മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളാം.”

14 എഫ്രോന്‍ അബ്രഹാമിനോടു പറഞ്ഞു:

15 “പ്രഭോ, എന്നെ ശ്രദ്ധിച്ചാലും; നാനൂറു ശേക്കെല്‍ വെള്ളിയേ അതിനു വില വരൂ. നമ്മള്‍ അതിനു കണക്കു പറയണോ? മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക”.

16 എഫ്രോന്‍ ഹിത്യരുടെ മുമ്പില്‍വച്ചു പറഞ്ഞതുപോലെ വ്യാപാരവിനിമയനിരക്കനുസരിച്ച് നാനൂറു ശേക്കെല്‍ വെള്ളി അബ്രഹാം തൂക്കിക്കൊടുത്തു.

17 [17,18] അങ്ങനെ മമ്രെക്കു കിഴക്കുള്ള മക്പേലയിലെ എഫ്രോന്‍റെ നിലവും അതിലെ ഗുഹയും അതില്‍പ്പെട്ട എല്ലാ വൃക്ഷങ്ങളും നഗരവാതില്‌ക്കല്‍ ഉണ്ടായിരുന്ന ഹിത്യരുടെ സാന്നിധ്യത്തില്‍ അബ്രഹാമിന് അവകാശമായി ലഭിച്ചു.

18

19 അതിനുശേഷം അബ്രഹാം തന്‍റെ ഭാര്യയുടെ മൃതശരീരം കനാനില്‍ ഹെബ്രോന്‍ എന്ന മമ്രെക്കു കിഴക്കുള്ള മക്പേലാനിലത്തിലെ ഗുഹയില്‍ സംസ്കരിച്ചു.

20 അങ്ങനെ ഹിത്യരുടേതായിരുന്ന ആ നിലവും അതിലെ ഗുഹയും ശ്മശാനസ്ഥലമെന്ന നിലയില്‍ അബ്രഹാമിനു കൈവശമായി.

24

1

അബ്രഹാം വളരെ വൃദ്ധനായി; സര്‍വേശ്വരന്‍ അദ്ദേഹത്തെ എല്ലാവിധത്തിലും അനുഗ്രഹിച്ചിരുന്നു.

2 ഒരു ദിവസം തന്‍റെ ഭവനത്തിലെ ദാസന്മാരില്‍ പ്രായം കൂടിയവനും ഗൃഹവിചാരകനുമായ ദാസനെ വിളിച്ച് അദ്ദേഹം പറഞ്ഞു: “നിന്‍റെ കൈ എന്‍റെ തുടയുടെ കീഴില്‍ വയ്‍ക്കുക.

3 ഞാന്‍ പാര്‍ക്കുന്ന ഈ കനാന്‍ദേശത്തിലെ പെണ്‍കുട്ടികളില്‍നിന്നു എന്‍റെ പുത്രനു ഭാര്യയെ തിരഞ്ഞെടുക്കുകയില്ലെന്നും,

4 എന്‍റെ ജന്മസ്ഥലത്തുള്ള എന്‍റെ ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നുതന്നെ ഒരു പെണ്‍കുട്ടിയെ എന്‍റെ മകനായ ഇസ്ഹാക്കിനു ഭാര്യയായി തിരഞ്ഞെടുക്കുമെന്നും നീ സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ സത്യം ചെയ്യണം.”

5 ദാസന്‍ ചോദിച്ചു: “ഒരുപക്ഷേ, പെണ്‍കുട്ടി സ്വന്തം വീടുവിട്ട് എന്‍റെകൂടെ ഈ സ്ഥലത്തേക്കു വരുന്നതിനു വിസമ്മതിച്ചാല്‍ ഞാന്‍ എന്തു ചെയ്യണം? അങ്ങയുടെ ജന്മസ്ഥലത്തേക്ക് അവിടുത്തെ പുത്രനെ ഞാന്‍ കൊണ്ടുപോകണമോ?”

6 അബ്രഹാം പറഞ്ഞു: “എന്‍റെ മകനെ അവിടേക്കു കൊണ്ടുപോകരുത്.

7 എന്‍റെ പിതൃഭവനത്തില്‍നിന്നും ജന്മദേശത്തുനിന്നും എന്നെ കൂട്ടിക്കൊണ്ടു വരികയും എന്നോടു സംസാരിക്കുകയും ഈ സ്ഥലം എന്‍റെ സന്തതിക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്ത സ്വര്‍ഗത്തിലെ ദൈവമായ സര്‍വേശ്വരന്‍ അവിടുത്തെ ദൂതനെ നിനക്കു മുമ്പായി അയയ്‍ക്കും. നീ അവിടെനിന്ന് എന്‍റെ മകനു ഭാര്യയെ കണ്ടെത്തുകയും ചെയ്യും.

8 എന്നാല്‍ ആ പെണ്‍കുട്ടി നിന്‍റെകൂടെ പോരാന്‍ വിസമ്മതിച്ചാല്‍ എന്നോടു ചെയ്ത ഈ പ്രതിജ്ഞയില്‍നിന്നു നീ വിമുക്തനായിരിക്കും. എന്തായാലും എന്‍റെ മകനെ അവിടേക്കു കൊണ്ടുപോകരുത്.”

9 ദാസന്‍ തന്‍റെ യജമാനനായ അബ്രഹാമിന്‍റെ തുടയുടെ കീഴില്‍ കൈവച്ച് അപ്രകാരം പ്രവര്‍ത്തിക്കാമെന്നു സത്യം ചെയ്തു.

10 ആ ദാസന്‍ യജമാനന്‍റെ പത്ത് ഒട്ടകങ്ങളും വിവിധതരം വിശിഷ്ടവസ്തുക്കളുമായി മെസൊപ്പൊത്താമ്യയില്‍ നാഹോരിന്‍റെ പട്ടണത്തിലേക്കു യാത്രയായി.

11 അവിടെ എത്തിയശേഷം നഗരത്തിനു പുറത്തുള്ള കിണറിനു സമീപം ഒട്ടകങ്ങളെ നിര്‍ത്തി. വൈകുന്നേരം സ്‍ത്രീകള്‍ വെള്ളം കോരാന്‍ വരുന്ന സമയമായിരുന്നു അത്.

12 അയാള്‍ പ്രാര്‍ഥിച്ചു: “എന്‍റെ യജമാനനായ അബ്രഹാമിന്‍റെ ദൈവമായ സര്‍വേശ്വരാ, എന്‍റെ യജമാനനോടു കൃപ തോന്നി എന്‍റെ ഉദ്യമം ഇന്നുതന്നെ സഫലമാക്കണമേ.

13 പട്ടണത്തിലെ പെണ്‍കുട്ടികള്‍ വെള്ളം കോരാന്‍ വരുന്ന നീരുറവയുടെ അടുക്കല്‍ ഞാന്‍ നില്‌ക്കുകയാണല്ലോ,

14 ‘എനിക്കു വെള്ളം കുടിക്കാന്‍ കുടം താഴ്ത്തിപ്പിടിച്ചു തരുമോ’ എന്ന് അവരില്‍ ആരോടെങ്കിലും ചോദിക്കുമ്പോള്‍, ‘കുടിച്ചാലും, നിങ്ങളുടെ ഒട്ടകങ്ങള്‍ക്കുകൂടി ഞാന്‍ വെള്ളം കോരിത്തരാം,’ എന്നു പറയുന്ന പെണ്‍കുട്ടിതന്നെ ആയിരിക്കട്ടെ അവിടുത്തെ ദാസനായ ഇസ്ഹാക്കിനു നിശ്ചയിക്കപ്പെട്ട വധു. അങ്ങനെ സംഭവിച്ചാല്‍ എന്‍റെ യജമാനനായ അബ്രഹാമിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കും.”

15 അയാള്‍ പ്രാര്‍ഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളില്‍ കുടവുമായി അവിടെ എത്തി. അവള്‍ അബ്രഹാമിന്‍റെ സഹോദരന്‍ നാഹോരിനു മില്‍ക്കായില്‍ ജനിച്ച ബെഥൂവേലിന്‍റെ പുത്രി ആയിരുന്നു.

16 ആ കന്യക അതീവ സുന്ദരി ആയിരുന്നു. അവള്‍ ആ നീരുറവയില്‍നിന്നു വെള്ളം നിറച്ച കുടവുമായി വന്നു.

17 അബ്രഹാമിന്‍റെ ദാസന്‍ ഓടിച്ചെന്ന് അവളോടു, “കുടിക്കാന്‍ അല്പം വെള്ളം തന്നാലും” എന്നു പറഞ്ഞു.

18 “പ്രഭോ, അങ്ങു കുടിച്ചാലും” എന്നു പറഞ്ഞ് ഉടനെ അവള്‍ കുടം താഴ്ത്തിക്കൊടുത്തു.

19 അയാള്‍ക്കു കുടിക്കാന്‍ കൊടുത്തശേഷം അവള്‍ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങള്‍ക്കും വേണ്ടുവോളം വെള്ളം ഞാന്‍ കോരിക്കൊടുക്കാം.”

20 കുടത്തിലെ വെള്ളം വേഗം തൊട്ടിയില്‍ ഒഴിച്ചശേഷം വീണ്ടും വെള്ളം കോരാന്‍ അവള്‍ നീരുറവിനരികിലേക്ക് ഓടിപ്പോയി, ഒട്ടകങ്ങള്‍ക്കെല്ലാം വെള്ളം കോരിക്കൊടുത്തു.

21 അപ്പോഴെല്ലാം അയാള്‍ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു; തന്‍റെ ദൗത്യം സര്‍വേശ്വരന്‍ സഫലമാക്കിയെന്നു ബോധ്യപ്പെടുന്നതുവരെ അയാള്‍ നിശ്ശബ്ദനായിരുന്നു.

22 ഒട്ടകങ്ങള്‍ വെള്ളം കുടിച്ചുതീര്‍ന്നപ്പോള്‍, അയാള്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്‍മൂക്കുത്തിയും പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‌കിക്കൊണ്ട് ചോദിച്ചു:

23 “നീ ആരുടെ പുത്രിയാണ്? ഞങ്ങള്‍ക്ക് ഇന്നു രാപാര്‍ക്കാന്‍ നിന്‍റെ വീട്ടില്‍ ഇടമുണ്ടോ?” അവള്‍ പറഞ്ഞു:

24 “ഞാന്‍ നാഹോരിന്‍റെയും മില്‍ക്കായുടെയും പുത്രനായ ബെഥൂവേലിന്‍റെ മകളാണ്.

25 ഞങ്ങളുടെ വീട്ടില്‍, മൃഗങ്ങള്‍ക്കുള്ള തീറ്റയും വയ്‍ക്കോലും വേണ്ടുവോളമുണ്ട്; നിങ്ങള്‍ക്കു രാപാര്‍ക്കുകയും ചെയ്യാം.”

26 അയാള്‍ തലകുനിച്ചു സര്‍വേശ്വരനെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്‍റെ യജമാനനായ അബ്രഹാമിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെട്ടവന്‍.

27 അവിടുന്ന് എന്‍റെ യജമാനനോടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് എന്നെ എന്‍റെ യജമാനന്‍റെ ചാര്‍ച്ചക്കാരുടെ ഭവനത്തിലേക്കുതന്നെ വഴി നടത്തിയല്ലോ.”

28 ആ പെണ്‍കുട്ടി അമ്മയുടെ അടുക്കലേക്ക് ഓടി, വിവരമെല്ലാം അവിടെയുള്ളവരോടു പറഞ്ഞു;

29 റിബേക്കായ്‍ക്കു ലാബാന്‍ എന്നൊരു സഹോദരന്‍ ഉണ്ടായിരുന്നു.

30 റിബേക്കാ ധരിച്ചിരുന്ന മൂക്കുത്തിയും വളകളും കാണുകയും ആ ദാസന്‍ പറഞ്ഞത് അവളില്‍നിന്നു കേള്‍ക്കുകയും ചെയ്തപ്പോള്‍ അയാളുടെ അടുക്കലേക്കു ലാബാന്‍ ഓടിച്ചെന്നു. ആ മനുഷ്യന്‍ അപ്പോഴും നീരുറവയ്‍ക്കു സമീപം ഒട്ടകങ്ങളുടെ അടുക്കല്‍ നില്‌ക്കുകയായിരുന്നു.

31 ലാബാന്‍ പറഞ്ഞു: “സര്‍വേശ്വരനാല്‍ അനുഗ്രഹിക്കപ്പെട്ടവനേ വരിക; എന്തിനു പുറത്തു നില്‌ക്കുന്നു? ഞാന്‍ വീടും ഒട്ടകങ്ങള്‍ക്കുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.”

32

ഇതു കേട്ട് അയാള്‍ വീട്ടിലേക്കു ചെന്നു. ലാബാന്‍ ഒട്ടകങ്ങളുടെ പുറത്തുനിന്നു ഭാരം ഇറക്കിയശേഷം അവയ്‍ക്കു തിന്നാന്‍ തീറ്റയും വയ്‍ക്കോലും കൊടുത്തു. ദാസനും കൂടെയുള്ളവര്‍ക്കും കാല്‍ കഴുകാന്‍ വെള്ളവും നല്‌കി. പിന്നീട് അവര്‍ക്കു ഭക്ഷണം വിളമ്പി.

33 അപ്പോള്‍ ദാസന്‍ പറഞ്ഞു: “ഞാന്‍ വന്നകാര്യം പറയുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുകയില്ല”. “പറഞ്ഞാലും” ലാബാന്‍ പ്രതിവചിച്ചു.

34 അപ്പോള്‍ അയാള്‍ പറഞ്ഞു: “ഞാന്‍ അബ്രഹാമിന്‍റെ ദാസനാണ്;

35 സര്‍വേശ്വരന്‍റെ അനുഗ്രഹത്താല്‍ എന്‍റെ യജമാനന്‍ സമ്പന്നനായിരിക്കുന്നു; ആടുമാടുകള്‍, സ്വര്‍ണം, വെള്ളി, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവ കൂടാതെ ദാസീദാസന്മാരെയും അവിടുന്ന് അദ്ദേഹത്തിനു സമൃദ്ധമായി നല്‌കിയിട്ടുണ്ട്.

36 യജമാനന്‍റെ ഭാര്യ സാറാ വാര്‍ധക്യത്തില്‍ അദ്ദേഹത്തിന് ഒരു പുത്രനെ പ്രസവിച്ചു; തനിക്കുള്ളതെല്ലാം യജമാനന്‍ അവനു നല്‌കിയിരിക്കുന്നു.

37 ‘ഞാന്‍ ഇപ്പോള്‍ നിവസിക്കുന്ന കനാന്യരുടെ ദേശത്തുനിന്ന് എന്‍റെ മകനു ഭാര്യയെ തിരഞ്ഞെടുക്കരുത്.

38 എന്‍റെ പിതൃഭവനത്തിലുള്ള എന്‍റെ ചാര്‍ച്ചക്കാരുടെ അടുത്തുതന്നെ പോയി എന്‍റെ മകന് ഒരു ഭാര്യയെ കണ്ടെത്തണം’ എന്നു പറഞ്ഞ് യജമാനന്‍ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരിക്കുന്നു.

39 ‘പെണ്‍കുട്ടി എന്‍റെ കൂടെ വരാതിരുന്നാലോ’ എന്നു ഞാന്‍ എന്‍റെ യജമാനനോടു ചോദിച്ചു.

40 അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ആരാധിക്കുന്ന സര്‍വേശ്വരന്‍ തന്‍റെ ദൂതനെ നിന്‍റെകൂടെ അയയ്‍ക്കുകയും നിന്‍റെ ദൗത്യം സഫലമാക്കുകയും ചെയ്യും; എന്‍റെ പിതൃഭവനത്തില്‍ എന്‍റെ ചാര്‍ച്ചക്കാരുടെ ഇടയില്‍ നിന്നുതന്നെ എന്‍റെ മകനു ഭാര്യയെ നീ കണ്ടെത്തും.

41 എന്നാല്‍ നീ എന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കല്‍ ചെല്ലുകയും, അവര്‍ അവളെ നിന്‍റെകൂടെ അയയ്‍ക്കാതിരിക്കുകയും ചെയ്താല്‍ നിന്‍റെ പ്രതിജ്ഞയില്‍നിന്നു നീ വിമുക്തനായിരിക്കും.’

42 ഞാന്‍ നീരുറവയുടെ അടുക്കല്‍ എത്തിയപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: “എന്‍റെ യജമാനനായ അബ്രഹാമിന്‍റെ ദൈവമായ സര്‍വേശ്വരാ, എന്‍റെ ദൗത്യം അങ്ങ് സഫലമാക്കുന്നെങ്കില്‍’

43 ഞാന്‍ ഈ നീരുറവയ്‍ക്കരികില്‍ നില്‌ക്കുമ്പോള്‍ ഇവിടെ വെള്ളം കോരാന്‍ ഒരു പെണ്‍കുട്ടി വരികയും, അവളോട് ‘എനിക്കു കുടിക്കാന്‍ നിന്‍റെ കുടത്തില്‍നിന്ന് അല്പം വെള്ളം തന്നാലും’ എന്നു ഞാന്‍ ചോദിക്കുകയും ചെയ്യുമ്പോള്‍

44 ‘അങ്ങേക്കു മാത്രമല്ല, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം’ എന്ന് അവള്‍ മറുപടി പറയുകയും ചെയ്യുന്നെങ്കില്‍ എന്‍റെ യജമാനന്‍റെ പുത്രനുവേണ്ടി സര്‍വേശ്വരന്‍ നിശ്ചയിച്ചിരിക്കുന്ന ഭാര്യ അവളായിരിക്കട്ടെ.’

45 എന്‍റെ പ്രാര്‍ഥന തീരുന്നതിനു മുമ്പുതന്നെ റിബേക്കാ ചുമലില്‍ കുടവുമായി വരുന്നതു ഞാന്‍ കണ്ടു; അവള്‍ നീരുറവയില്‍നിന്നു വെള്ളം കൊണ്ടുവന്നപ്പോള്‍ ‘എനിക്കു കുടിക്കാന്‍ അല്പം വെള്ളം തരുമോ’ എന്നു ചോദിച്ചു.

46 അവള്‍ ഉടന്‍തന്നെ പാത്രം ഇറക്കിവച്ചിട്ട്, ‘കുടിച്ചാലും, ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം’ എന്നു പറഞ്ഞു. ഞാന്‍ കുടിച്ചു; ഒട്ടകങ്ങള്‍ക്കും കുടിക്കാന്‍ കൊടുത്തു.

47 അതിനുശേഷം, ‘നീ ആരുടെ മകളാണ്’ എന്നു ഞാന്‍ ചോദിച്ചു. ‘ഞാന്‍ നാഹോരിന്‍റെയും മില്‍ക്കായുടെയും പുത്രനായ ബെഥൂവേലിന്‍റെ മകളാണ്’ എന്നവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ മൂക്കുത്തിയും വളകളും അവളെ ധരിപ്പിച്ചു.

48 ഞാന്‍ തലകുനിച്ചു സര്‍വേശ്വരനെ നമിച്ചു. എന്‍റെ യജമാനന്‍റെ മകനു ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നു തന്നെ ഭാര്യയെ കണ്ടുപിടിക്കാന്‍ ഇടവരുത്തിയ എന്‍റെ യജമാനന്‍റെ ദൈവമായ സര്‍വേശ്വരനെ സ്തുതിക്കുകയും ചെയ്തു.

49 എന്‍റെ യജമാനനോടു നിങ്ങള്‍ കൂറും വിശ്വസ്തതയും പുലര്‍ത്തുന്നെങ്കില്‍ ആ വിവരം പറയുക; അല്ലെങ്കില്‍ മറ്റുവഴി നോക്കണമല്ലോ.”

50 “ഇതു സര്‍വേശ്വരന്‍റെ ഇഷ്ടമാണല്ലോ; ഞങ്ങള്‍ ഇതിനെപ്പറ്റി മറ്റെന്താണു പറയുക എന്നു ലാബാനും ബെഥൂവേലും ഉത്തരം പറഞ്ഞു.

51 അവര്‍ തുടര്‍ന്നു: “റിബേക്കാ ഇതാ നിന്‍റെ മുമ്പില്‍ നില്‌ക്കുന്നു. അവളെ കൂട്ടിക്കൊണ്ടു പൊയ്‍ക്കൊള്ളുക. സര്‍വേശ്വരന്‍ കല്പിച്ചതുപോലെ അവള്‍ നിന്‍റെ യജമാനന്‍റെ മകനു ഭാര്യയായിത്തീരട്ടെ.”

52 അവര്‍ പറഞ്ഞതു കേട്ട് അബ്രഹാമിന്‍റെ ദാസന്‍ സാഷ്ടാംഗം വീണു സര്‍വേശ്വരനെ വന്ദിച്ചു.

53 വെള്ളിയും സ്വര്‍ണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അയാള്‍ റിബേക്കായ്‍ക്കു കൊടുത്തു. കൂടാതെ അവളുടെ സഹോദരനും അമ്മയ്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‌കി.

54 അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചശേഷം അവിടെ രാപാര്‍ത്തു. രാവിലെ എഴുന്നേറ്റ് അയാള്‍ പറഞ്ഞു: “എന്നെ യജമാനന്‍റെ അടുക്കലേക്കു പോകാന്‍ അനുവദിച്ചാലും.”

55 “ഒരു പത്തു ദിവസമെങ്കിലും പെണ്‍കുട്ടി ഇവിടെ ഞങ്ങളുടെകൂടെ നില്‌ക്കട്ടെ; അതിനുശേഷം അവള്‍ പൊയ്‍ക്കൊള്ളട്ടെ” എന്ന് അവളുടെ അമ്മയും സഹോദരനും പറഞ്ഞു.

56 അപ്പോള്‍ ദാസന്‍ പറഞ്ഞു: “സര്‍വേശ്വരന്‍ എന്‍റെ ശ്രമം സഫലമാക്കിയിരിക്കുന്നുവല്ലോ; ഇനിയും എന്നെ താമസിപ്പിക്കരുതേ, യജമാനന്‍റെ അടുക്കലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും.”

57 അവര്‍ പറഞ്ഞു: “നമുക്കു പെണ്‍കുട്ടിയെ വിളിച്ചു ചോദിക്കാം.”

58 അവര്‍ റിബേക്കായെ വിളിച്ചു ചോദിച്ചു: “ഈ ആളിന്‍റെകൂടെ പോകുന്നുവോ?” “പോകുന്നു” എന്ന് അവള്‍ മറുപടി പറഞ്ഞു.

59 അങ്ങനെ അവര്‍ റിബേക്കായെ അവളുടെ പരിചാരികയോടൊപ്പം അബ്രഹാമിന്‍റെ ദാസന്‍റെയും അനുയായികളുടെയുംകൂടെ യാത്രയാക്കി.

60 തത്സമയം അവര്‍ റിബേക്കായെ അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: “സഹോദരീ, നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും മാതാവായിത്തീരട്ടെ; നിന്‍റെ സന്താനപരമ്പരകള്‍ ശത്രുക്കളുടെ പട്ടണവാതിലുകള്‍ കൈവശപ്പെടുത്തട്ടെ.”

61 പിന്നെ റിബേക്കായും ദാസിമാരും ഒട്ടകപ്പുറത്തു കയറി ആ മനുഷ്യനെ അനുഗമിച്ചു; അങ്ങനെ അബ്രഹാമിന്‍റെ ദാസന്‍ റിബേക്കായെ കൂട്ടിക്കൊണ്ടു യാത്രയായി.

62 ഇസ്ഹാക്ക് ആ ഇടയ്‍ക്ക് ബേര്‍-ലഹയീരോയീയില്‍നിന്നു വന്നു നെഗെബില്‍ താമസിച്ചു.

63 ഒരു സന്ധ്യാസമയത്ത് ഇസ്ഹാക്ക് ചിന്താമഗ്നനായി വിജനസ്ഥലത്ത് ഇരിക്കുകയായിരുന്നു. അയാള്‍ നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു.

64 റിബേക്കായും ഇസ്ഹാക്കിനെ കണ്ടു, ഉടനെ അവള്‍ ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി:

65 “നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യന്‍ ആരാണ്” എന്നു ദാസനോടു ചോദിച്ചു. “അതാണ് എന്‍റെ യജമാനന്‍” എന്ന് അയാള്‍ പ്രതിവചിച്ചു. അപ്പോള്‍ അവള്‍ മൂടുപടമെടുത്തു മുഖം മൂടി.

66 താന്‍ ചെയ്തതെല്ലാം ദാസന്‍ ഇസ്ഹാക്കിനോടു വിവരിച്ചു.

67 ഇസ്ഹാക്ക് അവളെ തന്‍റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാള്‍ അവളെ തന്‍റെ ഭാര്യയായി സ്വീകരിച്ചു; അയാള്‍ അവളെ സ്നേഹിച്ചു. അമ്മ മരിച്ച ദുഃഖത്തിന് അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം ലഭിച്ചു.

25

1

അബ്രഹാം കെതൂറാ എന്ന മറ്റൊരു സ്‍ത്രീയെ ഭാര്യയായി സ്വീകരിച്ചു.

2 അവള്‍ സിമ്രാന്‍, യൊക്ശാന്‍, മെദാന്‍, മിദ്യാന്‍, ഇശ്ബാക്ക്, ശൂവാഹ് എന്നിവരെ പ്രസവിച്ചു.

3 യൊക്ശാന്‍റെ മക്കളായിരുന്നു ശെബയും ദെദാനും. ദെദാന്‍റെ പുത്രന്മാരായിരുന്നു അശ്ശൂരിം, ലെത്തൂശിം, ലെ-ഉമ്മിം എന്നിവര്‍.

4 മിദ്യാന്‍റെ മക്കളായിരുന്നു ഏഫാ, ഏഫര്‍, ഹനോക്ക്, അബിദ, എല്‍ദാ എന്നിവര്‍. ഇവരെല്ലാം കെതൂറായുടെ സന്താനപരമ്പരയില്‍ ഉള്‍പ്പെടുന്നു.

5 അബ്രഹാം തനിക്കുണ്ടായിരുന്നതെല്ലാം ഇസ്ഹാക്കിനു കൊടുത്തു.

6 ഉപഭാര്യമാരില്‍ ജനിച്ച മക്കള്‍ക്കും തന്‍റെ ജീവിതകാലത്തുതന്നെ സമ്മാനങ്ങള്‍ നല്‌കി. അബ്രഹാം ജീവിച്ചിരിക്കുമ്പോള്‍തന്നെ അവരെ പുത്രനായ ഇസ്ഹാക്കിന്‍റെ അടുക്കല്‍ നിന്നകറ്റി കിഴക്ക് ഒരു സ്ഥലത്ത് പറഞ്ഞയച്ചു.

7

[7,8] നൂറ്റിഎഴുപത്തിയഞ്ചാമത്തെ വയസ്സില്‍ തികഞ്ഞ വാര്‍ധക്യത്തില്‍ അബ്രഹാം ചരമമടഞ്ഞു, പിതാക്കന്മാരോടു ചേര്‍ന്നു.

8

9 പുത്രന്മാരായ ഇസ്ഹാക്കും ഇശ്മായേലുംകൂടി മമ്രെക്കു കിഴക്കു ഹിത്യനായ സോഹരിന്‍റെ മകന്‍ എഫ്രോന്‍റെ നിലത്തിലുള്ള മക്പേലാ ഗുഹയില്‍ അദ്ദേഹത്തെ സംസ്കരിച്ചു.

10 അത് ഹിത്യരില്‍നിന്ന് അബ്രഹാം വിലയ്‍ക്കു വാങ്ങിയതായിരുന്നു. അവിടെ സാറായെ സംസ്കരിച്ചിടത്തു തന്നെ അബ്രഹാമിനെയും സംസ്കരിച്ചു.

11 അബ്രഹാമിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പുത്രനായ ഇസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു. ഇസ്ഹാക്ക് ബേര്‍ - ലഹയീ-രോയീയിലാണ് അപ്പോള്‍ പാര്‍ത്തിരുന്നത്.

12

ഈജിപ്തുകാരിയും സാറായുടെ ദാസിയുമായിരുന്ന ഹാഗാറില്‍ അബ്രഹാമിനു ജനിച്ച ഇശ്മായേലിന്‍റെ പിന്‍തലമുറക്കാര്‍ ഇവരായിരുന്നു.

13 ഇശ്മായേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ നെബായോത്ത്, മറ്റുള്ളവര്‍:

14 കേദാര്‍, അദ്ബയേല്‍, മിബ്ശാം, മിശ്മ, ദൂമാ,

15 മശ്ശ, ഹദാദ്, തേമ, യതൂര്‍, നാഫിശ്, കേദെമാ.

16 പന്ത്രണ്ടു ഗോത്രങ്ങളുടെ നായകന്മാര്‍ ഇവരാണ്. അവര്‍ പാര്‍ത്തിരുന്ന സ്ഥലങ്ങളും ഗ്രാമങ്ങളും ഈ പേരുകളില്‍തന്നെ അറിയപ്പെട്ടിരുന്നു.

17 ഇശ്മായേല്‍ നൂറ്റിമുപ്പത്തി ഏഴാമത്തെ വയസ്സില്‍ മരിച്ചു പൂര്‍വ്വികന്മാരോടു ചേര്‍ന്നു.

18 ഹവീലാമുതല്‍ ഈജിപ്തിനു കിഴക്ക് അശ്ശൂരിലേക്കുള്ള വഴിയില്‍ ശൂര്‍വരെ ഇശ്മായേലിന്‍റെ പുത്രന്മാര്‍ കുടിയേറിപ്പാര്‍ത്തു. അവര്‍ ചാര്‍ച്ചക്കാരില്‍നിന്ന് അകന്നായിരുന്നു വസിച്ചത്.

19

അബ്രഹാമിന്‍റെ പുത്രനായ ഇസ്ഹാക്കിന്‍റെ വംശപാരമ്പര്യം.

20 പദ്ദന്‍-അരാമിലെ ബെഥൂവേലിന്‍റെ പുത്രിയും ലാബാന്‍റെ സഹോദരിയുമായ റിബേക്കായെ വിവാഹം ചെയ്യുമ്പോള്‍ ഇസ്ഹാക്കിനു നാല്പതു വയസ്സായിരുന്നു.

21 അവര്‍ അരാമ്യരായിരുന്നു. തന്‍റെ ഭാര്യ വന്ധ്യ ആയതിനാല്‍ ഇസ്ഹാക്ക് അവള്‍ക്കുവേണ്ടി സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു. അവിടുന്നു പ്രാര്‍ഥന കേട്ടു; അവള്‍ ഗര്‍ഭിണിയായി.

22 പ്രസവത്തിനു മുമ്പ് ഗര്‍ഭസ്ഥശിശുക്കള്‍ തമ്മില്‍ മല്ലിട്ടപ്പോള്‍ അവള്‍ സ്വയം പറഞ്ഞു: “ഇങ്ങനെയെങ്കില്‍ ഞാന്‍ എന്തിനു ജീവിക്കുന്നു?” അവള്‍ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു.

23 അവിടുന്ന് അരുളിച്ചെയ്തു: “നിന്‍റെ ഉദരത്തില്‍ രണ്ടു ജനതകളാണ് ഉള്ളത്. അന്യോന്യം മത്സരിക്കുന്ന രണ്ടു ജനതകള്‍ക്കു നീ ജന്മം നല്‌കും. ഒരു വംശം മറ്റേതിനെക്കാള്‍ ശക്തമായിരിക്കും; ജ്യേഷ്ഠന്‍ അനുജനെ സേവിക്കും.”

24 റിബേക്കായ്‍ക്ക് പ്രസവകാലം തികഞ്ഞു. അവളുടെ ഗര്‍ഭപാത്രത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു.

25 ആദ്യജാതന്‍ ചുവന്ന നിറമുള്ളവനും അവന്‍റെ ശരീരം രോമാവൃതവും ആയിരുന്നു. അതുകൊണ്ട് അവനെ ഏശാവ് എന്നു വിളിച്ചു.

26 പിന്നീട് അവന്‍റെ സഹോദരന്‍ പുറത്തുവന്നു; അവന്‍ ഏശാവിന്‍റെ കുതികാലില്‍ പിടിച്ചിരുന്നു; അതുകൊണ്ട് യാക്കോബ് എന്നു പേരിട്ടു. അവര്‍ ജനിച്ചപ്പോള്‍ ഇസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.

27

കുട്ടികള്‍ വളര്‍ന്നു; ഏശാവ് സമര്‍ഥനായ വേട്ടക്കാരനായി; വെളിമ്പ്രദേശങ്ങളില്‍ താമസിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ ശാന്തശീലനായിരുന്നു യാക്കോബ്; കൂടാരത്തില്‍ കഴിയാനാണ് അവന്‍ ആഗ്രഹിച്ചത്.

28 ഏശാവു കൊണ്ടുവന്നിരുന്ന വേട്ടയിറച്ചി ഇസ്ഹാക്കിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഏശാവിനെ കൂടുതല്‍ സ്നേഹിച്ചു. എന്നാല്‍ റിബേക്കായ്‍ക്ക് യാക്കോബിനോടായിരുന്നു കൂടുതല്‍ സ്നേഹം.

29 ഒരിക്കല്‍ യാക്കോബ് പായസം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു;

30 ഏശാവ് യാക്കോബിനോടു പറഞ്ഞു: “ഞാന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. ഈ ചുവന്ന പായസത്തില്‍ കുറെ എനിക്കു തരാമോ?” അതുകൊണ്ട് അവന് എദോം എന്നു പേരുണ്ടായി.

31 യാക്കോബു പറഞ്ഞു: “ആദ്യം നിന്‍റെ ജ്യേഷ്ഠാവകാശം എനിക്കു വില്‍ക്കുക.”

32 ഏശാവ് മറുപടി പറഞ്ഞു: “വിശന്നു മരിക്കാറായ എനിക്ക് ഈ ജ്യേഷ്ഠാവകാശംകൊണ്ട് എന്തു പ്രയോജനം?”

33

യാക്കോബു പറഞ്ഞു: “ആദ്യമേ എന്നോടു സത്യംചെയ്യുക” ഏശാവ് സത്യം ചെയ്ത് തന്‍റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു.

34 അപ്പോള്‍ യാക്കോബു കുറെ അപ്പവും പയറുപായസവും ഏശാവിനു കൊടുത്തു. ഏശാവ് വിശപ്പടക്കി സ്ഥലം വിട്ടു. ജ്യേഷ്ഠാവകാശത്തെ അത്ര നിസ്സാരമായി മാത്രമേ ഏശാവ് ഗണിച്ചുള്ളൂ.

26

1

അബ്രഹാമിന്‍റെ കാലത്തുണ്ടായതുപോലെ ഒരു ക്ഷാമം വീണ്ടും ആ ദേശത്തുണ്ടായി. അപ്പോള്‍ ഇസ്ഹാക്ക് ഗെരാറില്‍ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്‍റെ അടുക്കല്‍ ചെന്നു.

2 സര്‍വേശ്വരന്‍ ഇസ്ഹാക്കിനു പ്രത്യക്ഷനായിട്ടു പറഞ്ഞു: “ഈജിപ്തിലേക്കു നീ പോകരുത്; ഞാന്‍ കല്പിക്കുന്ന ദേശത്തുതന്നെ നീ പാര്‍ക്കണം.

3 ഈ ദേശത്തുതന്നെ നീ പാര്‍ക്കുക; ഞാന്‍ നിന്‍റെ കൂടെയുണ്ട്; നിന്നെ ഞാന്‍ അനുഗ്രഹിക്കും; ഈ ദേശമെല്ലാം നിനക്കും നിന്‍റെ സന്തതികള്‍ക്കുമായി ഞാന്‍ നല്‌കും; നിന്‍റെ പിതാവായ അബ്രഹാമിനോടു ചെയ്തിരുന്ന വാഗ്ദാനം ഞാന്‍ നിറവേറ്റും.

4 അബ്രഹാം എന്‍റെ വാക്കു കേട്ടു; എന്‍റെ നിയോഗവും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും അനുസരിക്കുകയും ചെയ്തു.

5 അതുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ അസംഖ്യം സന്തതികളെ ഞാന്‍ നിനക്കു നല്‌കും; ഈ ദേശമെല്ലാം നിന്‍റെ സന്തതികള്‍ക്കു നല്‌കും; അവര്‍ മുഖേന ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും.”

6 ഇസ്ഹാക്ക് ഗെരാറില്‍തന്നെ പാര്‍ത്തു.

7 ആ ദേശത്തുള്ള ജനങ്ങള്‍ തന്‍റെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോള്‍ “അവള്‍ എന്‍റെ സഹോദരി” എന്നാണ് ഇസ്ഹാക്ക് പറഞ്ഞത്. റിബേക്കാ സുന്ദരി ആയിരുന്നതിനാല്‍ അവള്‍ നിമിത്തം അവിടെയുള്ള ജനങ്ങള്‍ തന്നെ കൊല്ലുമെന്ന് ഇസ്ഹാക്കു ഭയന്നു.

8 അദ്ദേഹം അവിടെ പാര്‍പ്പുറപ്പിച്ചു. ഏറെനാള്‍ കഴിഞ്ഞ് ഒരു ദിവസം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കൊട്ടാരത്തിന്‍റെ ജാലകത്തിലൂടെ നോക്കിയപ്പോള്‍ ഇസ്ഹാക്ക് റിബേക്കായുമായി രമിക്കുന്നതു കണ്ടു.

9 അബീമേലെക്ക് ഇസ്ഹാക്കിനെ വിളിച്ചു ചോദിച്ചു: “അവള്‍ നിന്‍റെ ഭാര്യയല്ലേ? പിന്നെ എന്തുകൊണ്ട് അവള്‍ നിന്‍റെ സഹോദരിയാണെന്ന് എന്നോടു പറഞ്ഞു?” ഇസ്ഹാക്കു പറഞ്ഞു: “അവള്‍ നിമിത്തം മരിക്കേണ്ടിവരുമോ എന്നു ഭയന്നാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.”

10 “നീ ഞങ്ങളോട് എന്താണ് ഈ ചെയ്തത്? ജനങ്ങളില്‍ ആരെങ്കിലും അവളോടൊത്തു ശയിക്കുകയും ഞങ്ങളുടെമേല്‍ കുറ്റം വരുകയും ചെയ്യുമായിരുന്നല്ലോ.”

11 അതിനുശേഷം, അബീമേലെക്ക് എല്ലാ ജനങ്ങള്‍ക്കും മുന്നറിയിപ്പു നല്‌കി: “ഈ മനുഷ്യനോടോ അവന്‍റെ ഭാര്യയോടോ അപമര്യാദയായി പെരുമാറുന്നവന്‍ വധിക്കപ്പെടും.”

12 ഇസ്ഹാക്ക് ആ ദേശത്തു കൃഷി തുടങ്ങുകയും ആ വര്‍ഷം തന്നെ നൂറുമേനി വിളവു നേടുകയും ചെയ്തു. സര്‍വേശ്വരന്‍ ഇസ്ഹാക്കിനെ അനുഗ്രഹിച്ചു.

13 സമ്പത്തു ക്രമേണ വര്‍ധിച്ച് അദ്ദേഹം വലിയ ധനികനായിത്തീര്‍ന്നു.

14 അദ്ദേഹം അനവധി ആടുമാടുകളുടെയും ദാസീദാസന്മാരുടെയും ഉടമയായി. അതിനാല്‍ ഫെലിസ്ത്യര്‍ക്ക് ഇസ്ഹാക്കിനോട് അസൂയ തോന്നി;

15 അയാളുടെ പിതാവായ അബ്രഹാമിന്‍റെ ദാസന്മാര്‍ കുഴിച്ച കിണറുകളെല്ലാം അവര്‍ മൂടിക്കളഞ്ഞു.

16 “നീ ഞങ്ങളെക്കാള്‍ പ്രബലനായിത്തീര്‍ന്നിരിക്കുന്നതുകൊണ്ടു ഞങ്ങളുടെ നാടു വിട്ടുപോകണം” എന്നു അബീമേലെക്ക് ഇസ്ഹാക്കിനോടു കല്പിച്ചു.

17 ഇസ്ഹാക്ക് അവിടംവിട്ടു ഗെരാര്‍താഴ്വരയില്‍ ചെന്നു കൂടാരമടിച്ചു കുറെനാള്‍ അവിടെ പാര്‍ത്തു.

18 തന്‍റെ പിതാവായ അബ്രഹാമിന്‍റെ കാലത്തു കുഴിപ്പിച്ചിരുന്നതും പില്‌ക്കാലത്ത് അദ്ദേഹത്തിന്‍റെ മരണശേഷം ഫെലിസ്ത്യര്‍ മൂടിക്കളഞ്ഞതുമായ കിണറുകള്‍ ഇസ്ഹാക്ക് വീണ്ടും കുഴിപ്പിച്ചു. അവയ്‍ക്ക് അബ്രഹാം നല്‌കിയിരുന്ന പേരുകള്‍ തന്നെ വീണ്ടും നല്‌കി.

19 ഇസ്ഹാക്കിന്‍റെ ഭൃത്യന്മാര്‍ താഴ്വരയില്‍ ഒരു കിണര്‍ കുഴിച്ചു. അതില്‍ കുതിച്ചുയരുന്ന നീരുറവ കണ്ടു.

20 അതിന്‍റെ അവകാശത്തെപ്പറ്റി ഗെരാറിലെ ഇടയന്മാരും ഇസ്ഹാക്കിന്‍റെ ഇടയന്മാരും തമ്മില്‍ തര്‍ക്കമുണ്ടായതുകൊണ്ട് ഇസ്ഹാക്ക് ആ കിണറിനു ‘ ഏശെക്ക്’ എന്നു പേരിട്ടു.

21 ഇസ്ഹാക്കിന്‍റെ ഭൃത്യന്മാര്‍ മറ്റൊരു കിണര്‍ കുഴിച്ചു; അതിനെപ്പറ്റിയും തര്‍ക്കമുണ്ടായതുകൊണ്ട് അതിനെ സിത്നാ എന്നു പേരു വിളിച്ചു.

22 ഇസ്ഹാക്ക് അവിടെനിന്നു മാറി വേറൊരു കിണര്‍ കുഴിപ്പിച്ചു. അതിനെക്കുറിച്ചു തര്‍ക്കമൊന്നുമുണ്ടായില്ല. “സര്‍വേശ്വരന്‍ നമുക്ക് ഇടം നല്‌കിയിരിക്കുന്നു; ഇവിടെ നാം അഭിവൃദ്ധി പ്രാപിക്കും” എന്നു പറഞ്ഞ് ആ കിണറിന് രെഹോബോത്ത് എന്നു പേരിട്ടു.

23 ഇസ്ഹാക്ക് അവിടെനിന്നു ബേര്‍-ശേബയിലേക്കുപോയി.

24 ആ രാത്രിയില്‍ സര്‍വേശ്വരന്‍ ഇസ്ഹാക്കിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “ഞാന്‍ നിന്‍റെ പിതാവായ അബ്രഹാമിന്‍റെ ദൈവമാകുന്നു; ഞാന്‍ നിന്‍റെകൂടെ ഉള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ. അബ്രഹാം നിമിത്തം ഞാന്‍ നിന്നെ അനുഗ്രഹിച്ച് നിന്‍റെ സന്തതിയെ ഒരു വലിയ ജനതയാക്കും.”

25 ഇസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് സര്‍വേശ്വരന്‍റെ നാമത്തില്‍ ആരാധിച്ചു. അവിടെ അദ്ദേഹം കൂടാരമടിച്ചു. അദ്ദേഹത്തിന്‍റെ ഭൃത്യന്മാര്‍ അവിടെ ഒരു കിണര്‍ കുഴിച്ചു.

26 ഇതിനിടയ്‍ക്ക് അബീമേലെക്ക്, സ്വന്തം ഉപദേശകനായ അഹൂസത്ത്, സൈന്യാധിപനായ ഫീക്കോല്‍ എന്നിവരോടുകൂടി ഇസ്ഹാക്കിനെ സന്ദര്‍ശിച്ചു.

27 “എന്നെ വെറുക്കുകയും നിങ്ങളുടെ നാട്ടില്‍നിന്ന് ഓടിച്ചുകളയുകയും ചെയ്ത നിങ്ങള്‍ എന്തിന് എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു” എന്ന് ഇസ്ഹാക്ക് ചോദിച്ചു.

28 അവര്‍ പറഞ്ഞു: “സര്‍വേശ്വരന്‍ അങ്ങയുടെ കൂടെയുണ്ട് എന്നു ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അതിനാല്‍ നാം തമ്മില്‍ പ്രതിജ്ഞ ചെയ്യാം; നമുക്ക് ഒരു ഉടമ്പടി ഉണ്ടാക്കാം.

29 ഞങ്ങള്‍ അങ്ങയെ ഉപദ്രവിച്ചില്ല; നന്മയേ ചെയ്തുള്ളൂ. അങ്ങയെ സമാധാനപൂര്‍വം പോകാന്‍ അനുവദിക്കുകയും ചെയ്തു. അതുപോലെതന്നെ അങ്ങ് ഞങ്ങളോടും പെരുമാറുക. ഇപ്പോള്‍ അങ്ങ് സര്‍വേശ്വരനാല്‍ അനുഗൃഹീതനാണ്.”

30 ഇസ്ഹാക്ക് അവര്‍ക്കുവേണ്ടി ഒരു വിരുന്നൊരുക്കി, അവര്‍ ഭക്ഷിച്ചു പാനം ചെയ്തു.

31 പിറ്റേദിവസം അതിരാവിലെ അവര്‍ എഴുന്നേറ്റ് പരസ്പരം പ്രതിജ്ഞ ചെയ്തു. അതിനുശേഷം ഇസ്ഹാക്ക് അവരെ യാത്രയാക്കി. അവര്‍ സമാധാനത്തോടെ പോകുകയും ചെയ്തു.

32 അന്നുതന്നെ ഇസ്ഹാക്കിന്‍റെ ഭൃത്യന്മാര്‍, തങ്ങള്‍ കുഴിച്ച കിണറ്റില്‍ വെള്ളം കണ്ട വിവരം ഇസ്ഹാക്കിനെ അറിയിച്ചു.

33 അദ്ദേഹം അതിനു ശീബാ എന്നു പേരിട്ടു. അതുകൊണ്ട് ആ പട്ടണത്തിനു ബേര്‍-ശേബാ എന്നു പേരായി.

34

നാല്പതാമത്തെ വയസ്സില്‍ ഏശാവ് ഹിത്യനായ ബേരിയുടെ മകള്‍ യെഹൂദിത്തിനെയും ഹിത്യനായ ഏലോന്‍റെ മകള്‍ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.

35 അവര്‍ ഇസ്ഹാക്കിന്‍റെയും റിബേക്കായുടെയും ജീവിതം ദുരിതപൂര്‍ണമാക്കി.

27

1

ഇസ്ഹാക്ക് വൃദ്ധനായി, കാഴ്ചമങ്ങി. ഒരു ദിവസം മൂത്തമകനായ ഏശാവിനെ, “എന്‍റെ മകനേ” എന്നു വിളിച്ചു. “ഇതാ ഞാന്‍ ഇവിടെയുണ്ട്;” ഏശാവ് വിളി കേട്ടു.

2 ഇസ്ഹാക്ക് പറഞ്ഞു: “നോക്കൂ, ഞാന്‍ വൃദ്ധനായി; എപ്പോള്‍ മരിക്കുമെന്നു ഞാന്‍ അറിയുന്നില്ല.

3 നിന്‍റെ അമ്പും വില്ലുമെടുത്തു കാട്ടില്‍ പോയി എനിക്കുവേണ്ടി ഏതെങ്കിലും മൃഗത്തെ ഉടനെതന്നെ വേട്ടയാടുക.

4 വേട്ടയിറച്ചികൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരിക. മരിക്കുംമുമ്പ് അതു ഭക്ഷിച്ച് ഞാന്‍ നിന്നെ അനുഗ്രഹിക്കട്ടെ.

5 “ഇസ്ഹാക്കും ഏശാവും തമ്മിലുള്ള സംഭാഷണം റിബേക്കാ കേട്ടു.

6 ഏശാവ് വേട്ടയ്‍ക്കായി പോയപ്പോള്‍ അവള്‍ യാക്കോബിനോടു പറഞ്ഞു: “നീ വേട്ടയ്‍ക്കു പോയി രുചിയുള്ള ഭക്ഷണം പാകം ചെയ്തുതരിക.

7 ഞാന്‍ മരിക്കുംമുമ്പ് അതു ഭക്ഷിച്ചു സര്‍വേശ്വരന്‍റെ സന്നിധിയില്‍ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു നിന്‍റെ പിതാവ് നിന്‍റെ സഹോദരനോടു പറയുന്നതു ഞാന്‍ കേട്ടു.

8 അതുകൊണ്ട് എന്‍റെ മകനേ, ഞാന്‍ പറയുന്നതു നീ അനുസരിക്കുക.

9 ആട്ടിന്‍കൂട്ടത്തില്‍നിന്നു നല്ല രണ്ട് ആട്ടിന്‍കുട്ടികളെ പിടിച്ചു കൊണ്ടുവരിക. നിന്‍റെ പിതാവ് ഇഷ്ടപ്പെടുന്ന വിധത്തില്‍ ഞാന്‍ അതു പാകം ചെയ്തുതരാം.

10 അതു നീ പിതാവിനു കൊണ്ടുചെന്നു കൊടുക്കണം. അങ്ങനെ അപ്പന്‍ മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കട്ടെ.”

11 യാക്കോബ് അമ്മയോടു പറഞ്ഞു: “എന്‍റെ സഹോദരനായ ഏശാവിന്‍റെ ദേഹം മുഴുവന്‍ രോമമുണ്ടല്ലോ. എന്‍റെ ദേഹമാകട്ടെ മിനുസ്സമുള്ളതും.

12 ഒരുവേള പിതാവ് എന്നെ തൊട്ടുനോക്കിയാലോ? അപ്പോള്‍ ഞാന്‍ ചതിയനാണെന്നു വരും. അങ്ങനെ അനുഗ്രഹത്തിനു പകരം ശാപമായിരിക്കും എനിക്കു ലഭിക്കുക.”

13 അമ്മ പറഞ്ഞു: “മകനേ, ആ ശാപം ഞാന്‍ ഏറ്റുകൊള്ളാം. ഞാന്‍ പറയുന്നതു നീ കേള്‍ക്കൂ. നീ പോയി ആട്ടിന്‍കുട്ടികളെ കൊണ്ടുവരിക.”

14 അങ്ങനെ യാക്കോബ് ചെന്ന് ആട്ടിന്‍കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് അമ്മയെ ഏല്പിച്ചു; പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം അമ്മ തയ്യാറാക്കി.

15 പിന്നെ റിബേക്കാ ഏശാവിന്‍റെ വകയായി താന്‍ സൂക്ഷിച്ചിരുന്ന ഏറ്റവും വിശേഷപ്പെട്ട വസ്ത്രങ്ങളെടുത്ത് യാക്കോബിനെ ധരിപ്പിച്ചു.

16 ആട്ടിന്‍ തോലുകൊണ്ട് കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.

17 പിന്നീട് താന്‍ പാകം ചെയ്ത രുചികരമായ ഇറച്ചിയും അപ്പവും യാക്കോബിന്‍റെ കൈയില്‍ കൊടുത്തു.

18 യാക്കോബ് പിതാവിന്‍റെ അടുക്കല്‍ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു.

19 “ഞാന്‍ അങ്ങയുടെ മൂത്തമകന്‍ ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാന്‍ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു.

20

“ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു.

21 ഇസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മകനേ, അടുത്തു വരൂ; നീ എന്‍റെ മൂത്തമകന്‍ ഏശാവു തന്നെയോ എന്നു ഞാന്‍ തൊട്ടുനോക്കട്ടെ.”

22 യാക്കോബ് ഇസ്ഹാക്കിന്‍റെ സമീപത്തേക്കു ചെന്നു; അദ്ദേഹം അവനെ തപ്പിനോക്കിക്കൊണ്ടു പറഞ്ഞു: “ശബ്ദം യാക്കോബിന്‍റേതാണ്. എന്നാല്‍ കൈകള്‍ ഏശാവിന്‍റേതുപോലെ.”

23 രോമത്തില്‍ പൊതിഞ്ഞ യാക്കോബിന്‍റെ കൈകള്‍ ഏശാവിന്‍റേതെന്നു കരുതി ഇസ്ഹാക്ക് അവനെ അനുഗ്രഹിക്കാന്‍ ഭാവിച്ചു.

24 ഇസ്ഹാക്കു വീണ്ടും ചോദിച്ചു: “നീ എന്‍റെ മകന്‍ ഏശാവുതന്നെയോ?” “ഞാന്‍തന്നെ” എന്ന് യാക്കോബു പറഞ്ഞു.

25 ഇസ്ഹാക്കു പറഞ്ഞു “നീ പാകം ചെയ്ത മാംസം കൊണ്ടുവരിക. അതു ഭക്ഷിച്ച ശേഷം ഞാന്‍ നിന്നെ അനുഗ്രഹിക്കാം.” യാക്കോബ് ഭക്ഷണം വിളമ്പിക്കൊടുത്തു, ഇസ്ഹാക്ക് ഭക്ഷിച്ചു. കുറെ വീഞ്ഞും പകര്‍ന്നുകൊടുത്തു.

26 ഇസ്ഹാക്ക് അതും കുടിച്ചു. പിന്നീട് ഇസ്ഹാക്ക് അവനോട് “മകനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവന്‍ പിതാവിനെ ചുംബിച്ചു.

27 അവന്‍റെ വസ്ത്രത്തിന്‍റെ മണം അറിഞ്ഞശേഷം ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പറഞ്ഞു:

“ഹാ, എന്‍റെ മകന്‍റെ മണം!
അതു സര്‍വേശ്വരന്‍ അനുഗ്രഹിച്ച വയലിന്‍റെ
മണംപോലെ തന്നെ.

28
ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച്
നിന്‍റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ;
ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു
സമൃദ്ധമായി നല്‌കട്ടെ.

29
ജനതകള്‍ നിന്നെ സേവിക്കും,
രാജ്യങ്ങള്‍ നിന്നെ വണങ്ങും,
നിന്‍റെ സ്വന്തക്കാര്‍ക്കു നീ യജമാനനാകും.
നിന്‍റെ അമ്മയുടെ തന്നെ മക്കള്‍ നിന്‍റെ
മുമ്പില്‍ കുമ്പിടും;
നിന്നെ ശപിക്കുന്നവരെല്ലാം
ശപിക്കപ്പെട്ടവരും;
നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം
അനുഗൃഹീതരുമാകും.”

30

ഇസ്ഹാക്കിന്‍റെ അനുഗ്രഹം വാങ്ങി യാക്കോബ് പുറത്തുകടന്നപ്പോള്‍ ഏശാവു വേട്ട കഴിഞ്ഞു മടങ്ങിയെത്തി.

31

അയാളും രുചികരമായ വേട്ടയിറച്ചി പാകം ചെയ്ത് പിതാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ഏശാവു പറഞ്ഞു: “അപ്പാ, ഇതാ ഞാന്‍ കൊണ്ടുവന്നിരിക്കുന്ന വേട്ടയിറച്ചി ഭക്ഷിച്ച ശേഷം എന്നെ അനുഗ്രഹിച്ചാലും.”

32 ഇസ്ഹാക്ക് അവനോട്: “നീ ആരാണ്” എന്നു ചോദിച്ചു. “ഞാന്‍ അങ്ങയുടെ ആദ്യജാതനായ ഏശാവ്” എന്ന് അവന്‍ പ്രതിവചിച്ചു.

33 ഇസ്ഹാക്ക് നടുങ്ങിപ്പോയി. അദ്ദേഹം ചോദിച്ചു: “അപ്പോള്‍ ആരാണ് ഇവിടെ വേട്ടയിറച്ചി കൊണ്ടുവന്നു തന്നത്? നീ വരുംമുമ്പേ ഞാന്‍ അതു ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചുവല്ലോ. അവന്‍ അനുഗൃഹീതനായിരിക്കും.”

34 പിതാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഏശാവ് പൊട്ടിക്കരഞ്ഞു. “അപ്പാ, എന്നെയും അനുഗ്രഹിക്കണമേ” എന്നു കേണപേക്ഷിച്ചു.

35 ഇസ്ഹാക്കു പറഞ്ഞു: “നിന്‍റെ സഹോദരന്‍ കൗശലപൂര്‍വം വന്നു നിനക്കു ലഭിക്കേണ്ടിയിരുന്ന അനുഗ്രഹം തട്ടിയെടുത്തിരിക്കുന്നു.”

36 ഏശാവു പറഞ്ഞു: “വെറുതെയല്ല അവന് ‘യാക്കോബ്’ എന്നു പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ രണ്ടു പ്രാവശ്യം അവന്‍ എന്നെ വഞ്ചിച്ചിരിക്കുന്നു. ആദ്യം എന്‍റെ ജ്യേഷ്ഠാവകാശം അവന്‍ അപഹരിച്ചു; ഇപ്പോള്‍ എനിക്കു വരേണ്ട അനുഗ്രഹവും അവന്‍ തട്ടിയെടുത്തിരിക്കുന്നു. എനിക്കുവേണ്ടി ഒരു അനുഗ്രഹവും അങ്ങ് കരുതിവച്ചിട്ടില്ലേ?” എന്ന് ഏശാവ് പിതാവിനോടു ചോദിച്ചു.

37 ഇസ്ഹാക്കു പറഞ്ഞു: “ഞാന്‍ അവനെ നിന്‍റെ യജമാനനാക്കി. മറ്റു സഹോദരന്മാരെ അവന്‍റെ ദാസന്മാരുമാക്കി; ധാന്യത്തിനും വീഞ്ഞിനും അവനെ അവകാശിയാക്കി; എന്‍റെ മകനേ! നിനക്കുവേണ്ടി എനിക്കിനി എന്തു ചെയ്യാന്‍ കഴിയും?”

38 ഏശാവ് പിതാവിനോടു: “അപ്പാ, അപ്പന്‍റെ പക്കല്‍ ഈ ഒരു അനുഗ്രഹം മാത്രമേയുള്ളോ? എന്നെയുംകൂടെ അനുഗ്രഹിക്കേണമേ” എന്ന് അപേക്ഷിച്ചുകൊണ്ട് അയാള്‍ ഉറക്കെ കരഞ്ഞു.

39 അപ്പോള്‍ ഇസ്ഹാക്ക് പറഞ്ഞു: “നിന്‍റെ വാസസ്ഥലം ഐശ്വര്യസമൃദ്ധിയില്‍നിന്നും ആകാശത്തിലെ മഞ്ഞുതുള്ളികളില്‍നിന്നും അകന്നിരിക്കും.

40

വാളുകൊണ്ട് നീ ഉപജീവിക്കും.
നിന്‍റെ സഹോദരനെ നീ സേവിക്കും.
എന്നാല്‍ നീ സ്വതന്ത്രനാകുമ്പോള്‍
അവന്‍റെ നുകം നീ ചുമലില്‍നിന്നു
കുടഞ്ഞുകളയും.”

41

പിതാവ് യാക്കോബിനെ അനുഗ്രഹിച്ചതുകൊണ്ട് ഏശാവ് യാക്കോബിനെ വെറുത്തു. “പിതാവിന്‍റെ മരണകാലം അടുത്തിരിക്കുന്നു; അദ്ദേഹത്തെച്ചൊല്ലി വിലപിക്കാനുള്ള കാലം കഴിഞ്ഞ് ഞാന്‍ എന്‍റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഉള്ളില്‍ പറഞ്ഞു.

42 ഏശാവിന്‍റെ അന്തര്‍ഗതം മനസ്സിലാക്കിയ റിബേക്കാ യാക്കോബിനെ വിളിച്ചു പറഞ്ഞു: “നിന്‍റെ സഹോദരന്‍ നിന്നെ കൊന്നു പകവീട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ്.

43 അതുകൊണ്ട് ഞാന്‍ പറയുന്നതനുസരിക്കുക. ഹാരാനിലുള്ള എന്‍റെ സഹോദരന്‍ ലാബാന്‍റെ അടുക്കലേക്കു നീ ഓടി രക്ഷപെടുക.

44 നിന്‍റെ സഹോദരന്‍റെ ക്രോധം ശമിക്കുന്നതുവരെ നീ അവിടെ പാര്‍ക്കുക.

45 അവന്‍റെ കോപം അടങ്ങുകയും നീ ചെയ്തത് അവന്‍ വിസ്മരിക്കുകയും ചെയ്യുന്നതുവരെ നീ അവിടെത്തന്നെ താമസിക്കുക. പിന്നീട് ഞാനാളയച്ചു നിന്നെ വരുത്തിക്കൊള്ളാം. നിങ്ങള്‍ രണ്ടുപേരും ഒരു ദിവസംതന്നെ എനിക്കു നഷ്ടപ്പെടരുതല്ലോ.”

46

റിബേക്കാ ഇസ്ഹാക്കിനോടു പറഞ്ഞു: “ഏശാവിന്‍റെ ഭാര്യമാരായ ഹിത്യസ്‍ത്രീകള്‍ നിമിത്തം ഞാന്‍ വലഞ്ഞു. യാക്കോബും ഹിത്യരുടെ ഇടയില്‍നിന്നു വിവാഹം ചെയ്താല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.”

28

1

ഇസ്ഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചശേഷം പറഞ്ഞു: “കനാന്യസ്‍ത്രീകളില്‍ ആരെയും നീ വിവാഹം ചെയ്യരുത്.

2 പദ്ദന്‍-അരാമില്‍ നിന്‍റെ മാതൃപിതാവായ ബെഥൂവേലിന്‍റെ ഭവനത്തില്‍ ചെല്ലുക; നിന്‍റെ മാതൃസഹോദരനായ ലാബാന്‍റെ പുത്രിമാരില്‍ ഒരുവളെ നീ ഭാര്യയായി സ്വീകരിക്കുക.

3 ഒരു വലിയ ജനസമൂഹം ആകത്തക്കവിധം സര്‍വശക്തനായ ദൈവം നിന്നെ സന്താനപുഷ്‍ടിയും വംശവര്‍ധനവും നല്‌കി അനുഗ്രഹിക്കട്ടെ.

4 അവിടുന്ന് അബ്രഹാമിനു നല്‌കിയ അനുഗ്രഹങ്ങള്‍ നിനക്കും നിന്‍റെ സന്തതികള്‍ക്കും നല്‌കട്ടെ. ദൈവം അബ്രഹാമിനു നല്‌കിയതും ഇപ്പോള്‍ നീ പരദേശിയായി പാര്‍ക്കുന്നതുമായ ദേശം നിനക്ക് അവകാശമായി നല്‌കട്ടെ.”

5 ഇസ്ഹാക്ക് യാക്കോബിനെ യാത്ര അയച്ചു; അവന്‍ പദ്ദന്‍-അരാമില്‍ ലാബാന്‍റെ അടുക്കലേക്കു പോയി. ലാബാന്‍ അരാമ്യനായ ബെഥൂവേലിന്‍റെ പുത്രനും, യാക്കോബിന്‍റെയും ഏശാവിന്‍റെയും അമ്മ റിബേക്കായുടെ സഹോദരനും ആയിരുന്നു.

6

ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചതും കനാന്യസ്‍ത്രീകളെ വിവാഹം ചെയ്യരുതെന്ന കല്പനയോടെ പദ്ദന്‍-അരാമില്‍നിന്ന് ഭാര്യയെ തിരഞ്ഞെടുക്കുന്നതിന് അയച്ചതും

7 മാതാപിതാക്കളുടെ അഭീഷ്ടമനുസരിച്ച് യാക്കോബ് പദ്ദന്‍-അരാമിലേക്ക് പോയതും ഏശാവ് അറിഞ്ഞു.

8 കനാന്യസ്‍ത്രീകളെ പിതാവിന് ഇഷ്ടമല്ലെന്നു ഗ്രഹിച്ച ഏശാവ് അബ്രഹാമിന്‍റെ മകനായ

9 ഇശ്മായേലിന്‍റെ മകളും നെബായോത്തിന്‍റെ സഹോദരിയുമായ മഹലത്തിനെക്കൂടി വിവാഹം ചെയ്തു.

10

യാക്കോബ് ബേര്‍-ശേബയില്‍നിന്നു ഹാരാനിലേക്കു പുറപ്പെട്ടു;

11 വഴിമധ്യേ ഒരു സ്ഥലത്തു രാപാര്‍ത്തു; ഒരു കല്ലെടുത്തു തലയിണയായിവച്ച് ഉറങ്ങാന്‍ കിടന്നു;

12 ഉറക്കത്തില്‍ യാക്കോബ് ഒരു സ്വപ്നം കണ്ടു; ഭൂമിയില്‍നിന്നു സ്വര്‍ഗംവരെ എത്തുന്ന ഒരു ഗോവണി. അതിലൂടെ ദൈവത്തിന്‍റെ മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.

13 അതിന്‍റെ മുകളില്‍ നിന്നുകൊണ്ട് സര്‍വേശ്വരന്‍ അരുളിച്ചെയ്തു: “ഞാന്‍ നിന്‍റെ പിതാവായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ദൈവമായ സര്‍വേശ്വരനാകുന്നു. നീ കിടക്കുന്ന ഈ സ്ഥലം മുഴുവന്‍ നിനക്കും നിന്‍റെ ഭാവിതലമുറകള്‍ക്കും അവകാശമായി നല്‌കും;

14 നിന്‍റെ സന്തതികള്‍ ഭൂമിയിലെ മണ്‍തരിപോലെ അസംഖ്യമാകും; അവര്‍ നാനാ ദിക്കിലേക്കും വ്യാപിക്കും; നിന്നിലൂടെയും നിന്‍റെ സന്തതികളിലൂടെയും ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും.

15 ഞാന്‍ നിന്‍റെ കൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം നിന്നെ സംരക്ഷിച്ച് ഈ സ്ഥലത്തേക്കു ഞാന്‍ നിന്നെ മടക്കിക്കൊണ്ടുവരും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു വാഗ്ദാനം ചെയ്തിട്ടുള്ളതെല്ലാം നിറവേറ്റും.”

16 യാക്കോബ് ഉറക്കമുണര്‍ന്ന് പറഞ്ഞു: “തീര്‍ച്ചയായും സര്‍വേശ്വരന്‍ ഇവിടെയുണ്ട്; “ഞാന്‍ അതറിഞ്ഞിരുന്നില്ല.”

17 അയാള്‍ ഭയപ്പെട്ടു: “എത്ര വിശുദ്ധമായ സ്ഥലമാണിത്! ഇതു ദൈവത്തിന്‍റെ ആലയമാണ്; സ്വര്‍ഗകവാടം തന്നെ” എന്നു പറഞ്ഞു.

18 യാക്കോബ് അതിരാവിലെ എഴുന്നേറ്റു; തലയിണയായി ഉപയോഗിച്ചിരുന്ന കല്ല് തൂണായി നാട്ടി; അതിന്‍റെ മുകളില്‍ എണ്ണ പകര്‍ന്നു.

19 ആ സ്ഥലത്തിനു ബേഥേല്‍ എന്നു പേരു വിളിച്ചു. ലൂസ് എന്നായിരുന്നു അതിന്‍റെ പഴയ പേര്.

20 യാക്കോബ് ഇങ്ങനെ പ്രതിജ്ഞ ചെയ്തു: “ദൈവം എന്‍റെ കൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന വഴിയില്‍ എന്നെ സംരക്ഷിക്കുകയും എനിക്കുവേണ്ട ആഹാരവും വസ്ത്രവും നല്‌കുകയും

21 സമാധാനത്തോടെ എന്‍റെ പിതാവിന്‍റെ ഭവനത്തിലേക്കു മടക്കിക്കൊണ്ടുവരികയും ചെയ്താല്‍ സര്‍വേശ്വരന്‍ എന്‍റെ ദൈവമായിരിക്കും.

22 തൂണായി നാട്ടിയ ഈ കല്ല് ദൈവത്തിന്‍റെ ആലയമായിരിക്കും. അവിടുന്ന് എനിക്കു നല്‌കുന്ന എല്ലാ വസ്തുവകകളുടെയും ദശാംശം ഞാന്‍ അവിടുത്തേക്ക് അര്‍പ്പിക്കുകയും ചെയ്യും.”

29

1

യാക്കോബു യാത്ര തുടര്‍ന്ന് കിഴക്കുള്ള ജനതയുടെ ദേശത്ത് എത്തി.

2 അവിടെ അയാള്‍ വെളിമ്പ്രദേശത്ത് ഒരു കിണറു കണ്ടു; അതിനടുത്തു മൂന്നു ആട്ടിന്‍പറ്റങ്ങള്‍ കിടന്നിരുന്നു. ആടുകള്‍ക്കു കുടിക്കാനുള്ള വെള്ളം ആ കിണറ്റില്‍നിന്നായിരുന്നു കോരിയിരുന്നത്. കിണറു മൂടിയിരുന്ന കല്ല് വളരെ വലുതായിരുന്നു.

3 ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിക്കഴിയുമ്പോള്‍ ഇടയന്മാര്‍ ആ കല്ല് ഉരുട്ടിമാറ്റും. ആടുകള്‍ക്കു കുടിക്കാന്‍ വേണ്ട വെള്ളം കോരിക്കഴിഞ്ഞാല്‍ കല്ലുകൊണ്ട് കിണറിന്‍റെ വായ് വീണ്ടും മൂടുക പതിവായിരുന്നു.

4 “സ്നേഹിതരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു?” യാക്കോബ് അവരോടു ചോദിച്ചു. “ഹാരാനില്‍നിന്ന്” എന്ന് അവര്‍ മറുപടി പറഞ്ഞു.

5 അയാള്‍ ചോദിച്ചു: “നാഹോരിന്‍റെ പുത്രനായ ലാബാനെ നിങ്ങള്‍ അറിയുമോ?” “ഞങ്ങള്‍ക്കറിയാം” അവര്‍ പറഞ്ഞു.

6 “അദ്ദേഹത്തിനു സുഖം തന്നെയോ?” എന്ന് അയാള്‍ വീണ്ടും ചോദിച്ചു. “സുഖം തന്നെ; അദ്ദേഹത്തിന്‍റെ പുത്രി റാഹേല്‍ അതാ ആടുകളോടുകൂടി വരുന്നു” അവര്‍ പറഞ്ഞു.

7 “നേരം ഉച്ചകഴിഞ്ഞതേയുള്ളൂ; ആട്ടിന്‍പറ്റങ്ങളെ ആലയില്‍ അടയ്‍ക്കേണ്ട സമയം ആയിട്ടില്ല; അതുകൊണ്ട് നിങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുത്ത് അവയെ മേയാന്‍ വിടുക” എന്നു യാക്കോബു പറഞ്ഞു.

8 അവര്‍ പറഞ്ഞു: “എല്ലാ പറ്റങ്ങളും എത്തിയാലേ കിണറിന്‍റെ വായ്‍ക്കലുള്ള കല്ല് ഉരുട്ടിമാറ്റാന്‍ സാധ്യമാകൂ. കല്ലു മാറ്റിയിട്ടേ വെള്ളം കോരാന്‍ പറ്റുകയുള്ളല്ലോ.”

9 യാക്കോബ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ റാഹേല്‍ തന്‍റെ പിതാവിന്‍റെ ആടുകളുമായി അവിടെ വന്നു.

10 അവളായിരുന്നു അവയെ മേയിച്ചിരുന്നത്. യാക്കോബ് മാതൃസഹോദരനായ ലാബാന്‍റെ പുത്രി റാഹേലിനെയും കൂടെയുണ്ടായിരുന്ന ആട്ടിന്‍പറ്റത്തെയും കണ്ടപ്പോള്‍ എഴുന്നേറ്റു കല്ലുരുട്ടി മാറ്റി ആടുകള്‍ക്കു വെള്ളം കൊടുത്തു.

11 യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.

12 അവളുടെ പിതാവിന്‍റെ സഹോദരി റിബേക്കായുടെ പുത്രനാണ് താന്‍ എന്ന് അയാള്‍ പറഞ്ഞു. അതു കേട്ട മാത്രയില്‍ അവള്‍ ഓടിപ്പോയി പിതാവിനെ വിവരം അറിയിച്ചു.

13 സഹോദരീപുത്രനായ യാക്കോബാണെന്ന് കേട്ടപ്പോള്‍ ലാബാന്‍ ഓടിയെത്തി അയാളെ ആലിംഗനംചെയ്തു ചുംബിച്ചു. ലാബാന്‍ അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് ലാബാനോടു തന്‍റെ വിവരങ്ങളെല്ലാം പറഞ്ഞു.

14 അതു കേട്ടു ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “നീ എന്‍റെ അസ്ഥിയും മാംസവും തന്നെയാണ്.” ഒരു മാസം യാക്കോബ് അവിടെ താമസിച്ചു.

15

ഒരു മാസം കഴിഞ്ഞ് ലാബാന്‍ യാക്കോബിനോടു ചോദിച്ചു: “നീ എന്‍റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി വെറുതെ വേലചെയ്യണമെന്നുണ്ടോ? എന്തു പ്രതിഫലമാണു ഞാന്‍ നല്‌കേണ്ടത്.

16 ലാബാന് രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവള്‍ ലേയായും ഇളയവള്‍ റാഹേലും.

17 ലേയായുടെ കണ്ണുകള്‍ അഴകു കുറഞ്ഞവ ആയിരുന്നു; എന്നാല്‍ റാഹേല്‍ സുന്ദരിയും രൂപഭംഗിയുള്ളവളും ആയിരുന്നു.

18 റാഹേലില്‍ അനുരക്തനായ യാക്കോബ് പറഞ്ഞു: “റാഹേലിനുവേണ്ടി ഞാന്‍ ഏഴു വര്‍ഷം അങ്ങയെ സേവിച്ചുകൊള്ളാം.”

19 “അവളെ നിനക്കു നല്‌കുന്നതാണ് മറ്റാര്‍ക്കു നല്‌കുന്നതിലും നല്ലത്. എന്‍റെകൂടെ ഇവിടെ വസിക്കുക.”

20 യാക്കോബ് ഏഴു വര്‍ഷം റാഹേലിനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുണ്ടായിരുന്ന സ്നേഹംമൂലം ഈ ഏഴു വര്‍ഷങ്ങള്‍ ഏതാനും ദിവസങ്ങള്‍പോലെ മാത്രമേ അയാള്‍ക്കു തോന്നിയുള്ളൂ.

21 യാക്കോബു ലാബാനോടു പറഞ്ഞു: “പറഞ്ഞൊത്ത കാലാവധി കഴിഞ്ഞല്ലോ. ഇനി ഞാന്‍ അവളെ ഭാര്യയാക്കട്ടെ.”

22 ലാബാന്‍ സ്ഥലവാസികളെയെല്ലാം വിളിച്ചുകൂട്ടി ഒരു വലിയ വിരുന്നു നടത്തി.

23 എന്നാല്‍ രാത്രിയായപ്പോള്‍ ലാബാന്‍ ലേയായെ യാക്കോബിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. യാക്കോബ് അവളുടെകൂടെ ശയിച്ചു.

24 ലാബാന്‍ സില്പായെ ലേയായ്‍ക്കു ദാസിയായി കൊടുത്തു.

25 പിറ്റേന്നു രാവിലെയാണ് തനിക്കു ലഭിച്ചത് ലേയാ ആയിരുന്നു എന്നു യാക്കോബിനു മനസ്സിലായത്. യാക്കോബ് ലാബാനോടു പറഞ്ഞു: “എന്നോട് അങ്ങു ചെയ്തത് എന്ത്? റാഹേലിനുവേണ്ടിയല്ലേ ഞാന്‍ അങ്ങയെ സേവിച്ചത്? അങ്ങ് എന്നെ എന്തിനു ചതിച്ചു?”

26 ലാബാന്‍ മറുപടി പറഞ്ഞു: “ജ്യേഷ്ഠത്തിക്കു മുമ്പ് അനുജത്തിയെ വിവാഹം ചെയ്തുകൊടുക്കുന്ന പതിവ് ഈ നാട്ടിലില്ല.

27 വിവാഹാഘോഷങ്ങളുടെ ഈ ആഴ്ച കഴിയട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. വീണ്ടും ഏഴു വര്‍ഷം കൂടി നീ എനിക്കു വേല ചെയ്യണം.” യാക്കോബ് അതിനു സമ്മതിച്ചു.

28 [28,29] റാഹേലിനു ദാസിയായി ബില്‍ഹായെ ലാബാന്‍ നല്‌കി.

29

30 യാക്കോബ് റാഹേലിനെയും ഭാര്യയായി സ്വീകരിച്ചു. അയാള്‍ റാഹേലിനെ ലേയായെക്കാള്‍ അധികം സ്നേഹിച്ചു. അയാള്‍ ഏഴു വര്‍ഷംകൂടി ലാബാനുവേണ്ടി ജോലി ചെയ്തു.

31

യാക്കോബ് ലേയായെ അവഗണിക്കുന്നു എന്നു കണ്ട സര്‍വേശ്വരന്‍ അവള്‍ക്കു ഗര്‍ഭധാരണശേഷി നല്‌കി. റാഹേല്‍ വന്ധ്യയായിരുന്നു.

32 ലേയാ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു. “സര്‍വേശ്വരന്‍ എന്‍റെ കഷ്ടത കണ്ടു; ഇനിയും എന്‍റെ ഭര്‍ത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവള്‍ അവനു ‘രൂബേന്‍’ എന്നു പേരിട്ടു.

33 അവള്‍ വീണ്ടും ഒരു മകനെക്കൂടി പ്രസവിച്ചു. “എന്നോടു പ്രിയമില്ല എന്നു കേട്ടതിനാല്‍ സര്‍വേശ്വരന്‍ എനിക്ക് ഒരു പുത്രനെയുംകൂടി നല്‌കിയിരിക്കുന്നു” എന്നു പറഞ്ഞ് അവന് ‘ശിമെയോന്‍’ എന്നു പേരിട്ടു.

34 അവള്‍ പിന്നെയും ഒരു മകനെ പ്രസവിച്ചു. “ഞാന്‍ മൂന്നാമതൊരു പുത്രനെക്കൂടി പ്രസവിച്ചതുകൊണ്ട് എന്‍റെ ഭര്‍ത്താവ് എന്നോടു കൂടുതല്‍ ചേര്‍ന്നിരിക്കും” എന്നു പറഞ്ഞ് അവനു ‘ലേവി’ എന്നു പേരിട്ടു.

35 അവള്‍ വീണ്ടും ഒരു മകനെക്കൂടി പ്രസവിച്ചു. “ഇപ്പോള്‍ ഞാന്‍ സര്‍വേശ്വരനെ സ്തുതിക്കും” എന്നു പറഞ്ഞുകൊണ്ട് അവനെ ‘യെഹൂദാ’ എന്നു പേരിട്ടു. പിന്നീട് കുറെക്കാലത്തേക്ക് അവള്‍ പ്രസവിച്ചില്ല.

30

1

യാക്കോബിനു മക്കളെ നല്‌കാന്‍ തനിക്കു കഴിയുന്നില്ല എന്നു കണ്ട റാഹേലിനു ലേയായോട് അസൂയ തോന്നി. അവള്‍ യാക്കോബിനോടു പറഞ്ഞു: “എനിക്കു മക്കളെ തരിക അല്ലെങ്കില്‍ ഞാന്‍ മരിക്കും.”

2 യാക്കോബ് കുപിതനായി അവളോടു പറഞ്ഞു: “നിനക്കു ഗര്‍ഭഫലം തടഞ്ഞിരിക്കുന്ന ദൈവമാണോ ഞാന്‍?”

3 അപ്പോള്‍ അവള്‍ പറഞ്ഞു: “അങ്ങ് എന്‍റെ ദാസി ബില്‍ഹായെ പ്രാപിക്കുക. അവള്‍ എനിക്കുവേണ്ടി ഒരു സന്തതിയെ പ്രസവിക്കട്ടെ. അങ്ങനെ അവളിലൂടെ എനിക്ക് മക്കളുണ്ടാകട്ടെ.”

4 അവള്‍ ബില്‍ഹായെ യാക്കോബിനു ഭാര്യയായി കൊടുത്തു. യാക്കോബ് അവളെ പ്രാപിച്ചു.

5 ബില്‍ഹാ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു.

6 അപ്പോള്‍ റാഹേല്‍ പറഞ്ഞു: “ദൈവം എനിക്കനുകൂലമായി ന്യായം വിധിച്ചിരിക്കുന്നു; എന്‍റെ പ്രാര്‍ഥന കേട്ട് എനിക്ക് ഒരു പുത്രനെ നല്‌കിയിരിക്കുന്നു.” അതുകൊണ്ട് അവള്‍ അവനു ‘ദാന്‍’ എന്നു പേരിട്ടു.

7 ബില്‍ഹാ ഒരു മകനെക്കൂടി പ്രസവിച്ചു.

8 “ഞാന്‍ എന്‍റെ സഹോദരിയുമായുള്ള കടുത്ത മത്സരത്തില്‍ ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവള്‍ അവനെ ‘നഫ്താലി’ എന്നു വിളിച്ചു.

9 ഇനിയും താന്‍ ഗര്‍ഭവതിയാകയില്ല എന്നറിഞ്ഞ ലേയാ തന്‍റെ ദാസി സില്പായെ യാക്കോബിനു ഭാര്യയായി നല്‌കി.

10 സില്പാ ഗര്‍ഭിണിയായി യാക്കോബിന് ഒരു മകനെ പ്രസവിച്ചു.

11 “ഞാന്‍ ഭാഗ്യവതി ആയിരിക്കുന്നു” എന്നു പറഞ്ഞു ലേയാ അവനു ‘ഗാദ്’ എന്നു പേരിട്ടു.

12 സില്പാ വീണ്ടും യാക്കോബിനു മറ്റൊരു മകനെ പ്രസവിച്ചു.

13 “ഞാന്‍ ഭാഗ്യവതി ആയിരിക്കുന്നു; ലേയാ ഭാഗ്യവതി എന്നു സ്‍ത്രീകള്‍ പറയും” എന്നു പറഞ്ഞുകൊണ്ട് അവന് ‘ആശേര്‍’ എന്നു പേര്‍ വിളിച്ചു.

14 കോതമ്പു കൊയ്ത്തുകാലത്തു വയലിലൂടെ നടക്കുമ്പോള്‍ രൂബേന്‍ ഒരിടത്തു ദൂദായ്പഴം കണ്ടു. അവന്‍ അവയില്‍ കുറെ പറിച്ച് അമ്മയ്‍ക്കു കൊടുത്തു. “നിന്‍റെ മകന്‍ കൊണ്ടുവന്ന ദൂദായ്പഴത്തില്‍ കുറെ എനിക്കു തരൂ” എന്നു റാഹേല്‍ ലേയായോടു പറഞ്ഞു.

15 ലേയാ പറഞ്ഞു: “എന്‍റെ ഭര്‍ത്താവിനെ കൈവശപ്പെടുത്തിയതു പോരേ? ഇനിയും എന്‍റെ മകന്‍റെ ദൂദായ്പഴം കൂടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നോ?” റാഹേല്‍ പറഞ്ഞു: “നിന്‍റെ മകന്‍റെ ദൂദായ്പഴം എനിക്കു തരിക. അതിനു പകരം യാക്കോബ് ഇന്നു രാത്രി നിന്‍റെകൂടെ ശയിക്കട്ടെ.”

16 വൈകുന്നേരം യാക്കോബ് വയലില്‍നിന്നു വന്നപ്പോള്‍ ലേയാ അദ്ദേഹത്തെ കാണുന്നതിന് ഇറങ്ങിച്ചെന്നു. അവള്‍ പറഞ്ഞു: “എന്‍റെ മകന്‍റെ ദൂദായ്പഴംകൊണ്ട് ഞാന്‍ അങ്ങയെ ഇന്നത്തേക്കു വിലയ്‍ക്കു വാങ്ങിയിരിക്കയാണ്. ഇന്ന് എന്‍റെകൂടെ ശയിക്ക.” അന്നു രാത്രി യാക്കോബ് അവളോടുകൂടി ശയിച്ചു.

17 ദൈവം ലേയായുടെ പ്രാര്‍ഥന കേട്ടു. അവള്‍ യാക്കോബിന് അഞ്ചാമത് ഒരു പുത്രനെ പ്രസവിച്ചു.

18 ലേയാ പറഞ്ഞു: “എന്‍റെ ദാസിയെ എന്‍റെ ഭര്‍ത്താവിനു കൊടുത്തതിനുള്ള പ്രതിഫലം ദൈവത്തില്‍നിന്ന് എനിക്കു ലഭിച്ചിരിക്കുന്നു; അതുകൊണ്ട് അവള്‍ അവന് ‘ഇസ്സാഖാര്‍’ എന്നു പേരിട്ടു.

19 ലേയാ പിന്നെയും ഗര്‍ഭിണിയായി ആറാമത് ഒരു മകനെ പ്രസവിച്ചു.

20 “ദൈവം ഒരു നല്ല ദാനം നല്‌കി എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ ആറാമതും ഒരു പുത്രനെ പ്രസവിച്ചതുകൊണ്ട് എന്‍റെ ഭര്‍ത്താവ് എന്നെ ആദരിക്കുകയും എന്‍റെകൂടെ വസിക്കുകയും ചെയ്യും” എന്നു പറഞ്ഞുകൊണ്ട് അവനു ‘സെബൂലൂന്‍’ എന്നു പേരിട്ടു.

21 അതിനുശേഷം ലേയാ ഒരു പുത്രിയെ പ്രസവിച്ചു; അവള്‍ക്കു ദീനാ എന്നു പേരു നല്‌കി.

22 ദൈവം റാഹേലിനെ ഓര്‍ത്തു; അവളുടെ യാചനകേട്ട് അവളുടെ ഗര്‍ഭപാത്രം തുറന്നു.

23 അവള്‍ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു; “ഒരു പുത്രനെ നല്‌കുക മൂലം ദൈവം എന്‍റെ അപമാനം നീക്കിയിരിക്കുന്നു” എന്നു പറഞ്ഞു.

24 “സര്‍വേശ്വരന്‍ ഒരു മകനെക്കൂടി നല്‌കുമാറാകട്ടെ” എന്ന് അപേക്ഷിച്ചുകൊണ്ട് അവള്‍ അവനു ‘യോസേഫ്’ എന്നു പേരിട്ടു.

25

യോസേഫിന്‍റെ ജനനത്തിനുശേഷം യാക്കോബ് ലാബാനോടു: “എന്‍റെ വീട്ടിലേക്കു തിരിച്ചുപോകാന്‍ എന്നെ അനുവദിച്ചാലും.

26 എന്‍റെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുംവേണ്ടി ഇത്രയും കാലം ഞാന്‍ അങ്ങയെ സേവിച്ചു; അവരെ എനിക്കു തരിക; ഞാന്‍ പോകട്ടെ. ഞാന്‍ എത്ര വിശ്വസ്തതയോടെ അങ്ങയെ സേവിച്ചു എന്ന് അങ്ങേക്കറിയാമല്ലോ.”

27 ലാബാന്‍ യാക്കോബിനോട് പറഞ്ഞു: “നിനക്ക് എന്നോടു താല്‍പര്യമുണ്ടെങ്കില്‍ പോകരുത്. നീ നിമിത്തം സര്‍വേശ്വരന്‍ എന്നെ സമൃദ്ധിയായി അനുഗ്രഹിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.

28 നിനക്ക് എന്തു പ്രതിഫലമാണു ഞാന്‍ നല്‌കേണ്ടത്? അതു ഞാന്‍ തരാം.”

29 യാക്കോബു മറുപടി പറഞ്ഞു: “ഞാന്‍ അങ്ങയെ ഏതുവിധം സേവിച്ചുവെന്ന് അങ്ങേക്കറിയാമല്ലോ? അങ്ങയുടെ ആട്ടിന്‍പറ്റം എന്‍റെ സംരക്ഷണയിലായപ്പോള്‍ എത്രമാത്രം വര്‍ധിച്ചു എന്ന് അങ്ങേക്കറിയാം.

30 ഞാന്‍ ഇവിടെ വരുമ്പോള്‍ അങ്ങയുടെ സമ്പത്ത് അല്പം മാത്രം ആയിരുന്നു. ഇപ്പോള്‍ അതു വളരെ വര്‍ധിച്ചിരിക്കുന്നു. ഞാന്‍ നിമിത്തം സര്‍വേശ്വരന്‍ അങ്ങയെ അനുഗ്രഹിച്ചു. ഇനി എന്‍റെ കുടുംബകാര്യങ്ങള്‍ ഞാന്‍ എപ്പോഴാണ് അന്വേഷിക്കുക?”

31 “ഞാന്‍ നിനക്ക് എന്താണു നല്‌കേണ്ടത്?” എന്നു ലാബാന്‍ വീണ്ടും ചോദിച്ചു. യാക്കോബ് പറഞ്ഞു: “എനിക്കു പ്രതിഫലമൊന്നും വേണ്ടാ. എന്നാല്‍ ഒരു കാര്യം സമ്മതിച്ചാല്‍ ഞാന്‍ അങ്ങയുടെ ആടുകളെ തുടര്‍ന്നും സംരക്ഷിച്ചുകൊള്ളാം.

32 ഇന്നുതന്നെ അങ്ങയുടെ ആട്ടിന്‍പറ്റങ്ങള്‍ക്കിടയില്‍ നടന്നുനോക്കി പുള്ളിയും മറുകുമുള്ള ചെമ്മരിയാടുകളെയും കറുത്ത ആട്ടിന്‍കുട്ടികളെയും പുള്ളിയും മറുകുമുള്ള കോലാടുകളെയും ഞാന്‍ വേര്‍തിരിക്കാം. അവ എനിക്ക് പ്രതിഫലമായിരിക്കട്ടെ.

33 എന്‍റെ പെരുമാറ്റം സത്യസന്ധമായിരുന്നുവോ എന്നു ഭാവിയില്‍ അങ്ങേക്കു മനസ്സിലാക്കാം. പുള്ളിയോ മറുകോ ഇല്ലാത്ത കോലാടുകളും കറുപ്പുനിറമില്ലാത്ത ചെമ്മരിയാടുകളും എന്‍റെ ആട്ടിന്‍പറ്റത്തില്‍ കണ്ടാല്‍ ഞാന്‍ അവയെ മോഷ്‍ടിച്ചതായി കരുതിക്കൊള്ളുക.”

34 ലാബാന്‍ അതു സമ്മതിച്ചു.

35 ലാബാന്‍ അന്നുതന്നെ തന്‍റെ ആട്ടിന്‍പറ്റങ്ങളില്‍നിന്നു വരയും മറുകുള്ള എല്ലാ ആണ്‍കോലാടുകളെയും പൊട്ടും പുള്ളിയുമുള്ള എല്ലാ പെൺകോലാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുപ്പുനിറമുള്ള എല്ലാ ചെമ്മരിയാടുകളെയും വേര്‍തിരിച്ച് സ്വന്തം പുത്രന്മാരുടെ സംരക്ഷണയിലാക്കി.

36 ലാബാനും യാക്കോബും മൂന്നുദിവസത്തെ വഴിയകലത്തില്‍ താമസിച്ചു. ലാബാന്‍റെ മറ്റ് ആടുകളെ യാക്കോബ് തുടര്‍ന്നു സംരക്ഷിച്ചു.

37 യാക്കോബ് പുന്ന, ബദാം, അരിഞ്ഞില്‍ എന്നീ മരങ്ങളുടെ പച്ചക്കൊമ്പുകള്‍ വെട്ടിയെടുത്ത് ഇടവിട്ട് വെള്ളവര കാണത്തക്കവിധം അവയുടെ തൊലിയുരിച്ചു.

38 ആടുകള്‍ വെള്ളം കുടിക്കാന്‍ വന്നപ്പോള്‍ യാക്കോബ് തൊലിയുരിച്ച കമ്പുകള്‍ വെള്ളം നിറച്ച തോണികളുടെയും തൊട്ടികളുടെയും മുമ്പില്‍ നാട്ടി നിര്‍ത്തി. അവിടെ വച്ചായിരുന്നു അവ ഇണചേര്‍ന്നിരുന്നത്.

39 തോണികളുടെ മുമ്പില്‍ നിര്‍ത്തിയിരുന്ന വരയും പുള്ളിയും മറുകും ഉള്ള കമ്പുകള്‍ കണ്ടുകൊണ്ട് ഇണചേര്‍ന്ന ആടുകള്‍ വരയും പുള്ളിയും മറുകും ഉള്ള ആട്ടിന്‍കുട്ടികളെ പ്രസവിച്ചു.

40 ഈ ആട്ടിന്‍കുട്ടികളെ യാക്കോബ് വേര്‍തിരിച്ച് ലാബാന്‍റെ ആട്ടിന്‍പറ്റത്തില്‍ കറുപ്പുനിറവും വരകളുമുള്ള ആടുകള്‍ക്ക് അഭിമുഖമായി നിര്‍ത്തി. സ്വന്തം ആടുകളെ ലാബാന്‍റെ ആടുകളോടു ചേര്‍ക്കാതെ വേറെ സൂക്ഷിച്ചു.

41 കരുത്തുള്ള ആടുകള്‍ ഇണചേരുമ്പോഴെല്ലാം വെള്ളം കുടിക്കുന്ന തോണികളുടെ അടുത്ത് അവയ്‍ക്കു മുമ്പില്‍ കമ്പുകള്‍ നാട്ടും.

42 എന്നാല്‍ കരുത്തുകുറഞ്ഞ ആടുകളുടെ മുമ്പില്‍ അവ നാട്ടിയിരുന്നില്ല; അങ്ങനെ കരുത്തുകുറഞ്ഞ ആടുകള്‍ ലാബാന്‍റെ വകയും കരുത്തുള്ളവ യാക്കോബിന്‍റെ വകയും ആയിത്തീര്‍ന്നു.

43 ഇപ്രകാരം യാക്കോബ് വലിയ ധനികനായിത്തീര്‍ന്നു; വളരെ ആട്ടിന്‍പറ്റങ്ങളും അനേകം ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും അയാള്‍ക്കുണ്ടായി.

31

1

“ഞങ്ങളുടെ പിതാവിന്‍റെ സമ്പത്തു യാക്കോബ് അപഹരിച്ചു; അങ്ങനെയാണ് ഈ സമ്പത്തെല്ലാം അവന്‍ നേടിയത്” എന്നു ലാബാന്‍റെ പുത്രന്മാര്‍ പറയുന്നതു യാക്കോബു കേട്ടു.

2 ലാബാന് തന്നോടു താല്‍പര്യം കുറയുന്നതായി അദ്ദേഹം മനസ്സിലാക്കി.

3 അപ്പോള്‍ സര്‍വേശ്വരന്‍ യാക്കോബിനോടു പറഞ്ഞു: “നിന്‍റെ പിതൃദേശത്തുള്ള ബന്ധുക്കളുടെ അടുത്തേക്കു മടങ്ങിപ്പോകുക; ഞാന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കും.”

4 തന്‍റെ ആട്ടിന്‍പറ്റം മേഞ്ഞിരുന്ന വയലിലേക്ക് എത്താന്‍ യാക്കോബ് റാഹേലിനെയും ലേയായെയും വിളിപ്പിച്ചു.

5 അവരോടു പറഞ്ഞു: “നിങ്ങളുടെ പിതാവിന് എന്നോടിപ്പോള്‍ പണ്ടത്തെപ്പോലെ താല്‍പര്യമില്ല. എന്നാല്‍ ദൈവം എന്‍റെകൂടെ ഉണ്ട്.

6 എന്‍റെ സര്‍വകഴിവുകളും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനെ ഞാന്‍ സേവിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ.

7 നിങ്ങളുടെ പിതാവാകട്ടെ എന്നെ ചതിച്ചു; പത്തു പ്രാവശ്യം എന്‍റെ പ്രതിഫലത്തിനു മാറ്റം വരുത്തി; എങ്കിലും എന്നെ ഉപദ്രവിക്കാന്‍ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല.

8 ‘മറുകുള്ള ആടുകള്‍ നിനക്കു പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞതിനുശേഷം ആട്ടിന്‍പറ്റത്തില്‍ ഉണ്ടായ ആട്ടിന്‍കുട്ടികളെല്ലാം മറുകുള്ളവയായിത്തീര്‍ന്നു. ‘വരയുള്ള ആടുകള്‍ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നു പറഞ്ഞശേഷം ഉണ്ടായവയെല്ലാം വരയുള്ളവ ആയിരുന്നു.

9 ഇങ്ങനെ ദൈവം നിങ്ങളുടെ പിതാവിന്‍റെ ആട്ടിന്‍കൂട്ടത്തെ എടുത്ത് എനിക്കു നല്‌കിയിരിക്കുന്നു.

10 ആടുകള്‍ ഇണചേരുന്ന സമയത്തു ഞാന്‍ ഒരു സ്വപ്നം കണ്ടു; ആ സ്വപ്നത്തില്‍ ഇണചേര്‍ന്നതായി കണ്ട മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയായിരുന്നു;

11 ദൈവത്തിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ ‘യാക്കോബേ’ എന്നു വിളിച്ചു. ‘ഇതാ ഞാന്‍’ എന്നു ഞാന്‍ വിളികേട്ടു.

12 ദൂതന്‍ പറഞ്ഞു: “നോക്കൂ, ഇണചേരുന്ന മുട്ടാടുകളെല്ലാം വരയും പുള്ളിയും മറുകും ഉള്ളവയാണ്; ലാബാന്‍ നിന്നോടു ചെയ്യുന്നതെല്ലാം ഞാന്‍ കാണുന്നുണ്ട്.

13 നീ തൂണു നാട്ടി എണ്ണ അഭിഷേകം ചെയ്ത് എന്നോട് പ്രതിജ്ഞചെയ്ത ബേഥേലില്‍വച്ചു നിന്നെ സന്ദര്‍ശിച്ച ദൈവമാണു ഞാന്‍. നീ ഇവിടം വിട്ടു നിന്‍റെ ജന്മസ്ഥലത്തേക്കു പോകുക.”

14 റാഹേലും ലേയായും പറഞ്ഞു: “പിതാവിന്‍റെ ഭവനത്തില്‍ ഞങ്ങള്‍ക്ക് ഇനി എന്തെങ്കിലും അവകാശമുണ്ടോ?

15 അന്യരായിട്ടല്ലേ പിതാവ് ഞങ്ങളെ കരുതുന്നത്. ഞങ്ങളെ അദ്ദേഹം വിറ്റു; വിറ്റുകിട്ടിയ പണവും ചിലവഴിച്ചു.

16 പിതാവില്‍നിന്ന് ദൈവം എടുത്തുകളഞ്ഞ സ്വത്തുമുഴുവന്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ സന്താനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്; അതുകൊണ്ട് ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക.”

17 യാക്കോബു രാവിലെ എഴുന്നേറ്റു ഭാര്യമാരെയും കുട്ടികളെയും ഒട്ടകപ്പുറത്തു കയറ്റി.

18 പദ്ദന്‍-അരാമില്‍വച്ചു നേടിയ ആടുമാടുകള്‍, മൃഗങ്ങള്‍ അങ്ങനെ സര്‍വസമ്പാദ്യങ്ങളുമായി യാക്കോബ് കനാനില്‍ തന്‍റെ പിതാവായ ഇസ്ഹാക്കിന്‍റെ അടുക്കലേക്കു പുറപ്പെട്ടു.

19 അപ്പോള്‍ ലാബാന്‍ ആടുകളുടെ രോമം കത്രിക്കാന്‍ പോയിരിക്കുകയായിരുന്നു. ആ തക്കം നോക്കി റാഹേല്‍ തന്‍റെ പിതാവിന്‍റെ കുലദേവവിഗ്രഹങ്ങള്‍ അപഹരിച്ചു.

20 നാടുവിടുന്ന വിവരം യാക്കോബ് ലാബാനെ അറിയിച്ചില്ല.

21 സകലസമ്പാദ്യങ്ങളുമായിട്ടാണ് യാക്കോബ് പുറപ്പെട്ടത്. യൂഫ്രട്ടീസ്നദി കടന്ന് ഗിലെയാദ് മലകള്‍ ലക്ഷ്യമാക്കി അവര്‍ നീങ്ങി.

22

യാക്കോബ് ഒളിച്ചുപോയതിന്‍റെ മൂന്നാം ദിവസം ലാബാന്‍ വിവരമറിഞ്ഞു.

23 അയാള്‍ ചാര്‍ച്ചക്കാരെയും കൂട്ടി ഏഴു ദിവസം യാക്കോബിനെ പിന്തുടര്‍ന്നു. ഗിലെയാദ് മലകള്‍ക്കടുത്തുവച്ച് അവര്‍ യാക്കോബിനെ കണ്ടെത്തി.

24 അന്നു രാത്രി ദൈവം സ്വപ്നത്തില്‍ ലാബാനു പ്രത്യക്ഷനായി പറഞ്ഞു: “നീ യാക്കോബിനെ ഭീഷണിപ്പെടുത്തരുത്.”

25 ലാബാന്‍ യാക്കോബിന്‍റെ ഒപ്പമെത്തി; യാക്കോബ് മലമ്പ്രദേശത്ത് കൂടാരം അടിച്ചിരുന്നു; ലാബാനും കൂട്ടരും ഗിലെയാദ് മലമ്പ്രദേശത്തുതന്നെ കൂടാരമടിച്ചു.

26 ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “നീ എന്താണ് ഇങ്ങനെ ചെയ്തത്? എന്തിനെന്നെ ചതിച്ചു? യുദ്ധത്തടവുകാരെ കൊണ്ടുപോകുന്നതുപോലെ എന്‍റെ പുത്രിമാരെ കൊണ്ടുപോകുന്നത് എന്ത്?

27 നീ എന്നോടു പറയാതെ ഒളിച്ചോടിയത് എന്തുകൊണ്ട്? എന്നോടു പറഞ്ഞിരുന്നെങ്കില്‍ തംബുരുവും വീണയും മീട്ടി പാട്ടും മേളവുമായി സന്തോഷത്തോടെ ഞാന്‍ നിങ്ങളെ യാത്ര അയയ്‍ക്കുമായിരുന്നില്ലേ?

28 എന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിച്ചു യാത്രയാക്കാന്‍ നീ എനിക്ക് അവസരം നല്‌കാഞ്ഞതെന്ത്?

29 നിന്നെ ഉപദ്രവിക്കാന്‍ എനിക്കു കഴിയും. എന്നാല്‍ നിന്നെ ഭീഷണിപ്പെടുത്തരുതെന്ന നിന്‍റെ പിതാവിന്‍റെ ദൈവം കഴിഞ്ഞ രാത്രിയില്‍ എന്നോടു കല്പിച്ചു.

30 പിതൃഭവനത്തിലെത്താനുള്ള അതിയായ ആഗ്രഹംകൊണ്ടാണ് നീ അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. എന്നാല്‍ എന്തിന് എന്‍റെ കുലദേവവിഗ്രഹങ്ങള്‍ മോഷ്‍ടിച്ചു?”

31 യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങു ബലം പ്രയോഗിച്ച് അങ്ങയുടെ പുത്രിമാരെ തടഞ്ഞുവയ്‍ക്കുമെന്നു ഞാന്‍ ഭയപ്പെട്ടു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്.

32 എന്നാല്‍ ആരുടെയെങ്കിലും പക്കല്‍ അങ്ങയുടെ കുലദേവവിഗ്രഹങ്ങള്‍ കണ്ടാല്‍ പിന്നീടയാള്‍ ജീവിക്കരുത്. നമ്മുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍വച്ചു പരിശോധിച്ച് അങ്ങയുടെ വക ഏതെങ്കിലും വസ്തുക്കള്‍ എന്‍റെ കൈവശം ഉണ്ടെങ്കില്‍ എടുത്തുകൊള്ളുക.” റാഹേല്‍ അവ മോഷ്‍ടിച്ചു എന്നു യാക്കോബ് അറിഞ്ഞിരുന്നില്ല.

33 യാക്കോബിന്‍റെയും ലേയായുടെയും ദാസിമാരുടെയും കൂടാരങ്ങളില്‍ കടന്ന് അവിടെയുള്ളതെല്ലാം ലാബാന്‍ പരിശോധിച്ചു. എന്നാല്‍ വിഗ്രഹങ്ങള്‍ ഒന്നും കണ്ടില്ല. പിന്നീട് റാഹേലിന്‍റെ കൂടാരത്തില്‍ പ്രവേശിച്ചു.

34 റാഹേല്‍ കുലദേവവിഗ്രഹങ്ങളെടുത്ത് ഒട്ടകത്തിന്‍റെ ജീനിയിലുള്ള സഞ്ചിയിലാക്കി അതിന്മേല്‍ ഇരിക്കുകയായിരുന്നു. ലാബാന്‍ കൂടാരം മുഴുവന്‍ പരിശോധിച്ചിട്ടും അവ കണ്ടില്ല.

35 അവള്‍ പറഞ്ഞു: “പിതാവേ, എന്നോടു കോപിക്കരുതേ; എനിക്കിപ്പോള്‍ ആര്‍ത്തവസമയമാണ്. എഴുന്നേല്‌ക്കാന്‍ കല്പിക്കരുതേ!” ലാബാന്‍ കൂടാരമെല്ലാം പരിശോധിച്ചിട്ടും വിഗ്രഹങ്ങള്‍ കണ്ടെത്തിയില്ല.

36 യാക്കോബു രോഷത്തോടെ ലാബാനോടു ചോദിച്ചു: “ഞാന്‍ എന്തു കുറ്റം ചെയ്തു? ഇത്ര ആവേശത്തോടെ പിന്തുടരാന്‍ എന്തു തെറ്റാണ് ഞാന്‍ ചെയ്തത്?

37 ഈ പരിശോധനയെല്ലാം നടത്തിയിട്ടും അങ്ങയുടെ ഭവനത്തിലെ ഏതെങ്കിലും വസ്തു കണ്ടുപിടിക്കാന്‍ കഴിഞ്ഞുവോ? കണ്ടുപിടിച്ചെങ്കില്‍ അങ്ങയുടെയും എന്‍റെയും ചാര്‍ച്ചക്കാരുടെ മുമ്പില്‍ അതു വയ്‍ക്കുക; അവര്‍ വിധി പറയട്ടെ.

38 ഞാന്‍ കഴിഞ്ഞ ഇരുപതു വര്‍ഷം അങ്ങയുടെ കൂടെ ഉണ്ടായിരുന്നു; അങ്ങയുടെ ചെമ്മരിയാടുകള്‍ക്കോ കോലാടുകള്‍ക്കോ ഗര്‍ഭനാശം ഉണ്ടായിട്ടില്ല. അങ്ങയുടെ പറ്റങ്ങളില്‍നിന്നു ഭക്ഷണത്തിനായി മുട്ടാടുകളെ ഞാന്‍ എടുത്തിട്ടുമില്ല.

39 വന്യമൃഗങ്ങള്‍ കടിച്ചുകീറിയ ആടുകളെ അങ്ങയുടെ അടുക്കല്‍ ഞാന്‍ കൊണ്ടുവന്നിട്ടുമില്ല; അവയുടെ നഷ്ടം ഞാന്‍ തന്നെയാണ് വഹിച്ചത്; രാത്രിയോ പകലോ എന്ന വ്യത്യാസം കൂടാതെ കളവുപോയ എല്ലാറ്റിനുംവേണ്ടി അങ്ങ് എന്നോടു പകരം വാങ്ങി.

40 എന്‍റെ അനുഭവം അതായിരുന്നു. പകലത്തെ വെയിലും രാത്രിയിലെ ശൈത്യവും എന്നെ ക്ഷീണിപ്പിച്ചു; ഞാന്‍ നിദ്രാവിഹീനനായിത്തീര്‍ന്നു.

41 “കഴിഞ്ഞ ഇരുപതു വര്‍ഷം ഞാന്‍ അങ്ങയുടെ ഭവനത്തിലായിരുന്നല്ലോ കഴിഞ്ഞത്. അതില്‍ പതിനാലു വര്‍ഷം അങ്ങയുടെ പുത്രിമാര്‍ക്കുവേണ്ടിയും ശേഷിച്ച ആറു വര്‍ഷം ആടുകള്‍ക്കുവേണ്ടിയും ഞാന്‍ വേല ചെയ്തു. ഈ കാലയളവിനുള്ളില്‍ പലതവണ എന്‍റെ പ്രതിഫലം അങ്ങു മാറ്റിമറിച്ചു.

42 എന്‍റെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ദൈവം എനിക്ക് അനുകൂലമായിരുന്നില്ലെങ്കില്‍ അങ്ങ് എന്നെ വെറുംകൈയോടെ അയച്ചുകളയുമായിരുന്നു. ദൈവം എന്‍റെ അധ്വാനവും ദുരിതങ്ങളും കണ്ടു. അതുകൊണ്ടാണ് കഴിഞ്ഞ രാത്രിയില്‍ അവിടുന്ന് അങ്ങേക്കു താക്കീതു നല്‌കിയത്.”

43

ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “ഇവര്‍ എന്‍റെ പുത്രിമാര്‍, ഈ കുട്ടികള്‍ എന്‍റെ കുട്ടികള്‍; ആട്ടിന്‍പറ്റവും എന്‍റേതാണ്. നീ ഇപ്പോള്‍ കാണുന്നതെല്ലാം എന്‍റെ വകയാണ്. എന്നാല്‍, എന്‍റെ പുത്രിമാരോടോ അവരുടെ മക്കളോടോ എനിക്ക് ഇപ്പോള്‍ എന്തു ചെയ്യാന്‍ കഴിയും?

44 അതുകൊണ്ട് ഇപ്പോള്‍ നമുക്കു തമ്മില്‍ ഒരു ഉടമ്പടി ചെയ്യാം; അതു നമുക്കു മധ്യേ ഒരു സാക്ഷ്യം ആയിരിക്കട്ടെ.”

45

യാക്കോബ് ഒരു കല്ലെടുത്തു നാട്ടി നിര്‍ത്തി.

46 അനന്തരം കുറെ കല്ലുകള്‍ പെറുക്കിക്കൂട്ടാന്‍ ബന്ധുക്കളോടു പറഞ്ഞു. അവര്‍ കല്ലുകള്‍ ശേഖരിച്ച് കൂമ്പാരം കൂട്ടി. അതിനു സമീപം ഇരുന്ന് അവര്‍ ഭക്ഷണം കഴിച്ചു.

47 ലാബാന്‍ അതിനെ യെഗര്‍-സാഹദൂഥ എന്നും യാക്കോബ് അതിനെ ഗലേദ് എന്നും വിളിച്ചു.

48 “ഈ കൂമ്പാരം ഇന്നു നമുക്കു മധ്യേ സാക്ഷിയായിരിക്കുന്നു” എന്നു പറഞ്ഞു ലാബാന്‍ അതിനു ഗലേദ് എന്നും, കല്‍ത്തൂണിനു മിസ്പാ എന്നും പേരിട്ടു.

49 അദ്ദേഹം പറഞ്ഞു: “നാം ഇരുവരും രണ്ടു സ്ഥലത്തായിരിക്കുമ്പോള്‍ സര്‍വേശ്വരന്‍ നമുക്കു കാവലായിരിക്കട്ടെ.

50 നീ എന്‍റെ പുത്രിമാരെ ഉപദ്രവിക്കുകയോ, അവര്‍ക്കു പുറമേ മറ്റു സ്‍ത്രീകളെ ഭാര്യമാരായി സ്വീകരിക്കുകയോ ചെയ്താല്‍ അതു കാണാന്‍ നമ്മുടെകൂടെ ഒരാളും ഇല്ലെങ്കിലും എനിക്കും നിനക്കും മധ്യേ ദൈവം സാക്ഷിയായിരിക്കുന്നു എന്നോര്‍ക്കുക.”

51 പിന്നീട് ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “നമ്മുടെ മധ്യത്തില്‍ വച്ചിരിക്കുന്ന ഈ കല്‍ക്കൂമ്പാരവും കല്‍ത്തൂണും കാണുക.

52 ദ്രോഹോദ്ദേശ്യത്തോടുകൂടി ഈ കല്‍ക്കൂമ്പാരവും കല്‍ത്തൂണും കടന്ന് ഞാന്‍ നിന്‍റെ അടുക്കലേക്കോ നീ ഇവ കടന്ന് എന്‍റെ അടുക്കലേക്കോ വരികയില്ലെന്നുള്ളതിന് ഇവ സാക്ഷിയാകുന്നു.

53 അബ്രഹാമിന്‍റെയും നാഹോരിന്‍റെയും അവരുടെ പിതാവിന്‍റെയും ദൈവം നമുക്കു മധ്യേ ന്യായം വിധിക്കട്ടെ.” ഇസ്ഹാക്ക് ആരാധിച്ചിരുന്ന ദൈവത്തിന്‍റെ നാമത്തില്‍ യാക്കോബു സത്യം ചെയ്തു.

54 ആ മലയില്‍വച്ചു യാക്കോബ് ഒരു യാഗം അര്‍പ്പിച്ചു; പിന്നീട് ഭക്ഷണം കഴിക്കുന്നതിന് അദ്ദേഹം ബന്ധുക്കളെ ക്ഷണിച്ചു. അവര്‍ ഭക്ഷണം കഴിച്ചശേഷം രാത്രിയില്‍ അവിടെത്തന്നെ പാര്‍ത്തു.

55 ലാബാന്‍ അതിരാവിലെ എഴുന്നേറ്റു കൊച്ചുമക്കളെയും പുത്രിമാരെയും ചുംബിച്ച് അനുഗ്രഹിച്ചശേഷം സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോയി.

32

1

യാക്കോബു യാത്ര തുടര്‍ന്നു; വഴിയില്‍വച്ചു ദൈവത്തിന്‍റെ ദൂതന്മാര്‍ യാക്കോബിനു പ്രത്യക്ഷപ്പെട്ടു.

2 അവരെ കണ്ടപ്പോള്‍ യാക്കോബു പറഞ്ഞു: “ഇതു ദൈവത്തിന്‍റെ സേനയാകുന്നു. അദ്ദേഹം ആ സ്ഥലത്തിനു ‘ മഹനയീം’ എന്നു പേരിട്ടു.

3

യാക്കോബ് ഏദോമില്‍ സേയിര്‍ദേശത്തു വസിച്ചിരുന്ന ഏശാവിന്‍റെ അടുക്കല്‍ തനിക്കു മുമ്പായി ദൂതന്മാരെ പറഞ്ഞയച്ചു:

4 “അങ്ങയുടെ ദാസനായ ഞാന്‍ ഇത്രയും കാലം ലാബാന്‍റെ വീട്ടില്‍ പാര്‍ക്കുകയായിരുന്നു.

5 എനിക്കു ധാരാളം കാളകളും കഴുതകളും ആട്ടിന്‍പറ്റങ്ങളും ദാസീദാസന്മാരും ഉണ്ട്; അങ്ങ് എന്നില്‍ പ്രസാദിക്കുന്നതിനായി ഞാന്‍ ഇവരെ അയയ്‍ക്കുന്നു.”

6 ദൂതന്മാര്‍ മടങ്ങിവന്നു യാക്കോബിനോടു പറഞ്ഞു: “ഞങ്ങള്‍ അങ്ങയുടെ സഹോദരനായ ഏശാവിന്‍റെ അടുക്കല്‍ പോയിരുന്നു; അങ്ങയെ എതിരേല്‌ക്കാന്‍ നാനൂറുപേരോടുകൂടി അദ്ദേഹം വരുന്നുണ്ട്.”

7 അതു കേട്ട് യാക്കോബു പരിഭ്രാന്തനും ഭയപരവശനുമായി. തന്‍റെ ആളുകളെയും കന്നുകാലിക്കൂട്ടത്തെയും ആട്ടിന്‍പറ്റത്തെയും ഒട്ടകങ്ങളെയും രണ്ടായി തിരിച്ചു.

8 “ഒരു കൂട്ടത്തെ ഏശാവ് ആക്രമിച്ചു നശിപ്പിച്ചാല്‍ മറ്റേകൂട്ടം രക്ഷപെടുമല്ലോ” എന്നദ്ദേഹം കരുതി.

9 യാക്കോബ് ഇങ്ങനെ പ്രാര്‍ഥിച്ചു: “എന്‍റെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ദൈവമേ, നിന്‍റെ ദേശത്തേക്കും നിന്‍റെ ബന്ധുക്കളുടെ അടുക്കലേക്കും പോകുക; ഞാന്‍ നിനക്കു നന്മചെയ്യും എന്ന് അരുളിച്ചെയ്ത സര്‍വേശ്വരാ,

10 അവിടുന്ന് ഈ ദാസനോടു കാണിച്ചിട്ടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും അടിയന്‍ അര്‍ഹിക്കുന്നതിനപ്പുറമാണ്; ഞാന്‍ യോര്‍ദ്ദാന്‍ കടന്നുപോകുമ്പോള്‍ ഒരു വടി മാത്രമേ കൈയില്‍ ഉണ്ടായിരുന്നുള്ളൂ; ഇപ്പോള്‍ ഞാന്‍ രണ്ടു വലിയ സംഘങ്ങളായി വളര്‍ന്നിരിക്കുന്നു.

11 എന്‍റെ സഹോദരനായ ഏശാവിന്‍റെ കൈയില്‍നിന്ന് എന്നെ വിടുവിക്കണമേ. ഞങ്ങളെ എല്ലാവരെയും മക്കളെയും അവരുടെ അമ്മമാരെയും അദ്ദേഹം നശിപ്പിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.

12 എന്നാല്‍ അവിടുന്നു, ‘ഞാന്‍ നിനക്കു നന്മചെയ്യും; നിന്‍റെ സന്തതികളെ കടല്‍പ്പുറത്തെ മണല്‍പോലെ എണ്ണിക്കൂടാത്തവിധം അസംഖ്യമാക്കും’ എന്നു കല്പിച്ചുവല്ലോ.”

13 യാക്കോബ് അന്നുരാത്രി അവിടെ പാര്‍ത്തു; സഹോദരനായ ഏശാവിനു സമ്മാനമായി നല്‌കാന്‍ തന്‍റെ സമ്പത്തില്‍ ചിലത് തിരഞ്ഞെടുത്തു.

14 ഇരുനൂറു പെൺകോലാട്, ഇരുപതു ആണ്‍കോലാട്, ഇരുനൂറു പെൺചെമ്മരിയാട്, ഇരുപത് ആണ്‍ചെമ്മരിയാട്,

15 കറവയുള്ള മുപ്പത് ഒട്ടകങ്ങളും അവയുടെ കുട്ടികളും, നാല്പതു പശുക്കള്‍, പത്തു കാളകള്‍, ഇരുപതു പെണ്‍കഴുതകള്‍, പത്ത് ആണ്‍കഴുതകള്‍ എന്നിവയെയാണ് തിരഞ്ഞെടുത്തത്.

16 ഇവയെ പറ്റംപറ്റമായി തിരിച്ച് ഓരോ കൂട്ടത്തെയും ഓരോ ഭൃത്യന്‍റെ ചുമതലയില്‍ ഏല്പിച്ചു; അവര്‍ തനിക്കു മുമ്പേ പോകാനും യാത്രയില്‍ പറ്റങ്ങള്‍ തമ്മില്‍ അകലം സൂക്ഷിക്കാനും യാക്കോബ് അവരോടു നിര്‍ദ്ദേശിച്ചു.

17 ഏറ്റവും മുമ്പില്‍ പോകുന്നവനോടു യാക്കോബു പറഞ്ഞു: “എന്‍റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നീ ആരുടെ ആള്‍? നീ എവിടെ പോകുന്നു? ഈ മൃഗങ്ങള്‍ ആരുടെ വകയാണ്? എന്നിങ്ങനെ ചോദിക്കുമ്പോള്‍:

18 “അവ അങ്ങയുടെ ദാസനായ യാക്കോബിന്‍റെ വകയാണ്; യജമാനനായ അങ്ങേക്ക് സമ്മാനമായി തന്നയച്ചതാണ്; യാക്കോബും പിന്നാലെ വരുന്നുണ്ട്” എന്നു പറയുക.”

19 പറ്റങ്ങളെ നയിച്ചിരുന്ന എല്ലാവരോടും യാക്കോബ് ഇപ്രകാരം നിര്‍ദ്ദേശിച്ചു. “അങ്ങയുടെ ദാസനായ യാക്കോബു പിന്നാലെ വരുന്നുണ്ടെന്നു പറയണം.”

20 താന്‍ കൊടുത്തയച്ച സമ്മാനങ്ങള്‍കൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നീടു നേരില്‍ കാണുമ്പോള്‍ തന്നോടു കരുണ തോന്നിയേക്കാം എന്നു യാക്കോബ് വിചാരിച്ചു.

21 സമ്മാനങ്ങള്‍ കൊടുത്തയച്ചശേഷം യാക്കോബ് രാത്രിയില്‍ കൂടാരത്തില്‍ പാര്‍ത്തു.

22

ആ രാത്രിതന്നെ യാക്കോബ് തന്‍റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസികളെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട് യാബോക്കു കടവു കടന്നു.

23 അവരെ തന്‍റെ സര്‍വസമ്പത്തോടുംകൂടി അക്കരയ്‍ക്ക് അയച്ചു. യാക്കോബു മാത്രം ഇക്കരെ ശേഷിച്ചു.

24 അപ്പോള്‍ ഒരാള്‍ വന്നു യാക്കോബുമായി പ്രഭാതംവരെ മല്‍പ്പിടുത്തം നടത്തി.

25 യാക്കോബിനെ കീഴ്പെടുത്താന്‍ കഴിയുകയില്ല എന്നു മനസ്സിലായപ്പോള്‍ അദ്ദേഹം യാക്കോബിന്‍റെ അരക്കെട്ടില്‍ അടിച്ചു; വീണ്ടും മല്‍പ്പിടുത്തം നടത്തിയപ്പോള്‍ യാക്കോബിന്‍റെ തുട ഉളുക്കിപ്പോയി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “പ്രഭാതമാകുന്നു ഞാന്‍ പോകട്ടെ.”

26 “എന്നെ അനുഗ്രഹിക്കാതെ ഞാന്‍ അങ്ങയെ വിടുകയില്ല” എന്നു യാക്കോബു മറുപടി പറഞ്ഞു.

27 അദ്ദേഹം ചോദിച്ചു: “നിന്‍റെ പേരെന്താണ്?” “യാക്കോബ്” എന്ന് മറുപടി പറഞ്ഞു.

28 നിന്‍റെ പേര് ഇനിമേല്‍ യാക്കോബ് എന്നായിരിക്കുകയില്ല; നീ ദൈവത്തോടും മനുഷ്യരോടും മല്‍പ്പിടുത്തം നടത്തി ജയിച്ചിരിക്കുന്നതുകൊണ്ട് നിന്‍റെ പേര്‍ ഇസ്രായേല്‍ എന്നായിരിക്കും.”

29 “അങ്ങയുടെ പേരെന്താണ്” എന്നു യാക്കോബ് ചോദിച്ചു. “എന്തിനു നീ എന്‍റെ പേരു തിരക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. അവിടെവച്ച് അദ്ദേഹം യാക്കോബിനെ അനുഗ്രഹിച്ചു.

30 “ഞാന്‍ ദൈവത്തെ അഭിമുഖമായി ദര്‍ശിച്ചെങ്കിലും എനിക്കു ജീവഹാനി സംഭവിച്ചില്ല” എന്നു പറഞ്ഞു യാക്കോബ് ആ സ്ഥലത്തിനു ‘പെനീയേല്‍’ എന്നു പേരിട്ടു.

31 തുടയുടെ ഉളുക്കു നിമിത്തം യാക്കോബ് മുടന്തിക്കൊണ്ട് പെനീയേല്‍ കടന്നപ്പോഴേക്കും സൂര്യന്‍ ഉദിച്ചു.

32 അരക്കെട്ടിലെ ഞരമ്പ് ഇങ്ങനെ സ്പര്‍ശിക്കപ്പെട്ടതിനാലാണ് ഇസ്രായേല്‍ജനം ആ ഭാഗത്തെ ഞരമ്പ് ഇപ്പോഴും ഭക്ഷിക്കാത്തത്.

33

1

ഏശാവ് നാനൂറ് ആളുകളുമായി വരുന്നതു ദൂരെനിന്നു യാക്കോബ് കണ്ടു. അപ്പോള്‍ മക്കളെ ലേയായുടെയും റാഹേലിന്‍റെയും മറ്റു രണ്ടു ദാസിമാരുടെയും അടുക്കല്‍ വേര്‍തിരിച്ചു നിര്‍ത്തി.

2 ദാസിമാരെയും അവരുടെ മക്കളെയും ഏറ്റവും മുമ്പിലും ലേയായെയും അവളുടെ മക്കളെയും അവരുടെ പിമ്പിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിന്നിലുമായിട്ടാണ് നിര്‍ത്തിയത്.

3 യാക്കോബ് അവര്‍ക്കു മുമ്പേ നടന്നു. യാക്കോബ് ദൂരെവച്ചു തന്നെ ഏഴു പ്രാവശ്യം ഏശാവിനെ സാഷ്ടാംഗം നമസ്കരിച്ചു.

4 ഏശാവ് ഓടിച്ചെന്നു സഹോദരനെ കെട്ടിപ്പിടിച്ചു ചുംബിച്ചു; അവര്‍ ഇരുവരും കരഞ്ഞു.

5 സ്‍ത്രീകളും കുട്ടികളും നില്‌ക്കുന്നതു കണ്ട് അവര്‍ ആരെല്ലാമാണ് എന്ന് ഏശാവ് ചോദിച്ചു. “ദൈവത്തിന്‍റെ കൃപയാല്‍ അങ്ങയുടെ ദാസനു നല്‌കിയ മക്കളാണ് ഇവര്‍” എന്നു യാക്കോബു മറുപടി പറഞ്ഞു.

6 അപ്പോള്‍ ദാസിമാരും മക്കളും

7 ഒടുവില്‍ യോസേഫും റാഹേലും അടുത്തുവന്ന് ഏശാവിനെ താണുവണങ്ങി.

8 “ഞാന്‍ വഴിയില്‍വച്ചു കണ്ട മൃഗങ്ങളെയും ഭൃത്യന്മാരെയും എന്തിനാണ് നീ അയച്ചത്?” എന്ന് ഏശാവു ചോദിച്ചപ്പോള്‍ “അങ്ങയുടെ പ്രീതിക്കുവേണ്ടിയാണ്” എന്നു യാക്കോബ് പ്രതിവചിച്ചു.

9 ഏശാവ് പറഞ്ഞു: “എന്‍റെ സഹോദരാ, എനിക്കിവയെല്ലാം വേണ്ടുവോളമുണ്ട്; നിന്‍റെ വകയെല്ലാം നീ തന്നെ സൂക്ഷിച്ചുകൊള്ളുക.”

10 യാക്കോബ് പറഞ്ഞു: “ഒരിക്കലും അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രസാദം തോന്നിയിട്ടുണ്ടെങ്കില്‍ എന്‍റെ ഈ സമ്മാനങ്ങള്‍ സ്വീകരിക്കണമേ; അങ്ങയുടെ മുഖം കാണുന്നതു ദൈവത്തിന്‍റെ മുഖം കാണുന്നതിനു തുല്യമാണ്; അങ്ങ് എന്നെ സസന്തോഷം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

11 അങ്ങേക്കു കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനം സ്വീകരിച്ചാലും. ദൈവം എന്നോടു കൃപചെയ്ത് എനിക്കാവശ്യമുള്ളതെല്ലാം നല്‌കിയിട്ടുണ്ട്.” യാക്കോബു തുടര്‍ന്നു നിര്‍ബന്ധിച്ചതുകൊണ്ട് ഏശാവ് അതു സ്വീകരിച്ചു.

12 ഏശാവു പറഞ്ഞു: “നമുക്കു യാത്ര തുടരാം; ഞാന്‍ മുമ്പേ പോകാം.”

13 അതിനു യാക്കോബു പറഞ്ഞു: “കുട്ടികള്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു. കറവയുള്ള ആടുകളും കന്നുകാലികളും എന്‍റെ കൂടെയുണ്ട്; അവയുടെ കാര്യവും ഞാന്‍ നോക്കണമല്ലോ. ഒരു ദിവസം അമിതമായി ഓടിച്ചാല്‍ അവയെല്ലാം ചത്തുപോകും.

14 അതുകൊണ്ട് അങ്ങ് ഈ ദാസനുമുമ്പേ പോയാലും. കുട്ടികള്‍ക്കും കന്നുകാലികള്‍ക്കും നടക്കാവുന്ന വേഗത്തില്‍ അവയെ നടത്തി സേയീരില്‍ അങ്ങയുടെ അടുക്കല്‍ ഞാന്‍ വന്നുകൊള്ളാം.”

15 ഏശാവു പറഞ്ഞു: “അങ്ങനെയെങ്കില്‍ എന്‍റെ കൂടെയുള്ള ആളുകളില്‍ ചിലരെ നിന്‍റെ കൂടെ നിര്‍ത്തിയിട്ടു ഞാന്‍ പോകാം.” യാക്കോബു പറഞ്ഞു: “അതെന്തിന്? എനിക്കങ്ങയുടെ പ്രീതി മതിയല്ലോ.”

16 അന്നുതന്നെ ഏശാവു സേയീരിലേക്കു മടങ്ങിപ്പോയി.

17 യാക്കോബു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. അവിടെ എത്തിയശേഷം പാര്‍ക്കാന്‍ ഒരു ഭവനവും കന്നുകാലികള്‍ക്കുവേണ്ട തൊഴുത്തുകളും പണിതു. അതുകൊണ്ട് ആ സ്ഥലത്തിനു സുക്കോത്ത് എന്നു പേരുണ്ടായി.

18

യാക്കോബ് പദ്ദന്‍-അരാമില്‍നിന്നുള്ള മടക്കയാത്ര തുടര്‍ന്നു. കനാനിലുള്ള ശെഖേം പട്ടണത്തിനടുത്ത് അദ്ദേഹം സുരക്ഷിതനായി എത്തി; അവിടെ കൂടാരമടിച്ചു പാര്‍ത്തു.

19 ശെഖേമിന്‍റെ പിതാവായ ഹാമോരിന്‍റെ പുത്രന്മാരില്‍നിന്നു നൂറു വെള്ളിക്കാശിനു വിലയ്‍ക്കു വാങ്ങിയതായിരുന്നു ആ സ്ഥലം.

20 അവിടെ യാക്കോബ് ഒരു യാഗപീഠം പണിത് അതിന് ഏല്‍-എലോഹേ-ഇസ്രായേല്‍ എന്നു പേരിട്ടു.

34

1

യാക്കോബിന്‍റെയും ലേയായുടെയും പുത്രിയായ ദീനാ ഒരു ദിവസം ആ ദേശത്തെ ചില സ്‍ത്രീകളെ സന്ദര്‍ശിക്കാന്‍ പോയി.

2 ഹിവ്യനായ ഹാമോരിന്‍റെ പുത്രനും അവിടത്തെ പ്രഭുവുമായ ശെഖേം അവളെ കണ്ട് പിടിച്ചുകൊണ്ടുപോയി അപമാനിച്ചു.

3 യാക്കോബിന്‍റെ പുത്രിയായ ദീനായുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ അയാള്‍ വശ്യവാക്കുകള്‍കൊണ്ട് അവളുടെ സ്നേഹം ആര്‍ജിക്കാന്‍ ശ്രമിച്ചു.

4 “ഇവളെ എനിക്കു ഭാര്യയായി നല്‌കണം” എന്ന് ശെഖേം തന്‍റെ പിതാവായ ഹാമോരിനോടു പറഞ്ഞു.

5 തന്‍റെ പുത്രിയായ ദീനായെ ശെഖേം അപമാനിച്ച വിവരം യാക്കോബ് അറിഞ്ഞു; എങ്കിലും പുത്രന്മാര്‍ കന്നുകാലികളെ മേയ്‍ക്കാന്‍ വയലില്‍ പോയിരുന്നതുകൊണ്ട് അവര്‍ തിരിച്ചുവരുന്നതുവരെ യാക്കോബ് മൗനം അവലംബിച്ചു.

6 ശെഖേമിന്‍റെ പിതാവായ ഹാമോര്‍ യാക്കോബുമായി സംസാരിക്കുന്നതിന് അവിടെ വന്നു.

7 വിവരം അറിഞ്ഞ് യാക്കോബിന്‍റെ പുത്രന്മാരും വയലില്‍നിന്നു വന്നു; യാക്കോബിന്‍റെ പുത്രിയെ ബലാല്‍സംഗം ചെയ്ത് ഇസ്രായേലിനോട് നീചത്വം കാട്ടിയതുകൊണ്ട് അവര്‍ കോപാകുലരായിത്തീര്‍ന്നു. ഇത് അവര്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ല.

8 ഹാമോര്‍ അവരോടു പറഞ്ഞു: “എന്‍റെ പുത്രന്‍ അവളില്‍ പ്രേമപരവശനായിരിക്കുകയാണ്. അതുകൊണ്ട് അവളെ അവനു വിവാഹം ചെയ്തു കൊടുക്കണം.

9 നിങ്ങള്‍ ഞങ്ങളോടു വിവാഹബന്ധം പുലര്‍ത്തുക; നിങ്ങളുടെ പുത്രിമാരെ ഞങ്ങള്‍ക്കു തരിക; ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കും എടുക്കാം.

10 നിങ്ങള്‍ ഞങ്ങളുടെകൂടെ പാര്‍ക്കണം; നിങ്ങള്‍ക്ക് സ്വതന്ത്രരായി ജീവിക്കാം; ഇവിടെ വസിച്ചു വ്യാപാരം ചെയ്യാം; വസ്തു സമ്പാദിക്കുകയും ആകാം.”

11 ശെഖേം ദീനായുടെ പിതാവിനോടും സഹോദരന്മാരോടും പറഞ്ഞു: “നിങ്ങള്‍ക്ക് എന്നോടു പ്രസാദം തോന്നണമേ; നിങ്ങള്‍ ചോദിക്കുന്നതു ഞാന്‍ തരാം.

12 വിവാഹത്തിനു സ്‍ത്രീധനമോ സമ്മാനമോ എത്രവേണമെങ്കിലും ചോദിച്ചുകൊള്ളുക. നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും തരാന്‍ ഞാന്‍ ഒരുക്കമാണ്. ഈ പെണ്‍കുട്ടിയെ എനിക്കു ഭാര്യയായി നല്‌കിയാലും.”

13 തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയതുകൊണ്ട് കൗശലപൂര്‍വമായിരുന്നു യാക്കോബിന്‍റെ മക്കള്‍ ശെഖേമിനോടു സംസാരിച്ചത്.

14 അവര്‍ അവനോടു പറഞ്ഞു: “പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഒരാളിനു ഞങ്ങളുടെ സഹോദരിയെ കൊടുക്കുക സാധ്യമല്ല; അതു ഞങ്ങള്‍ക്ക് അപമാനകരമാണ്.

15 ഒരു വ്യവസ്ഥയില്‍ ഞങ്ങള്‍ ഇതു സമ്മതിക്കാം; നിങ്ങളുടെ ഇടയിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം നടത്തി ഞങ്ങളെപ്പോലെയാകണം.

16 അപ്പോള്‍ ഞങ്ങളുടെ പുത്രിമാരെ നിങ്ങള്‍ക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം. ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ പാര്‍ത്ത് ഒരു ജനതയായിത്തീരുകയും ചെയ്യും.

17 എന്നാല്‍ ഞങ്ങള്‍ പറയുന്നതുപോലെ പരിച്ഛേദനം ഏല്‌ക്കാതെയിരുന്നാല്‍ ഞങ്ങള്‍ പെണ്‍കുട്ടിയെയുംകൊണ്ടു ഇവിടം വിട്ടുപോകും.

18 അവരുടെ വാക്കുകള്‍ ഹാമോരിനും ശെഖേമിനും സ്വീകാര്യമായി.

19 യാക്കോബിന്‍റെ പുത്രിയില്‍ അതിതത്പരനായിരുന്നതുകൊണ്ട് അവര്‍ പറഞ്ഞപ്രകാരം ചെയ്യാന്‍ ആ യുവാവ് ഒട്ടും താമസിച്ചില്ല. അവന്‍റെ കുടുംബത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തി അവനായിരുന്നു.

20 ഹാമോരും പുത്രനായ ശെഖേമും നഗരവാതില്‌ക്കലെത്തി ജനങ്ങളോടു പറഞ്ഞു:

21 “ഈ മനുഷ്യര്‍ നമ്മുടെ സൃഹൃത്തുക്കളാണ്; അവര്‍ നമ്മുടെ സ്ഥലത്തു താമസിച്ച് വ്യാപാരം ചെയ്യട്ടെ; അവര്‍ക്കും കൂടി പാര്‍ക്കത്തക്കവിധം നമ്മുടെ ദേശം വിസ്തൃതമാണല്ലോ. അവരുടെ പുത്രിമാരെ നാം വിവാഹം കഴിക്കുകയും നമ്മുടെ പുത്രിമാരെ അവര്‍ക്കു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യാം.

22 ഒരു വ്യവസ്ഥയില്‍ മാത്രമേ അവര്‍ നമ്മുടെ ഇടയില്‍ പാര്‍ത്ത് ഒരു ജനതയായിത്തീരുന്നതിനു സമ്മതിക്കുകയുള്ളൂ; നമ്മുടെ കൂട്ടത്തിലുള്ള പുരുഷന്മാരെല്ലാവരും അവരെപ്പോലെ പരിച്ഛേദനം ഏല്‌ക്കണം.

23 അവരുടെ കന്നുകാലികളും വസ്തുക്കളും മൃഗങ്ങളുമെല്ലാം നമ്മുടേതായിത്തീരുമല്ലോ. നാം ഇതൊന്നു സമ്മതിച്ചാല്‍ മതി. അവര്‍ നമ്മുടെ ഇടയില്‍ത്തന്നെ പാര്‍ക്കും.

24 ഹാമോരും ശെഖേമും പറഞ്ഞതിനോടു നഗരവാതിലിനു പുറത്തുവന്ന എല്ലാ പുരുഷന്മാരും യോജിച്ചു. അങ്ങനെ ആ നഗരത്തിലെ പുരുഷന്മാരെല്ലാം പരിച്ഛേദനം ഏറ്റു.

25 മൂന്നാം ദിവസം പരിച്ഛേദനം നിമിത്തമുള്ള വേദന മാറുന്നതിനു മുമ്പുതന്നെ യാക്കോബിന്‍റെ പുത്രന്മാരും ദീനായുടെ സഹോദരന്മാരുമായ ശിമെയോനും ലേവിയും വാളുകളുമായി സംശയം തോന്നാത്തവിധം നഗരത്തില്‍ പ്രവേശിച്ച് പുരുഷന്മാരെയെല്ലാം കൊന്നുകളഞ്ഞു.

26 അവര്‍ ഹമോരിനെയും ശെഖേമിനെയും വാളുകൊണ്ടു കൊന്നതിനുശേഷം ദീനായെ ശെഖേമിന്‍റെ ഭവനത്തില്‍നിന്ന് മോചിപ്പിച്ചു കൊണ്ടുപോയി.

27 പിന്നീട് യാക്കോബിന്‍റെ പുത്രന്മാര്‍ നഗരത്തില്‍ പ്രവേശിച്ചു കൊള്ളചെയ്തു; അങ്ങനെ അവര്‍ തങ്ങളുടെ സഹോദരിയെ അപമാനിച്ചതിനു പകരംവീട്ടി.

28 അവരുടെ ആട്ടിന്‍പറ്റങ്ങളെയും കന്നുകാലികളെയും കഴുതകളെയും പട്ടണത്തിലും വയലിലുമുള്ള സകലത്തെയും അവര്‍ അപഹരിച്ചു.

29 ഹിവ്യരുടെ സര്‍വസമ്പത്തും കുട്ടികളും സ്‍ത്രീകളും ഭവനത്തിലുള്ള സകലതും അവര്‍ കൊള്ളയടിച്ചു.

30 അപ്പോള്‍ യാക്കോബ് ശിമെയോനോടും ലേവിയോടും പറഞ്ഞു: “ഈ ദേശവാസികളായ കനാന്യരുടെയും പെരിസ്യരുടെയും മധ്യത്തില്‍ നിങ്ങള്‍ എന്നെ അപഹാസ്യനാക്കി കുഴപ്പത്തില്‍ ചാടിച്ചിരിക്കുന്നു. എനിക്കു സംഖ്യാബലം കുറവാണല്ലോ; അവര്‍ ഒന്നിച്ചുചേര്‍ന്ന് എന്നെ ആക്രമിച്ചാല്‍ ഞാനും എന്‍റെ കുടുംബവും നശിച്ചുപോകും.”

31 അവര്‍ ചോദിച്ചു: “വേശ്യയോടെന്നപോലെയല്ലേ അവര്‍ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയത്?”

35

1

ദൈവം യാക്കോബിനോടു പറഞ്ഞു: “നീ ബേഥേലില്‍ ചെന്ന് അവിടെ പാര്‍ക്കുക. നിന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കല്‍നിന്ന് ഓടിപ്പോയപ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയണം.”

2 യാക്കോബ് കുടുംബാംഗങ്ങളോടും, കൂടെ ഉണ്ടായിരുന്ന മറ്റെല്ലാവരോടും പറഞ്ഞു: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ ഉപേക്ഷിക്കുവിന്‍; നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിര്‍മ്മലവസ്ത്രം ധരിക്കുവിന്‍.

3 എന്‍റെ വിഷമസന്ധിയില്‍ എന്നെ സഹായിക്കുകയും ഞാന്‍ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെ ഉണ്ടായിരിക്കുകയും ചെയ്ത ദൈവത്തിന് ഒരു യാഗപീഠം പണിയുന്നതിനു നമുക്കു ബേഥേലിലേക്കു പോകാം.”

4 അവരുടെ കൈയിലുണ്ടായിരുന്ന ദേവവിഗ്രഹങ്ങളും മൂക്കുത്തികളും അവര്‍ യാക്കോബിന്‍റെ കൈയില്‍ കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിനടുത്ത് ഒരു കരുവേലകത്തിന്‍റെ ചുവട്ടില്‍ കുഴിച്ചിട്ടു.

5 അവരുടെ യാത്രാവേളയില്‍ ചുറ്റുമുണ്ടായിരുന്ന നഗരങ്ങളില്‍ ദൈവം ഉഗ്രമായ ഭീതി ഉളവാക്കി. അതുകൊണ്ട് അവര്‍ യാക്കോബിന്‍റെ പുത്രന്മാരെ അനുധാവനം ചെയ്തില്ല.

6 യാക്കോബും സംഘവും കനാന്‍ദേശത്തു ലൂസ് അഥവാ ബേഥേലില്‍ എത്തി.

7 യാക്കോബ് അവിടെ ഒരു യാഗപീഠം പണിതു; സഹോദരന്‍റെ സന്നിധിയില്‍നിന്ന് ഓടിപ്പോയപ്പോള്‍ ദൈവം തനിക്കു പ്രത്യക്ഷനായ സ്ഥലം ആയതുകൊണ്ട് എല്‍-ബേഥേല്‍ എന്ന് അതിനു പേരിട്ടു.

8 റിബേക്കായുടെ ധാത്രിയായ ദെബോറാ അവിടെവച്ചു മരിച്ചു; ബേഥേലിന്‍റെ താഴ്വരയില്‍ ഒരു കരുവേലകത്തിന്‍റെ ചുവട്ടില്‍ അവളെ സംസ്കരിച്ചു. അതിനു അല്ലോന്‍-ബാഖൂത്ത് അഥവാ വിലാപവൃക്ഷം എന്നു പേരിട്ടു.

9

പദ്ദന്‍-അരാമില്‍നിന്നു വരുന്ന സമയത്ത് ദൈവം യാക്കോബിനു വീണ്ടും പ്രത്യക്ഷനായി അദ്ദേഹത്തെ അനുഗ്രഹിച്ചു.

10 ദൈവം യാക്കോബിനോടു പറഞ്ഞു: “നിന്‍റെ പേരു യാക്കോബ് എന്നാകുന്നു; എന്നാല്‍ ഇനിമേല്‍ നിന്‍റെ പേര് യാക്കോബ് എന്നല്ല ഇസ്രായേല്‍ എന്നായിരിക്കും. അങ്ങനെ യാക്കോബിന് ഇസ്രായേല്‍ എന്ന പേര്‍ ലഭിച്ചു.

11 ദൈവം യാക്കോബിനോടു പറഞ്ഞു: “ഞാന്‍ സര്‍വശക്തനായ ദൈവമാകുന്നു; നിന്‍റെ സന്താനങ്ങള്‍ വര്‍ധിച്ച് ഒരു വലിയ ജനതയായിത്തീരും; അനേകം ജനതകള്‍ നിന്നില്‍നിന്നു പുറപ്പെടും; രാജാക്കന്മാരും നിങ്ങളുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവരും.

12 അബ്രഹാമിനും ഇസ്ഹാക്കിനും ഞാന്‍ നല്‌കിയ ദേശം നിനക്കു തരും. നിന്‍റെ മരണശേഷം അതു നിന്‍റെ ഭാവിതലമുറകള്‍ക്ക് അവകാശപ്പെട്ടിരിക്കും.”

13 പിന്നീട് ദൈവം അപ്രത്യക്ഷനായി.

14 അവിടെ യാക്കോബ് ഒരു കല്‍ത്തൂണ്‍ നാട്ടി; അതിന്മേല്‍ പാനീയയാഗം അര്‍പ്പിക്കുകയും എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു.

15 ദൈവം തന്നോടു സംസാരിച്ചുകൊണ്ടുനിന്ന സ്ഥലത്തിനു ബേഥേല്‍ എന്നു പേരു വിളിച്ചു.

16

ബേഥേലില്‍നിന്ന് അവര്‍ യാത്ര പുറപ്പെട്ടു; എഫ്രാത്തില്‍ എത്തുന്നതിനുമുമ്പ് റാഹേലിനു പ്രസവവേദന ആരംഭിച്ചു. അവള്‍ക്കു കഠിനമായ വേദനയുണ്ടായി;

17 അപ്പോള്‍ സൂതികര്‍മിണി പറഞ്ഞു: “ഭയപ്പെടേണ്ടാ; ഒരു പുത്രന്‍കൂടി ഇപ്പോള്‍ ജനിക്കും.”

18 എന്നാല്‍ അവള്‍ മരിക്കുകയായിരുന്നു; അന്ത്യശ്വാസം വലിക്കുന്നതിനുമുമ്പ് അവള്‍ ശിശുവിനു ‘ബെനോനി’ എന്നു പേരിട്ടു. എന്നാല്‍ പിതാവ് അവനെ ‘ബെന്യാമീന്‍’ എന്നാണു വിളിച്ചത്.

19 റാഹേല്‍ മരിച്ചു; ബേത്‍ലഹേം എന്ന് ഇന്നറിയപ്പെടുന്ന എഫ്രാത്തിലേക്ക് പോകുന്ന വഴിയില്‍ അവളെ സംസ്കരിച്ചു.

20 അവളുടെ ശവകുടീരത്തിന്മേല്‍ യാക്കോബ് ഒരു കല്‍ത്തൂണ്‍ നാട്ടി; “റാഹേലിന്‍റെ കല്ലറത്തൂണ്‍” എന്ന പേരില്‍ അത് ഇപ്പോഴും അറിയപ്പെടുന്നു.

21 ഇസ്രായേല്‍ യാത്ര തുടര്‍ന്നു; ഏദെര്‍ ഗോപുരത്തിന്‍റെ അപ്പുറത്തു കൂടാരമടിച്ചു.

22

അവിടെ വസിക്കുന്ന കാലത്തു രൂബേന്‍ റാഹേലിന്‍റെ ദാസിയായ ബില്‍ഹായോടുകൂടെ ശയിച്ചു. ആ വിവരം ഇസ്രായേല്‍ അറിഞ്ഞു.

23

യാക്കോബിനു പന്ത്രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ലേയായുടെ പുത്രന്മാര്‍: രൂബേന്‍ (യാക്കോബിന്‍റെ ആദ്യജാതന്‍), ശിമെയോന്‍, ലേവി, യെഹൂദാ, ഇസ്സാഖാര്‍, സെബൂലൂന്‍ എന്നിവര്‍.

24 റാഹേലിന്‍റെ പുത്രന്മാര്‍ യോസേഫും ബെന്യാമീനും.

25 റാഹേലിന്‍റെ ദാസിയായ ബില്‍ഹായുടെ പുത്രന്മാര്‍ ദാനും നഫ്താലിയും.

26 ലേയായുടെ ദാസി സില്പായുടെ പുത്രന്മാര്‍ ഗാദും ആശ്ശേരും ആയിരുന്നു. പദ്ദന്‍-അരാമില്‍വച്ചു യാക്കോബിനു ജനിച്ച പുത്രന്മാരാണ് ഇവരെല്ലാം.

27

പിതാവായ ഇസ്ഹാക്ക് പാര്‍ത്തിരുന്ന കിര്യത്തര്‍ബായിലെ മമ്രെയില്‍ യാക്കോബു വന്നു; അബ്രഹാമും ഇസ്ഹാക്കും പാര്‍ത്തിരുന്ന ഹെബ്രോന്‍ അതുതന്നെ ആയിരുന്നു.

28 ഇസ്ഹാക്ക് നൂറ്റിഎണ്‍പതു വര്‍ഷം ജീവിച്ചിരുന്നു.

29 പൂര്‍ണവാര്‍ധക്യത്തില്‍ അദ്ദേഹം ചരമമടഞ്ഞു പൂര്‍വികരോടു ചേര്‍ക്കപ്പെട്ടു. പുത്രന്മാരായ ഏശാവും യാക്കോബും കൂടി അദ്ദേഹത്തെ സംസ്കരിച്ചു.

36

1

എദോം എന്ന ഏശാവിന്‍റെ പിന്‍തലമുറക്കാര്‍ ഇവരായിരുന്നു:

2 ഏശാവ്, ഹിത്യനായ ഏലോന്‍റെ മകള്‍ ആദാ, ഹിവ്യനായ സിബെയോന്‍റെ മകള്‍ അനയുടെ പുത്രി ഒഹൊലീബാമാ എന്നീ കനാന്യസ്‍ത്രീകളെയും

3 ഇശ്മായേലിന്‍റെ പുത്രിയും നെബായോത്തിന്‍റെ സഹോദരിയുമായ ബാസമത്തിനെയും വിവാഹം ചെയ്തു.

4 ആദാ എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും,

5 ഒഹൊലീബാമാ, യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. കനാനില്‍വച്ച് ഏശാവിനു ജനിച്ച മക്കള്‍ ഇവരായിരുന്നു.

6 പിന്നീട് ഏശാവ് ഭാര്യമാരോടും പുത്രീപുത്രന്മാരോടും മറ്റു കുടുംബാംഗങ്ങളോടും ആടുമാടുകള്‍, മറ്റു മൃഗങ്ങള്‍, കനാനില്‍വച്ചു നേടിയ സമ്പാദ്യങ്ങള്‍ എന്നിവയോടുംകൂടി സഹോദരനായ യാക്കോബു താമസിച്ച സ്ഥലത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.

7 രണ്ടു പേര്‍ക്കും ഒന്നിച്ചു പാര്‍ക്കാന്‍ ഇടമില്ലാത്തവിധം അത്ര വളരെ സമ്പാദ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അവര്‍ക്ക് ധാരാളം ആടുമാടുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ആ സ്ഥലം അവയ്‍ക്കു മേയാന്‍ മതിയായിരുന്നില്ല.

8 അതുകൊണ്ട് ഏശാവ് എന്ന എദോം സേയീര്‍ മലമ്പ്രദേശത്തു പാര്‍ത്തു.

9 സേയീര്‍ മലമ്പ്രദേശത്തു പാര്‍ത്തിരുന്ന എദോമ്യരുടെ പിതാവായ ഏശാവിന്‍റെ പിന്‍തലമുറക്കാര്‍ ഇവരായിരുന്നു.

10 ഏശാവിന്‍റെ ഭാര്യ ആദായുടെ പുത്രന്‍ എലീഫാസ്, ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്‍ രെയൂവേല്‍.

11 എലീഫാസിന്‍റെ പുത്രന്മാരായിരുന്ന തേമാന്‍, ഓമാര്‍, സെഫോ, ഗത്താം, കെനസ് എന്നിവര്‍.

12 എലീഫാസിന്‍റെ ഉപഭാര്യ ആയിരുന്ന തിമ്നായുടെ പുത്രനാണ് അമാലേക്ക്.

13 നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നിവരായിരുന്നു രെയൂവേലിന്‍റെ പുത്രന്മാര്‍. ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാര്‍ ഇവരാണ്.

14 സിബെയോന്‍റെ പുത്രി, അനായുടെ മകളും ഏശാവിന്‍റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവര്‍.

15 ഏശാവിന്‍റെ പിന്‍തലമുറക്കാരില്‍ പ്രമാണികള്‍ താഴെപ്പറയുന്നവരാണ്: ഏശാവിന്‍റെ മൂത്തപുത്രനായിരുന്ന എലീഫാസിന്‍റെ പുത്രന്മാരായ തേമാന്‍,

16 ഓമാര്‍, സെഫോ, കെനസ്, കോരഹ്, ഗത്താം, അമാലേക്ക് എന്നീ ഗോത്രപിതാക്കന്മാര്‍. അവര്‍ എദോമില്‍വച്ച് ആദായില്‍ എലീഫാസിനു ജനിച്ചു.

17 ഏശാവിന്‍റെ പൗത്രന്മാരും രെയൂവേലിന്‍റെ പുത്രന്മാരുമായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നീ ഗോത്രപിതാക്കന്മാര്‍ എദോമില്‍വച്ചു രെയൂവേലിനു ജനിച്ചവരായിരുന്നു. ഇവര്‍ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാരാണ്.

18 ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവര്‍. ഈ ഗോത്രപിതാക്കന്മാര്‍ അനായുടെ മകളും ഏശാവിന്‍റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു.

19 എദോം എന്നു പേരുള്ള ഏശാവിന്‍റെ പുത്രന്മാരായ ഗോത്രപിതാക്കന്മാര്‍ ഇവരാണ്.

20

എദോമിലെ ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായ ലോതാന്‍, ശോബാല്‍, സിബെയോന്‍,

21 അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍ എന്നിവരായിരുന്നു ആ ദേശത്തിലെ നിവാസികള്‍. ഇവര്‍ ഹോര്യപ്രമാണികളുമായിരുന്നു.

22 ഹോരി, ഹേമാം എന്ന രണ്ടു പുത്രന്മാരാണ് ലോതാനുണ്ടായിരുന്നത്; തിമ്നാ ലോതാന്‍റെ സഹോദരി ആയിരുന്നു.

23 ശോബാലിന്‍റെ പുത്രന്മാര്‍ അല്‍വാന്‍, മാനഹത്ത്, ഏബാന്‍, ശെഫോ, ഒനാം എന്നിവരാണ്.

24 സിബെയോന്‍റെ പുത്രന്മാര്‍: അയ്യാ, അനാ എന്നിവരായിരുന്നു. പിതാവായ സിബെയോന്‍റെ കഴുതകളെ മേയിച്ചുകൊണ്ടു നടന്നപ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടുപിടിച്ചത് ഈ അനായാണ്.

25 അനായുടെ പുത്രന്‍ ദീശോനും പുത്രി ഒഹൊലീബാമായും ആയിരുന്നു.

26 ദീശോന്‍റെ പുത്രന്മാരാണ് ഹെംദാന്‍, എശ്ബാന്‍, യിത്രാന്‍, കെരാന്‍ എന്നിവര്‍.

27 എസെരിന്‍റെ പുത്രന്മാര്‍ ബില്‍ഹാന്‍, സാവാന്‍, അക്കാന്‍ എന്നിവര്‍.

28 ദീശാന്‍റെ പുത്രന്മാര്‍ ഊസ്, അരാന്‍.

29 ഹോര്യരുടെ ഗോത്രപിതാക്കന്മാര്‍: ലോതാന്‍, ശോബാല്‍, സിബെയോന്‍, അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍ എന്നിവരായിരുന്നു.

30 സേയീര്‍ദേശത്തു പാര്‍ത്തിരുന്നത് അവരുടെ ഗോത്രങ്ങളാണ്.

31

ഇസ്രായേലില്‍ രാജഭരണം ആരംഭിക്കുന്നതിനു മുമ്പുതന്നെ എദോംദേശം ഭരിച്ചിരുന്ന രാജാക്കന്മാര്‍ ഇവരാണ്.

32 ബെയോരിന്‍റെ മകന്‍ ബേലാ എദോമിലെ രാജാവായിരുന്നു; അദ്ദേഹത്തിന്‍റെ പട്ടണമായിരുന്നു ദിന്‍ഹാബാ.

33 ബേലാ മരിച്ചപ്പോള്‍ ബൊസ്രയിലെ സേരഹിന്‍റെ പുത്രന്‍ യോബാബ് രാജാവായി.

34 യോബാബിനുശേഷം തേമാന്യദേശക്കാരനായ ഹൂശാം രാജാവായി.

35 ഹൂശാം മരിച്ചപ്പോള്‍ രാജാവായത് മോവാബില്‍വച്ചു മിദ്യാന്യരെ തോല്പിച്ചോടിച്ച ബെദദിന്‍റെ പുത്രന്‍ ഹദദ് ആയിരുന്നു. അദ്ദേഹത്തിന്‍റെ പട്ടണത്തിന്‍റെ പേരാണ് അവീത്ത്.

36 ഹദദ് മരിച്ചപ്പോള്‍ മസ്രേക്കയിലെ സമ്ലാ രാജാവായി.

37 സമ്ലായ്‍ക്കുശേഷം യൂഫ്രട്ടീസ് നദീതീരത്തുള്ള രെഹോബോത്തിലെ ശൗല്‍ രാജാവായി.

38 ശൗല്‍ മരിച്ചപ്പോള്‍ അക്ബോരിന്‍റെ പുത്രനായ ബാല്‍ഹാനാന്‍ രാജാവായി.

39 അദ്ദേഹം മരിച്ചപ്പോള്‍ ഹദര്‍ രാജാവായി. അദ്ദേഹത്തിന്‍റെ പട്ടണത്തിന്‍റെ പേരാണ് പാവൂ. മേസാഹാബിന്‍റെ പുത്രിയായ മിത്രേദിന്‍റെ പുത്രി മെഹേതബേല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ.

40 [40,41] തിമ്നാ, അല്‍വാ, യെഥേത്ത്, ഒഹൊലീബാമാ,

41

42 ഏലാ, പിനോന്‍, കെനസ്, തേമാന്‍, മിബ്സാര്‍, മഗ്ദിയേല്‍, ഈരാം എന്നീ എദോമ്യഗോത്രങ്ങളുടെ പൂര്‍വപിതാവായിരുന്നു ഏശാവ്.

43 ഓരോ ഗോത്രത്തിന്‍റെയും പേരുകളില്‍ത്തന്നെ അവര്‍ പാര്‍ത്തിരുന്ന ദേശങ്ങളും അറിയപ്പെട്ടിരുന്നു.

37

1

കനാനില്‍ തന്‍റെ പിതാവു കുടിയേറിപ്പാര്‍ത്തിരുന്ന സ്ഥലത്തുതന്നെ യാക്കോബു വസിച്ചു.

2 യാക്കോബിന്‍റെ കുടുംബചരിത്രം: തന്‍റെ പിതാവിനു ബില്‍ഹാ, സില്പാ എന്നീ ദാസിമാരില്‍ പിറന്ന തന്‍റെ സഹോദരന്മാരോടൊപ്പം യോസേഫ് ആടുകളെ മേയിക്കുകയായിരുന്നു. അവന് അപ്പോള്‍ പതിനേഴു വയസ്സായിരുന്നു. അവരെക്കുറിച്ചുള്ള ദുര്‍വാര്‍ത്തകള്‍ അവന്‍ പിതാവിനെ അറിയിച്ചു.

3 വാര്‍ധക്യകാലത്തു ജനിച്ച പുത്രന്‍ ആകയാല്‍ യോസേഫിനെ യാക്കോബ് മറ്റു മക്കളെക്കാളെല്ലാം കൂടുതലായി സ്നേഹിച്ചു; കൈനീളമുള്ള ഒരു നിലയങ്കി അവനു തയ്പിച്ചുകൊടുത്തിരുന്നു.

4 പിതാവു യോസേഫിനെ തങ്ങളെക്കാള്‍ അധികമായി സ്നേഹിച്ചിരുന്നതുകൊണ്ട് മറ്റു സഹോദരന്മാര്‍ യോസേഫിനെ വെറുത്തു; അവര്‍ അവനോടു സ്നേഹത്തോടെ സംസാരിക്കുകപോലും ചെയ്തില്ല.

5 ഒരിക്കല്‍ യോസേഫ് ഒരു സ്വപ്നം കണ്ടു; അതിനെക്കുറിച്ച് സഹോദരന്മാരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ കൂടുതല്‍ വെറുത്തു.

6 അവന്‍ അവരോടു പറഞ്ഞു:

7 “ഞാന്‍ ഒരു സ്വപ്നം കണ്ടു: നാം വയലില്‍ കറ്റ കൊയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്‍റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്ന് എന്‍റെ കറ്റയെ നമസ്കരിച്ചു.”

8 അപ്പോള്‍ സഹോദരന്മാര്‍ അവനോടു ചോദിച്ചു: “നീ ഞങ്ങളെ ഭരിക്കാന്‍ പോകുകയാണോ? നീ ഞങ്ങളുടെ രാജാവാകുമെന്നോ?” അവന്‍റെ സ്വപ്നവും വാക്കുകളും കാരണം അവര്‍ അവനെ അധികം വെറുത്തു.

9 യോസേഫ് വേറൊരു സ്വപ്നം കണ്ടു; അതും അവന്‍ സഹോദരന്മാരോടു പറഞ്ഞു: “കേള്‍ക്കുക; ഞാന്‍ മറ്റൊരു സ്വപ്നം കണ്ടു. സൂര്യചന്ദ്രന്മാരും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണു വണങ്ങി.”

10 അവന്‍ ഈ സ്വപ്നം പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോള്‍ പിതാവ് അവനെ ശാസിച്ചു: “ഇതെന്തു സ്വപ്നമാണ്? ഞാനും നിന്‍റെ അമ്മയും സഹോദരന്മാരും നിന്‍റെ മുമ്പില്‍ മുട്ടുകുത്തുമെന്നാണോ നീ പറയുന്നത്?”

11 സഹോദരന്മാര്‍ക്ക് അവനോട് അസൂയ തോന്നി. എന്നാല്‍ പിതാവ് ഈ വാക്കുകള്‍ ഹൃദയത്തില്‍ സൂക്ഷിച്ചു.

12

യോസേഫിന്‍റെ സഹോദരന്മാര്‍ പിതാവിന്‍റെ ആടുകളെ മേയിച്ചുകൊണ്ടു ശെഖേമില്‍ എത്തി.

13 യാക്കോബ് യോസേഫിനെ വിളിച്ചു പറഞ്ഞു: “നിന്‍റെ സഹോദരന്മാര്‍ ആടുകളെ മേയ്‍ക്കാന്‍ ശെഖേമിലേക്കു പോയിരിക്കുകയാണല്ലോ; ഞാന്‍ നിന്നെ അവരുടെ അടുക്കലേക്കു വിടുകയാണ്.”

14 യോസേഫ് അതിനു സമ്മതിച്ചു. പിതാവ് അവനോടു പറഞ്ഞു: “നീ ഇപ്പോള്‍ത്തന്നെ പോകൂ; സഹോദരന്മാര്‍ക്കും ആടുകള്‍ക്കും ക്ഷേമം തന്നെയോ എന്ന് അന്വേഷിച്ചു വരിക.” അങ്ങനെ പിതാവ് അവനെ ഹെബ്രോന്‍ താഴ്വരയില്‍നിന്നു യാത്രയാക്കി. യോസേഫ് ശെഖേമില്‍ എത്തി;

15 അവന്‍ അവിടെ ചുറ്റിനടക്കുന്നതു കണ്ട് ഒരാള്‍ ചോദിച്ചു: “നീ എന്താണ് അന്വേഷിക്കുന്നത്?”

16 “ഞാന്‍ എന്‍റെ സഹോദരന്മാരെ അന്വേഷിക്കുകയാണ്. അവര്‍ എവിടെയാണ് ആടുകളെ മേയിക്കുന്നത് എന്ന് അറിയാമോ?”

17 അയാള്‍ പറഞ്ഞു: “അവര്‍ ഇവിടെനിന്നു പോയി; ‘ദോഥാനിലേക്കു പോകാം’ എന്നു പറയുന്നതു ഞാന്‍ കേട്ടു.” യോസേഫ് അവരെ പിന്തുടര്‍ന്നു, ദോഥാനില്‍വച്ച് അവരെ കണ്ടുമുട്ടി.

18 ദൂരെവച്ചുതന്നെ യോസേഫ് വരുന്നതു കണ്ട സഹോദരന്മാര്‍ അവനെ വകവരുത്താന്‍ ഗൂഢാലോചന നടത്തി.

19 അവര്‍ പറഞ്ഞു: “അതാ, സ്വപ്നക്കാരന്‍ വരുന്നു.

20 വരിക, അവനെ കൊന്ന് ഏതെങ്കിലും കുഴിയില്‍ തള്ളിയിടാം. ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു എന്നു നമുക്കു പറയുകയും ചെയ്യാം. അവന്‍റെ സ്വപ്നം എന്താകുമെന്ന് കാണാമല്ലോ.”

21 രൂബേന്‍ ഇതു കേട്ട് അവനെ രക്ഷിക്കാന്‍ ആഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “അവനെ കൊല്ലേണ്ടാ;

22 അവന്‍റെ രക്തം ചൊരിയേണ്ടാ; ഈ വിജനപ്രദേശത്തുള്ള ഏതെങ്കിലും കുഴിയില്‍ അവനെ ഇട്ടുകളയാം.” എങ്ങനെയെങ്കിലും അവനെ അവരില്‍നിന്നു രക്ഷിച്ചു പിതാവിനെ ഏല്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അയാള്‍ അങ്ങനെ പറഞ്ഞത്.

23 യോസേഫ് അവന്‍റെ സഹോദരന്മാരുടെ അടുക്കലെത്തിയപ്പോള്‍ അവര്‍ അവന്‍റെ വിശേഷപ്പെട്ട അങ്കി ഊരിയെടുത്തു.

24 പിന്നീട് അവനെ ഒരു കുഴിയില്‍ ഇട്ടു. അത് ഒരു പൊട്ടക്കിണറായിരുന്നു.

25 അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലെയാദില്‍നിന്നു സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോകുന്ന ഇശ്മായേല്യര്‍ ആ വഴി വരുന്നതു കണ്ടു.

26 അപ്പോള്‍ യെഹൂദാ സഹോദരന്മാരോടു പറഞ്ഞു: “നമ്മുടെ സഹോദരനെ കൊന്ന് ആ പാതകം മറച്ചുവച്ചാല്‍ നമുക്ക് എന്തു പ്രയോജനം?

27 അവനെ നമുക്ക് ഉപദ്രവിക്കേണ്ടാ; അവന്‍ നമ്മുടെ സഹോദരനും നമ്മുടെ സ്വന്തം മാംസവുമാണല്ലോ. നമുക്കവനെ ഇശ്മായേല്യര്‍ക്കു വിറ്റുകളയാം.” അവന്‍റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു.

28 മിദ്യാന്യവ്യാപാരികള്‍ അതുവഴി കടന്നുപോയപ്പോള്‍, അവര്‍ യോസേഫിനെ പൊട്ടക്കിണറ്റില്‍നിന്നു പുറത്തെടുത്ത് ഇരുപതു വെള്ളിനാണയങ്ങള്‍ക്ക് അവനെ ഇശ്മായേല്യര്‍ക്കു വിറ്റു. അവര്‍ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി.

29 രൂബേന്‍ പൊട്ടക്കിണറ്റിന്‍റെ അരികില്‍ ചെന്നു നോക്കിയപ്പോള്‍ യോസേഫിനെ കണ്ടില്ല. അവന്‍ തന്‍റെ വസ്ത്രം ദുഃഖംകൊണ്ട് വലിച്ചുകീറി;

30 സഹോദരന്മാരുടെ അടുത്തുചെന്നു പറഞ്ഞു: “ബാലനെ അവിടെ കണ്ടില്ല; ഇനി ഞാന്‍ എന്തു ചെയ്യും?”

31 അവര്‍ ഒരു കോലാടിനെ കൊന്ന് യോസേഫിന്‍റെ അങ്കി രക്തത്തില്‍ മുക്കി;

32 അവര്‍ അതു പിതാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നിട്ടു ചോദിച്ചു: “ഞങ്ങള്‍ക്കു കിട്ടിയ ഈ അങ്കി അങ്ങയുടെ പുത്രന്‍റേതു തന്നെയോ എന്നു നോക്കിയാലും.”

33 യാക്കോബ് അങ്കി തിരിച്ചറിഞ്ഞു: “എന്‍റെ മകന്‍റെ അങ്കിതന്നെ; ഏതോ കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു; അത് അവനെ കടിച്ചുകീറിയിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു.

34 യാക്കോബു സ്വന്തം അങ്കി കീറി ചാക്കുടുത്തു വളരെക്കാലം അവനെയോര്‍ത്തു വിലപിച്ചു.

35 അദ്ദേഹത്തിന്‍റെ പുത്രീപുത്രന്മാര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ആശ്വാസംകൊണ്ടില്ല. യാക്കോബു പറഞ്ഞു: “ഞാന്‍ വിലാപത്തോടെ പാതാളത്തില്‍ എന്‍റെ മകന്‍റെ അടുക്കലേക്കു പോകും.” ഇങ്ങനെ അദ്ദേഹം യോസേഫിനെ ഓര്‍ത്ത് വിലപിച്ചുകൊണ്ടിരുന്നു.

36 ഇതിനിടയില്‍ മിദ്യാന്യവ്യാപാരികള്‍ ഈജിപ്തില്‍ എത്തി. യോസേഫിനെ ഫറവോയുടെ അകമ്പടിസേനാനായകനായ പൊത്തീഫറിനു വിറ്റു.

38

1

അക്കാലത്തു യെഹൂദാ സ്വന്തം സഹോദരന്മാരില്‍നിന്നു വേര്‍പെട്ട് ഹീരാം എന്ന അദുല്ലാംകാരന്‍റെ കൂടെ പാര്‍ക്കുകയായിരുന്നു.

2 അവിടെവച്ചു യെഹൂദാ കനാന്യനായ ശൂവായുടെ പുത്രിയെ കണ്ടുമുട്ടി അവളെ വിവാഹം ചെയ്തു.

3 അവള്‍ ഒരു പുത്രനെ പ്രസവിച്ചു; യെഹൂദാ അവന് ഏര്‍ എന്നു പേരിട്ടു.

4 അവള്‍ വീണ്ടും ഒരു പുത്രനെ പ്രസവിച്ചു; അവള്‍ അവന് ഓനാന്‍ എന്നു പേരു നല്‌കി.

5 അവള്‍ മറ്റൊരു പുത്രനെ പ്രസവിച്ചു; അവനെ ശേലാ എന്നു വിളിച്ചു. അവന്‍ ജനിക്കുമ്പോള്‍ യെഹൂദാ കെസീബില്‍ ആയിരുന്നു.

6 യെഹൂദാ മൂത്തമകന്‍ ഏരിന് താമാര്‍ എന്ന പെണ്‍കുട്ടിയെ ഭാര്യയായി കണ്ടെത്തി.

7 ഏരിന്‍റെ ജീവിതരീതികള്‍ സര്‍വേശ്വരന് ഹിതകരമായിരുന്നില്ല. അതുകൊണ്ട് അവിടുന്ന് അവനെ മരണത്തിനിരയാക്കി.

8 അപ്പോള്‍ യെഹൂദാ ഓനാനോടു പറഞ്ഞു: “നീ സഹോദരപത്നിയെ പ്രാപിച്ച് ഭര്‍ത്തൃസഹോദരന്‍റെ കടമ നിര്‍വഹിക്കുക. അങ്ങനെ നിന്‍റെ സഹോദരനു സന്തതി ജനിക്കട്ടെ.

9 സന്തതി ഉണ്ടായാലും പിതൃത്വം തനിക്ക് അവകാശപ്പെട്ടതായിരിക്കുകയില്ലെന്ന് അറിയാമായിരുന്ന ഓനാന്‍ സഹോദരനു സന്തതി ഉണ്ടാകരുതെന്നു കരുതി ബന്ധപ്പെടുമ്പോഴെല്ലാം ബീജം നിലത്തു വീഴ്ത്തിക്കളയുമായിരുന്നു.

10 അവന്‍റെ പ്രവൃത്തി സര്‍വേശ്വരന് ഇഷ്ടമായില്ല. അതുകൊണ്ട് അവനെയും മരണത്തിനിരയാക്കി.

11 അപ്പോള്‍ യെഹൂദാ താമാരിനോട് പറഞ്ഞു: “എന്‍റെ പുത്രനായ ശേലാ പ്രായപൂര്‍ത്തി ആകുംവരെ നീ പിതൃഭവനത്തില്‍ പോയി പാര്‍ക്കുക; സഹോദരന്മാരെപ്പോലെ ശേലായും മരിക്കുമെന്നു അയാള്‍ ഭയപ്പെട്ടിരുന്നു. താമാര്‍ പിതൃഭവനത്തില്‍ പോയി പാര്‍ത്തു.

12 കുറെക്കാലം കഴിഞ്ഞപ്പോള്‍ യെഹൂദായുടെ ഭാര്യ മരിച്ചു. അവള്‍ ശൂവയുടെ മകളായിരുന്നു. വിലാപകാലം കഴിഞ്ഞപ്പോള്‍ യെഹൂദാ അവന്‍റെ സ്നേഹിതന്‍ അദുല്ലാമ്യനായ ഹീരാമിനോടൊപ്പം തിമ്നയില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കലേക്കു പോയി.

13 തന്‍റെ ഭര്‍തൃപിതാവായ യെഹൂദാ തിമ്നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കല്‍ പോകുന്ന വിവരം താമാര്‍ അറിഞ്ഞു.

14 ശേലാ പ്രായപൂര്‍ത്തിയായിട്ടും അവനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുന്നില്ലെന്നു കണ്ട താമാര്‍ വൈധവ്യവസ്ത്രങ്ങള്‍ മാറ്റി, മൂടുപടം അണിഞ്ഞ്, തിമ്നായിലേക്കുള്ള വഴിയരികില്‍ എനയീംപട്ടണത്തിന്‍റെ വാതില്‌ക്കല്‍ ചെന്ന് ഇരുന്നു.

15 മുഖം മൂടിയിരുന്നതുകൊണ്ട് അവള്‍ വേശ്യ ആയിരിക്കുമെന്നു യെഹൂദാ വിചാരിച്ചു.

16 പുത്രഭാര്യ ആണെന്നറിയാതെ അയാള്‍ വഴിയരികില്‍ അവളുടെ അടുത്തുചെന്നു: “ഞാന്‍ നിന്‍റെ അടുക്കല്‍ വരട്ടെ” എന്നു ചോദിച്ചു. “അങ്ങ് എന്തു പ്രതിഫലം തരും?” അവള്‍ ചോദിച്ചു.

17 “എന്‍റെ ആട്ടിന്‍പറ്റത്തില്‍നിന്ന് ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്‍ക്കാം” എന്നു യെഹൂദാ മറുപടി പറഞ്ഞു. “അത് കൊടുത്തയയ്‍ക്കുന്നതുവരെ എന്തു പണയം തരും?” എന്ന് അവള്‍ ചോദിച്ചു.

18 “എന്താണ് പണയം വേണ്ടത്?” എന്ന് യെഹൂദാ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: “അങ്ങയുടെ മുദ്രമോതിരവും മോതിരച്ചരടും അങ്ങയുടെ വടിയും പണയമായി തരിക.” യെഹൂദാ അവയെല്ലാം അവള്‍ക്കു കൊടുത്തു; അയാള്‍ അവളെ പ്രാപിച്ചു, അങ്ങനെ അവള്‍ ഗര്‍ഭവതിയായി.

19 പിന്നീട് അവള്‍ എഴുന്നേറ്റുപോയി മൂടുപടം മാറ്റി വൈധവ്യവസ്ത്രം ധരിച്ചു.

20 ആട്ടിന്‍കുട്ടിയെ കൊടുത്ത് പണയംവച്ച സാധനങ്ങള്‍ തിരികെ വാങ്ങാന്‍ സുഹൃത്തായ ഹീരാമിനെ യെഹൂദാ അയച്ചു. എന്നാല്‍ അയാള്‍ക്ക് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

21 “എനയീമില്‍ വഴിയരികില്‍ ഇരുന്ന വേശ്യ എവിടെ” എന്നു സ്ഥലവാസികളോടു ചോദിച്ചപ്പോള്‍ “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്നവര്‍ പറഞ്ഞു.

22 അയാള്‍ യെഹൂദായുടെ അടുക്കല്‍ മടങ്ങിവന്നു പറഞ്ഞു: “അവളെ ഞാന്‍ കണ്ടില്ല; അവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നാണു നാട്ടുകാര്‍ പറഞ്ഞത്.”

23 യെഹൂദാ പറഞ്ഞു: “സാധനങ്ങള്‍ അവള്‍തന്നെ എടുത്തുകൊള്ളട്ടെ. അല്ലെങ്കില്‍ നാം പരിഹാസ്യരാകും. നോക്കൂ, ഞാന്‍ ആട്ടിന്‍കുട്ടിയെ തന്നയച്ചു. നിനക്ക് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലല്ലോ.”

24 പുത്രഭാര്യയായ താമാര്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട് ഗര്‍ഭിണിയായി എന്ന് മൂന്നു മാസം കഴിഞ്ഞ് യെഹൂദാ അറിഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു:

25

“അവളെ പുറത്താക്കി ചുട്ടുകളയുക.” അവളെ പുറത്തു കൊണ്ടുവരുന്നതിനിടയില്‍ അവള്‍ ഭര്‍തൃപിതാവിനെ ഇങ്ങനെ അറിയിച്ചു: “ഈ സാധനങ്ങളുടെ ഉടമസ്ഥന്‍ നിമിത്തമാണ് ഞാന്‍ ഗര്‍ഭിണി ആയത്. ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേതാണെന്നു നോക്കണം.”

26

യെഹൂദാ ആ സാധനങ്ങള്‍ തിരിച്ചറിഞ്ഞു. അയാള്‍ പറഞ്ഞു: “അവള്‍ എന്നെക്കാള്‍ ധര്‍മിഷ്ഠയാണ്. എന്‍റെ മകനായ ശേലായ്‍ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കാതെയിരുന്ന ഞാനാണ് കുറ്റക്കാരന്‍.” പിന്നീടൊരിക്കലും അയാള്‍ അവളെ പ്രാപിച്ചില്ല.

27 അവള്‍ക്ക് പ്രസവസമയമായപ്പോള്‍ ഗര്‍ഭത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ടെന്നു വ്യക്തമായി.

28 ആദ്യത്തെ കുട്ടിയുടെ കൈ പുറത്തുവന്നപ്പോള്‍ “ഇതാണ് കടിഞ്ഞൂല്‍ സന്തതി” എന്നു പറഞ്ഞു പരിചാരിക ചുവന്നനൂല്‍ അവന്‍റെ കൈയില്‍ കെട്ടി.

29 എന്നാല്‍ അവന്‍ കൈ ഉള്ളിലേക്കു വലിച്ചു; സഹോദരന്‍ പുറത്തുവരികയും ചെയ്തു. “നീ മത്സരിച്ചു പുറത്തുവന്നതെന്ത്?” എന്നു ചോദിച്ചുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു.

30 അല്പസമയം കഴിഞ്ഞ് കൈയില്‍ ചുവന്ന നൂലുമായി അവന്‍റെ സഹോദരനും പുറത്തുവന്നു. അവനു സേരഹ് എന്നു പേരിട്ടു.

39

1

ഇശ്മായേല്യര്‍ യോസേഫിനെ ഈജിപ്തില്‍ കൊണ്ടുവന്നു ഫറവോന്‍റെ അകമ്പടിസേനാനായകനായ പൊത്തീഫറിനു വിറ്റു.

2 സര്‍വേശ്വരന്‍ യോസേഫിന്‍റെകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ എല്ലാകാര്യങ്ങളിലും വിജയിച്ചു. ഈജിപ്തുകാരനായ യജമാനന്‍റെ ഭവനത്തില്‍ത്തന്നെ അവന്‍ പാര്‍ത്തു.

3 സര്‍വേശ്വരന്‍ യോസേഫിന്‍റെകൂടെ ഉണ്ടെന്നും അവിടുന്ന് അവന് എല്ലാ കാര്യങ്ങളിലും വിജയം നല്‌കുന്നു എന്നും യജമാനന്‍ മനസ്സിലാക്കി.

4 അതുകൊണ്ട് അദ്ദേഹത്തിന് അവനോടു പ്രത്യേക പ്രീതി തോന്നി. യോസേഫ് അദ്ദേഹത്തെ വിശ്വസ്തതയോടെ സേവിച്ചു; അതുകൊണ്ട് അദ്ദേഹം യോസേഫിനെ ഭവനത്തിന്‍റെ മേല്‍വിചാരകനായി നിയമിച്ചു; വീട്ടുകാര്യങ്ങളെല്ലാം അവന്‍റെ ചുമതലയിലായി.

5 ഭവനത്തിലുള്ള സര്‍വത്തിന്‍റെയും മേല്‍നോട്ടം യോസേഫിനെ ഏല്പിച്ചതുമുതല്‍ സര്‍വേശ്വരന്‍ യോസേഫിനെ ഓര്‍ത്ത് ആ ഈജിപ്തുകാരന്‍റെ ഭവനത്തെ അനുഗ്രഹിച്ചു തുടങ്ങി. ഭവനത്തിലും പുറത്തുമുള്ള എല്ലാറ്റിന്‍റെയുംമേല്‍ അവിടുത്തെ അനുഗ്രഹമുണ്ടായി.

6 പൊത്തീഫര്‍ തനിക്കുള്ള സകലതും യോസേഫിന്‍റെ ചുമതലയിലാക്കി; സ്വന്തം ഭക്ഷണകാര്യങ്ങള്‍ ഒഴിച്ചു മറ്റു യാതൊന്നിലും അയാള്‍ക്ക് ശ്രദ്ധിക്കേണ്ടിവന്നില്ല.

7 യോസേഫ് സുമുഖനും കോമളരൂപം ഉള്ളവനുമായിരുന്നു. കുറച്ചുനാളുകള്‍ക്കു ശേഷം യജമാനന്‍റെ ഭാര്യ അവനില്‍ നോട്ടമിട്ട് തന്‍റെ കൂടെ ശയിക്കാന്‍ അവനോട് ആവശ്യപ്പെട്ടു.

8 യോസേഫ് അതു നിരസിച്ചു. അവന്‍ പറഞ്ഞു: “ഈ ഭവനത്തിലുള്ള യാതൊന്നിനെക്കുറിച്ചും യജമാനന്‍ എന്നോട് അന്വേഷിക്കാറില്ല. സകലതും എന്‍റെ ചുമതലയില്‍ ഏല്പിച്ചിരിക്കുകയാണ്.

9 “ഈ ഭവനത്തില്‍ എനിക്കു മീതെ ആരെയും നിയമിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ഭാര്യയായ നിങ്ങളെ ഒഴിച്ചു യാതൊന്നും എന്‍റെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തിയിട്ടുമില്ല. അതുകൊണ്ട് എങ്ങനെ ഈ മഹാപാതകം ഞാന്‍ ചെയ്യും? അതു ഞാന്‍ ദൈവത്തിനെതിരായി ചെയ്യുന്ന പാപമാണല്ലോ?”

10 അവള്‍ ദിനംതോറും നിര്‍ബന്ധിച്ചിട്ടും അവളുടെ പ്രലോഭനത്തിനു യോസേഫ് വഴങ്ങിയില്ല.

11 ഒരു ദിവസം തന്‍റെ ജോലി ചെയ്യാന്‍ യോസേഫ് വീട്ടിനുള്ളിലേക്കു ചെന്നു. അപ്പോള്‍ പുരുഷന്മാരാരും അവിടെ ഉണ്ടായിരുന്നില്ല.

12 അവള്‍ അവന്‍റെ അങ്കിയില്‍ കടന്നുപിടിച്ച് “എന്‍റെകൂടെ ശയിക്കുക” എന്നു പറഞ്ഞു.

13 എന്നാല്‍ യോസേഫ് അങ്കി ഉപേക്ഷിച്ച് പുറത്തേക്കോടി.

14 ഉടനെ അവള്‍ ഭവനത്തിലുള്ള വേലക്കാരെ വിളിച്ചു പറഞ്ഞു: “കണ്ടില്ലേ, നമ്മെ അപമാനിക്കാന്‍ ഒരു എബ്രായനെ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു അവന്‍ എന്‍റെകൂടെ ശയിക്കാന്‍ അകത്തു വന്നു; ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു;

15 അപ്പോള്‍ അവന്‍ അങ്കി ഉപേക്ഷിച്ച് ഓടിക്കളഞ്ഞു.”

16 ഭര്‍ത്താവ് വരുന്നതുവരെ അവള്‍ ആ വസ്ത്രം തന്‍റെ കൈവശം സൂക്ഷിച്ചു.

17 അദ്ദേഹം വന്നപ്പോള്‍ അവള്‍ ആ കഥ ആവര്‍ത്തിച്ചു. “അങ്ങു കൊണ്ടുവന്നിരിക്കുന്ന എബ്രായഅടിമ എന്നെ അപമാനിക്കാന്‍ കയറിവന്നു;

18 എന്നാല്‍ ഞാന്‍ ഉറക്കെ കരഞ്ഞതുകൊണ്ട് അവന്‍ വസ്ത്രം ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി.”

19 ഭാര്യയുടെ വാക്കുകള്‍ കേട്ടപ്പോള്‍ യോസേഫിന്‍റെ യജമാനന്‍റെ കോപം ജ്വലിച്ചു;

20 യോസേഫിനെ പിടിച്ചു രാജാവിന്‍റെ തടവുകാരെ പാര്‍പ്പിക്കുന്ന കാരാഗൃഹത്തില്‍ അടച്ചു.

21 എന്നാല്‍ സര്‍വേശ്വരന്‍ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവിടുത്തെ കൃപയാല്‍ കാരാഗൃഹാധിപന്‍ യോസേഫിനോടു ദയാപൂര്‍വം പെരുമാറി.

22 അവിടെയുള്ള എല്ലാ തടവുകാരുടെയും മേല്‍നോട്ടം യോസേഫിനെ ഏല്പിച്ചു. എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം യോസേഫിനായി.

23 യോസേഫിനെ ചുമതല ഏല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹാധിപന്‍ ഇടപെട്ടില്ല. സര്‍വേശ്വരന്‍ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും അവിടുന്നു സഫലമാക്കി.

40

1

കുറെനാള്‍ കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്‍റെ പാനീയമേല്‍വിചാരകനും പാചകമേല്‍വിചാരകനും രാജാവിന്‍റെ അപ്രീതിക്കു പാത്രമായി.

2 ഫറവോ അവരോടു കോപിച്ചു.

3 അവരെ അകമ്പടിസേനാനായകന്‍റെ ഭവനത്തില്‍ യോസേഫിനെ ഇട്ടിരുന്ന തടവറയില്‍ അടച്ചു.

4 അകമ്പടിസേനാനായകന്‍ അവരെ യോസേഫിന്‍റെ ചുമതലയില്‍ ഏല്പിച്ചു. അവന്‍ അവരുടെ മേല്‍നോട്ടം ഏറ്റെടുത്തു. അവര്‍ കുറെനാള്‍ തടവില്‍ കഴിഞ്ഞു.

5 തടവറയില്‍ കഴിഞ്ഞിരുന്ന രാജാവിന്‍റെ പാനീയമേല്‍വിചാരകനും പാചകമേല്‍വിചാരകനും ഒരിക്കല്‍ ഓരോ സ്വപ്നം കണ്ടു. സ്വപ്നങ്ങള്‍ക്ക് പ്രത്യേക അര്‍ഥവും ഉണ്ടായിരുന്നു.

6 രാവിലെ യോസേഫ് അവരുടെ അടുത്തുചെന്നപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.

7 തന്‍റെ യജമാനന്‍റെ ഭവനത്തില്‍ തടവില്‍ കിടക്കുന്ന ഫറവോയുടെ ഉദ്യോഗസ്ഥന്മാരോട് യോസേഫ് ചോദിച്ചു: “നിങ്ങള്‍ക്ക് ഇന്നു എന്താണൊരു വിഷാദം?”

8 “ഞങ്ങള്‍ ഇരുവരും ഓരോ സ്വപ്നം കണ്ടു; എന്നാല്‍ അവയുടെ അര്‍ഥം വ്യാഖ്യാനിക്കാന്‍ ഇവിടെ ആരുമില്ലല്ലോ” എന്ന് അവര്‍ പറഞ്ഞു. “വ്യാഖ്യാനവരം ദൈവമല്ലേ നല്‌കുന്നത്; സ്വപ്നമെന്തെന്ന് എന്നോടു പറയുക” എന്നു യോസേഫ് അവരോടു പറഞ്ഞു.

9 പാനീയമേല്‍വിചാരകന്‍ സ്വപ്നം വിവരിച്ചു: “ഞാന്‍ കണ്ട സ്വപ്നത്തില്‍ ഒരു മുന്തിരിവള്ളി.

10 അതിനു മൂന്നു ശാഖകള്‍; അതു തളിര്‍ത്തു പൂത്തു മുന്തിരിക്കുലകള്‍ പഴുത്തു;

11 ഫറവോയുടെ പാനപാത്രം എന്‍റെ കൈയില്‍ ഉണ്ടായിരുന്നു; ഞാന്‍ മുന്തിരിപ്പഴം പറിച്ച്; ഫറവോയുടെ പാനപാത്രത്തില്‍ പിഴിഞ്ഞ് അവിടുത്തെ കൈയില്‍ കൊടുത്തു.”

12 യോസേഫ് അയാളോടു പറഞ്ഞു: “അതിന്‍റെ അര്‍ഥം ഇതാണ്; മൂന്നു ശാഖകള്‍ മൂന്നു ദിവസങ്ങളാകുന്നു.

13 മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഫറവോ നിന്‍റെ കുറ്റം ക്ഷമിച്ചു നിന്നെ പൂര്‍വസ്ഥാനത്തു നിയമിക്കും; പാനീയങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നപ്പോള്‍ നീ മുമ്പു ചെയ്തിരുന്നതുപോലെ പാനപാത്രം ഫറവോയുടെ കൈയില്‍ കൊടുക്കും.

14 നിനക്കു നല്ലകാലം വരുമ്പോള്‍ എന്നെ മറന്നുകളയാതെ ഫറവോയോട് എന്‍റെ കാര്യം പറഞ്ഞ് ഈ തടവറയില്‍നിന്ന് എന്നെ മോചിപ്പിക്കാന്‍ ദയവു കാണിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.”

15 യോസേഫ് തുടര്‍ന്നു: “എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചു കൊണ്ടുവന്നതാണ്. തടവറയിലിടുന്നതിനു ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല.”

16 സ്വപ്നവ്യാഖ്യാനം പാനീയമേല്‍വിചാരകന് അനുകൂലമാണെന്നു കേട്ടപ്പോള്‍ പാചകമേല്‍വിചാരകന്‍ യോസേഫിനോടു പറഞ്ഞു: “ഞാനും ഒരു സ്വപ്നം കണ്ടു. എന്‍റെ തലയില്‍ മൂന്ന് അപ്പക്കുട്ടകള്‍ ഉണ്ടായിരുന്നു.

17 ഏറ്റവും മുകളിലത്തെ കുട്ടയില്‍ ഫറവോയ്‍ക്കുള്ള എല്ലാത്തരം അപ്പങ്ങളുമുണ്ടായിരുന്നു; എന്നാല്‍ എന്‍റെ തലയിലിരുന്ന അപ്പക്കുട്ടയില്‍നിന്ന് പക്ഷികള്‍ അപ്പം കൊത്തിത്തിന്നുകൊണ്ടിരുന്നു.”

18 യോസേഫ് മറുപടി പറഞ്ഞു: “ഇതാണതിന്‍റെ വ്യാഖ്യാനം: മൂന്നു കുട്ടകള്‍ മൂന്നു ദിവസങ്ങള്‍തന്നെ.

19 മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഫറവോ നിന്നെ ശിരച്ഛേദം ചെയ്ത് ഒരു മരത്തിന്മേല്‍ തൂക്കും; പക്ഷികള്‍ നിന്‍റെ മാംസം തിന്നുകളയും.”

20 മൂന്നാം ദിവസം ഫറവോ തന്‍റെ ജന്മനാളില്‍ ഉദ്യോഗസ്ഥന്മാര്‍ക്കെല്ലാം ഒരു വിരുന്നു നല്‌കി. അപ്പോള്‍ പാനീയമേല്‍വിചാരകനെയും പാചകമേല്‍വിചാരകനെയും അദ്ദേഹം പുറത്തു കൊണ്ടുവന്നു.

21 പാനീയമേല്‍വിചാരകനെ അയാളുടെ പൂര്‍വസ്ഥാനത്തു നിയമിച്ചു. അയാള്‍ ഫറവോയുടെ കൈയില്‍ പാനപാത്രം എടുത്തുകൊടുത്തു.

22 എന്നാല്‍ പാചകമേല്‍വിചാരകനെ തൂക്കിക്കൊന്നു. അങ്ങനെ യോസേഫ് സ്വപ്നം വ്യാഖ്യാനിച്ചതുപോലെ സംഭവിച്ചു.

23 എന്നാല്‍ പാനീയമേല്‍വിചാരകന്‍ യോസേഫിനെ ഓര്‍ത്തില്ല; അയാള്‍ യോസേഫിനെ മറന്നുകളഞ്ഞു.

41

1

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫറവോ ഒരു സ്വപ്നം കണ്ടു. അദ്ദേഹം നൈല്‍നദിയുടെ തീരത്തു നില്‌ക്കുകയായിരുന്നു.

2 അപ്പോള്‍ തടിച്ചുകൊഴുത്ത ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്ന് ഞാങ്ങണയ്‍ക്കിടയില്‍ മേഞ്ഞുകൊണ്ടിരുന്നു.

3 അവയുടെ പിന്നാലെ മെലിഞ്ഞ് എല്ലുന്തിയ വേറെ ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്നു.

4 മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത പശുക്കളുടെ അടുത്തുവന്ന് അവയെ തിന്നുകളഞ്ഞു; ഉടനെ ഫറവോ ഉണര്‍ന്നു.

5 അദ്ദേഹം വീണ്ടും ഉറങ്ങിയപ്പോള്‍ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടില്‍ ധാന്യമണികള്‍ നിറഞ്ഞ പുഷ്‍ടിയുള്ള ഏഴു കതിരുകള്‍ നില്‌ക്കുന്നു.

6 അവയുടെ പിന്നാലെ ശുഷ്കിച്ചതും കിഴക്കന്‍കാറ്റില്‍ ഉണങ്ങിയതുമായ വേറെ ഏഴു കതിരുകള്‍ ഉയര്‍ന്നുവന്നു.

7 ഉണങ്ങിയ കതിരുകള്‍ പുഷ്‍ടിയുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ ഉണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നുവെന്നു മനസ്സിലാക്കി.

8 രാവിലെ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും കൊട്ടാരത്തില്‍ വരുത്തി അവരോടു തന്‍റെ സ്വപ്നം വിവരിച്ചു പറഞ്ഞു; എന്നാല്‍ അതു ഫറവോയ്‍ക്കു വ്യാഖ്യാനിച്ചുകൊടുക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.

9 അപ്പോള്‍ പാനീയമേല്‍വിചാരകന്‍ ഫറവോയോടു പറഞ്ഞു: “ഞാന്‍ ഒരു അപരാധം ചെയ്തുപോയത് ഇപ്പോള്‍ ഓര്‍ക്കുന്നു.

10 അങ്ങ് ഒരിക്കല്‍ കോപിച്ച് പാചകമേല്‍വിചാരകനെയും എന്നെയും അകമ്പടിസേനാനായകന്‍റെ ഭവനത്തില്‍ തടവിലാക്കിയിരുന്നല്ലോ.

11 ഒരു രാത്രിയില്‍ വ്യത്യസ്ത അര്‍ഥങ്ങളുള്ള ഓരോ സ്വപ്നം ഞങ്ങള്‍ രണ്ടു പേരും കണ്ടു.

12 അകമ്പടിസേനാനായകന്‍റെ അടിമയായിരുന്ന ഒരു എബ്രായയുവാവ് ഞങ്ങളോടൊപ്പം തടവില്‍ ഉണ്ടായിരുന്നു; ഞങ്ങളുടെ സ്വപ്നങ്ങള്‍ അവനോടു പറഞ്ഞപ്പോള്‍ അവന്‍ അവയുടെ അര്‍ഥം വ്യാഖ്യാനിച്ചു.

13 അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുകയും പാചകമേല്‍വിചാരകനെ തൂക്കിക്കൊല്ലുകയും ചെയ്തു.”

14 ഫറവോ യോസേഫിനെ കൊണ്ടുവരാന്‍ ആളയച്ചു; തടവറയില്‍നിന്ന് ഉടന്‍തന്നെ അവനെ മോചിപ്പിച്ചു. അവനെ ക്ഷൗരം ചെയ്യിച്ച് വസ്ത്രം മാറ്റി രാജസന്നിധിയില്‍ ഹാജരാക്കി.

15 ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാന്‍ ഒരു സ്വപ്നം കണ്ടു; അതു വ്യാഖ്യാനിച്ചു തരാന്‍ ആര്‍ക്കും കഴിയുന്നില്ല; സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവ് നിനക്കുണ്ടെന്നു ഞാന്‍ അറിഞ്ഞു.”

16 യോസേഫ് പറഞ്ഞു: “ഞാനല്ല, ദൈവം തന്നെ അങ്ങേക്കു ശരിയായ വ്യാഖ്യാനം നല്‌കും.”

17 രാജാവ് യോസേഫിനോടു പറഞ്ഞു: “ഇതാണു സ്വപ്നം; ഞാന്‍ നൈല്‍നദിയുടെ തീരത്തു നില്‌ക്കുകയായിരുന്നു.

18 തടിച്ചുകൊഴുത്ത ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്ന് നദീതീരത്തു ഞാങ്ങണകള്‍ക്കിടയില്‍ മേഞ്ഞുകൊണ്ടിരുന്നു;

19 അപ്പോള്‍ അവയുടെ പിന്നാലെ മെലിഞ്ഞ് വളരെ വിരൂപമായ വേറെ ഏഴു പശുക്കള്‍ കൂടി കയറി വന്നു; അവയെപ്പോലെ മെലിഞ്ഞ് എല്ലുന്തിയ പശുക്കളെ ഒരിക്കലും ഈജിപ്തില്‍ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല.

20 മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു.

21 എന്നാല്‍ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ ഭക്ഷിച്ചു കഴിഞ്ഞിട്ടും അവയെ ഭക്ഷിച്ചു എന്ന് ആരും പറയാത്തവിധം അവ ആദ്യത്തേതുപോലെതന്നെ മെലിഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ ഉണര്‍ന്നു.

22 ഞാന്‍ വീണ്ടും കണ്ട സ്വപ്നത്തില്‍ ഒരു തണ്ടില്‍നിന്നു നല്ലമണികള്‍ നിറഞ്ഞ പുഷ്‍ടിയുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുവന്നു;

23 അവയ്‍ക്കു പിന്നാലെ ശുഷ്കിച്ചതും കിഴക്കന്‍ കാറ്റേറ്റ് ഉണങ്ങിയതുമായ വേറെ ഏഴു കതിരുകള്‍കൂടി ഉയര്‍ന്നുവന്നു;

24 ഉണങ്ങിയ കതിരുകള്‍ പുഷ്‍ടിയുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഈ സ്വപ്നങ്ങള്‍ ഞാന്‍ മന്ത്രവാദികളോടു പറഞ്ഞു; എന്നാല്‍ അവ വ്യാഖ്യാനിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.”

25 യോസേഫ് ഫറവോയോടു പറഞ്ഞു: “രണ്ടു സ്വപ്നങ്ങള്‍ക്കും അര്‍ഥം ഒന്നുതന്നെ. ദൈവം ചെയ്യാന്‍ പോകുന്നതു രാജാവിനു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.

26 ഏഴു നല്ല പശുക്കള്‍ ഏഴു സംവത്സരം; ഏഴു പുഷ്‍ടിയുള്ള കതിരുകളും ഏഴു വര്‍ഷം തന്നെ. രണ്ടും ഒരേ അര്‍ഥമുള്ള സ്വപ്നങ്ങളാണ്.

27 അവയ്‍ക്കു പിന്നാലെ വന്ന മെലിഞ്ഞ ഏഴു പശുക്കളും, കിഴക്കന്‍ കാറ്റേറ്റ് ഉണങ്ങിയ ഏഴു കതിരുകളും ക്ഷാമമുള്ള ഏഴു വര്‍ഷങ്ങളാണ്.

28 ഞാന്‍ പറഞ്ഞതുപോലെ ദൈവം ചെയ്യാന്‍ പോകുന്നതു രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു.

29 ഈജിപ്തു മുഴുവനും സുഭിക്ഷതയും സമൃദ്ധിയുമുള്ള ഏഴു വര്‍ഷങ്ങളുണ്ടാകും.

30 എന്നാല്‍ അവയ്‍ക്കു പിന്നാലെ കടുത്ത ക്ഷാമമുള്ള ഏഴു വര്‍ഷങ്ങളും വരും. സുഭിക്ഷതയുടെ കാലം മറന്നുപോകത്തക്കവിധം ക്ഷാമം കഠിനമായിരിക്കും; അതു രാജ്യത്തെ ഗ്രസിച്ചുകളയും.

31 ആ ക്ഷാമം അത്ര രൂക്ഷമായിരിക്കുന്നതുകൊണ്ട് സമൃദ്ധിയുടെ കാലം ഓര്‍മയില്‍പോലും അവശേഷിക്കുകയില്ല.

32 സ്വപ്നം രണ്ടു പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടതിന്‍റെ അര്‍ഥം ദൈവം ഇക്കാര്യം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതുടനെ സംഭവിക്കുമെന്നുമാണ്.

33 അതുകൊണ്ട് അങ്ങ് ഇപ്പോള്‍ത്തന്നെ ദീര്‍ഘവീക്ഷണവും ജ്ഞാനവുമുള്ള ഒരാളിനെ തിരഞ്ഞെടുത്ത് രാജ്യത്തിന്‍റെ മേലധികാരിയായി നിയമിക്കണം.

34 സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടാകുന്ന വിളവുകളുടെ അഞ്ചിലൊന്നു ശേഖരിക്കാന്‍ ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം.

35 ഈ സമൃദ്ധിയുള്ള വര്‍ഷങ്ങളിലുണ്ടാകുന്ന വിളവുകള്‍ അവര്‍ രാജാവിന്‍റെ പേരില്‍ നഗരങ്ങളില്‍ സംഭരിച്ചുവയ്‍ക്കട്ടെ.

36 ഏഴു വര്‍ഷം നീണ്ടുനില്‌ക്കുന്ന ക്ഷാമകാലത്ത് ഇതു കരുതല്‍ധാന്യമായി പ്രയോജനപ്പെടും; അങ്ങനെ ചെയ്താല്‍ രാജ്യം ക്ഷാമംകൊണ്ടു നശിച്ചുപോകയില്ല.

37

ഈ നിര്‍ദ്ദേശം നല്ലതാണെന്നു ഫറവോയ്‍ക്കും ഉദ്യോഗസ്ഥപ്രമുഖര്‍ക്കും തോന്നി.

38 ഫറവോ അവരോടു ചോദിച്ചു: “ഇതുപോലെ ദിവ്യചൈതന്യമുള്ള ഒരാളെ കണ്ടെത്താന്‍ കഴിയുമോ?”

39 ഫറവോ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിനക്കു വെളിപ്പെടുത്തിയിരിക്കുകയാല്‍ നിന്നെക്കാള്‍ ദീര്‍ഘവീക്ഷണവും ജ്ഞാനവുമുള്ള മറ്റൊരാളില്ല.

40 നീ എന്‍റെ ഭവനത്തിനു മേലധികാരിയായിരിക്കുക; എന്‍റെ പ്രജകളെല്ലാം നിന്‍റെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളും; സിംഹാസനത്തിന്‍റെ കാര്യത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.”

41 അതിനുശേഷം ഫറവോ യോസേഫിനെ ഈജിപ്തിന്‍റെ ഭരണാധികാരിയായി നിയമിച്ചു.

42 ഫറവോ തന്‍റെ മുദ്രമോതിരം ഊരി യോസേഫിന്‍റെ വിരലില്‍ അണിയിച്ചു. മേല്‍ത്തരം വസ്ത്രം ധരിപ്പിക്കുകയും സ്വര്‍ണമാല അണിയിക്കുകയും ചെയ്തു.

43 ഫറവോ തന്‍റെ രണ്ടാം രാജകീയരഥത്തില്‍ യോസേഫിനെ ഇരുത്തി നഗരത്തില്‍ പ്രദക്ഷിണം നടത്തിച്ചു. യോസേഫിനെ വണങ്ങാന്‍ ഘോഷകര്‍ ജനത്തോടു വിളിച്ചുപറഞ്ഞു. അങ്ങനെ ഫറവോ അദ്ദേഹത്തെ ഈജിപ്തിന്‍റെ മുഴുവന്‍ മേലധികാരിയാക്കി.

44 ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാന്‍ ഫറവോ ആകുന്നു. നിന്‍റെ അനുവാദം കൂടാതെ ഈജിപ്തില്‍ യാതൊരുവനും കൈയോ കാലോ ഉയര്‍ത്തുകയില്ല.

45 ഫറവോ യോസേഫിനു ‘സാപ്നത് പനേഹ്’ എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിനെ വിവാഹം കഴിച്ചുകൊടുക്കയും ചെയ്തു. പിന്നീട് യോസേഫ് ഈജിപ്തിലെങ്ങും സഞ്ചരിച്ചു.

46 ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിക്കുമ്പോള്‍ യോസേഫിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം ഫറവോയുടെ കൊട്ടാരം വിട്ട് ഈജിപ്തിലെല്ലായിടത്തും സഞ്ചരിച്ചു.

47 സുഭിക്ഷതയുടെ ഏഴു വര്‍ഷം; ദേശത്ത് സമൃദ്ധമായി വിളവുണ്ടായി.

48 യോസേഫ് ആ വിളവെല്ലാം ശേഖരിച്ചു നഗരത്തില്‍ സൂക്ഷിച്ചു; ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളില്‍ ഉണ്ടാകുന്ന വിളവെല്ലാം അതതു നഗരത്തില്‍ത്തന്നെ സംഭരിച്ചു.

49 അങ്ങനെ കടല്‍ക്കരയിലെ മണല്‍പോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു; അത് അളക്കാനാകാത്തവിധം സമൃദ്ധമായിരുന്നതിനാല്‍ അളവുതന്നെ വേണ്ടെന്നുവച്ചു.

50 ക്ഷാമകാലം ആരംഭിക്കുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തില്‍ രണ്ടു പുത്രന്മാര്‍ ജനിച്ചു.

51 “എന്‍റെ സകല ദുരിതങ്ങളും എന്‍റെ പിതൃഭവനവും ഞാന്‍ മറക്കാന്‍ ദൈവം സഹായിച്ചു” എന്നു പറഞ്ഞുകൊണ്ട് കടിഞ്ഞൂല്‍പുത്രന് മനശ്ശെ എന്നു പേരിട്ടു.”

52 കഷ്ടതയുടെ ദേശത്ത് ദൈവം എന്നെ ധന്യനാക്കി” എന്നു പറഞ്ഞു രണ്ടാമത്തെ പുത്രനെ എഫ്രയീം എന്നു വിളിച്ചു.

53 ഈജിപ്തിലെ സമൃദ്ധിയുള്ള ഏഴു വര്‍ഷങ്ങള്‍ അവസാനിച്ചു; യോസേഫ് പറഞ്ഞതുപോലെ ഏഴു വര്‍ഷം നീണ്ടുനില്‌ക്കുന്ന ക്ഷാമകാലം ആരംഭിക്കുകയും ചെയ്തു.

54 മറ്റെല്ലാ രാജ്യങ്ങളെയും ക്ഷാമം ബാധിച്ചു. പക്ഷേ ഈജിപ്തില്‍ എല്ലായിടത്തും ധാന്യം ലഭ്യമായിരുന്നു.

55 ഈജിപ്തിലും ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ജനം ഫറവോയോടു ഭക്ഷണത്തിനുവേണ്ടി അപേക്ഷിച്ചു. “യോസേഫിന്‍റെ അടുക്കല്‍ ചെല്ലുക; അയാള്‍ പറയുന്നതുപോലെ ചെയ്യുവിന്‍” എന്നു ഫറവോ അവരോടു കല്പിച്ചു.

56 ക്ഷാമം ദേശത്തെല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞപ്പോള്‍ യോസേഫ് സംഭരണശാലകള്‍ തുറന്ന് ഈജിപ്തുകാര്‍ക്കു ധാന്യം വില്‍ക്കാന്‍ തുടങ്ങി. ഈജിപ്തില്‍ ക്ഷാമം കഠിനമായിരുന്നു.

57 ഭൂമിയില്‍ ആകെ ക്ഷാമം രൂക്ഷമായതിനാല്‍ മറ്റു ദേശങ്ങളില്‍നിന്നും ജനങ്ങള്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ യോസേഫിനെ സമീപിച്ചു.

42

1

ഈജിപ്തില്‍ ഭക്ഷണസാധനങ്ങളുണ്ടെന്നു കേട്ട് യാക്കോബ് പുത്രന്മാരോടു പറഞ്ഞു: “നിങ്ങള്‍ വെറുതെ നോക്കി നില്‌ക്കുന്നത് എന്ത്?

2 ഈജിപ്തില്‍ ധാന്യങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. അവിടെ ചെന്ന് നമുക്കുവേണ്ടി ധാന്യം വാങ്ങുവിന്‍, പട്ടിണികിടന്ന് മരിക്കാതെ കഴിയാമല്ലോ.”

3 അങ്ങനെ ധാന്യങ്ങള്‍ വാങ്ങാന്‍ യോസേഫിന്‍റെ പത്തു സഹോദരന്മാരും ഈജിപ്തിലേക്കു പോയി.

4 യോസേഫിന്‍റെ സഹോദരനായ ബെന്യാമീനെ മാത്രം യാക്കോബ് അയച്ചില്ല. അവന് ആപത്തു പിണഞ്ഞാലോ എന്ന് അദ്ദേഹം ഭയപ്പെട്ടു.

5 കനാന്‍ദേശത്തെല്ലാം ക്ഷാമമായിരുന്നതിനാല്‍ യാക്കോബിന്‍റെ പുത്രന്മാരും മറ്റുള്ളവരോടൊപ്പം ധാന്യം വാങ്ങാന്‍ ചെന്നു.

6 ദേശാധിപതിയായ യോസേഫ് തന്നെയായിരുന്നു ധാന്യവില്പനയുടെ ചുമതല വഹിച്ചിരുന്നത്. യോസേഫിന്‍റെ സഹോദരന്മാര്‍ അവിടെച്ചെന്ന് അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു.

7 യോസേഫ് അവരെ തിരിച്ചറിഞ്ഞെങ്കിലും അപരിചിതരോടെന്നപോലെയാണു പെരുമാറിയത്. അദ്ദേഹം അവരോടു ചോദിച്ചു: “നിങ്ങള്‍ എവിടെനിന്നു വരുന്നു?” “ഞങ്ങള്‍ കനാന്‍ദേശത്തുനിന്നു ധാന്യം വാങ്ങാന്‍ വന്നവരാണ്.” അവര്‍ മറുപടി പറഞ്ഞു.

8 യോസേഫ് അവരെ മനസ്സിലാക്കിയെങ്കിലും അവര്‍ യോസേഫിനെ തിരിച്ചറിഞ്ഞില്ല.

9 താന്‍ പണ്ടു കണ്ട സ്വപ്നങ്ങള്‍ യോസേഫ് ഓര്‍ത്തു; അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങള്‍ ചാരന്മാരാണ്; രാജ്യത്തിന്‍റെ ദൗര്‍ബല്യം കണ്ടുപിടിക്കാനല്ലേ നിങ്ങള്‍ വന്നിരിക്കുന്നത്?”

10 സഹോദരന്മാര്‍ പറഞ്ഞു: “അല്ല യജമാനനേ! അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ധാന്യം വാങ്ങാന്‍വേണ്ടി മാത്രം വന്നവരാണ്.

11 ഞങ്ങളെല്ലാവരും ഒരപ്പന്‍റെ മക്കളാണ്; ഞങ്ങള്‍ പറയുന്നതു നേരാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ചാരന്മാരല്ല.”

12 യോസേഫ് പറഞ്ഞു: “അങ്ങനെയല്ല; നിങ്ങള്‍ രാജ്യത്തിന്‍റെ ദൗര്‍ബല്യം കണ്ടുപിടിക്കാന്‍ വന്നവര്‍ തന്നെ.”

13 അവര്‍ പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്മാരാകുന്നു. ഞങ്ങളെല്ലാവരും കനാന്‍ദേശത്തുള്ള ഒരു പിതാവിന്‍റെ മക്കളാണ്; ഇളയവന്‍ പിതാവിന്‍റെ അടുക്കലുണ്ട്; ഒരാള്‍ മരിച്ചുപോയി.”

14 എന്നാല്‍ യോസേഫ് പറഞ്ഞു: “ഞാന്‍ പറഞ്ഞതാണു വാസ്തവം. നിങ്ങള്‍ ചാരന്മാര്‍തന്നെ.

15 ഞാന്‍ നിങ്ങളെ ഒന്നു പരീക്ഷിക്കട്ടെ; നിങ്ങളുടെ ഇളയ സഹോദരനെ കൊണ്ടുവരാതെ നിങ്ങള്‍ ഇവിടെനിന്നു പോകാന്‍ പാടില്ലെന്ന് ഫറവോയുടെ നാമത്തില്‍ ഞാന്‍ കല്പിക്കുന്നു.

16 നിങ്ങളില്‍ ഒരാള്‍ പോയി അവനെ കൂട്ടിക്കൊണ്ടുവരിക. ബാക്കിയുള്ളവര്‍ തടവില്‍ കഴിയട്ടെ. നിങ്ങള്‍ പറയുന്നതു സത്യമാണോ എന്ന് അറിയാമല്ലോ. അല്ലെങ്കില്‍ ഫറവോയുടെ നാമത്തില്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ ചാരന്മാര്‍തന്നെ.”

17 പിന്നീട് യോസേഫ് അവരെ മൂന്നു ദിവസത്തേക്ക് തടവിലാക്കി.

18 മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞു: “ഞാന്‍ ദൈവഭയമുള്ളവനാണ്. ഞാന്‍ ഒരു കാര്യം ചെയ്യാം; അങ്ങനെ നിങ്ങളുടെ ജീവന്‍ രക്ഷിക്കുക.

19 നിങ്ങളില്‍ ഒരാള്‍ തടവില്‍ കഴിയട്ടെ; മറ്റുള്ളവര്‍ വീട്ടിലെ പട്ടിണി അകറ്റാന്‍ ധാന്യവുമായി പൊയ്‍ക്കൊള്ളുക.

20 പക്ഷേ നിങ്ങളുടെ ഇളയസഹോദരനെ ഇവിടെ കൊണ്ടുവരണം. അപ്പോള്‍ നിങ്ങള്‍ പറയുന്നതു സത്യമെന്നു ഞാന്‍ ഗ്രഹിക്കും; നിങ്ങളെ കൊല്ലുകയുമില്ല.”

21 അതവര്‍ സമ്മതിച്ചു. അവര്‍ അന്യോന്യം പറഞ്ഞു: “അന്ന് നമ്മുടെ സഹോദരനോടു ചെയ്ത കുറ്റത്തിന്‍റെ ഫലമാണ് ഈ ദുരിതമെല്ലാം. കരുണയ്‍ക്കായി അവന്‍ കേണപേക്ഷിച്ചിട്ടും നാം കൂട്ടാക്കിയില്ല. ഇതെല്ലാം നാം അനുഭവിക്കേണ്ടതു തന്നെ.”

22 രൂബേന്‍ പറഞ്ഞു: “ബാലനെ ഉപദ്രവിക്കരുതെന്ന് അന്ന് ഞാന്‍ പറഞ്ഞതല്ലേ? നിങ്ങള്‍ അതു ശ്രദ്ധിച്ചില്ല. ഇപ്പോള്‍ അവന്‍റെ രക്തത്തിനു നാം കണക്കു പറയേണ്ടിവന്നിരിക്കുന്നു.”

23 തങ്ങള്‍ പരസ്പരം പറയുന്നതു യോസേഫ് ഗ്രഹിച്ചെന്ന് അവര്‍ മനസ്സിലാക്കിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ സംസാരിച്ചിരുന്നത്.

24 യോസേഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയി കരഞ്ഞു. പിന്നെയും അവരുടെ അടുക്കല്‍ വന്ന് അവരോടു സംസാരിച്ചു; അവര്‍ കാണ്‍കെ ശിമെയോനെ ബന്ധനസ്ഥനാക്കുകയും ചെയ്തു.

25 ഓരോരുത്തരുടെയും ചാക്കുകളില്‍ ധാന്യം നിറച്ചിട്ട് അവരുടെ പണം അവരവരുടെ ചാക്കില്‍തന്നെ വയ്‍ക്കാനും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ കൊടുക്കാനും യോസേഫ് കല്പന കൊടുത്തു. ഭൃത്യന്മാര്‍ അങ്ങനെ ചെയ്തു.

26 ധാന്യം കഴുതപ്പുറത്തു കയറ്റി അവര്‍ യാത്ര തിരിച്ചു.

27 വഴിയമ്പലത്തില്‍വച്ചു കഴുതയ്‍ക്ക് ആഹാരം കൊടുക്കുന്നതിന് അവരില്‍ ഒരാള്‍ ചാക്കഴിച്ചപ്പോള്‍ പണം ചാക്കിന്‍റെ വായ്‍ക്കല്‍ തന്നെയിരിക്കുന്നതു കണ്ടു.

28 “എന്‍റെ പണം ചാക്കിന്‍റെ വായ്‍ക്കല്‍തന്നെ ഇരിപ്പുണ്ട്” എന്ന് അവന്‍ സഹോദരന്മാരോടു പറഞ്ഞു. അതു കേട്ടപ്പോള്‍ അവര്‍ പരിഭ്രമിച്ചു. അവര്‍ വിറച്ചുകൊണ്ട് അന്യോന്യം പറഞ്ഞു: “ദൈവം എന്താണു നമ്മോട് ഇങ്ങനെ ചെയ്തത്?”

29 അവര്‍ കനാനില്‍ പിതാവിന്‍റെ അടുക്കല്‍ തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചതെല്ലാം വിവരിച്ചുപറഞ്ഞു:

30 “ദേശാധിപതിയായ ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ ചാരന്മാരാണെന്നു പറഞ്ഞു ഞങ്ങളോടു പരുഷമായിട്ടാണു സംസാരിച്ചത്.

31 എന്നാല്‍ ഞങ്ങള്‍ പറഞ്ഞു:

32 ‘ഞങ്ങള്‍ ചാരന്മാരല്ല ഞങ്ങള്‍ പറയുന്നതു വാസ്തവമാണ് ഒരേ പിതാവിന്‍റെ പുത്രന്മാരായ പന്ത്രണ്ടു സഹോദരന്മാരാണു ഞങ്ങള്‍; ഒരാള്‍ മരിച്ചുപോയി; ഏറ്റവും ഇളയ സഹോദരന്‍ പിതാവിന്‍റെകൂടെ കനാന്‍ദേശത്തു പാര്‍ക്കുന്നു.’

33 ദേശാധിപതി അപ്പോള്‍ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങള്‍ നേരാണ് പറയുന്നതെന്ന് എങ്ങനെ അറിയും? നിങ്ങളുടെ സഹോദരന്മാരില്‍ ഒരാള്‍ ഇവിടെ നില്‌ക്കട്ടെ. പട്ടിണി കിടക്കുന്ന നിങ്ങളുടെ കുടുംബങ്ങള്‍ക്കാവശ്യമായ ധാന്യവുംകൊണ്ടു മറ്റുള്ളവര്‍ക്കു പോകാം.

34 നിങ്ങളുടെ ഇളയ സഹോദരനെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ ചാരന്മാരല്ലെന്നും നിങ്ങള്‍ പറഞ്ഞതു നേരാണെന്നും ഞാന്‍ ഗ്രഹിക്കും. പിന്നീടു നിങ്ങളുടെ സഹോദരനെ വിട്ടുതരാം. നിങ്ങള്‍ക്ക് ഇവിടെ വ്യാപാരംചെയ്തു പാര്‍ക്കുകയും ആകാം.’ ”

35 ചാക്കുകളുടെ കെട്ടഴിച്ചപ്പോള്‍ ഓരോരുത്തനും കൊടുത്ത പണം അവരവരുടെ ചാക്കില്‍ത്തന്നെ ഇരിക്കുന്നതു കണ്ടു. അവരും പിതാവും ഈ പണം കണ്ടപ്പോള്‍ ഭയംകൊണ്ടു വിറച്ചു.

36 പിതാവ് അവരോടു പറഞ്ഞു: “നിങ്ങള്‍ എനിക്കു പുത്രദുഃഖം വരുത്തുന്നു. യോസേഫ് പോയി; ശിമെയോനും പോയി; ബെന്യാമീനെയും നിങ്ങള്‍ കൊണ്ടുപോകുന്നു. ഇതെല്ലാം എനിക്ക് അനുഭവിക്കേണ്ടിവന്നല്ലോ.”

37 അപ്പോള്‍ രൂബേന്‍ പിതാവിനോടു പറഞ്ഞു: “ഞാന്‍ അവനെ തിരിച്ചു കൊണ്ടുവരുന്നില്ലെങ്കില്‍ എന്‍റെ രണ്ടു പുത്രന്മാരെയും കൊന്നുകളയുക; അവനെ എന്‍റെ കൈയില്‍ ഏല്പിക്കുക; ഞാന്‍ അവനെ തിരിച്ചുകൊണ്ടുവരാം.”

38 എന്നാല്‍ യാക്കോബു പറഞ്ഞു: “എന്‍റെ മകനെ കൊണ്ടുപോകാന്‍ ഞാന്‍ അനുവദിക്കുകയില്ല; അവന്‍റെ സഹോദരന്‍ മരിച്ചുപോയി; അവന്‍ മാത്രം ശേഷിച്ചിരിക്കുന്നു. വഴിയില്‍വച്ച് അവന് എന്തെങ്കിലും സംഭവിച്ചാല്‍ വാര്‍ധക്യത്തിലെത്തിയ എനിക്കു ദുഃഖത്തോടുകൂടി പാതാളത്തിലേക്കു പോകേണ്ടിവരും.”

43

1

ക്ഷാമം ദേശത്ത് അതിരൂക്ഷമായിത്തീര്‍ന്നു.

2 ഈജിപ്തില്‍നിന്നു കൊണ്ടുവന്നിരുന്ന ധാന്യം തീര്‍ന്നപ്പോള്‍ പിതാവ് അവരോടു പറഞ്ഞു: “നിങ്ങള്‍ പോയി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടു വരിക.”

3 യെഹൂദാ പറഞ്ഞു: “സഹോദരനെ കൂടാതെ വന്നാല്‍ നിങ്ങള്‍ക്കിനി എന്നെ കാണാനാവുകയില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

4 ബെന്യാമീനെ ഞങ്ങളോടുകൂടി അയച്ചാല്‍ ഞങ്ങള്‍ പോയി ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാം.

5 സഹോദരനെ കൂടാതെവന്നാല്‍ നിങ്ങള്‍ക്കിനി എന്നെ കാണാനാവുകയില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവനെ ഞങ്ങളോടൊപ്പം അയയ്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ പോകുകയില്ല.”

6 അപ്പോള്‍ യാക്കോബു പറഞ്ഞു: “മറ്റൊരു സഹോദരനുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞ് എന്നെ ഈ വിഷമസന്ധിയിലാക്കിയത് എന്തിന്?”

7 അവര്‍ മറുപടി പറഞ്ഞു: “ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയുംപറ്റി അദ്ദേഹം താല്‍പര്യപൂര്‍വം അന്വേഷിച്ചു. നിങ്ങളുടെ അപ്പന്‍ ജീവിച്ചിരിക്കുന്നുവോ, നിങ്ങള്‍ക്കു വേറെ സഹോദരനുണ്ടോ എന്നെല്ലാം വിശദമായി ചോദിച്ചപ്പോള്‍ ഞങ്ങള്‍ അതിനു മറുപടി പറഞ്ഞു. എന്നാല്‍ നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ടു വരിക എന്ന് അദ്ദേഹം പറയുമെന്ന് ഞങ്ങള്‍ക്കെങ്ങനെ മുന്‍കൂട്ടി അറിയാന്‍ കഴിയും?”

8 യെഹൂദാ യാക്കോബിനോടു പറഞ്ഞു: “ബാലനെ എന്‍റെകൂടെ അയച്ചാലും; അങ്ങും ഞങ്ങളും നമ്മുടെ കൊച്ചുകുഞ്ഞുങ്ങളും പട്ടിണികൊണ്ടു മരിക്കാതെയിരിക്കാന്‍ ധാന്യങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ഉടന്‍തന്നെ പോകാം.

9 അവന്‍റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. അവനെ എന്നോടുതന്നെ ചോദിച്ചുകൊള്ളുക. ഞാന്‍ അവനെ അങ്ങയുടെ അടുക്കല്‍ തിരികെ കൊണ്ടുവരുന്നില്ലെങ്കില്‍ അങ്ങയുടെ മുമ്പാകെ ഞാന്‍ എന്നും കുറ്റക്കാരനായിരുന്നുകൊള്ളാം.

10 ഇത്രയും താമസിക്കാതിരുന്നെങ്കില്‍ രണ്ടു തവണ പോയി വരാമായിരുന്നു.”

11 പിതാവ് അവരോടു പറഞ്ഞു: “വേറെ മാര്‍ഗമില്ലെങ്കില്‍ അപ്രകാരം ചെയ്യുക; ദേശാധിപതിക്കു സമ്മാനിക്കാനായി ഈ ദേശത്തിലെ വിശിഷ്ടവസ്തുക്കളായ സുഗന്ധപ്പശ, തേന്‍, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാംപരിപ്പ് ഇവ നിങ്ങളുടെ ചാക്കുകളില്‍ എടുത്തുകൊള്ളുക.

12 ആവശ്യമുള്ളതിന്‍റെ ഇരട്ടി പണവും കൊണ്ടുപോകണം; ചാക്കില്‍ ഇരുന്ന പണം തിരിച്ചുകൊണ്ടുപോകുക. അത് അറിയാതെ സംഭവിച്ചതായിരിക്കും.

13 നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു ദേശാധിപതിയുടെ അടുക്കലേക്കു പൊയ്‍ക്കൊള്ളുക;

14 അദ്ദേഹത്തിനു നിങ്ങളോടു കരുണ തോന്നാന്‍ സര്‍വശക്തനായ ദൈവം ഇടവരുത്തട്ടെ. അങ്ങനെ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും തിരിച്ചയയ്‍ക്കട്ടെ. പുത്രദുഃഖമാണ് എനിക്കു നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ അങ്ങനെയും ആകട്ടെ.”

15 വിശിഷ്ടവസ്തുക്കളും ഇരട്ടി പണവുമെടുത്തു ബെന്യാമീനെയും കൂട്ടി അവര്‍ ഈജിപ്തിലേക്കു പോയി യോസേഫിന്‍റെ മുമ്പില്‍ ചെന്നുനിന്നു.

16 അവരുടെ കൂടെ ബെന്യാമീനെ കണ്ടപ്പോള്‍ യോസേഫ് കാര്യസ്ഥനെ വിളിച്ചു പറഞ്ഞു: “ഇവരെ എന്‍റെ ഗൃഹത്തിലേക്കു കൊണ്ടുപോകുക. മൃഗത്തെ കൊന്ന് ഭക്ഷണം തയ്യാറാക്കുക. ഇന്ന് അവരുടെ ഉച്ചഭക്ഷണം എന്‍റെ കൂടെയാണ്.

17 യോസേഫ് ആജ്ഞാപിച്ചതുപോലെ അയാള്‍ ചെയ്തു; അവരെ അദ്ദേഹത്തിന്‍റെ ഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

18 യോസേഫിന്‍റെ ഭവനത്തിലേക്കു തങ്ങളെ കൂട്ടിക്കൊണ്ടുപോയതുകൊണ്ട് അവര്‍ ഭയപ്പെട്ടു. “ആദ്യത്തെ തവണ കൊണ്ടുപോയ ധാന്യങ്ങളുടെ പണം ചാക്കില്‍ നിക്ഷേപിച്ചിട്ടു നമുക്കെതിരായ കുറ്റം കണ്ടുപിടിക്കുകയും നമ്മെ അടിമകളാക്കിയിട്ട് കഴുതകളെ കൈവശപ്പെടുത്തുകയുമായിരിക്കും ലക്ഷ്യം” എന്നവര്‍ ചിന്തിച്ചു.

19 അതുകൊണ്ട് വീടിന്‍റെ വാതില്‌ക്കല്‍വച്ചു യോസേഫിന്‍റെ ഗൃഹവിചാരകനോട് അവര്‍ പറഞ്ഞു:

20 “യജമാനനേ, സത്യമായി ധാന്യം വാങ്ങുന്നതിനായിരുന്നു മുമ്പു ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നത്.

21 ഞങ്ങള്‍ രാത്രി വിശ്രമത്തിനു സത്രത്തില്‍ ചെന്നു ചാക്കഴിക്കുമ്പോഴാണ് പണം മുഴുവനും ഓരോരുത്തന്‍റെയും ചാക്കിന്‍റെ വായ്‍ക്കല്‍ ഇരിക്കുന്നതു കണ്ടത്. അതു ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

22 ധാന്യം വാങ്ങാന്‍ വേറെ പണവും കൊണ്ടുവന്നിരിക്കുന്നു; ചാക്കുകളില്‍ പണം വച്ചതാരാണെന്നു ഞങ്ങള്‍ക്കറിവില്ല.”

23 കാര്യസ്ഥന്‍ പറഞ്ഞു: “ഭയപ്പെടാതെ ധൈര്യമായിരിക്കുക; നിങ്ങളുടെയും നിങ്ങളുടെ പിതാവിന്‍റെയും ദൈവം നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്ഷേപിച്ചതായിരിക്കണം. നിങ്ങളുടെ പണം എനിക്കു കിട്ടിയതാണല്ലോ.” അതിനുശേഷം ശിമെയോനെ അവരുടെ അടുക്കല്‍ കൊണ്ടുവന്നു.

24 കാര്യസ്ഥന്‍ അവരെ യോസേഫിന്‍റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, അവര്‍ക്കു കാല്‍ കഴുകാന്‍ വെള്ളം കൊടുത്തു. അവര്‍ പാദങ്ങള്‍ കഴുകി ശുദ്ധിയാക്കി; അവരുടെ കഴുതകള്‍ക്കു തീറ്റയും കൊടുത്തു.

25 ഭക്ഷണം കഴിക്കുന്നത് അവിടെയാണെന്നു മനസ്സിലാക്കിയപ്പോള്‍ യോസേഫിന് കൊടുക്കാനുള്ള സമ്മാനങ്ങള്‍ അവര്‍ ഒരുക്കിവച്ചു.

26 യോസേഫ് വീട്ടിലെത്തിയപ്പോള്‍ അവര്‍ ആ സമ്മാനങ്ങള്‍ അദ്ദേഹത്തിനു സമര്‍പ്പിച്ചശേഷം അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.

27 അവരുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് യോസേഫ് ചോദിച്ചു: “നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ വൃദ്ധനായ പിതാവ് ജീവിച്ചിരിക്കുന്നുവോ? അദ്ദേഹത്തിനു സുഖം തന്നെയോ?”

28 “അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നു; അദ്ദേഹത്തിനു സുഖംതന്നെ” എന്നു പറഞ്ഞ് അവര്‍ താണുവണങ്ങി.

29 തന്‍റെ അനുജനായ ബെന്യാമീനെ കണ്ടപ്പോള്‍ യോസേഫ് ചോദിച്ചു: “നിങ്ങള്‍ പറഞ്ഞിരുന്ന ഇളയ സഹോദരന്‍ തന്നെയോ ഇവന്‍? എന്‍റെ കുഞ്ഞേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ.”

30 തന്‍റെ സഹോദരനെ കണ്ടപ്പോള്‍ വികാരഭരിതനായിത്തീര്‍ന്ന യോസേഫ് പെട്ടെന്ന് സ്വകാര്യമുറിയില്‍ പ്രവേശിച്ചു കരഞ്ഞു.

31 പിന്നീട് മുഖം കഴുകി പുറത്തുവന്നു. സ്വയം നിയന്ത്രിച്ചുകൊണ്ട് യോസേഫ് ഭക്ഷണം വിളമ്പാന്‍ പറഞ്ഞു.

32 ഭൃത്യന്മാര്‍ അദ്ദേഹത്തിന് ഒരിടത്തും സഹോദരന്മാര്‍ക്കു മറ്റൊരിടത്തും കൂടെയുള്ള ഈജിപ്തുകാര്‍ക്കു വേറൊരിടത്തും ഭക്ഷണം വിളമ്പി; എബ്രായരോടുകൂടി ഭക്ഷണം കഴിക്കുന്നത് ഈജിപ്തുകാര്‍ക്ക് നിഷിദ്ധമായിരുന്നു.

33 യോസേഫിന് അഭിമുഖമായി സഹോദരന്മാരെ മൂപ്പുമുറയ്‍ക്ക് ഭക്ഷണത്തിനിരുത്തിയപ്പോള്‍ അവര്‍ അമ്പരന്നു പരസ്പരം നോക്കി.

34 യോസേഫിന്‍റെ മേശയില്‍നിന്നായിരുന്നു അവര്‍ക്ക് ഭക്ഷണം വിളമ്പിയത്. ബെന്യാമീന്‍റെ മുമ്പില്‍ മറ്റുള്ളവരുടേതിലും അഞ്ചിരട്ടി ആഹാരം വിളമ്പി. അവര്‍ യോസേഫിനോടൊത്ത് വിരുന്നില്‍ സന്തോഷപൂര്‍വം പങ്കെടുത്തു.

44

1

യോസേഫ് കാര്യസ്ഥനോട് ഇപ്രകാരം കല്പിച്ചു: “അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യങ്ങള്‍ ചാക്കുകളില്‍ നിറയ്‍ക്കുക. ഓരോരുത്തരുടെയും പണം ചാക്കിന്‍റെ വായ്‍ക്കല്‍ത്തന്നെ വയ്‍ക്കണം.

2 ഇളയവന്‍റെ ചാക്കിന്‍റെ വായ്‍ക്കല്‍ പണത്തോടൊപ്പം എന്‍റെ വെള്ളിപ്പാത്രം കൂടെ വയ്‍ക്കുക.” യോസേഫ് പറഞ്ഞതുപോലെ അയാള്‍ ചെയ്തു.

3 നേരം വെളുത്തപ്പോള്‍ കഴുതകളുമായി അവര്‍ യാത്രയായി.

4 അവര്‍ പട്ടണത്തില്‍നിന്ന് അധികം അകലെ ആകുന്നതിനു മുമ്പ് യോസേഫ് കാര്യസ്ഥനോടു പറഞ്ഞു: “വേഗം അവരെ പിന്തുടരുക; അവരുടെ ഒപ്പം എത്തി പറയണം, നിങ്ങള്‍ നന്മയ്‍ക്കു പകരം തിന്മ ചെയ്തതെന്തുകൊണ്ട്?

5 എന്തിനു നിങ്ങള്‍ അദ്ദേഹത്തിന്‍റെ വെള്ളിപ്പാത്രം മോഷ്‍ടിച്ചു? എന്‍റെ യജമാനന്‍ പാനം ചെയ്യുന്നത് ഈ പാത്രത്തില്‍നിന്നല്ലേ? ഇതുപയോഗിച്ചല്ലേ അദ്ദേഹം ലക്ഷണം നോക്കുന്നത്? നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയി.”

6 അയാള്‍ അവരുടെ ഒപ്പമെത്തി അപ്രകാരം പറഞ്ഞു.

7 അവര്‍ അയാളോടു പറഞ്ഞു: “യജമാനനേ, അങ്ങ് ഇങ്ങനെ സംസാരിക്കുന്നതെന്ത്? അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഇങ്ങനെ ഒരിക്കലും ചെയ്യുകയില്ല.

8 ഞങ്ങള്‍ ചാക്കുകളഴിച്ചപ്പോള്‍ കണ്ട പണം കനാന്‍ദേശത്തുനിന്ന് തിരിച്ചുകൊണ്ടുവന്നില്ലേ? പിന്നെ അങ്ങയുടെ യജമാനന്‍റെ ഭവനത്തില്‍നിന്നു ഞങ്ങള്‍ വെള്ളിയോ സ്വര്‍ണമോ മോഷ്‍ടിക്കുമോ?

9 ഞങ്ങളില്‍ ആരുടെയെങ്കിലും ചാക്കില്‍ അതു കണ്ടാല്‍ അവന്‍ മരിക്കട്ടെ; അവശേഷിക്കുന്ന ഞങ്ങള്‍ യജമാനന് അടിമകളായിരുന്നുകൊള്ളാം.”

10 “നിങ്ങള്‍ പറഞ്ഞതുപോലെ തന്നെയാകട്ടെ” എന്ന് അയാള്‍ പറഞ്ഞു. “ആരുടെ പക്കല്‍ അതു കാണുന്നുവോ അവന്‍ എന്‍റെ അടിമയായിരിക്കും. മറ്റുള്ളവര്‍ കുറ്റക്കാരായിരിക്കുകയില്ല” എന്നും അയാള്‍ പറഞ്ഞു.

11 ഓരോരുത്തനും അവരവരുടെ ചാക്കുകള്‍ വേഗത്തില്‍ താഴെയിറക്കി അഴിച്ചു.

12 മൂത്തവന്‍റെ തുടങ്ങി ഏറ്റവും ഇളയവന്‍റെവരെ ഓരോരുത്തരുടെയും ചാക്ക് അയാള്‍ പരിശോധിച്ചു. വെള്ളിപ്പാത്രം ബെന്യാമീന്‍റെ ചാക്കില്‍ കണ്ടെത്തി.

13 തീവ്രദുഃഖംകൊണ്ട് അവര്‍ വസ്ത്രങ്ങള്‍ പിച്ചിക്കീറി. സാധനങ്ങള്‍ കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിവന്നു.

14 യെഹൂദായും സഹോദരന്മാരും യോസേഫിന്‍റെ ഭവനത്തിലെത്തിയപ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.

15 യോസേഫ് അവരോടു പറഞ്ഞു: “നിങ്ങള്‍ എന്താണ് ഈ ചെയ്തത്? എന്നെപ്പോലെ ഒരാളിനു ലക്ഷണവിദ്യയിലൂടെ ഈ കാര്യം മനസ്സിലാകുമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെയോ?”

16 യെഹൂദാ പറഞ്ഞു: “യജമാനനേ, ഞങ്ങള്‍ അങ്ങയോട് എന്തു പറയും; ഞങ്ങള്‍ എങ്ങനെ ബോധ്യപ്പെടുത്തും? എങ്ങനെ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കും? ഞങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി; ഞങ്ങള്‍ ഇതാ, ആരുടെ പക്കല്‍ വെള്ളിപ്പാത്രം കണ്ടെത്തിയോ അവനും ഞങ്ങളും അങ്ങയുടെ അടിമകളായിത്തീര്‍ന്നിരിക്കുന്നു.”

17

എന്നാല്‍ അദ്ദേഹം പറഞ്ഞു: “അതു വേണ്ടാ, അങ്ങനെ ഞാനൊരിക്കലും ചെയ്യുകയില്ല; ആരുടെ പക്കല്‍ എന്‍റെ പാത്രം കണ്ടെത്തിയോ അവന്‍ മാത്രം എന്‍റെ അടിമ ആയാല്‍ മതി. നിങ്ങള്‍ക്ക് സമാധാനത്തോടെ പിതാവിന്‍റെ അടുക്കലേക്കു പോകാം.”

18

യെഹൂദാ യോസേഫിനെ സമീപിച്ചു പറഞ്ഞു: “എന്‍റെ യജമാനനേ, അങ്ങയുടെ ദാസന്‍ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ. അങ്ങയുടെ കോപം അടിയന്‍റെ നേരേ ജ്വലിക്കരുതേ. അങ്ങു ഫറവോയ്‍ക്ക് സമനല്ലേ?

19 ‘നിങ്ങള്‍ക്കൊരു സഹോദരനോ പിതാവോ ഉണ്ടോ’ എന്ന് യജമാനന്‍ അവിടുത്തെ ദാസന്മാരോടു ചോദിച്ചു.

20 അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ‘വാര്‍ധക്യത്തിലെത്തിയ പിതാവും ഒരു ഇളയ സഹോദരനും ഞങ്ങള്‍ക്കുണ്ട്. അവന്‍ പിതാവിന്‍റെ വാര്‍ധക്യകാലത്തു ജനിച്ചവനാണ്. അവന്‍റെ ഒരു സഹോദരന്‍ മരിച്ചുപോയി. അവന്‍റെ അമ്മയുടെ പുത്രന്മാരില്‍ അവന്‍ മാത്രമേ ഇപ്പോള്‍ ശേഷിച്ചിട്ടുള്ളൂ. അവന്‍ അപ്പന്‍റെ ഇഷ്ടപുത്രനുമാകുന്നു.”

21 അങ്ങയുടെ ഈ ദാസന്മാരോട്, ‘അവനെ കൊണ്ടുവരിക ഞാന്‍ കാണട്ടേ’ എന്ന് അങ്ങു പറഞ്ഞു.

22 മറുപടിയായി, ‘അവനെ പിതാവിന്‍റെ അടുക്കല്‍നിന്നു കൊണ്ടുവരിക പ്രയാസമാണ്; കൊണ്ടുവന്നാല്‍ അപ്പന്‍ മരിച്ചുപോകും’ എന്നു ഞങ്ങള്‍ അങ്ങയോടു പറഞ്ഞിരുന്നു.

23 അവനെ കൊണ്ടുവരാതെ ഒരിക്കലും എന്നെ കാണുകയില്ല’ എന്ന് അങ്ങു പറഞ്ഞു.

24 ഞങ്ങള്‍ തിരിച്ചുചെന്ന് എന്‍റെ പിതാവിനോട് അങ്ങു കല്പിച്ചതെല്ലാം അറിയിച്ചു.

25 കുറച്ചു ധാന്യം കൂടി വാങ്ങിക്കൊണ്ടുവരാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ പറഞ്ഞു:

26 ‘ഞങ്ങള്‍ക്കു പോകാന്‍ നിവൃത്തിയില്ല; ഇളയ സഹോദരന്‍ കൂടെവന്നാല്‍ ഞങ്ങള്‍ പോകാം; അവനെ കൂടാതെ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെല്ലാന്‍ സാധ്യമല്ല.’

27 അപ്പോള്‍ അങ്ങയുടെ ദാസനായ എന്‍റെ പിതാവു പറഞ്ഞു: ‘എന്‍റെ ഭാര്യ രണ്ടു പുത്രന്മാരെ പ്രസവിച്ചു;

28 ഒരാള്‍ എന്നെ വിട്ടുപോയി; അവനെ വന്യമൃഗങ്ങള്‍ കടിച്ചുകീറിയിരിക്കും. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല.

29 ഇവനെ നിങ്ങള്‍ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ വാര്‍ധക്യത്തിലെത്തിയിരിക്കുന്ന ഞാന്‍ ദുഃഖത്തോടുകൂടി പാതാളത്തിലേക്ക് പോകേണ്ടിവരും.

30 ഈ ബാലന്‍ ഞങ്ങളുടെ കൂടെയില്ലാതെ പിതാവിന്‍റെ അടുക്കല്‍ ഞങ്ങള്‍ ചെന്നാല്‍ അദ്ദേഹം മരിക്കും. കാരണം, അദ്ദേഹത്തിന്‍റെ ജീവന്‍ ഇവന്‍റെ ജീവനോട് അത്രയ്‍ക്ക് ഒട്ടിയിരിക്കുന്നു.

31 അങ്ങയുടെ ഈ ദാസന്മാര്‍ ഞങ്ങളുടെ പിതാവിനെ വാര്‍ധക്യകാലത്ത് ദുഃഖത്തോടെ പാതാളത്തിലേക്ക് അയയ്‍ക്കുകയായിരിക്കും അതിന്‍റെ ഫലം.

32 ഈ ബാലനെ തിരിച്ചു കൊണ്ടുചെല്ലുന്നില്ലെങ്കില്‍ മരണപര്യന്തം ഞാന്‍ പിതാവിന്‍റെ ദൃഷ്‍ടിയില്‍ കുറ്റക്കാരനായിരിക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടാണ് അങ്ങയുടെ ദാസന്‍ ഇവനെ കൊണ്ടുവന്നത്.

33 അതുകൊണ്ട് ഇവനു പകരം അങ്ങയുടെ അടിമയായിരിക്കാന്‍ എന്നെ അനുവദിച്ചാലും. ബാലനെ എന്‍റെ സഹോദരന്മാരോടൊന്നിച്ച് മടങ്ങിപ്പോകാന്‍ അനുവദിക്കണമേ.

34 അവനെ കൂടാതെ ഞങ്ങള്‍ എങ്ങനെ പിതാവിന്‍റെ അടുക്കല്‍ പോകും. അദ്ദേഹത്തിനുണ്ടാകുന്ന ദുരന്തം ഞാന്‍ എങ്ങനെ സഹിക്കും.”

45

1

അവിടെ ഉണ്ടായിരുന്നവരുടെ മുമ്പില്‍ വികാരം നിയന്ത്രിക്കാന്‍ യോസേഫിനു കഴിഞ്ഞില്ല. സഹോദരന്മാര്‍ ഒഴികെ മറ്റുള്ളവരെ പുറത്താക്കാന്‍ അദ്ദേഹം കല്പിച്ചു. അങ്ങനെ യോസേഫ് സഹോദരന്മാര്‍ക്കു രഹസ്യമായി സ്വയം വെളിപ്പെടുത്തി.

2 അദ്ദേഹം ഉറക്കെ കരഞ്ഞു. ഈജിപ്തുകാര്‍ അതു കേട്ടു. ഫറവോയുടെ കൊട്ടാരംവരെ കരച്ചിലിന്‍റെ ശബ്ദം എത്തി.

3 യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “ഞാന്‍ യോസേഫ് ആണ്; എന്‍റെ പിതാവിനു സുഖം തന്നെയോ?” അതു കേട്ട് ഞെട്ടിപ്പോയ സഹോദരന്മാര്‍ക്ക് മറുപടി ഒന്നും പറയാന്‍ കഴിഞ്ഞില്ല.

4 യോസേഫ് അവരോട് അടുത്തുചെല്ലാന്‍ പറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ അടിമയായി വിറ്റ് ഈജിപ്തിലേക്കയച്ച നിങ്ങളുടെ സഹോദരന്‍ യോസേഫാണു ഞാന്‍.

5 നിങ്ങള്‍ എന്നെ ഇവിടേക്കു വിറ്റതില്‍ ദുഃഖിക്കുകയോ സ്വയം കുറ്റപ്പെടുത്തുകയോ വേണ്ടാ. നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി ദൈവമാണ് എന്നെ മുന്‍കൂട്ടി ഇവിടേക്കയച്ചത്.

6 ക്ഷാമം തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വര്‍ഷം ഇനി വരാനിരിക്കുന്നു.

7 നിങ്ങളുടെ സന്തതി ഭൂമിയില്‍ അവശേഷിക്കാനും നിങ്ങള്‍ക്ക് അദ്ഭുതകരമായ രക്ഷ നല്‌കാനുമായി ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്.

8 അതുകൊണ്ട് യഥാര്‍ഥത്തില്‍ നിങ്ങളല്ല ദൈവമാണ് എന്നെ ഇവിടേക്കയച്ചത്. അവിടുന്നെന്നെ ഫറവോയ്‍ക്ക് പിതാവും അദ്ദേഹത്തിന്‍റെ ഗൃഹത്തിനു നാഥനും ഈജിപ്തുദേശത്തിന് അധിപതിയും ആക്കിയിരിക്കുന്നു.

9 നിങ്ങള്‍ വേഗം മടങ്ങിച്ചെന്ന് അങ്ങയുടെ പുത്രനായ യോസേഫ് ഇപ്രകാരം പറയുന്നുവെന്ന് അറിയിക്കുക: ദൈവം എന്നെ ഈജിപ്തിന്‍റെ മുഴുവന്‍ അധിപതിയാക്കിയിരിക്കുന്നു; എത്രയും വേഗം അപ്പന്‍ എന്‍റെ അടുക്കല്‍ എത്തണം.

10 അപ്പനും മക്കളും കൊച്ചുമക്കളും അങ്ങയുടെ ആടുമാടുകളും മറ്റെല്ലാ സമ്പാദ്യങ്ങളുമായി എന്‍റെ അടുത്തുതന്നെയുള്ള ഗോശെന്‍ ദേശത്തു വന്നു പാര്‍ക്കണം.

11 ക്ഷാമം ഇനിയും അഞ്ചു വര്‍ഷംകൂടി നീണ്ടുനില്‌ക്കും. എന്നാല്‍ അങ്ങയെയും കുടുംബത്തിലുള്ള എല്ലാവരെയും അങ്ങേക്കുള്ള എല്ലാറ്റിനെയും ക്ഷാമം ബാധിക്കാതെ ഞാന്‍ സംരക്ഷിച്ചുകൊള്ളാം.

12 ഞാന്‍ തന്നെയാണു നിങ്ങളോടു സംസാരിക്കുന്നതെന്നു നിങ്ങള്‍ക്കും എന്‍റെ അനുജന്‍ ബെന്യാമീനും ബോധ്യമായല്ലോ.

13 ഈജിപ്തില്‍ എനിക്കുള്ള പ്രതാപവും നിങ്ങള്‍ കണ്ട മറ്റു കാര്യങ്ങളും എന്‍റെ പിതാവിനോടു പറയണം. അദ്ദേഹത്തെ ഉടന്‍തന്നെ ഇവിടെ കൂട്ടിക്കൊണ്ടു വരികയും വേണം.”

14 യോസേഫ് ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ബെന്യാമീന്‍ യോസേഫിന്‍റെ തോളില്‍ തല ചായിച്ചു കരഞ്ഞു.

15 സഹോദരന്മാരെയെല്ലാം യോസേഫ് ചുംബിച്ചു കരഞ്ഞു. പിന്നീട് അവര്‍ അദ്ദേഹത്തോടു സംസാരിക്കാന്‍ തുടങ്ങി.

16

യോസേഫിന്‍റെ സഹോദരന്മാര്‍ വന്നിരിക്കുന്നു എന്ന വാര്‍ത്ത ഫറവോയുടെ കൊട്ടാരത്തില്‍ അറിഞ്ഞു. ഫറവോയും സേവകന്മാരും സന്തോഷിച്ചു.

17 ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്‍റെ സഹോദരന്മാരോട് അവര്‍ മൃഗങ്ങളുടെ പുറത്ത് ധാന്യവുമായി കനാന്‍ദേശത്തേക്കു പോകാന്‍ പറയുക.

18 പിന്നെ അവര്‍ പിതാവിനെയും കുടുംബാംഗങ്ങളെയും കൂട്ടി നിന്‍റെ അടുക്കല്‍ മടങ്ങിവരട്ടെ. ഈജിപ്തിലുള്ള ഏറ്റവും നല്ല പ്രദേശം ഞാന്‍ അവര്‍ക്കു നല്‌കും. സമ്പല്‍സമൃദ്ധിയോടുകൂടി അവര്‍ക്ക് ഇവിടെ കഴിയാം.

19 കുഞ്ഞുങ്ങളെയും ഭാര്യമാരെയും പിതാവിനോടൊപ്പം കൂട്ടിക്കൊണ്ടു വരാന്‍ ഈജിപ്തില്‍നിന്നു വാഹനങ്ങള്‍ കൊണ്ടുപൊയ്‍ക്കൊള്ളാന്‍ അവരോടു കല്പിക്കുക.

20 അവിടെയുള്ള സമ്പത്തിനെപ്പറ്റി വ്യാകുലപ്പെടേണ്ടാ. ഈജിപ്തിലെ ഏറ്റവും മെച്ചമായതെല്ലാം അവരുടേതായിരിക്കും.”

21 യാക്കോബിന്‍റെ പുത്രന്മാര്‍ അതുപോലെതന്നെ ചെയ്തു. രാജാവു കല്പിച്ചതുപോലെ വാഹനങ്ങളും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങളും യോസേഫ് അവര്‍ക്കു കൊടുത്തു.

22 അവരില്‍ ഓരോരുത്തനും വിശേഷവസ്ത്രങ്ങള്‍ നല്‌കി. ബെന്യാമീനുമാത്രം മുന്നൂറു വെള്ളിനാണയവും അഞ്ച് വിശേഷവസ്ത്രങ്ങളും കൊടുത്തു.

23 പത്തു കഴുതകളുടെ പുറത്തു ഈജിപ്തിലെ വിശിഷ്ടവസ്തുക്കളും പത്തു പെണ്‍കഴുതകളുടെപുറത്തു ധാന്യവും അപ്പവും യാത്രയ്‍ക്കുവേണ്ട വകയും യോസേഫ് പിതാവിന് കൊടുത്തയച്ചു.

24 അങ്ങനെ അദ്ദേഹം അവരെ യാത്രയാക്കി. വഴിയില്‍വച്ചു കലഹിക്കരുതെന്ന് ഒരു താക്കീതും നല്‌കി.

25 ഈജിപ്തില്‍നിന്നു പുറപ്പെട്ട് അവര്‍ കനാനില്‍ പിതാവിന്‍റെ അടുക്കലെത്തി.

26 യോസേഫ് ജീവിച്ചിരിക്കുന്നുവെന്നും അവനാണ് ഈജിപ്തിലെ സര്‍വാധിപതിയെന്നും പറഞ്ഞു. അതുകേട്ട് യാക്കോബ് അദ്ഭുതസ്തബ്ധനായിത്തീര്‍ന്നു. അവര്‍ പറഞ്ഞതു വിശ്വസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

27 എന്നാല്‍ യോസേഫിന്‍റെ വാക്കുകള്‍ അദ്ദേഹത്തോടു പറയുകയും യാത്രയ്‍ക്കുവേണ്ടി യോസേഫ് അയച്ച വാഹനങ്ങള്‍ കാണുകയും ചെയ്തപ്പോള്‍ യാക്കോബ് ഉന്മേഷവാനായി.

28 യാക്കോബ് പറഞ്ഞു: “എനിക്കതു കേട്ടാല്‍ മതി; എന്‍റെ മകന്‍ യോസേഫ് ജീവിച്ചിരിക്കുന്നുവല്ലോ. ഞാന്‍ മരിക്കുന്നതിനുമുമ്പു അവനെ ചെന്നു കാണും.”

46

1

യാക്കോബു തനിക്കുള്ള സകല സമ്പാദ്യങ്ങളുമായി ബേര്‍-ശേബയില്‍ എത്തി, തന്‍റെ പിതാവായ ഇസ്ഹാക്കിന്‍റെ ദൈവത്തിനു യാഗങ്ങളര്‍പ്പിച്ചു.

2 രാത്രിയിലുണ്ടായ ദര്‍ശനത്തില്‍ ദൈവം, “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചു. “അടിയന്‍ ഇതാ” എന്നു യാക്കോബ് വിളി കേട്ടു.

3 ദൈവം അരുളിച്ചെയ്തു: “ഞാന്‍ ദൈവമാകുന്നു. നിന്‍റെ പിതാവിന്‍റെ ദൈവം; ഈജിപ്തിലേക്കു പോകാന്‍ നീ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ ഒരു വലിയ ജനതയായി വളര്‍ത്തും.

4 ഞാന്‍ നിന്‍റെ കൂടെ ഈജിപ്തിലേക്കു പോരും; നിന്നെ ഇവിടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും; മരണസമയത്ത് യോസേഫ് നിന്‍റെ അടുക്കല്‍തന്നെ ഉണ്ടായിരിക്കും.”

5 പിന്നീട് യാക്കോബ് ബേര്‍-ശേബയില്‍നിന്നു യാത്ര തിരിച്ചു; പുത്രന്മാര്‍, അദ്ദേഹത്തെയും തങ്ങളുടെ ഭാര്യമാരെയും കുഞ്ഞുകുട്ടികളെയും അവര്‍ക്കുവേണ്ടി ഫറവോന്‍ അയച്ചിരുന്ന വാഹനങ്ങളില്‍ കയറ്റി.

6 തങ്ങളുടെ ആടുമാടുകളോടും കനാനില്‍വച്ചു സമ്പാദിച്ച വസ്തുവകകളോടുംകൂടി അവര്‍ ഈജിപ്തിലേക്കുപോയി. അങ്ങനെ യാക്കോബും അദ്ദേഹത്തിന്‍റെ സന്താനങ്ങളും ഈജിപ്തിലെത്തി.

7 അദ്ദേഹം പുത്രീപുത്രന്മാരെയും പൗത്രീപൗത്രന്മാരെയും അങ്ങനെ സന്താനപരമ്പരയെ മുഴുവന്‍ ഈജിപ്തിലേക്കു കൊണ്ടുപോയി.

8

ഈജിപ്തിലേക്കു വന്ന യാക്കോബിന്‍റെയും പുത്രന്മാരുടെയും വംശപരമ്പര: യാക്കോബിന്‍റെ മൂത്തപുത്രന്‍ രൂബേന്‍.

9 രൂബേന്‍റെ പുത്രന്മാര്‍ ഹാനോക്ക്, ഫല്ലൂ, ഹെബ്രോന്‍, കര്‍മ്മി എന്നിവരായിരുന്നു.

10 യെമൂവേല്‍, യാമിന്‍, ഓഹദ്, യാക്കീന്‍, സോഹര്‍ എന്നിവരും ഒരു കനാന്യസ്‍ത്രീയില്‍ ജനിച്ച ശൗലുമാണ് ശിമെയോന്‍റെ പുത്രന്മാര്‍.

11 ലേവിയുടെ പുത്രന്മാരാണ് ഗേര്‍ശോന്‍, കൊഹാത്ത്, മെരാരി എന്നിവര്‍.

12 യെഹൂദായുടെ പുത്രന്മാര്‍ ഏര്‍, ഓനാന്‍, ശേലാ, പേരെസ്, സേരഹ് എന്നിവരാണ്. അവരില്‍ ഏരും ഓനാനും കനാന്‍ദേശത്തുവച്ചുതന്നെ മരിച്ചു. പേരെസിന്‍റെ പുത്രന്മാരാണ് ഹെസ്രോനും, ഹാമൂലും.

13 ഇസ്സാഖാരിന്‍റെ പുത്രന്മാര്‍ തോലാ, പൂവ്വാ, ഇയ്യോബ്, ശിമ്രോന്‍ എന്നിവര്‍.

14 സെബൂലൂന്‍റെ പുത്രന്മാര്‍ സേരെദ്, ഏലോന്‍, യഹ്ലയേല്‍ എന്നിവര്‍.

15 ഇവരും പുത്രി ദീനായുമാണ് പദ്ദന്‍-അരാമില്‍വച്ചു ലേയാ പ്രസവിച്ച മക്കള്‍. ലേയായില്‍ യാക്കോബിനു ജനിച്ച സന്താനങ്ങളെല്ലാംകൂടി മുപ്പത്തിമൂന്നുപേര്‍ ആയിരുന്നു.

16 ഗാദിന്‍റെ പുത്രന്മാരാണ് സിഫ്യോന്‍, ഹഗ്ഗി, ശൂനി, എസ്ബോന്‍, ഏരി, അരോദി, അരേലി എന്നിവര്‍.

17 ആശ്ശേരിന്‍റെ സന്താനങ്ങള്‍ ഇമ്നാ, ഇശ്വാ, ഇശ്വി, ബരിയാ; അവരുടെ സഹോദരി സേരഹ് എന്നിവരായിരുന്നു. ബെരിയായുടെ പുത്രന്മാരാണ് ഹേബെരും, മല്‍ക്കിയേലും.

18 ലാബാന്‍ ലേയായ്‍ക്കു കൊടുത്ത ദാസി സില്പായില്‍ യാക്കോബിനു ജനിച്ച സന്താനങ്ങള്‍ പതിനാറു പേരായിരുന്നു.

19 യാക്കോബിന്‍റെ ഭാര്യ റാഹേലില്‍ ജനിച്ച പുത്രന്മാരാണ് യോസേഫും ബെന്യാമീനും.

20 ഈജിപ്തില്‍വച്ചു ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തില്‍ യോസേഫിനു ജനിച്ച പുത്രന്മാരാണ് മനശ്ശെയും എഫ്രയീമും.

21 ബെന്യാമീന്‍റെ പുത്രന്മാര്‍ ബേലാ, ബേഖെര്‍, അശ്ബെല്‍, ഗേരാ, നാമാന്‍, ഏഹി, രോശ്, മുപ്പിം, ഹുപ്പിം, ആരെദ് എന്നിവരാണ്.

22 റാഹേലില്‍ യാക്കോബിനു ജനിച്ച സന്താനങ്ങള്‍ ആകെ പതിനാലു പേരാണ്.

23 [23,24] ദാനിന്‍റെ പുത്രന്‍ ഹൂശിമും നഫ്താലിയുടെ പുത്രന്മാര്‍ യെഹസേല്‍, ശൂനി, യേസെര്‍, ശില്ലേം എന്നിവരും ആയിരുന്നു.

24

25 ലാബാന്‍ റാഹേലിനു കൊടുത്ത ദാസി ബില്‍ഹായില്‍ യാക്കോബിനു ജനിച്ച സന്താനങ്ങള്‍ ആകെ ഏഴു പേരാണ്.

26 യാക്കോബിനോടുകൂടെ ഈജിപ്തിലേക്കു വന്ന സന്താനങ്ങള്‍ പുത്രഭാര്യമാരെ കൂടാതെ ആകെ അറുപത്താറു പേരാണ്.

27 ഈജിപ്തില്‍ വച്ചു യോസേഫിനു ജനിച്ച രണ്ടു പുത്രന്മാര്‍ ഉള്‍പ്പെടെ ഈജിപ്തിലേക്കു വന്ന യാക്കോബിന്‍റെ കുടുംബാംഗങ്ങള്‍ ആകെ എഴുപതു പേര്‍.

28

യോസേഫ് ഗോശെനില്‍ വന്നു തന്നെ കാണാന്‍ ആവശ്യപ്പെട്ടുകൊണ്ട് യാക്കോബ് യെഹൂദായെ മുന്‍കൂട്ടി അയച്ചു. അങ്ങനെ അവര്‍ ഗോശെനില്‍ എത്തി.

29 പിതാവിനെ കാണുന്നതിനു യോസേഫ് രഥത്തില്‍ ഗോശെനിലേക്കു പോയി. തമ്മില്‍ കണ്ടപ്പോള്‍ യോസേഫ് പിതാവിന്‍റെ കഴുത്തില്‍ കെട്ടിപ്പിടിച്ചുകൊണ്ട് വളരെനേരം കരഞ്ഞു.

30 യാക്കോബ് യോസേഫിനോടു പറഞ്ഞു: “നീ ജീവിച്ചിരിക്കുന്നു എന്ന് അറിയുകയും നിന്‍റെ മുഖം നേരിട്ടു കാണുകയും ചെയ്തിരിക്കുന്നു. ഇനി ഞാന്‍ മരിച്ചുകൊള്ളട്ടെ.”

31 യോസേഫ് സഹോദരന്മാരോടും പിതാവിന്‍റെ കുടുംബാംഗങ്ങളെല്ലാവരോടുമായി പറഞ്ഞു: “കനാന്‍ദേശത്തു പാര്‍ത്തിരുന്ന എന്‍റെ സഹോദരന്മാരും പിതാവിന്‍റെ കുടുംബാംഗങ്ങളും എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു എന്നു ഞാന്‍ ഫറവോയോടു ചെന്നു പറയും.

32 അവര്‍ ഇടയന്മാരാണെന്നും അവരുടെ കന്നുകാലികളെയും ആട്ടിന്‍പറ്റങ്ങളെയുമെല്ലാം കൊണ്ടുവന്നിട്ടുണ്ടെന്നും ഞാന്‍ അറിയിക്കും.

33 നിങ്ങളുടെ തൊഴില്‍ എന്തെന്നു ഫറവോ ചോദിച്ചാല്‍

34 ‘അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ചെറുപ്പംമുതല്‍ ഇന്നുവരെയും ഇടയന്മാരാണ്’ എന്നു നിങ്ങള്‍ പറയണം: അങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഗോശെന്‍ദേശത്തുതന്നെ പാര്‍ക്കാന്‍ കഴിയും. കാരണം ഈജിപ്തുകാര്‍ക്ക് ഇടയന്മാര്‍ നിഷിദ്ധരാണ്.”

47

1

യോസേഫ് ഫറവോയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എന്‍റെ പിതാവും സഹോദരന്മാരും തങ്ങളുടെ ആടുമാടുകളും സകല സമ്പാദ്യങ്ങളുമായി കനാന്‍ദേശത്തുനിന്നു വന്നിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഗോശെന്‍പ്രദേശത്തുണ്ട്.”

2 സഹോദരന്മാരില്‍ അഞ്ചു പേരെ യോസേഫ് ഫറവോയുടെ സന്നിധിയില്‍ കൊണ്ടുവന്നു നിര്‍ത്തി.

3 “നിങ്ങളുടെ തൊഴില്‍ എന്താണ്?” എന്നു രാജാവ് അവരോടു ചോദിച്ചു. അവര്‍ ഫറവോയോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇടയന്മാരാണ്”

4 അവര്‍ തുടര്‍ന്നു പറഞ്ഞു: “കനാന്‍ദേശത്തു ക്ഷാമം അതിരൂക്ഷമായിരിക്കുകയാല്‍ ഞങ്ങളുടെ ആടുമാടുകള്‍ക്കു മേച്ചില്‍പ്പുറങ്ങള്‍പോലും ഇല്ല. അതുകൊണ്ട് കുറെക്കാലം പാര്‍ക്കുന്നതിനു ഞങ്ങള്‍ ഇവിടെ വന്നിരിക്കുകയാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങളെ ഗോശെന്‍ദേശത്തു പാര്‍ക്കാന്‍ അനുവദിച്ചാലും.”

5 ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്‍റെ പിതാവും സഹോദരന്മാരും നിന്‍റെ അടുക്കല്‍ വന്നിരിക്കുന്നു.

6 ഈജിപ്തുദേശം നിന്‍റെ അധീനതയിലുണ്ടല്ലോ; ഇവിടെയുള്ളതില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്‍റെ പിതാവിനെയും സഹോദരന്മാരെയും പാര്‍പ്പിക്കുക; ഗോശെന്‍ദേശത്തുതന്നെ അവര്‍ പാര്‍ക്കട്ടെ; അവരുടെ കൂട്ടത്തില്‍ സമര്‍ഥരായ ആളുകളുണ്ടെങ്കില്‍ അവരെ എന്‍റെ ആടുമാടുകളുടെ ചുമതലക്കാരായി നിയമിക്കുക.”

7 പിന്നീട് യോസേഫ് പിതാവായ യാക്കോബിനെ ഫറവോയുടെ സന്നിധിയില്‍ കൊണ്ടുചെന്നു.

8 യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. “അങ്ങേക്ക് എത്ര വയസ്സുണ്ട്” എന്നു ഫറവോ ചോദിച്ചപ്പോള്‍,

9 യാക്കോബു പറഞ്ഞു: “എനിക്ക് നൂറ്റിമുപ്പതു വയസ്സായിരിക്കുന്നു. അതു പിതാക്കന്മാരുടെ ജീവിതകാലംപോലെ ദീര്‍ഘമല്ല; കൂടാതെ ദുരിതപൂര്‍ണവുമായിരുന്നു.”

10 യാക്കോബ് ഫറവോയെ വീണ്ടും അനുഗ്രഹിച്ചശേഷം അവിടെനിന്നു പോയി.

11 ഫറവോ കല്പിച്ചതുപോലെ ഈജിപ്തില്‍ രമെസേസ്പ്രദേശത്ത് ഏറ്റവും ഫലപുഷ്‍ടിയുള്ള സ്ഥലം യോസേഫ് അവര്‍ക്കു നല്‌കി. അവിടെ പിതാവിനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു.

12 യോസേഫ് പിതാവിനും സഹോദരന്മാര്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ശിശുക്കളുടെ എണ്ണംപോലും കണക്കാക്കി ആഹാരസാധനങ്ങള്‍ നല്‌കി സംരക്ഷിച്ചു.

13

ക്ഷാമം അതിരൂക്ഷമായി തീര്‍ന്നതുകൊണ്ട് ദേശത്തൊരിടത്തും ഭക്ഷണപദാര്‍ഥങ്ങള്‍ ലഭ്യമല്ലാതെയായി. ഈജിപ്തും കനാന്‍ദേശവും ക്ഷാമം നിമിത്തം വലഞ്ഞു.

14 ധാന്യം വാങ്ങാന്‍ ഈജിപ്തിലെയും കനാനിലെയും ആളുകള്‍ തങ്ങളുടെ പണം മുഴുവന്‍ ചെലവിട്ടു. യോസേഫ് ഈ പണമെല്ലാം സംഭരിച്ച് ഫറവോയുടെ കൊട്ടാരത്തില്‍ ഏല്പിച്ചു.

15 കനാന്‍ദേശത്തും ഈജിപ്തിലുമുള്ള ആളുകളുടെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ യോസേഫിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ക്കു ഭക്ഷണം തരിക. അങ്ങയുടെ മുമ്പില്‍വച്ചുതന്നെ ഞങ്ങള്‍ മരിക്കാന്‍ ഇടയാകരുത്. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നുപോയി.”

16 യോസേഫ് പറഞ്ഞു: “നിങ്ങളുടെ പണമെല്ലാം തീര്‍ന്നുപോയെങ്കില്‍ നിങ്ങളുടെ കന്നുകാലികളെ കൊണ്ടുവരിക; അവയ്‍ക്കു പകരമായി ഞാന്‍ നിങ്ങള്‍ക്കു ധാന്യം നല്‌കാം.”

17 അവര്‍ അവരുടെ കന്നുകാലികളെ യോസേഫിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; കുതിര, ആടുമാടുകള്‍, കഴുത എന്നിവയ്‍ക്കു പകരം യോസേഫ് അവര്‍ക്കു ഭക്ഷണസാധനങ്ങള്‍ നല്‌കി. ആ വര്‍ഷം മുഴുവന്‍ അങ്ങനെ തുടര്‍ന്നു.

18 അടുത്ത വര്‍ഷം ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഞങ്ങളുടെ പണമെല്ലാം തീര്‍ന്നു. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടെ വകയായിക്കഴിഞ്ഞു. ഞങ്ങളുടെ ശരീരങ്ങളും നിലവുമല്ലാതെ അങ്ങേക്കു തരാന്‍ ഇനി ഒന്നും ശേഷിച്ചിട്ടില്ല. ഇക്കാര്യങ്ങളൊന്നും അങ്ങയില്‍നിന്നു ഞങ്ങള്‍ മറച്ചുവയ്‍ക്കുന്നില്ല.

19 ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കണ്‍മുമ്പില്‍വച്ചുതന്നെ നശിക്കുന്നതെന്തിന്? ഞങ്ങളുടെ നിലം വിലയ്‍ക്കെടുത്തു ഞങ്ങള്‍ക്ക് ആഹാരം നല്‌കിയാലും. അതോടൊപ്പം ഞങ്ങള്‍ അങ്ങയുടെ അടിമകളായിരുന്നുകൊള്ളാം. ഞങ്ങള്‍ക്കു വിത്തു തരിക; അങ്ങനെ നിലം ശൂന്യമാകാതെയും ഞങ്ങള്‍ നശിക്കാതെയും ഇരിക്കട്ടെ.

20 ഈജിപ്തിലെ നിലം മുഴുവന്‍ യോസേഫ് ഫറവോയുടെ പേരില്‍ വാങ്ങി. ക്ഷാമം അതികഠിനമായിരുന്നതിനാല്‍ ഈജിപ്തുകാരെല്ലാം തങ്ങളുടെ നിലം വിറ്റു. അങ്ങനെ നിലം മുഴുവന്‍ ഫറവോയുടേതായിത്തീര്‍ന്നു.

21 ഈജിപ്തില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ജനങ്ങളെയെല്ലാം അടിമകളാക്കുകയും ചെയ്തു.

22 പുരോഹിതന്മാരുടെ നിലം മാത്രം യോസേഫ് വിലയ്‍ക്കു വാങ്ങിയില്ല; ഫറവോ പുരോഹിതന്മാരുടെ ഉപജീവനത്തിനായി അവര്‍ക്കു നിശ്ചിത വിഹിതം നല്‌കിയിരുന്നതിനാല്‍ നിലം അവര്‍ക്കു വില്‍ക്കേണ്ടിവന്നില്ല.

23 യോസേഫ് ജനങ്ങളോടു പറഞ്ഞു: “നിങ്ങളെ നിങ്ങളുടെ നിലങ്ങളോടൊപ്പം രാജാവിനുവേണ്ടി ഞാന്‍ വാങ്ങിയിരിക്കുകയാണ്. ഇതാ, വിതയ്‍ക്കുന്നതിനുള്ള വിത്ത്; നിങ്ങള്‍ കൊണ്ടുപോയി വിതച്ചു കൃഷി ചെയ്യണം.

24 കൊയ്ത്തുകാലത്തു വിളവിന്‍റെ അഞ്ചിലൊരു ഭാഗം രാജാവിനു നല്‌കണം. ശേഷമുള്ളതു നിങ്ങളുടേതായിരിക്കും. അതു വിത്തിനായും നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും ആഹാരത്തിനായും എടുത്തുകൊള്ളുക.”

25 അവര്‍ പറഞ്ഞു: “ഞങ്ങളുടെ ജീവന്‍ അങ്ങു രക്ഷിച്ചിരിക്കുന്നു. അങ്ങയുടെ ഇഷ്ടംപോലെ ഞങ്ങള്‍ ഫറവോന് അടിമകളായിരുന്നുകൊള്ളാം.”

26 ഇതനുസരിച്ച് യോസേഫ് ഈജിപ്തില്‍ ഒരു ഭൂനിയമം ഉണ്ടാക്കി. വിളവിന്‍റെ അഞ്ചിലൊരു ഭാഗം ഫറവോയുടേതായിരിക്കും എന്നതായിരുന്നു ആ നിയമം. അത് ഇന്നും നിലവിലിരിക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോയുടേതായില്ല.

27

ഈജിപ്തില്‍ ഗോശെന്‍ദേശത്ത് ഇസ്രായേല്യര്‍ പാര്‍ത്തു; ആ സ്ഥലത്തിന്‍റെ കൈവശാവകാശം അവര്‍ക്കു ലഭിച്ചു; അവര്‍ക്ക് അവിടെ സന്താനസമൃദ്ധിയും സമ്പദ്സമൃദ്ധിയും ഉണ്ടായി.

28 യാക്കോബ് അവിടെ പതിനേഴു വര്‍ഷം ജീവിച്ചു. അദ്ദേഹത്തിന്‍റെ ആയുഷ്കാലം നൂറ്റിനാല്പത്തേഴു വര്‍ഷമായിരുന്നു.

29 മരണസമയം അടുത്തപ്പോള്‍ യാക്കോബു യോസേഫിനെ വിളിച്ചു പറഞ്ഞു: “നിനക്ക് എന്നോടു പ്രീതി ഉണ്ടെങ്കില്‍ നിന്‍റെ കൈ എന്‍റെ തുടയുടെ കീഴില്‍വച്ച് എന്നോടു ദയയും വിശ്വസ്തതയും പുലര്‍ത്തുമെന്നു സത്യം ചെയ്യുക. എന്നെ ഈജിപ്തില്‍ സംസ്കരിക്കരുത്.

30 ഞാന്‍ എന്‍റെ പിതാക്കന്മാരോടൊപ്പം വിശ്രമിക്കട്ടെ. എന്നെ ഈജിപ്തില്‍നിന്നു കൊണ്ടുപോയി അവരെ സംസ്കരിച്ച സ്ഥലത്തുതന്നെ സംസ്കരിക്കണം.” “അങ്ങു പറഞ്ഞതുപോലെ ഞാന്‍ ചെയ്തുകൊള്ളാം” എന്നു യോസേഫ് പറഞ്ഞു.

31

“എന്നോടു സത്യം ചെയ്യുക” എന്ന് യാക്കോബ് ആവശ്യപ്പെട്ടു; യോസേഫ് അപ്രകാരം ചെയ്തു. അപ്പോള്‍ യാക്കോബു കട്ടിലിന്‍റെ തലയ്‍ക്കല്‍ ശിരസ്സു കുനിച്ചു.

48

1

പിതാവ് രോഗിയായിരിക്കുന്നു എന്ന വിവരം യോസേഫ് അറിഞ്ഞപ്പോള്‍ പുത്രന്മാരായ മനശ്ശെയെയും എഫ്രയിമീനെയും കൂട്ടിക്കൊണ്ട് അദ്ദേഹത്തെ സന്ദര്‍ശിച്ചു.

2 യോസേഫ് തന്നെ കാണാന്‍ വന്നിരിക്കുന്നു എന്ന് അറിയിച്ചപ്പോള്‍ യാക്കോബ് തന്‍റെ ശക്തി മുഴുവന്‍ സംഭരിച്ചു കട്ടിലില്‍ എഴുന്നേറ്റിരുന്നു.

3 യാക്കോബ് യോസേഫിനോടു പറഞ്ഞു: “കനാനിലെ ലൂസില്‍വച്ചു സര്‍വശക്തനായ ദൈവം എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു.

4 അവിടുന്ന് എന്നോടു പറഞ്ഞു: ‘ഞാന്‍ നിനക്ക് അനേകം സന്താനങ്ങളെ നല്‌കും; അനേകം ജനതകള്‍ നിന്നില്‍നിന്ന് ഉദ്ഭവിക്കും; ഈ ദേശം നിന്‍റെ ഭാവിതലമുറകള്‍ക്ക് എന്നേക്കും അവകാശമായി നല്‌കുകയും ചെയ്യും.’

5 യാക്കോബു തുടര്‍ന്നു, “ഞാന്‍ ഈജിപ്തില്‍ വരുന്നതിനു മുമ്പു നിനക്കിവിടെവച്ചു ജനിച്ച രണ്ടു പുത്രന്മാരും എനിക്കുള്ളവരാണ്; രൂബേനെയും ശിമെയോനെയുംപോലെതന്നെ അവര്‍ എന്‍റെ മക്കളാകുന്നു.

6 അവര്‍ ജനിച്ചതിനുശേഷമുള്ള മക്കളെല്ലാവരും നിനക്കുള്ളവരായിരിക്കും; അവരുടെ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ തങ്ങളുടെ സഹോദരന്മാരുടെ പേരില്‍ത്തന്നെ അറിയപ്പെടും.

7 ഞാന്‍ പദ്ദനില്‍നിന്നു വരുന്ന വഴി എഫ്രാത്തിലെത്താന്‍ കുറച്ചുദൂരം മാത്രമുള്ളപ്പോള്‍ കനാന്‍ദേശത്തുവച്ചു നിന്‍റെ അമ്മ റാഹേല്‍ മരിച്ചു. അത് എനിക്ക് തീവ്രദുഃഖമുളവാക്കി; ഞാന്‍ അവളെ എഫ്രാത്തിലേക്കുള്ള വഴിയില്‍ ബേത്‍ലഹേമില്‍ സംസ്കരിക്കുകയും ചെയ്തു.”

8 യാക്കോബു യോസേഫിന്‍റെ പുത്രന്മാരെ കണ്ടപ്പോള്‍ “ഇവര്‍ ആരാണ്” എന്നു ചോദിച്ചു.

9 യോസേഫ് പിതാവിനോടു പറഞ്ഞു: “ഇവര്‍ ഇവിടെവച്ചു ദൈവം എനിക്കു ദാനം ചെയ്ത പുത്രന്മാരാണ്.” യാക്കോബു പറഞ്ഞു: “അവരെ എന്‍റെ അടുത്തു കൊണ്ടുവരിക. ഞാന്‍ അവരെ അനുഗ്രഹിക്കട്ടെ.

10 പ്രായാധിക്യത്താല്‍ കണ്ണു മങ്ങിയിരുന്നതുകൊണ്ട് അവരെ കാണാന്‍ യാക്കോബിനു കഴിഞ്ഞില്ല; യോസേഫ് അവരെ പിതാവിന്‍റെ അടുത്തു കൊണ്ടുചെന്നപ്പോള്‍ അദ്ദേഹം അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

11 യാക്കോബു യോസേഫിനോടു പറഞ്ഞു: “നിന്നെ വീണ്ടും കാണാനാകുമെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല; നിന്‍റെ മക്കളെക്കൂടി കാണാന്‍ ദൈവം എനിക്ക് ഇടവരുത്തി.”

12 യോസേഫ് അവരെ പിതാവിന്‍റെ മടിയില്‍നിന്നു മാറ്റി നിര്‍ത്തിയതിനുശേഷം അദ്ദേഹത്തെ നമസ്കരിച്ചു.

13 യോസേഫ് തന്‍റെ വലംകൈകൊണ്ടു പിടിച്ച് എഫ്രയീമിനെ യാക്കോബിന്‍റെ ഇടതുവശത്തും, തന്‍റെ ഇടംകൈകൊണ്ടു പിടിച്ച് മനശ്ശെയെ യാക്കോബിന്‍റെ വലതുവശത്തും നിര്‍ത്തി, ഇരുവരെയും അദ്ദേഹത്തിന്‍റെ അടുത്തു കൊണ്ടുവന്നു.

14 എന്നാല്‍, യാക്കോബ് വലതുകൈ നീട്ടി ഇടതുവശത്തു നിന്ന ഇളയപുത്രന്‍ എഫ്രയീമിന്‍റെ തലയിലും ഇടതുകൈ നീട്ടി വലതുവശത്തു നിന്ന മൂത്തപുത്രന്‍ മനശ്ശെയുടെ തലയിലും വച്ചു.

15 അദ്ദേഹം യോസേഫിനെ അനുഗ്രഹിച്ചു പറഞ്ഞു: “എന്‍റെ പിതാക്കന്മാരായ അബ്രഹാമും ഇസ്ഹാക്കും ആരാധിച്ചിരുന്ന ദൈവം, എന്‍റെ ജീവിതകാലം മുഴുവന്‍ ഇന്നുവരെയും എന്നെ വഴി നടത്തിയ ദൈവം,

16 എന്നെ സകല അപകടങ്ങളില്‍നിന്നും രക്ഷിച്ച ദൂതന്‍ ഈ കുട്ടികളെ അനുഗ്രഹിക്കട്ടെ. എന്‍റെ നാമവും എന്‍റെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും നാമവും ഇവരിലൂടെ നിലനില്‌ക്കുമാറാകട്ടെ. ഇവര്‍ ഭൂമിയില്‍ ഒരു വലിയ ജനതയായിത്തീരട്ടെ.”

17 യാക്കോബ് വലതുകൈ എഫ്രയീമിന്‍റെ തലയില്‍ വച്ചത് കണ്ടപ്പോള്‍ യോസേഫിനു നീരസം തോന്നി. എഫ്രയീമിന്‍റെ തലയില്‍നിന്നു മനശ്ശെയുടെ തലയില്‍ വയ്‍ക്കുന്നതിനു യോസേഫ് പിതാവിന്‍റെ കൈ പിടിച്ചുമാറ്റി.

18 പിതാവിനോടു പറഞ്ഞു: “അപ്പാ, ഇങ്ങനെയരുത്; ഇവനല്ലേ മൂത്തപുത്രന്‍. അതുകൊണ്ട് അങ്ങയുടെ വലതുകൈ ഇവന്‍റെ തലയില്‍ വയ്‍ക്കുക.”

19 പിതാവ് അതിനു വിസമ്മതിച്ചു; “മകനേ അതെനിക്കറിയാം; മനശ്ശെയുടെ സന്തതികളും ഒരു വലിയ ജനതയായിത്തീരും; എന്നാല്‍ അനുജന്‍ ജ്യേഷ്ഠനെക്കാള്‍ വലിയവനാകും. അവന്‍റെ പിന്‍തലമുറക്കാര്‍ അനേകം ജനതകളായി പെരുകും.”

20 അന്നുതന്നെ അദ്ദേഹം അവരെ അനുഗ്രഹിച്ചു പറഞ്ഞു: “ഇസ്രായേല്യര്‍ അനുഗ്രഹാശിസ്സുകള്‍ നല്‌കുമ്പോള്‍ നിങ്ങളെ എഫ്രയീമിനെയും മനശ്ശെയെയും പോലെ ആക്കട്ടെ എന്നു പറയും”. ഇങ്ങനെ യാക്കോബു എഫ്രയീമിനെ മനശ്ശെയ്‍ക്കു മുമ്പനാക്കി.

21 പിന്നീട് യാക്കോബു യോസേഫിനോടു പറഞ്ഞു: “എന്‍റെ മരണസമയം അടുത്തിരിക്കുന്നു; എങ്കിലും ദൈവം നിന്‍റെ കൂടെയിരുന്ന് നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു നിങ്ങളെ മടക്കി വരുത്തുമാറാക്കും.

22 നിന്‍റെ സഹോദരന്മാര്‍ക്കു നല്‌കിയതില്‍ കൂടുതലായി ഞാന്‍ വാളും വില്ലുംകൊണ്ട് അമോര്യരുടെ പക്കല്‍നിന്നു പിടിച്ചെടുത്ത മലഞ്ചരിവും നിനക്കു നല്‌കും.”

49

1

യാക്കോബു പുത്രന്മാരെ വിളിച്ചു പറഞ്ഞു: “നിങ്ങള്‍ ഒന്നിച്ചുവരിക. ഭാവിയില്‍ നിങ്ങള്‍ക്ക് എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു ഞാന്‍ പറയാം.”

2 യാക്കോബിന്‍റെ പുത്രന്മാരേ, ഒരുമിച്ചു വന്നു ശ്രദ്ധിക്കുവിന്‍.

നിങ്ങളുടെ പിതാവായ ഇസ്രായേലിന്‍റെ
വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.

3
രൂബേന്‍, നീ എന്‍റെ കടിഞ്ഞൂല്‍പുത്രന്‍.
എന്‍റെ ബലവും എന്‍റെ ശക്തിയുടെ
ആദ്യഫലവും;
ഊറ്റത്തില്‍ നീ ഒന്നാമന്‍.

4
വെള്ളംപോലെ അസ്ഥിരനായ നീ,
ശ്രേഷ്ഠനായിത്തീരുകയില്ല;
നീ നിന്‍റെ പിതാവിന്‍റെ കിടക്കയില്‍ കയറി
അതിനെ അശുദ്ധമാക്കിയല്ലോ.

5
ശിമെയോനും ലേവിയും സഹോദരന്മാര്‍;
അവരുടെ വാളുകള്‍ അക്രമത്തിനുള്ള
ആയുധങ്ങള്‍ തന്നെ.

6
എന്‍റെ മനസ്സ് അവരുടെ ആലോചനയില്‍
പങ്കുചേരാതിരിക്കട്ടെ;
എന്‍റെ ഹൃദയം അവരുടെ കൂട്ടത്തില്‍
ചേരാതിരിക്കട്ടെ.
കോപംകൊണ്ട് അവര്‍ മനുഷ്യരെ കൊല്ലുന്നു.
അവരുടെ ദുശ്ശാഠ്യത്തില്‍ അവര്‍
കൂറ്റന്മാരുടെ കുതിഞരമ്പു വെട്ടി.

7
അവരുടെ കോപം അത്യുഗ്രം;
അവരുടെ ക്രോധം അതിക്രൂരം;
അവ ശപിക്കപ്പെടട്ടെ.
ഞാന്‍ അവരെ യാക്കോബില്‍ വിഭജിക്കും.
ഇസ്രായേലില്‍ ചിതറിക്കും.

8
യെഹൂദായേ, നിന്‍റെ സഹോദരന്മാര്‍ നിന്നെ
പുകഴ്ത്തും;
ശത്രുക്കളുടെ കഴുത്തില്‍ നീ പിടിമുറുക്കും;
നിന്‍റെ സഹോദരന്മാര്‍ നിന്നെ നമസ്കരിക്കും.

9
യെഹൂദാ ഒരു സിംഹക്കുട്ടി;
ഇരയെവിട്ട് നീ തിരിച്ചുവന്നിരിക്കുന്നു;
അവന്‍ സിംഹത്തെയും സിംഹിയെയും
പോലെ പതുങ്ങിക്കിടക്കുന്നു.
അവനെ എഴുന്നേല്പിക്കാന്‍ ആരു
ധൈര്യപ്പെടും?

10
യെഹൂദായില്‍നിന്നു ചെങ്കോലും,
അവന്‍റെ പാദങ്ങള്‍ക്കിടയില്‍നിന്നു രാജ
ദണ്ഡും അതിന്‍റെ അവകാശി
വരുന്നതുവരെ മാറുകയില്ല.

11
ചെറുകഴുതയെ മുന്തിരിവള്ളിയില്‍
അവന്‍ ബന്ധിക്കുന്നു;
കഴുതക്കുട്ടിയെ വിശിഷ്ട മുന്തിരിവള്ളിയില്‍
തന്നെ കെട്ടുന്നു.
വീഞ്ഞില്‍ തന്‍റെ വസ്ത്രവും ദ്രാക്ഷാരസ
ത്തില്‍ തന്‍റെ അങ്കിയും അലക്കുന്നു.

12
വീഞ്ഞു കുടിച്ച് അവന്‍റെ കണ്ണു ചുവക്കും;
പാല്‍ കുടിച്ച് അവന്‍റെ പല്ലു വെളുക്കും.

13
സെബൂലൂന്‍റെ പാര്‍പ്പിടം കടല്‍ക്കര.
അവന്‍റെ തീരം കപ്പലുകളുടെ
അഭയസങ്കേതം.
അവന്‍റെ ദേശം സീദോന്‍വരെ
വ്യാപിച്ചിരിക്കും.

14
ഇസ്സാഖാര്‍ ബലമുള്ള കഴുത.
അവന്‍ ആട്ടിന്‍തൊഴുത്തുകളുടെ
ഇടയില്‍ കിടക്കും.

15
വിശ്രമസ്ഥലം നല്ലതായും ദേശം മനോഹര
മായും അവന്‍ കണ്ടു.
അതുകൊണ്ട് ചുമടെടുക്കുന്നതിന് അവന്‍
ചുമല്‍ താഴ്ത്തിക്കൊടുത്തു.
അങ്ങനെ അവന്‍ അടിമവേലയ്‍ക്ക്
നിര്‍ബന്ധിതനായി.

16
ഇസ്രായേലിലെ മറ്റുഗോത്രങ്ങള്‍പോലെ
ദാന്‍ സ്വന്തം ജനങ്ങള്‍ക്കു ന്യായംവിധിക്കും.

17
ദാന്‍ വഴിയില്‍ ഒരു സര്‍പ്പം,
പാതയില്‍ ഒരു അണലി,
അവന്‍ കുതിരയുടെ കുതികാലില്‍ കടിക്കും;
അതിന്മേല്‍ യാത്ര ചെയ്യുന്നവര്‍
മലര്‍ന്നുവീഴും.

18
സര്‍വേശ്വരാ, വിടുതലിനായി ഞാന്‍
കാത്തിരിക്കുന്നു.

19
ഗാദിനെ കൊള്ളക്കാര്‍ കവര്‍ച്ചചെയ്യും.
എന്നാല്‍ അവന്‍ അവരെ
പിന്തുടര്‍ന്നോടിക്കും.

20
ആശേരിന്‍റെ ആഹാരം സമ്പുഷ്ടമായിരിക്കും;
സ്വാദിഷ്ടമായ രാജകീയഭോജനം
അവനു ലഭിക്കും.

21
നഫ്താലി സ്വതന്ത്രയായ മാന്‍പേട.
അത് അഴകുള്ള മാന്‍പേടകള്‍ക്കു
ജന്മം നല്‌കുന്നു.

22
യോസേഫ് ഫലപ്രദമായ ഒരു വൃക്ഷം;
നീരുറവിന്നരികെ നില്‌ക്കുന്ന
ഫലസമൃദ്ധമായ വൃക്ഷം തന്നെ.
അതിന്‍റെ ചില്ലകള്‍ മതിലിലേക്ക് ചാഞ്ഞു
കിടക്കുന്നു

23
വില്ലാളികള്‍ അവനെ ക്രൂരമായി
ആക്രമിച്ചു;
അമ്പും വില്ലുമായി പിന്തുടര്‍ന്നു
മുറിവേല്പിച്ചു

24
എന്നാല്‍ അവന്‍റെ വില്ല് ചഞ്ചലമാകയില്ല;
യാക്കോബിന്‍റെ ശക്തിയും,
ഇസ്രായേലിന്‍റെ പാറയും
ഇടയനുമായവന്‍റെ കരങ്ങളാല്‍ അവന്‍റെ
ഭുജങ്ങള്‍ കരുത്തുകാട്ടി.

25
നിന്‍റെ പിതാവിന്‍റെ ദൈവം നിന്നെ
സഹായിക്കും.
സര്‍വശക്തനായ ദൈവം മീതെ ആകാശ
ത്തില്‍നിന്നുള്ള അനുഗ്രഹങ്ങളാലും താഴെ
ആഴങ്ങളില്‍നിന്നുള്ള അനുഗ്രഹങ്ങളാലും
നിന്നെ ധന്യനാക്കും;
സ്തനങ്ങളുടെയും ഗര്‍ഭാശയത്തിന്‍റെയും
അനുഗ്രഹങ്ങള്‍ നിനക്കു നല്‌കും.

26
നിന്‍റെ പിതാവിന്‍റെ അനുഗ്രഹങ്ങള്‍ ശാശ്വത
ഗിരിനിരകളെക്കാള്‍ കരുത്തുറ്റതാണ്.
അവ യോസേഫിന്‍റെ ശിരസ്സില്‍,
സഹോദരന്മാരില്‍ ഉല്‍ക്കൃഷ്ടനായവന്‍റെ
നെറുകയില്‍ ആവസിക്കട്ടെ.

27

ബെന്യാമീന്‍ കടിച്ചുകീറുന്ന ചെന്നായ്. രാവിലെമുതല്‍ അവന്‍ ഇരയെ ഭക്ഷിക്കുന്നു. വൈകിട്ട് ശേഷിച്ചതു പങ്കിടുന്നു.

28

ഇവരാണ് ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രപിതാക്കന്മാര്‍; അവരില്‍ ഓരോരുത്തര്‍ക്കും ചേര്‍ന്നവിധം അവരെ അനുഗ്രഹിച്ച് യാക്കോബു പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു.

29

യാക്കോബു പുത്രന്മാരോടു കല്പിച്ചു: “ഞാന്‍ മരിച്ച് എന്‍റെ പിതാക്കന്മാരോട് ചേരാന്‍ പോകുന്നു. കനാന്‍ദേശത്ത് മമ്രെക്കു കിഴക്കു ഹിത്യനായ എഫ്രോനില്‍നിന്നു വാങ്ങിയ മക്പേലായിലെ ഗുഹയില്‍ എന്‍റെ പിതാക്കന്മാരോടൊപ്പം എന്നെ സംസ്കരിക്കണം.

30 ആ ഗുഹയും അതിന്‍റെ ചുറ്റുമുള്ള നിലവും ഹിത്യനായ എഫ്രോനില്‍നിന്നു ശ്മശാനമായി ഉപയോഗിക്കാന്‍ അബ്രഹാം വിലയ്‍ക്കു വാങ്ങിയതാണ്.

31 അവിടെ അബ്രഹാമിനെയും ഭാര്യ സാറായെയും സംസ്കരിച്ചു. അവിടെത്തന്നെയാണ് ഇസ്ഹാക്കിനെയും റിബേക്കായെയും സംസ്കരിച്ചത്; എന്‍റെ ഭാര്യ ലേയായെ ഞാന്‍ സംസ്കരിച്ചതും അവിടെയാണ്.

32 ആ നിലവും അതിലെ ഗുഹയും ഹിത്യരില്‍നിന്നു വിലകൊടുത്തു വാങ്ങിയതാണ്.”

33 ഇപ്രകാരം പുത്രന്മാരോട് ആജ്ഞാപിച്ചശേഷം യാക്കോബു കട്ടിലില്‍ കിടന്ന്; അന്ത്യശ്വാസം വലിച്ചു. അങ്ങനെ യാക്കോബ് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു.

50

1

യോസേഫ് പിതാവിന്‍റെ ശരീരത്തില്‍ വീണു കരഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.

2 പിന്നീട് തന്‍റെ ദാസന്മാരായ വൈദ്യന്മാരോടു പിതാവിന്‍റെ ശരീരത്തില്‍ സുഗന്ധതൈലം പൂശാന്‍ ആവശ്യപ്പെട്ടു. യോസേഫ് കല്പിച്ചതുപോലെ അവര്‍ യാക്കോബിന്‍റെ ശരീരത്തില്‍ സുഗന്ധതൈലം പൂശി;

3 നാല്പതു ദിവസംകൊണ്ടാണ് അവര്‍ അതു പൂര്‍ത്തിയാക്കിയത്; അതിന് അത്രയും ദിവസം ആവശ്യമായിരുന്നു. ഈജിപ്തുകാര്‍ അദ്ദേഹത്തിനുവേണ്ടി എഴുപതു ദിവസം വിലാപം ആചരിച്ചു.

4

വിലാപദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യോസേഫ് ഫറവോയുടെ ഗൃഹത്തിലുള്ളവരോടു പറഞ്ഞു: “നിങ്ങള്‍ക്ക് എന്നോടു പ്രീതിയുണ്ടെങ്കില്‍ രാജാവിനോട് ഒരു കാര്യം ഉണര്‍ത്തിക്കണം.

5 എന്‍റെ പിതാവു മരണത്തോടടുത്തപ്പോള്‍ എന്നെക്കൊണ്ട് ഒരു കാര്യം സത്യം ചെയ്യിച്ചിരുന്നു. ‘എന്‍റെ മരണം അടുത്തു; കനാന്‍ദേശത്തു ഞാന്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ തന്നെ എന്നെ സംസ്കരിക്കണം.’ അതുകൊണ്ട് ഞാന്‍ പോയി പിതാവിനെ സംസ്കരിക്കട്ടെ; അതിനുശേഷം മടങ്ങിവരാം.”

6 “നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതുപോലെ നിന്‍റെ പിതാവിനെ സംസ്കരിക്കുക” എന്നു ഫറവോ മറുപടി നല്‌കി.

7 പിതാവിനെ സംസ്കരിക്കാന്‍ യോസേഫ് പോയി; ഫറവോയുടെ ഭൃത്യന്മാരും രാജകൊട്ടാരത്തിലെ പ്രമാണികളും ഈജിപ്തിലെ പ്രമുഖന്മാരും അദ്ദേഹത്തെ അനുഗമിച്ചു.

8 അക്കൂട്ടത്തില്‍ സഹോദരന്മാരുടെയും പിതാവിന്‍റെയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുകുട്ടികളും ആടുമാടുകളും മാത്രമേ ഗോശെന്‍ദേശത്തു ശേഷിച്ചിരുന്നുള്ളൂ.

9 രഥങ്ങളും അശ്വഭടന്മാരുമുള്ള വലിയൊരു സേനാവ്യൂഹം അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു.

10 യോര്‍ദ്ദാനു കിഴക്കുള്ള അത്താദിലെ മെതിക്കളത്തില്‍ എത്തിയപ്പോള്‍ അവര്‍ വളരെ ഉച്ചത്തില്‍ വിലപിച്ചു; ഈ വിലാപം ഏഴുദിവസം നീണ്ടുനിന്നു.

11 അത്താദിലെ വിലാപാചരണം കണ്ട് ദേശവാസികളായ കനാന്യര്‍ ഇത് ഈജിപ്തുകാരുടെ മഹാവിലാപംതന്നെ എന്നു പറഞ്ഞു. അവര്‍ ആ സ്ഥലത്തിനു ‘ആബേല്‍ മിസ്രയീം’ എന്നു പേരിട്ടു. അതു യോര്‍ദ്ദാന് അക്കരെയുള്ള പ്രദേശമാണ്.

12 അങ്ങനെ യാക്കോബിന്‍റെ പുത്രന്മാര്‍ അദ്ദേഹം കല്പിച്ചിരുന്നതുപോലെതന്നെ ചെയ്തു.

13 അവര്‍ അദ്ദേഹത്തെ കനാന്‍ദേശത്തേക്കു കൊണ്ടുപോയി. മമ്രെക്കു കിഴക്കുള്ള മക്പേലയിലെ ഗുഹയില്‍ സംസ്കരിച്ചു. ശ്മശാനസ്ഥലത്തിനുവേണ്ടി ഹിത്യനായ എഫ്രോനോട് അബ്രഹാം വിലയ്‍ക്കു വാങ്ങിയ സ്ഥലമായിരുന്നു അത്.

14 പിതാവിനെ സംസ്കരിച്ചശേഷം സഹോദരന്മാരോടും, ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ തന്നോടൊപ്പം വന്നിരുന്ന മറ്റാളുകളോടുംകൂടെ യോസേഫ് ഈജിപ്തിലേക്കു മടങ്ങി.

15

പിതാവ് മരിച്ചപ്പോള്‍, ഇനി യോസേഫ് തങ്ങളെ വെറുക്കയും തന്നോടു ചെയ്ത ദ്രോഹങ്ങള്‍ക്കു പകരം വീട്ടുകയും ചെയ്തേക്കുമെന്നു, സഹോദരന്മാര്‍ പരസ്പരം പറഞ്ഞു.

16 അവര്‍ ഇപ്രകാരം ഒരു സന്ദേശം യോസേഫിനു കൊടുത്തയച്ചു. “അങ്ങയുടെ പിതാവു മരിക്കുന്നതിനുമുമ്പ് ഇങ്ങനെ ഞങ്ങളോടു കല്പിച്ചിരുന്നു: ‘നിങ്ങള്‍ യോസേഫിനോട് ഇപ്രകാരം പറയണം, നിന്‍റെ സഹോദരന്മാരുടെ പാപങ്ങളും അവര്‍ നിന്നോടു ചെയ്ത എല്ലാ തെറ്റുകളും നീ അവരോടു ക്ഷമിക്കണം.

17 നിന്‍റെ പിതാവിന്‍റെ ദൈവത്തിന്‍റെ ദാസന്മാരായ അവരുടെ അതിക്രമങ്ങള്‍ നീ പൊറുക്കണം.” അവര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ യോസേഫ് കരഞ്ഞു.

18 സഹോദരന്മാര്‍ യോസേഫിന്‍റെ മുമ്പില്‍ മുട്ടുകുത്തി: “ഇതാ ഞങ്ങള്‍ അങ്ങയുടെ ദാസന്മാര്‍” എന്നു പറഞ്ഞു.

19 യോസേഫ് പറഞ്ഞു: “ഭയപ്പെടാതിരിക്കുക; എനിക്കു ദൈവത്തിന്‍റെ സ്ഥാനം ഉണ്ടോ?

20 നിങ്ങള്‍ എനിക്കെതിരായി ഗൂഢാലോചന നടത്തി; എന്നാല്‍ ദൈവം അത് നന്മയായി രൂപാന്തരപ്പെടുത്തി. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതുപോലെ അസംഖ്യമാളുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ അതുമൂലം ദൈവം ഇടവരുത്തി.

21 അതുകൊണ്ട് ഭയപ്പെടാതിരിക്കുക; നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ആവശ്യമുള്ളത് ഞാന്‍ നല്‌കിക്കൊള്ളാം.” അങ്ങനെ ഉറപ്പുകൊടുത്ത് അവരെ ആശ്വസിപ്പിച്ചു.

22

പിതാവിന്‍റെ കുടുംബാംഗങ്ങളോടുകൂടെ യോസേഫ് ഈജിപ്തില്‍ തുടര്‍ന്നു പാര്‍ത്തു; അദ്ദേഹത്തിന്‍റെ ആയുസ്സു നൂറ്റിപ്പത്തു സംവത്സരം ആയിരുന്നു.

23 എഫ്രയീമിന്‍റെ സന്താനങ്ങളില്‍ മൂന്നാം തലമുറവരെയുള്ളവരെ യോസേഫിനു കാണാന്‍ സാധിച്ചു; മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ സന്തതികളെയും അദ്ദേഹം കണ്ടു.

24 പിന്നീട് യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “എന്‍റെ മരണം അടുത്തു; എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിച്ച് ഈ സ്ഥലത്തുനിന്നു മോചിപ്പിച്ച്, അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തേക്കു നിങ്ങളെ കൊണ്ടുപോകും.

25 അപ്പോള്‍ നിങ്ങള്‍ എന്‍റെ അസ്ഥികള്‍കൂടെ ഇവിടെനിന്നു കൊണ്ടുപോകണം.” അതനുസരിച്ച് യോസേഫ് ഇസ്രായേല്‍മക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.

26 നൂറ്റിപ്പത്താമത്തെ വയസ്സില്‍ ഈജിപ്തില്‍വച്ചു യോസേഫ് മരിച്ചു. അവര്‍ അദ്ദേഹത്തിന്‍റെ ശരീരം സുഗന്ധതൈലം പൂശി ഒരു പെട്ടിയിലാക്കി ഈജിപ്തില്‍ സൂക്ഷിച്ചു.